നിയമസഭാവലോകനം / സാബു ജോണ്
പ്രളയകാലത്ത് ഒരുമ കാട്ടിയ കേരളം നൂറു ദിനം പിന്നിട്ടപ്പോൾ അതേവിഷയത്തിൽ കുറ്റാരോപണങ്ങളുമായി രണ്ടായി തിരിഞ്ഞതാണ് ഇന്നലെ നിയമസഭയിൽ കണ്ടത്. പ്രളയ സഹായം നൽകുന്നതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ സർക്കാർ സമ്മതിച്ചതോടെ രണ്ടു മണിക്കൂർ ചർച്ചയ്ക്കുള്ള അരങ്ങൊരുങ്ങി. മൂന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിൽ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
പ്രമേയം അവതരിപ്പിച്ചു കൊണ്ട് വി.ഡി. സതീശൻ സർക്കാരിനെതിരേ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രഖ്യാപനങ്ങൾക്കപ്പുറത്ത് സഹായമൊന്നും പ്രളയബാധിതർക്ക് ഇനിയും ലഭിച്ചിട്ടില്ലെന്നായിരുന്നു സതീശന്റെ വിമർശനത്തിന്റെ കാതൽ. കർഷകരും വ്യാപാരികളും വീടു നഷ്ടപ്പെട്ടവരുമെല്ലാം സഹായത്തിനായി കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണപക്ഷമാകട്ടെ രക്ഷാദൗത്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയ അസാമാന്യ നേതൃപാടവത്തെ പുകഴ്ത്തുന്നതിനൊപ്പം യുഡിഎഫിനെ പഴിപറയുകയും ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു ചർച്ചയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും.
രക്ഷാപ്രവർത്തനത്തിനു സഹായിക്കാൻ രംഗത്തുവരാത്തവരാണ് ഇവിടെ വന്നു പ്രസംഗിക്കുന്നതെന്നു സജി ചെറിയാൻ പറഞ്ഞതോടെ പ്രതിപക്ഷത്തു ബഹളം തുടങ്ങി. ഒരു വള്ളമെങ്കിലും നിങ്ങളുടെ നേതാക്കൾ അയച്ചു തന്നോ? ശുചീകരണ പ്രവർത്തനത്തിനു വന്നു ഫോട്ടോ എടുത്തതല്ലാതെ എന്തെങ്കിലും ചെയ്തോ? കെപിസിസി പ്രഖ്യാപിച്ച ആയിരം വീടിൽ ഒരെണ്ണമെങ്കിലും കൊടുത്തോ എന്നു ചോദിച്ചതോടെ പ്രതിപക്ഷം വീണ്ടും ബഹളം തുടങ്ങി. ഇതിനിടെ ക്രമപ്രശ്നവുമായി എഴുന്നേറ്റ പി.ടി. തോമസിന് സ്പീക്കർ അനുമതി നൽകിയില്ല. രാഷ്ട്രീയം പറയാനുള്ള ആയുധമല്ല ക്രമപ്രശ്നമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. പി.ടിയുടെ പതിവു രീതി ഉദ്ദേശിച്ചായിരുന്നു സ്പീക്കറുടെ പരാമർശം. ഒടുവിൽ സജി ചെറിയാൻ പ്രസംഗിച്ചു കഴിഞ്ഞപ്പോൾ സ്പീക്കർ പി.ടി. തോമസിന് അവസരം നൽകി.
പ്രളയനാളുകളിൽ ടിവിയിലൂടെ കരഞ്ഞ സജി ചെറിയാനാണോ നിയമസഭയിൽ വന്ന് ഈ പ്രസംഗം നടത്തിയതെന്നായിരുന്നു കെ. അൻവർ സാദത്തിന്റെ ചോദ്യം. പറച്ചിലുകേട്ടാൽ എ.കെ.ജി സെന്ററിനു മുന്നിൽ നിന്നാണ് രക്ഷാപ്രവർത്തനം നടത്താൻ വള്ളങ്ങളെല്ലാം പോയതെന്നു തോന്നും. ചർച്ച വഴിതെറ്റിപ്പോകുന്നു എന്നായിരുന്നു റോഷി അഗസ്റ്റിന്റെ പരിദേവനം. ഇടുക്കിയിൽ പുനർനിർമാണത്തിൽ ഒരടി പോലും മുന്നോട്ടു വയ്ക്കാൻ പറ്റിയിട്ടില്ല. ഉരുൾപൊട്ടൽ മേഖലയിൽ എന്തു ചെയ്യാൻ പോയാലും പഠിക്കുകയാണെന്നാണു പറയുന്നതെന്നും റോഷി ചൂണ്ടിക്കാട്ടി.
കിട്ടിയ പണത്തിന്റെയും ചെലവിന്റെയും കണക്ക് കാണിക്കുന്നില്ലെന്നായിരുന്നു ഒ. രാജഗോപാലിന്റെ പരാതി. പാർട്ടിക്കാർക്ക് അനർഹമായി ആനുകൂല്യങ്ങൾ നൽകുന്നു എന്ന പരാതിയുണ്ടെന്നും രാജഗോപാൽ പറഞ്ഞു.
പ്രളയകാലത്ത് "നമ്മൾ' എന്നു പറഞ്ഞിരുന്ന ഭരണപക്ഷം ഇപ്പോൾ "ഞങ്ങൾ' "നിങ്ങൾ' എന്നു പറഞ്ഞു തുടങ്ങിയെന്ന് റോജി എം. ജോണ് കുറ്റപ്പെടുത്തി. തങ്ങളുടെ മണ്ഡലങ്ങളിൽ സ്വന്തം നിലയിൽ സ്പോണ്സർമാരെ കണ്ടെത്തി തങ്ങൾ വീടുകൾ നിർമിച്ചു കൈമാറിക്കഴിഞ്ഞു. സർക്കാർ ഒരു വീടിന്റെയെങ്കിലും തറക്കല്ലിട്ടോ? റോജി ചോദിച്ചു. പ്രളയകാലത്ത് ജാതി- മതങ്ങൾക്കുതീതമായി കാട്ടിയ ഒരുമ നവോത്ഥാനത്തിന്റെ പേരിൽ ധ്രുവീകരണം നടത്തി നശിപ്പിക്കരുതെന്ന് കെ.എൻ.എ. ഖാദർ പറഞ്ഞു.
ഈയിടെ ഇടതുപക്ഷവുമായി പിണങ്ങിയെങ്കിലും പ്രളയകാര്യത്തിൽ പി.സി. ജോർജ് പിണറായി വിജയനൊപ്പമാണ്. അമേരിക്കയിൽ ചികിത്സയ്ക്കു പോകാനിരുന്നതു വേണ്ടെന്നു വച്ച് പ്രളയകാലത്ത് ഏകോപനം നടത്തിയ മുഖ്യമന്ത്രിയുടെ മനസ് വിഷമിപ്പിക്കരുതെന്ന പക്ഷക്കാരനാണ് ജോർജ്. എന്നാൽ, കേന്ദ്രത്തെ കുറ്റം പറയുന്നതിനോട് അദ്ദേഹത്തിന് അത്ര തന്നെ യോജിപ്പില്ല.
ഞങ്ങൾ -നിങ്ങൾ എന്നു പറയുന്നതിനെ കുറ്റപ്പെടുത്തിയ റോജി എം. ജോണും പ്രസംഗം അവസാനിപ്പിച്ചത് ഞങ്ങൾ എന്നു പറഞ്ഞു കൊണ്ടാണെന്ന് മുല്ലക്കര രത്നാകരൻ ഓർമിപ്പിച്ചു.
പ്രളയകാലത്തെ പ്രവർത്തനങ്ങളുടെ പേരിൽ പിണറായി വിജയനെ സ്തുതികൾ കൊണ്ടു മൂടിയ രാജു ഏബ്രഹാമിന് സ്വന്തം മണ്ഡലത്തിലെ പ്രളയാനുഭവങ്ങളെക്കുറിച്ച് ധാരാളം പറയാനുണ്ട്. എങ്കിലും വ്യക്തിപരമായി നഷ്ടമൊന്നും രാജുവിനുണ്ടായില്ല. 1500 ഏത്തവാഴകൾ വെള്ളത്തിൽ മുങ്ങിപ്പോയി. ഇൻഷ്വറൻസ് ഉണ്ടായിരുന്നതിനാൽ നാലു ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടിയത്രെ. കൃഷിക്കാർ ഇൻഷ്വറൻസ് എടുക്കാൻ മറക്കരുതെന്ന് ഗുണപാഠം.
പ്രളയത്തേക്കുറിച്ചു പ്രത്യേകം ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയ നിയമസഭാ സമ്മേളനത്തിൽ സജി ചെറിയാനും രാജു ഏബ്രഹാമിനും പ്രസംഗിക്കാൻ അവസരം ലഭിക്കാതിരുന്നത് അന്നു വിവാദമായിരുന്നു. പ്രളയകാലത്ത് പരസ്യമായി വിമർശനം ഉന്നയിച്ചതിന്റെ പേരിലായിരുന്നു അതെന്നാണ് അന്നു പറഞ്ഞു കേട്ടത്. ഏതായാലും ഇരുവർക്കും സംസാരിക്കാൻ അവസരം നൽകിയതിന് അവരുടെ പേരിൽ നന്ദി പറഞ്ഞു കൊണ്ടാണ് ഡോ. എം.കെ. മുനീർ പ്രസംഗിച്ചു തുടങ്ങിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നീട്ടി പ്രസംഗിച്ചതോടെ സ്പീക്കർക്കു സംശയമായി. ഇത് ഉടനെങ്ങും നിർത്തില്ലേ എന്നായിരുന്നു ഭയം. അനുവദിച്ച സമയത്തേക്കാൾ ഏറെ നീണ്ടു പ്രസംഗം. സർക്കാരിനെ രൂക്ഷമായി വിമർശിച്ച പ്രസംഗത്തിൽ സാലറി ചലഞ്ചിലൂടെ ജീവനക്കാരെ ധനമന്ത്രി ഭീഷണിപ്പെടുത്തിയതാണ് പ്രശ്നമായതെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ വിമർശിച്ചെങ്കിലും യോജിപ്പോടെ പോകാമെന്ന പൊതുസന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്.
ഏതായാലും ചർച്ചയ്ക്കൊടുവിൽ ഇറങ്ങിപ്പോക്കെന്ന് ഉറപ്പിക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ ഭാവം. സഹായം എന്നു നൽകുമെന്നു കൃത്യമായി പറയണമെന്ന് അവർ ആവശ്യപ്പെട്ടു തുടങ്ങിയപ്പോഴേ എങ്ങോട്ടാണു പോക്കെന്നു വ്യക്തമായിരുന്നു. അതുപോലെ തന്നെ അവർ ഇറങ്ങിപ്പോയി. അപൂർവമായി മാത്രം ചർച്ചയ്ക്കെടുക്കുന്ന അടിയന്തരപ്രമേയം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ വോട്ടെടുപ്പില്ലാതെ സഭ തള്ളിക്കളയുകയും ചെയ്തു.
ഒന്നായ കേരളം രണ്ടായി തിരിഞ്ഞപ്പോൾ
12:45 AM Dec 06, 2018 | Deepika.com