അനന്തപുരി /ദ്വിജൻ
മഹാനായ സോളമൻ രാജാവിന്റെ മുന്നിൽ ഒരു കുഞ്ഞിനുവേണ്ടിയുള്ള അവകാശവാദവുമായി രണ്ടു സ്ത്രീകൾ എത്തുന്നതിനെക്കുറിച്ച് ബൈബിളിൽ ഒരു വിവരണമുണ്ട്. ഒരേ വീട്ടിൽ താമസിക്കുന്നവരാണവർ. രണ്ടാളും പ്രസവിച്ചു. അവരിൽ ഒരാൾ രാത്രി ഉറക്കത്തിൽ തന്റെ കുട്ടിയുടെ മേൽ അറിയാതെ കിടന്നു. കുട്ടി മരിച്ചു. അവൾ മരിച്ച കുട്ടിയെ എടുത്ത് കൂട്ടുകാരിയുടെ മാറിൽ കിടത്തി, അവളുടെ കുട്ടിയെ എടുത്തു തന്റെ കൂടെയും കിടത്തി.
നേരം വെളുത്തപ്പോൾ തന്റെ മാറിൽ കിടന്ന കുഞ്ഞിനു ജീവനില്ലെന്ന് അമ്മ കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ അതല്ല തന്റെ കുഞ്ഞ് എന്നവൾക്കു മനസിലായി. കൂടെ താമസിക്കുന്നവളുടെ കൈയിലിരിക്കുന്നതാണ് തന്റെ കുഞ്ഞ് എന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ കുഞ്ഞിനെ ചോദിച്ചു. കൂട്ടുകാരി വിട്ടുകൊടുത്തില്ല. അങ്ങനെയാണ് വിഷയം രാജസന്നിധിയിൽ എത്തിയത്.
സംഭവം വിവരിച്ചുകേട്ട രാജാവ് ഒരു വാൾ കൊണ്ടുവരാൻ കല്പിച്ചു. കുഞ്ഞിനെ മുറിച്ച് രണ്ടാൾക്കുമായി നൽകാൻ ഉത്തരവായി. അതുകേട്ട ഒരു സ്ത്രീ രാജാവിന്റെ തീർപ്പ് അംഗീകരിച്ചു. എന്നാൽ, യഥാർഥ അമ്മയായ അപര പറഞ്ഞു: രാജാവേ വേണ്ട, കുഞ്ഞിനെ കൊല്ലേണ്ട. അവൾ വളർത്തിക്കൊള്ളട്ടെ. അതുകേട്ട രാജാവ് യഥാർഥ അമ്മ ആ സ്ത്രീയാണെന്നു മനസിലാക്കുകയും കുഞ്ഞിനെ അവർക്കു കൊടുക്കുകയും ചെയ്തു.
സുപ്രീംകോടതി വിധിയുടെ പേരിൽ ശബരിമലയിൽ നടക്കുന്ന സംഘർഷങ്ങളിൽ വിശ്വാസികൾക്കുവേണ്ടി എന്ന പേരിൽ എല്ലാ ആചാരങ്ങളും ലംഘിക്കുന്ന ബിജെപിയുടെ കർസേവകരും പിണറായിയുടെ പോലീസും സിപിഎം സഖാക്കളും കുഞ്ഞിനെ വെട്ടിമുറിച്ചും തങ്ങളുടെ നിലപാട് വിജയിപ്പിക്കണം എന്നു വാശിപിടിച്ച ബൈബിൾകഥയിലെ സ്ത്രീയുടെ അവതാരങ്ങളാവുകയാണ്. പുലിയെ പോലും ഭയക്കാതെ ശബരിമലയിൽ എത്തിയിരുന്ന തീർഥാടകർ ഇവരെ ഭയന്നു മലകയറാൻ പേടിച്ചുനിൽക്കുന്നു. ഇതിലൂടെ കിട്ടുമെന്നു കരുതുന്ന വോട്ട് ബിജെപിക്കു കൂട്ടിക്കിട്ടാനോ ജനാധിപത്യചേരിയെ തളർത്താനോ ജനം ഇടയാക്കാതെകൂടിയിരുന്നാൽ സോളമന്റെ വിവേകത്തിന്റെ ഒരു പങ്ക് മലയാളിക്കും ഉണ്ടെന്നു ചരിത്രം എഴുതും.
ഗവർണറുടെ ഇടപെടൽ
ശബരിമലയുടെ പേരിൽ ഭാരതീയ ജനതാപാർട്ടിയും പിണറായി വിജയനും ഒരുപോലെ കളിക്കുന്നതു വോട്ട് രാഷ്ട്രീയമാണെന്നു സംശയമുള്ളവർ ഇനിയുണ്ടാവില്ല. രണ്ടാളുടെയും കളി പാളുന്നു എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവരും തിരിച്ചറിയുന്നു.
ഗവർണറെ വരെ ഉപയോഗിച്ചാണ് ബിജെപി കളിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടാണല്ലോ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ രാജ്ഭവൻ പത്രക്കുറിപ്പ് ഇറക്കിയത്! കേന്ദ്രമന്ത്രിയോടു പോലീസ് ഉദ്യോഗസ്ഥൻ അപമര്യാദ കാണിച്ചു എന്നു ഗവർണർ മുഖ്യമന്ത്രിയോടു പറഞ്ഞു പോലും. ഗവർണർമാരെ ഉപയോഗിച്ചു കഴിഞ്ഞ കാലത്ത് കോണ്‍ഗ്രസ് നടത്തിയ കളികളെ വിമർശിച്ചു ജനപിന്തുണ നേടിയ ബിജെപി അധികാരം കിട്ടിയപ്പോൾ കോണ്‍ഗ്രസുകാരേക്കാൾ കഷ്ടമാകുന്നു.
കാഷ്മീരിൽ മന്ത്രിസഭ രാജിവച്ചിട്ടും നിയമസഭ പിരിച്ചുവിടാതെ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാൻ ശ്രമിച്ചിട്ടു സാധിക്കാതെ വന്ന ബിജെപി കളിയിൽ തോറ്റെന്ന് ഉറപ്പായപ്പോൾ ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചുവിട്ട് കളിക്കുന്നതു രാജ്യം കണ്ടു. കാഷ്മീരിലെ 87 അംഗ നിയമസഭയിൽ കോണ്‍ഗ്രസ് സഖ്യത്തിന് 55 പേരുടെ പിന്തുണ ഉറപ്പായപ്പോഴാണ് സത്യപാൽ മാലിക് ""ഉന്നത ജനാധിപത്യബോധം'' പ്രകടിപ്പിച്ചു നിയമസഭ പിരിച്ചു വിട്ടത്. ജൂണ്‍ 19 മുതൽ ഗവർണർ സസ്പെൻഡ് ചെയ്തു നിർത്തിയിരുന്ന നിയമസഭയാണ് പിഡിപി- കോണ്‍ഗ്രസ് സഖ്യം മന്ത്രിസഭ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചതോടെ ഗവർണർ പിരിച്ചുവിട്ടത്.
കേരളത്തിൽ ശബരിമല വിഷയം ചർച്ച ചെയ്യാൻ ഗവർണർ മുഖ്യമന്ത്രിയെ വിളിക്കുന്നു. അദ്ദേഹവുമായി നടത്തിയ ചർച്ച സംബന്ധിച്ചു പത്രക്കുറിപ്പ് ഇറക്കുന്നു. ഗവർണറുമായുള്ള ചർച്ചകൾക്കു ശേഷം മുഖ്യമന്ത്രി ചെയ്തത് ശബരിമലയിലെ നിരോധനാജ്ഞ ദീർഘിപ്പിക്കുകയായിരുന്നു.
ശബരിമലയിലെ ആചാരലംഘനത്തിന് എതിരായാണു ഭാരതീയ ജനതാപാർട്ടി സമരം നടത്തുന്നത് എന്ന അവകാശവാദത്തിന്റെ നേർമുഖം ജനം എത്രയോ വട്ടം ചാനലുകളിലൂടെ കണ്ടു. സമരക്കാർ തന്നെ ശബരിമലയിലെ ഏതെല്ലാം ആചാരങ്ങൾ ലംഘിച്ചു. പതിനെട്ടാംപടിയിൽ നിന്ന് ഇരുമുടിക്കെട്ടില്ലാതെ ഒരു കർസേവകന്റെ പ്രകടനം. ബിജെപിയുടെ തീപ്പൊരി നേതാവായ സുരേന്ദ്രൻ ശബരിമല ഭക്തരുടെ ഏറ്റവും പാവനമായ ഇരുമുടിക്കെട്ട് വലിച്ചെറിയുന്നു എന്നു പറഞ്ഞുകൊണ്ടുള്ള ദൃശ്യങ്ങൾ സർക്കാർതന്നെ പുറത്തുവിട്ടു ജനങ്ങളെ കാണിച്ചു. സുരേന്ദ്രന് ഇനി അതിനുള്ള വിശദീകരണം കണ്ടുപിടിക്കണം. സുരേന്ദ്രനെതിരേ കേസുകളുടെ പെരുമഴ ഉണ്ടാക്കുകയാണു പോലീസ്..
ശബരിമലയുടെ പേരിൽ കുറെ ഹിന്ദുക്കളെക്കൂടി ബിജെപിയുടെ ചാക്കിൽ കയറ്റാൻ വേണ്ടിമാത്രം നടത്തുന്ന കലാപരിപാടികളാണ് എല്ലാം എന്ന് ഇനിയും ആർക്കാണു സംശയം? ശബരിമലയിലെ സമരം കൊഴുപ്പിക്കാൻ മലയിലേക്ക് എത്താനും "കൈകളിൽ വേണ്ടതു കരുതാനും' ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പാർട്ടി സെക്രട്ടറി അയച്ച സർക്കുലറും പ്രസിദ്ധീകരണത്തിനു കിട്ടി. വേണ്ടതെല്ലാം കരുതിവരണം എന്ന് പറഞ്ഞാൽ വായിക്കുന്നവന് എന്തും മനസിലാക്കാം. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മലകയറുന്നതു പോലുള്ള കളികൾ വരെ ബിജെപി അവതരിപ്പിക്കുന്നു. കലികാലം എന്ന് വിശ്വാസികൾ പിറുപിറുത്തുപോകുന്ന കളികൾ. നാമജപവും ശരണം വിളികളും ഒന്നും അവരുടെ ഭക്തിയുടെ പ്രകടനമല്ലെന്ന് കരുതാനാണ് ഇപ്പോൾ ന്യായം ഏറെ.
എല്ലാ പത്രങ്ങളിലും സിപിഎം ഫ്രാക്ഷൻ ഉണ്ടെന്നും അതുകൊണ്ട് സത്യസന്ധമായല്ല വാർത്തകൾ വരുന്നതെന്നും റിപ്പബ്ലിക്, ജനം പോലുള്ള ചാനലുകൾ നടത്തുന്ന ബിജെപി പരാതിപ്പെടുന്നു. അതിൽ സത്യമുണ്ടെങ്കിലും ബിജെപിയും ഇക്കാര്യത്തിൽ തീരെ മോശക്കാരല്ല എന്നത് രാഹുൽ ഗാന്ധിക്കെതിരേ പത്രങ്ങളിൽ വരുന്ന കമന്റുകൾ കണ്ടാൽ വ്യക്തമാകുമല്ലോ. കൊടുത്താൽ കൊല്ലത്തെങ്കിലും കിട്ടണം എന്നതിലും ഒരു നീതിയില്ലേ?
പിണറായിയുടെ കളികളും പാളുന്നു
കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ വേണ്ടി സുപ്രീംകോടതിവിധി മറയാക്കി, ബിജെപിയെ സഹായിക്കുന്നതിന് പിണറായി നടത്തുന്ന നീക്കങ്ങളും പാളുകയാണ്. എല്ലാവർക്കും സത്യം മനസിലായി എന്നതാണ് ഒന്നാമത്തെ തോൽവി.
ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന ശബരിമല യുദ്ധക്കളമായി. തീർഥാടകരുടെ വരവ് കുറഞ്ഞു. നടവരവും കുറഞ്ഞു. തീർഥാടകർ കുറഞ്ഞതിൽ പിണറായി എന്ന കമ്യൂണിസ്റ്റുകാരന് സന്തോഷം ഉണ്ടെങ്കിലും നടവരവു കുറഞ്ഞതിൽ വല്ലാത്ത ഖേദം കാണും. ശബരിമലയിലെ നടവരവു മാത്രമല്ല, അനുബന്ധ ക്ഷേത്രങ്ങളിലും നടവരവ് കുറഞ്ഞു. കെഎസ്ആർടിസിക്കും സ്വകാര്യ ടാക്സികൾക്കും എന്തിന് ഹോട്ടലുകാർക്കു പോലും വരുമാനം നഷ്ടമായി. ഇതിനെല്ലാം കാരണം കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ പിണറായി എടുത്ത നിലപാടുകളും.
ലക്ഷക്കണക്കിനു ജനം എത്തുന്ന ഒരു തീർഥാടക കേന്ദ്രത്തിൽ പോലീസ് 144 പ്രഖ്യാപിച്ചു. ബിജെപി ഉണ്ടാക്കിയ പഴുതിലൂടെ മതസ്വാതന്ത്ര്യത്തിൽ കൈയേറാൻ സർക്കാരിനു മാന്യമായ ഒരു മുഖംമൂടി കിട്ടി. അവിടെ പോലീസ് രാജാണ്. ഈ പോലീസുകാരെ അല്ലാതെ ആരെയും കിട്ടിയില്ലേ അങ്ങോട്ട് നിയോഗിക്കാൻ എന്നു കോടതിക്കു ചോദിക്കേണ്ടി വന്നു. ഭക്തനെ തടയാൻ സർക്കാരിന് ആര് അധികാരം തന്നു എന്നൊക്കെ കോടതി ചോദിച്ചെങ്കിലും പിണറായി നിന്നു പരുങ്ങുന്നതല്ലാതെ ഒന്നും പറയുന്നില്ല.
സിനിമയിലെ സുരേഷ് ഗോപി ശൈലിയിൽ ജനനേതാക്കളോട് പെരുമാറാൻ ചില പോലീസ് ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന മനോധൈര്യത്തിനു പിന്നിലെ ദർശനം ആത്മവിനാശകരമാവും എന്നു മനസിലാക്കാനുള്ള വിവേകം പിണറായിക്ക് ഇല്ലെങ്കിൽ കഷ്ടമാണ്.
പിണറായിസർക്കാർ അവകാശപ്പെടുന്ന സ്ത്രീകളുടെ അവകാശ സംരക്ഷണം സിപിഎമ്മിൽ നടപ്പാക്കാനാവാതെ വലയുകയാണ് മുഖ്യമന്ത്രി. ഷൊർണൂരിലെ പി.കെ. ശശിക്കെതിരേ പരാതി കൊടുത്ത യുവതിയുടെ കാര്യം കട്ടപ്പൊകാ. തൃശൂരിലെ ഡിവൈഎഫ്ഐ നേതാവിനെതിരേ വന്ന പരാതിയും മുക്കി. എന്നിട്ടും പലരും തന്നോടു മോശമായി പെരുമാറി എന്നു പറഞ്ഞ ഒരു സ്ത്രീ കേരളത്തിലെ ഒരു മുൻ മുഖ്യമന്ത്രിക്കെതിരേ പറഞ്ഞ ആക്ഷേപം വീണ്ടും വീണ്ടും അന്വേഷിക്കാൻ പോലീസുകാരെ മാറിമാറി നിയോഗിക്കുകയാണു പിണറായി.
എം.ഐ. ഷാനവാസ്
കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വം രാഹുൽ ഗാന്ധി ഏറെ ആലോചനകൾക്കു ശേഷം കരുണാകരന്റെ കുട്ടികളെതന്നെ ഏൽപ്പിച്ച് ഒരു തിരിച്ചുവരവിന് കോപ്പുകൂട്ടുന്ന വേളയിൽ കോണ്‍ഗ്രസിന്റെ തന്ത്രപ്പുരയ്ക്ക് ഏറ്റ വൻ നഷ്ടമായി എം.ഐ. ഷാനവാസ് എന്ന ഷാജിയുടെ മരണം.
കേരളത്തിലെ സമകാലീന കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഗതി നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിച്ച തന്ത്രജ്ഞരാണ് പഴയ ആന്റണി ഗ്രൂപ്പിലെ ആര്യാടൻ മുഹമ്മദും കരുണാകരൻ ഗ്രൂപ്പിലെ എം.ഐ. ഷാനവാസും. രണ്ടാളും ഇന്നു പഴയ ഗ്രൂപ്പുകളിൽ തന്നെ ഉണ്ടോ എന്ന് ആർക്കും തിട്ടമില്ല. എങ്കിലും അവർ ഗ്രൂപ്പുകളിയുടെയും കളികളിലൂടെ നേട്ടങ്ങൾ കൊയ്യുന്നതിന്റെയും എതിരാളികളെ നിഗ്രഹിക്കുന്നതിന്റെയും എല്ലാം ഉസ്താദുമാർ ആയിരുന്നു എന്നതു ചരിത്രം.
കരുണാകരൻ വീഴുന്നതുവരെ ഷാനവാസിനു നിയമസഭയിലോ ലോക് സഭയിലോ ഒന്നും എത്താനായില്ലെന്നത് സത്യം. എങ്കിലും കരുണാകരന്റെ കാലത്ത് ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചയാളായിരുന്നു അദ്ദേഹം. ഒന്നിച്ചു വളർന്ന വയലാർ രവിയെ ഉപയോഗിച്ച് ആന്റണിയെ വെട്ടിയ കരുണാകരനെ കൂടെ നിന്നവരെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയും കൂട്ടരും വെട്ടിയപ്പോൾ ഏറ്റവും മൂർച്ചയോടെ പ്രവർത്തിച്ച രണ്ടു തന്ത്രശാലികളും ഇവരായിരുന്നു.
കരുണാകരന്റെ സ്കൂളിൽ പഠിച്ചവർ
രാഹുൽ ഗാന്ധി ഏറെക്കാലത്തെ ആലോചനകൾക്കുശേഷം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് അവരോധിച്ച ആറു നേതാക്കളിൽ നാലും കരുണാകരന്റെ സ്കൂളിൽ പഠിച്ചു വളർന്നവരാണെന്നതും അവരിൽ ഷാനവാസും ഉണ്ട് എന്നതും കരുണാകര രീതികളുടെ പുനരാവർത്തനം ഉണ്ടാക്കും എന്ന ചിന്ത നിരീക്ഷകരിൽ പടർത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശും വർക്കിംഗ് ചെയർമാന്മാരായ ഷാനവാസും സുധാകരനും പ്രചാരണസമിതി അധ്യക്ഷൻ കെ.മുരളീധരനും കരുണാകരന്റെ സ്കൂളിൽ പഠിച്ചവർ. ആന്റണിക്കും ഉമ്മൻചാണ്ടിക്കും ഒക്കെക്കൂടി കിട്ടിയത് രണ്ടു പദവി- ഒരു വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും മുന്നണി കണ്‍വീനർ ബെന്നി ബഹനാനും മാത്രം.
തിരുത്തൽവാദികൾ
കരുണാകരന്റെ കൂടെനിന്ന് അദ്ദേഹം മെനഞ്ഞ തന്ത്രങ്ങൾ നടപ്പാക്കിയവർക്കു സ്വന്തം തന്ത്രങ്ങൾ മെനയേണ്ടി വന്നതു മുഖ്യമന്ത്രി ആയിരുന്ന കരുണാകരന് ഉണ്ടായ റോഡ് അപകടത്തെ തുടർന്നായിരുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ പിൻതുടർച്ചാവകാശം സ്വന്തമാക്കാൻ കെ. മുരളീധരൻ കരുക്കൾ നീക്കിയതോടെ അന്നുവരെ കരുണാകരന്റെ സ്വന്തമായിരുന്ന ജി. കാർത്തികേയനും ഷാനവാസിനും രമേശിനും എല്ലാം പുതിയ വഴി തേടേണ്ടിവന്നു. അവരെ അക്കാലത്ത് തിരുത്തൽവാദികൾ എന്നാണ് വിളിച്ചിരുന്നത്.
അക്കാലത്തെ ചീഫ് സെക്രട്ടറി പത്മകുമാറിന്റെകൂടി ഉപദേശത്തോടെ എന്നു പറയപ്പെടുന്നു, മുരളി തന്ത്രപൂർവം രമേശിനെയും ഷാനവാസിനെയും കാർത്തികേയനെയും അധികാരത്തിന്റെ ഉപശാലകളിൽ നിന്ന് അകറ്റി. പിടിച്ചുനിൽപ്പിനു വേണ്ടി അവർക്കു തന്ത്രങ്ങൾ മെനയേണ്ടി വന്നു. മെഡിക്കൽ കോളജിനു സമീപത്തെ പഴയറോഡിലുള്ള ഷാനവാസിന്റെ വസതിയായിരുന്നു ആലോചനാ കേന്ദ്രം. ജോസഫ് വാഴയ്ക്കനും പുനലൂർ മധുവും അടക്കമുള്ളവരും അന്ന് തിരുത്തൽവാദികൾക്കൊപ്പമായിരുന്നു.
ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ കരുണാകരൻ തിരുത്തൽവാദികളെ നിഗ്രഹിക്കാൻ നോക്കി. കാർത്തികേയനെ പരസ്യമായി അപമാനിച്ചു. രമേശിനെ കോട്ടയത്തു തോൽപ്പിച്ചു. ഷാനവാസിനെ എങ്ങും അടുപ്പിച്ചില്ല. പോരടിക്കുക അല്ലാതെ തിരുത്തൽവാദികൾക്ക് നിലനിൽപ്പിനു വേറെ മാർഗമില്ലായിരുന്നു. കരുണാകരൻ നേരിട്ടു പട നയിച്ചതോടെ പലരും ആ കൂടാരത്തിലേക്ക്തന്നെ മടങ്ങി. എങ്കിലും ഷാനവാസ് ഉറച്ചുനിന്നു. അവസാനം കരുണാകരനും വീണു. പിന്നീടു പല അനുരഞ്ജന നീക്കങ്ങൾ നടന്നു. ഷാനവാസ് ഒഴികെയുള്ളവർ കരുണാകരനുമായി അടുപ്പത്തിലായെങ്കിലും ഷാനവാസ് ഒരിക്കലും അനുരഞ്ജനപ്പെട്ടില്ല. കരുണാകരനും താത്പര്യം കാണിച്ചില്ല എന്നാണു കേട്ടിരുന്നത്.
ആന്റണിയോടായി ഷാജിയുടെ അടുപ്പവും കൂറും. അതിനു ഫലമുണ്ടായി. കരുണാകരന്റെ കാലത്തു തോൽക്കുന്ന സീറ്റുകളിൽ മാത്രം മത്സരിച്ചിട്ടുള്ള അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായ വയനാട് ലോക്സഭാ സീറ്റ് മത്സരിക്കാൻ കിട്ടി. അദ്ദേഹം ശത്രുവായി കണ്ട കരുണാകരപുത്രൻ മുരളീധരൻതന്നെ അവിടെ എതിരാളിയായി. ഷാനവാസ് എന്നിട്ടും വൻ വിജയം നേടി. മണ്ഡലത്തിൽ നന്നായി പ്രവർത്തിക്കുന്നു എന്നായിരുന്നു കേൾവി. എങ്കിലും ആദ്യതെരഞ്ഞെടുപ്പിലെ വിജയത്തിന്റെ തിളക്കം പക്ഷേ രണ്ടാമത്തെ വിജയത്തിൽ ഉണ്ടായില്ല.
ഒരു ജയം... രണ്ടു പ്രതികാരം
എങ്കിലും ആദ്യ വിജയത്തിലൂടെ ഷാനവാസിന് രണ്ടു നേട്ടമാണ് ഉണ്ടായത്. ആദ്യമായി ഒരു ജനപ്രതിനിധിയായി. മുരളിയെ തോൽപ്പിക്കാനും ആയി. അതിനുശേഷം മുരളി ലോകസഭയിലേക്ക് മത്സരിച്ചിട്ടില്ല.
മികച്ച തന്ത്രശാലിയും താർക്കികനുമായിരുന്നു ഷാനവാസ്. എല്ലാക്കാര്യങ്ങളെക്കുറിച്ചും നന്നായി പഠിക്കും. ആണവകരാർ അടക്കം ഏതു വിഷയത്തെക്കുറിച്ചും അദ്ദേഹം പറയുന്നത് ഇരുത്തം വന്ന വാക്കുകളാവും. നാടിന്റെ സായാഹ്നങ്ങളെ മലിനമാക്കുന്ന ചാനൽ ചർച്ചകളിൽ വല്ലപ്പോഴും കേട്ടിരുന്ന വിവരമുള്ള ശബ്ദമായിരുന്നു ഷാനവാസ്. മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും ഉണ്ടായിരുന്ന നല്ലബന്ധം അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി.
ഒരിക്കൽ അദ്ദേഹത്തെക്കുറിച്ചു തികച്ചും സത്യവിരുദ്ധമായ ഒരു വാർത്ത ഒരു പ്രസിദ്ധീകരണത്തിൽ വന്നു. മാനനഷ്ടക്കേസ് കൊടുക്കാൻ പലരും ഉപദേശിച്ചു. വിജയിക്കാമായിരുന്ന സംഭവമായിരുന്നു അത്. ഷാനവാസ് സമ്മതിച്ചില്ല. ഇക്കാര്യത്തിൽ നിങ്ങൾ പറയുന്നത് ശരിയാണ്, പക്ഷേ അവർ നോക്കിയാൽ വേറെയും കിട്ടില്ലേ വിവരങ്ങൾ എന്ന് അദ്ദേഹം ഉപദേശിയോടു പറഞ്ഞതായാണ് അക്കാലത്തു കേട്ടത്. അതായിരുന്നു ഷാനവാസ്. ഏറെ മുന്നിൽ ചിന്തിച്ചിരുന്നയാൾ. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസ് കുടുംബത്തിനു കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്.
ബിജെപിയുടെ വിശ്വാസവും പിണറായിയുടെ അവിശ്വാസവും
01:24 AM Nov 25, 2018 | Deepika.com