നിയമസഭാവലോകനം / സാബു ജോണ്
സഭാനടപടികളോടു സഹകരിക്കുമെന്നു പറഞ്ഞു തുടങ്ങിയ പ്രതിപക്ഷം പിന്നീട് വാക്കൗട്ടും ബഹിഷ്കരണവുമെല്ലാം പ്രഖ്യാപിച്ചപ്പോൾ ആകെ ആശയക്കുഴപ്പം. പ്രതിഷേധം എത്രവരെ പോകാമെന്ന കാര്യത്തിൽ ഒരു ധാരണയുമില്ലാത്ത പ്രതിപക്ഷനിര ബഹിഷ്കരണം പ്രഖ്യാപിച്ച് സഭ വിട്ടിറങ്ങിയപ്പോൾ ഭരണപക്ഷവും ആശ്ചര്യപ്പെട്ടു.
തുടർച്ചയായ നാലു ദിവസത്തെ അലങ്കോലത്തിനു ശേഷമാണ് ഇന്നലെ സഭാനടപടികളോടു സഹകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചത്. മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമന വിവാദത്തിന്റെ പേരിലുള്ള അടിയന്തരപ്രമേയ നോട്ടീസിലുള്ള ചർച്ചയിലും അസാധാരണമായൊന്നുമില്ലായിരുന്നു. അവതരണാനുമതി നിഷേധിച്ചപ്പോൾ പതിവു പോലെ പ്രതിപക്ഷ നേതാവ് പ്രസംഗിക്കാനെഴുന്നേറ്റു. വാക്കൗട്ട് ആണു പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. കോണ്ഗ്രസ് അംഗങ്ങൾ പുറത്തേക്കിറങ്ങുകയും ചെയ്തു.
എന്നാൽ, രണ്ടാമതായി വാക്കൗട്ട് പ്രസംഗം നടത്തിയ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് ഡോ. എം.കെ. മുനീർ പ്രസംഗം പൂർത്തിയാക്കിയ ഉടൻ ലീഗ് അംഗങ്ങൾ ജലീലിന്റെ രാജി ആവശ്യപ്പെടുന്ന ബാനർ ഉയർത്തി മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി. മുനീർ ആകട്ടെ വാക്കൗട്ട് നടത്തുന്നു എന്നു പറഞ്ഞ് അവസാനിപ്പിച്ചുമില്ലായിരുന്നു.
ഏതായാലും പുറത്തു നിന്ന കോണ്ഗ്രസ് അംഗങ്ങളും ഓടിയെത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. ഇവരുടെ പ്രതിഷേധത്തിനിടയിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നടപടികൾ തുടർന്നു കൊണ്ടിരുന്നു. കുറച്ചു സമയത്തിനു ശേഷം നടുത്തളത്തിൽ നിന്ന പ്രതിപക്ഷാംഗങ്ങളെ പ്രതിപക്ഷ നേതാവ് മടക്കിവിളിച്ചു. തങ്ങൾ സഭ ബഹിഷ്കരിക്കുകയാണെന്നു പറഞ്ഞ് പ്രതിപക്ഷം ഒന്നടങ്കം സഭ വിട്ടിറങ്ങി.
വാക്കൗട്ട് പ്രഖ്യാപിച്ച ശേഷം സഭാസ്തംഭനത്തിലേക്കു നീങ്ങാനിടയാക്കിയത് ലീഗിന്റെ ആഭ്യന്തര രാഷ്ട്രീയമാണോ വാക്കൗട്ട് തീരുമാനത്തിനെതിരേയുള്ള ലീഗിന്റെ പ്രതിഷേധമാണോ എന്ന കാര്യത്തിൽ ഇനിയും തിട്ടം പോരാ. ഏതായാലും പ്രതിപക്ഷനിരയിലെ ധാരണയില്ലായ്മയിൽ പ്രതിപക്ഷാംഗങ്ങൾക്കിടയിൽ തന്നെ അസ്വസ്ഥത പ്രകടമായിരുന്നു. ഭരണപക്ഷമാകട്ടെ ഇതെല്ലാം നന്നായി ആസ്വദിക്കുകയായിരുന്നു.
രാവിലെ ചോദ്യോത്തരവേളയിൽ സഹകരിച്ചെങ്കിലും മന്ത്രി കെ.ടി. ജലീൽ മറുപടി പറയാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷം പ്രതിഷേധിച്ചു. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള ബാനറുമായി അവർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിനിടയിലും ജലീൽ മറുപടി പറഞ്ഞു കൊണ്ടിരുന്നു. ഇതിനിടെ കൊച്ചാപ്പ... കൊച്ചാപ്പ എന്ന് ഈണത്തിൽ വിളിച്ചും പ്രതിപക്ഷം ജലീലിനെ ചൊടിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ചോദ്യകർത്താവ് പി.ടി.എ. റഹീം ആയപ്പോൾ ഹവാല... ഹവാല എന്നു വിളിച്ചായിരുന്നു പരിഹാസം.
കെ.ടി. ജലീലിന്റെ ബന്ധുനിയമന വിഷയം ഉയർത്തിയത് കെ. മുരളീധരനായിരുന്നു. ബന്ധുവിനെ നിയമിക്കാനായി യോഗ്യതയിൽ മാറ്റം വരുത്തിയതും മന്ത്രിസഭയിൽ വയ്ക്കാതെ ഉത്തരവിറക്കിയതുമെല്ലാം ചൂണ്ടിക്കാട്ടി മുരളീധരൻ ജലീലിന്റെ നടപടികളിലെ സ്വജനപക്ഷപാതം ഉയർത്തിക്കാട്ടി. എന്നാൽ, തികച്ചും ലാഘവത്തോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തെ സമീപിച്ചത്. ജലീൽ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി തുടക്കത്തിലേ പറഞ്ഞു.
തന്റെ കൈയിൽ ഒരു ലിസ്റ്റുണ്ടെന്നും അതിൽ ഒരു പാടു പേരുടെ പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് കാലത്തെ ചട്ടവിരുദ്ധ നിയമനങ്ങളുടെ പട്ടികയാണത്രെ അത്. ലിസ്റ്റിലെ പേരുകൾ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയാറായില്ല. ഓങ്ങിയാൽ മതി, അടിക്കേണ്ടെന്നു മുഖ്യമന്ത്രിക്ക് അറിയാമായിരിക്കാം.
മന്ത്രി രാജിവയ്ക്കുന്നതാണു നല്ലതെന്നാണ് മുരളീധരന്റെ പക്ഷം. ഏതറ്റം വരെയും തങ്ങൾ പോകും. വെറുതെ കോടതിയിൽ നിന്നു പരാമർശം വിളിച്ചു വരുത്തി നാണം കെട്ടു രാജിവയ്ക്കണമോ എന്നായിരുന്നു മുരളീധരന്റെ ചോദ്യം. പിണറായി സർക്കാരിൽ നിന്ന് അഞ്ചാമത്തെ രാജി ഉണ്ടാകുമെന്ന കാര്യത്തിൽ മുരളിക്കു സംശയമേയില്ല. മന്ത്രി ജലീൽ വികാരപരമായാണ് മറുപടി നൽകിയത്. ജഗദീശ്വരനെ സാക്ഷി നിർത്തിയുമൊക്കെ മന്ത്രി സ്വന്തം നിരപരാധിത്വം ആണയിട്ടു പറഞ്ഞു കൊണ്ടിരുന്നു.
എല്ലാ അഴിമതിക്കാരെയും സംരക്ഷിക്കാനുള്ള കോണ്ട്രാക്ട് എടുത്തിരിക്കുകയാണു മുഖ്യമന്ത്രിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിന്നെ എന്തിന് ഇ.പി. ജയരാജനെ കൊണ്ടു രാജിവയ്പിച്ചു എന്നും രമേശ് ചോദിച്ചു.
നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനിടെ ഭരണപക്ഷത്തു നിന്നുള്ള കമന്റുകളിൽ പ്രകോപിതനായി പ്രതിപക്ഷത്തു നിന്ന് അൻവർ സാദത്ത് ഭരണപക്ഷത്തേക്കു നീങ്ങിയത് അൽപ്പസമയത്തേക്ക് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഭരണപക്ഷത്തെ പിൻനിരക്കാർ അൻവർ സാദത്തിനെ നേരിടാൻ മുൻനിരയിലേക്കു നീങ്ങി. പ്രതിപക്ഷാംഗങ്ങൾ തന്നെ അൻവർ സാദത്തിനെ പിടിച്ചു മാറ്റി കൊണ്ടു പോയി. സഹകരണമന്ത്രി സീറ്റിലിരുന്ന് പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നത് ശരിയായ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഏതായാലും പ്രതിപക്ഷം ബഹിഷ്കരിച്ചതോടെ നടപടികളുമായി സ്പീക്കർ മുന്നോട്ടു പോയി.
ഇതിനിടെ സബ്മിഷൻ അവതരിപ്പിക്കാൻ എഴുന്നേറ്റ പി.സി. ജോർജ് മന്ത്രി ജലീൽ രാജിവയ്ക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നു പറഞ്ഞു നിലപാട് വ്യക്തമാക്കി. ഒ. രാജഗോപാലും താനും സഭയിൽ ഒറ്റ ബ്ലോക്കായി ഇരിക്കാനുള്ള അനുമതി വേണമെന്ന് ജോർജ് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണനയിലുണ്ടെന്നു സ്പീക്കർ മറുപടി നൽകി. എന്നാൽ, ഒരുമ സഭയ്ക്കുള്ളിൽ മാത്രമായിരിക്കുമെന്നു ജോർജ് വ്യക്തമാക്കി.
ഭരണപക്ഷാംഗങ്ങൾ മാത്രം ഹാജരുണ്ടായിരുന്നതിനാൽ നടപടികൾ വേഗത്തിൽ പൂർത്തിയായി. രണ്ടു ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനിച്ച് ഉച്ചകഴിഞ്ഞ് ഒന്നര കഴിഞ്ഞപ്പോൾ സഭ പിരിഞ്ഞു.
സഹകരിച്ചു തുടങ്ങി, ബഹിഷ്കരിച്ചു പിരിഞ്ഞു
01:05 AM Dec 05, 2018 | Deepika.com