രണ്ടാമൂഴത്തിലും ജനതാദൾ- എസ് നേതാവായ മാത്യു ടി. തോമസിനു കാലാവധി പൂർത്തിയാക്കാനായില്ല. രണ്ടു തവണയും പ്രശ്നമായത് പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ. കുഴപ്പം മാത്യു ടി. തോമസിന്റേതല്ല. അദ്ദേഹത്തിന്റെ പാർട്ടിയായ ജനതാദളിനു മന്ത്രിമാർ വാഴില്ലെന്നുള്ളതാണു ചരിത്രം. പിളർപ്പുകളും മറ്റു രാഷ്ട്രീയ കാരണങ്ങളും മൂലം പാർട്ടി നാൾക്കുനാൾ ക്ഷീണിച്ചു വരുന്പോഴും മന്ത്രിപദവിയുടെ പേരിലുള്ള തർക്കങ്ങൾക്കു കുറവില്ല. മന്ത്രിമാർ ആരും കാലാവധി പൂർത്തിയാക്കുന്നുമില്ല.
മാത്യു ടി. തോമസ് ആദ്യമായി മന്ത്രിപദവിയിലെത്തിയത് 2006 ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലായിരുന്നു. ഗതാഗതമന്ത്രി എന്ന നിലയിൽ ശ്രദ്ധേയമായ പ്രകടനം നടത്തിവന്ന അദ്ദേഹത്തിനു പക്ഷേ പാതിവഴിയിൽ മന്ത്രിപദവി ഒഴിയേണ്ടിവന്നു. 2006 മേയ് 18 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മാത്യു ടി. തോമസിന് മന്ത്രിക്കസേരയിൽ മൂന്നു വർഷം തികയ്ക്കാനായില്ല. പകരക്കാരനായി ജോസ് തെറ്റയിൽ മന്ത്രിസ്ഥാനത്തെത്തി.
ഇക്കുറി ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾതന്നെ ജനതാദളിൽ മന്ത്രിസ്ഥാനത്തിനുവേണ്ടി അധികാര വടംവലിയുണ്ടായി. ജനതാദളിന്റെ മൂന്ന് അംഗങ്ങളും ഏറെ പരിചയസന്പത്തുള്ളവരായിരുന്നു. ഇവരിൽ സി.കെ. നാണു മുന്പു മന്ത്രിയായിരുന്ന ആൾ. കെ. കൃഷ്ണൻകുട്ടിയാകട്ടെ മുതിർന്ന നിയമസഭാംഗവും. 1980ൽ ചിറ്റൂരിൽനിന്നു നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കൃഷ്ണൻകുട്ടി പിന്നീട് 1982 ലും 1991 ലും ചിറ്റൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇക്കുറി അദ്ദേഹം മന്ത്രിസ്ഥാനത്തിനു നോട്ടമിട്ടിരുന്നു. പക്ഷേ നറുക്കു വീണത് മാത്യു ടി. തോമസിനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും താൽപര്യം അദ്ദേഹത്തോടായിരുന്നു.
എന്നാൽ, മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയും മന്ത്രിസ്ഥാനം പങ്കിട്ടെടുക്കാമെന്നു ധാരണയുണ്ടായിരുന്നു എന്നാണു കൃഷ്ണൻകുട്ടിപക്ഷം വാദിച്ചു വന്നത്. മാത്യു ടി. തോമസ് ആകട്ടെ ഇങ്ങനെയൊരു ധാരണ ഇല്ലായിരുന്നു എന്നും വാദിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റിയിലും ജില്ലാ ഘടകങ്ങളിലും കൃഷ്ണൻകുട്ടി പക്ഷത്തിനുണ്ടായിരുന്ന വ്യക്തമായ മേൽക്കൈ അദ്ദേഹത്തിന് അനുകൂലമായ ഘടകമായി.
തർക്കം മൂത്തതോടെ ദേശീയ നേതൃത്വത്തിനു മുന്നിലേക്കു വിഷയം എത്തി. ചർച്ചയ്ക്കായി ദേശീയ നേതൃത്വം വിളിപ്പിച്ചെങ്കിലും മാത്യു ടി. തോമസ് എത്തിയില്ല. ഇതേത്തുടർന്ന് നേതൃത്വം കൃഷ്ണൻകുട്ടിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു.
തന്നെ മാറ്റാനുള്ള തീരുമാനത്തിലെ അതൃപ്തി മാത്യു ടി. തോമസ് പരസ്യമായി പ്രകടിപ്പിച്ചു. പാർട്ടി തീരുമാനം മുറിവേൽപ്പിച്ചുവെന്നും എന്നാൽ സംഘടനാ തീരുമാനം അംഗീകരിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനത്തോടു കലഹിക്കാൻ അദ്ദേഹം തയാറാകില്ല. വൈകാതെതന്നെ കെ. കൃഷ്ണൻകുട്ടിക്കു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാം.
സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായാണ് മാത്യു ടി. തോമസ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പേരിൽ അഴിമതി ആരോപണങ്ങളൊന്നും ഉയർന്നു വന്നിട്ടില്ല. ഒരുപക്ഷേ ഇതുതന്നെയാകാം മന്ത്രിക്കസേരയിൽ അദ്ദേഹത്തിന്റെ കാലാവധി ചുരുക്കിയതും. പാർട്ടിക്കാരുടെ ആവശ്യങ്ങളത്രയും നടത്തിക്കൊടുക്കാൻ അദ്ദേഹം തയാറായില്ല. അതുകൊണ്ടുതന്നെ താഴേത്തട്ടിലും മുകൾത്തട്ടിലും പിന്തുണ കുറഞ്ഞു.
മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം ജനതാദളിൽ പുത്തരിയല്ല. ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലെത്തിയപ്പോഴെല്ലാം ജനതാദളിലെ മന്ത്രികലഹം സർക്കാരിനു തലവേദനയായിട്ടുണ്ട്. 1987 ലെ ഇ.കെ. നായനാർ സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.പി. വീരേന്ദ്രകുമാറിനു 48 മണിക്കൂറിനകം രാജിവയ്ക്കേണ്ടിവന്നു. അദ്ദേഹത്തിനു പകരം പ്രഫ. എൻ.എം. ജോസഫ് മന്ത്രിയായി കാലാവധി പൂർത്തിയാക്കി. ഒപ്പം മന്ത്രിയായ കെ. ചന്ദ്രശേഖരനും കാലാവധി പൂർത്തിയാക്കാൻ ഭാഗ്യം ലഭിച്ചു.
1997 ലെ നായനാർ സർക്കാരിന്റെ കാലയളവിലും ജനതാദൾ പാരന്പര്യം മറന്നില്ല. തുടക്കത്തിൽ മന്ത്രിയായി സ്ഥാനമേറ്റ മുതിർന്ന നേതാവ് പി.ആർ. കുറുപ്പിന് കഷ്ടിച്ചു മൂന്നു വർഷമേ മന്ത്രിസ്ഥാനത്ത് ഇരിക്കാനായുള്ളൂ. പാർട്ടിക്കുള്ളിലെ കലഹം മൂർച്ഛിച്ചതിനെ തുടർന്ന് 1999 ജനുവരി 11 നു രാജിവയ്ക്കേണ്ടിവന്നു. തുടർന്നു മന്ത്രിയായ എ. നീലലോഹിതദാസൻ നാടാർക്ക് ലൈംഗികാരോപണത്തെ തുടർന്ന് ഒരു വർഷത്തിനകം രാജിവച്ചു പുറത്തുപോകേണ്ടിവന്നു. പിന്നാലെ സി.കെ. നാണു മന്ത്രിയായി. അങ്ങനെ 1996 ലെ മന്ത്രിസഭയിൽ ജനതാദളിലെ നാലംഗങ്ങളിൽ മൂന്നു പേരും മന്ത്രിപദവിയിലെത്തി.പിന്നീട് വി.എസ്. മന്ത്രിസഭയിലും ഇപ്പോൾ പിണറായി മന്ത്രിസഭയിലും മാത്യു ടി. തോമസിന്റെ ഉൗഴം.
കാലാവധി പാതി പിന്നിടുന്പോൾ പിണറായി സർക്കാരിൽ നിന്നുള്ള നാലാമത്തെ രാജിയാണ് മാത്യു ടി. തോമസിന്റേത്. രാജി വച്ചവരിൽ ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും മന്ത്രിസ്ഥാനത്തേക്കു മടങ്ങിയെത്തിയപ്പോൾ തോമസ് ചാണ്ടി പുറത്തുതന്നെ.
സാബു ജോണ്
മന്ത്രിക്കസേരയിൽ ആരും വാഴാതെ ജനതാദൾ
12:21 AM Nov 24, 2018 | Deepika.com