നിയമസഭാവലോകനം / സാബു ജോണ്
മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലറിനെതിരേ പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നതു വിഷയദാരിദ്ര്യം കൊണ്ടു മാത്രമാണെന്ന് മന്ത്രി ഇ.പി. ജയരാജനു സംശയമേയില്ല. കാരണം, വിമർശിക്കപ്പെടേണ്ട ഒന്നും ഈ സർക്കാർ ചെയ്യില്ലെന്നു ജയരാജന് ഉറപ്പാണ്. മാധ്യമങ്ങൾക്കായി ഇറക്കിയ സർക്കുലർ മാധ്യമപ്രവർത്തകരുടെ ജോലി എളുപ്പമാക്കാനായി സർക്കാർ ആലോചിച്ചുറപ്പിച്ചു ചെയ്തതാണെന്ന കാര്യത്തിലും മന്ത്രിക്കു സംശയമില്ല.
ഇടതുസർക്കാർ ഒരു കാലത്തും മാധ്യമനിയന്ത്രണം ഏർപ്പെടുത്തില്ലെന്നും ജയരാജന് ഉറപ്പിച്ചുപറയാൻ കഴിയും. കാരണം അടിയന്തരാവസ്ഥക്കാലത്തുൾപ്പെടെ ഇതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചവരാണവർ. മാത്രമല്ല ഇടതുപക്ഷം പൊതുവേ മാധ്യമസ്വാതന്ത്ര്യം അടിസ്ഥാന പ്രമാണമായി അംഗീകരിച്ചിട്ടുള്ളവരുമാണല്ലോ. മാധ്യമപ്രവർത്തകർക്കു ബോധ്യപ്പെട്ടില്ലെങ്കിൽ പോലും ഈ സർക്കുലർ മാധ്യമപ്രവർത്തകരെ സഹായിക്കാനാണെന്ന നിലപാടിൽ മാറ്റംവരുത്തേണ്ട സാഹചര്യം ജയരാജൻ കാണുന്നില്ല. ഇന്നലെ സഭയിൽ മുഖ്യമന്ത്രി എത്താതിരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ജയരാജനു നിലപാട് വ്യക്തമാക്കേണ്ടി വന്നത്.
പത്രമാരണ നിയമമെന്നാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകി പ്രസംഗിച്ച കെ.സി. ജോസഫ് സർക്കുലറിനെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ നരേന്ദ്ര മോദിയുടെ കേരള പതിപ്പ് എന്നു വരെ കെ.സി. ജോസഫ് വിശേഷിപ്പിച്ചു. പബ്ലിക് റിലേഷൻസ് വകുപ്പിനെ മറികടന്ന് ആഭ്യന്തര വകുപ്പ് ഇങ്ങനെയൊരു സർക്കുലർ ഇറക്കിയതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധിയും ജോസഫ് ചോദ്യം ചെയ്തു.
മന്ത്രിമാർക്കും നേതാക്കൾക്കുമൊക്കെ കൂടുതൽ സൗകര്യം ഒരുക്കാനാണെങ്കിൽ തങ്ങൾക്ക് ആ സൗകര്യം ഒരുക്കിത്തരരുതേ എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അപേക്ഷ. കൂടുതൽ സൗകര്യം ഏർപ്പെടുത്താനെന്നു പറഞ്ഞ് മാധ്യമപ്രവർത്തകരുടെ കാലിൽ സർക്കാർ ചങ്ങലയിടുകയാണെന്നും രമേശ് കുറ്റപ്പെടുത്തി. ഏതായാലും വിഷയം വാക്കൗട്ടിൽ കലാശിച്ചു. യുദ്ധമുഖത്ത് പാറ്റണ് ടാങ്കിൽ പോലും മാധ്യമപ്രവർത്തകരെ കയറ്റിക്കൊണ്ടു പോകുന്ന കാലത്ത് സെക്രട്ടേറിയറ്റിനുള്ളിൽ കയറുന്നതിനു വിലക്ക് ഏർപ്പെടുത്തുന്നതിനോടു ഡോ. എം.കെ. മുനീറിനും യോജിക്കാൻ കഴിയുന്നില്ല.
നിയമനിർമാണത്തിലേക്കു കടന്നതോടെ ബിജെപിയും വർഗീയതയും ശബരിമലയുമെല്ലാം തരംപോലെ കയറിയിറങ്ങിത്തുടങ്ങി. പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി ബില്ലിനേക്കുറിച്ചായിരുന്നു ചർച്ച. അതിനാൽതന്നെ പോലീസും ചർച്ചാവിഷയമായി. ദളിതർക്കും സ്ത്രീകൾക്കുമെല്ലാം സുരക്ഷയൊരുക്കുന്ന കേരള പോലീസ് ശരിക്കും കേരള മോഡലാണ് സൃഷ്ടിക്കുന്നതെന്നായിരുന്നു എ.എൻ. ഷംസീറിന്റെ അഭിപ്രായം. പോലീസിനേക്കുറിച്ചു നല്ലതു മാത്രമേ ഷംസീറിനു പറയാനുണ്ടായിരുന്നുള്ളു.
അടൂർ പ്രകാശിലേക്കു വന്നതോടെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരേ ആയി വിമർശനം. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ ആരോപണം അടൂർ പ്രകാശ് ഏടുത്തിട്ടതോടെ ഭരണപക്ഷവും ഏറ്റുപിടിച്ചു. നരേന്ദ്ര മോദിയെയും അമിത്ഷായെയും രക്ഷിക്കാൻ ബെഹ്റ ഇടപെട്ടെങ്കിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി എന്തേ നടപടിയെടുത്തില്ലെന്നായിരുന്നു ഭരണപക്ഷാംഗങ്ങളുടെ ചോദ്യം. മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി പറഞ്ഞ കാര്യമല്ലേ കോടതിയിൽ പോകാമല്ലോ എന്നായിരുന്നു അടൂർ പ്രകാശിന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി. ഇതിനിടെ, ഡിജിപിക്കെതിരേ വിമർശനവുമായി പി.സി. ജോർജും രംഗത്തെത്തി. ഡിജിപി ഇവിടെ വന്നതിൽ സംശയമുണ്ടെന്നും അതു മുന്പുതന്നെ താൻ പരസ്യമായി പറഞ്ഞതാണെന്നും ജോർജ് ചൂണ്ടിക്കാട്ടി.
മുല്ലപ്പള്ളി പറഞ്ഞതു ശരിയെങ്കിൽ ഇക്കാര്യത്തിൽ ഒന്നാം പ്രതി അദ്ദേഹം തന്നെയാണെന്നായിരുന്നു മന്ത്രി എ.കെ. ബാലന്റെ പക്ഷം. അന്നു ബെഹ്റയെ പിടികൂടിയിരുന്നെങ്കിൽ ഇവിടെ ഡിജിപി ആകില്ലായിരുന്നല്ലോ എന്നും ബാലൻ ചോദിച്ചു. പോലീസിന്റെ മനോവീര്യം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മാത്രമേ ഇത്തരം ആരോപണങ്ങളെ ബാലൻ കണക്കാക്കുന്നുള്ളു.
കേരള പോലീസ് ക്രമസമാധാന പാലന രംഗത്ത് ഇന്ത്യയിൽ ഒന്നാമതാണെന്ന് ബാലൻ പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു തിരുത്തു വരുത്തി. കഴിഞ്ഞ വർഷം മൂന്നാമതായിരുന്നു. തങ്ങളുടെ കാലത്തായിരുന്നു ഒന്നാമത്. ഒന്നും മൂന്നും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നായിരുന്നു ബാലന്റെ മറുപടി. ഇക്കുറി ശബരിമലയിൽ പോലീസ് നടത്തിയ ഇടപെടലിലൂടെ ഒന്നാം സ്ഥാനത്തു തിരിച്ചെത്താൻ സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ഇതിനിടെ ഒരു ചോദ്യവുമായി പി.കെ. ബഷീർ എഴുന്നേറ്റു. ജാതി സംഘടനകളുടെ യോഗം വിളിച്ച് വനിതാമതിൽ സംഘടിപ്പിക്കുന്നത് സിപിഎമ്മിനു ചേർന്നതാണോ എന്നായിരുന്നു ബഷീറിന്റെ ചോദ്യം. ഇതിന്റെ മറുപടി പറഞ്ഞപ്പോൾ ബാലനു പിഴച്ചു. നിങ്ങൾ ഇതിൽ അഭിപ്രായം പറയരുതെന്നായിരുന്നു ബാലന്റെ ആദ്യ കമന്റ്. മുസ്ലിംകൾ ഏകദൈവത്തിൽ വിശ്വസിക്കുന്നവരാണെന്നും വിഗ്രഹാരാധനയെ എതിർക്കുന്നവരാണെന്നും ബാലൻ ഓർമിപ്പിച്ചു. ഇതിൽ ദുഃസൂചനയുണ്ടെന്നും ബാലന്റെ പരാമർശം നീക്കം ചെയ്യണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നു സ്പീക്കർ പറഞ്ഞതോടെ പ്രതിപക്ഷം തത്കാലം അടങ്ങി. എന്നാൽ, ബാലനെതിരേ പിന്നീട് പുറത്തു വാർത്താസമ്മേളനം നടത്തി ഈ വിഷയം ഉടൻ വിടില്ലെന്ന സൂചന പ്രതിപക്ഷം നൽകി.
എല്ലാം മാധ്യമപ്രവർത്തകരുടെ നന്മയ്ക്കായി!
12:42 AM Dec 07, 2018 | Deepika.com