ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിവാദത്തിൽ പ്രധാന രാഷ്ട്രീയനേട്ടം ബിജെപിക്കാണ്. ആ വിഷയം പൂർണമായി പാർട്ടി കൈയടക്കിക്കഴിഞ്ഞു. ഒതുങ്ങിക്കഴിഞ്ഞിരുന്ന നിശബ്ദ ഭൂരിപക്ഷ ഹിന്ദുസമൂഹം ഈ വിഷയത്തിൽ പൊട്ടിത്തെറിച്ചപ്പോൾ അതു പരമാവധി മുതലെടുക്കാൻ ബിജെപിക്കു കഴിയുന്നു. പ്രധാന നഷ്ടം ഇടതുപക്ഷത്തിനാണെന്നു നിസംശയം പറയാം. സ്ഥിതിഗതികൾ ശരിയായി വിലയിരുത്താൻ ഒരുപക്ഷേ അവർക്കു കഴിഞ്ഞില്ല.
ശബരിമല വിഷയത്തിലെ ശക്തമായ അടിയൊഴുക്ക് കണക്കുകൂട്ടാൻ വളരെ കുറച്ചുപേർക്കേ കഴിഞ്ഞുള്ളൂ. പാരന്പര്യങ്ങളിലും വർഷങ്ങൾ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളിലും ഇടപെടുന്നതിനോടു ഹിന്ദു സമുദായത്തിലെ മാത്രമല്ല, ക്രിസ്ത്യൻ-മുസ്ലിം സമുദായങ്ങളിലെയും ഭൂരിപക്ഷം പേരും യോജിക്കുന്നില്ല.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെ തുടക്കത്തിൽ കോൺഗ്രസും ബിജെപിയും സ്വാഗതം ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഭൂരിപക്ഷ സമുദായത്തിലെ മനോഭാവം എന്താണെന്നു തിരിച്ചറിഞ്ഞപ്പോൾ രമേശ് ചെന്നിത്തലയാണ് ആദ്യം നിലപാട് മാറ്റിയത്. ലിംഗനീതി ഉറപ്പാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു ചില ബിജെപി നേതാക്കൾ ലേഖനങ്ങൾ പോലും എഴുതിയെങ്കിലും ബിജെപി പെട്ടെന്നു മലക്കംമറിഞ്ഞു. തുടർന്നങ്ങോട്ടു കോൺഗ്രസിനെ പിന്നിലാക്കി ബിജെപി ശക്തമായ പ്രചാരണ പരിപാടികളാണു നടത്തിയത്.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഹൈക്കമാൻഡിന്റെ അനുമതി കിട്ടിയപ്പോഴേക്കും ബിജെപി കിലോമീറ്ററുകൾ മുന്നിലായിക്കഴിഞ്ഞു. കലിഫോർണിയയിലെ കാട്ടുതീയേക്കാൾ വേഗത്തിലാണ് ശബരിമല വിഷയം പടർന്നുപിടിച്ചത്. രാഷ്ട്രീയ അവസരങ്ങളും സാധ്യതകളും കാണാൻ കഴിയുന്ന പ്രത്യേകതരം കണ്ണുള്ള അമിത് ഷാ കേരളത്തിൽ പറന്നെത്തി സംസ്ഥാനത്തെ പാർട്ടി നേതാക്കൾക്ക് എല്ലാ പിന്തുണയും നൽകി. അതേസമയം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് ഈ വിഷയത്തിന്റെ രാഷ്ട്രീയവശത്തെക്കുറിച്ചു ഹൈക്കമാൻഡിനെ ബോധവത്കരിക്കുന്നതിന് അനുവാദത്തിനായി എഐസിസി ആസ്ഥാനത്തെ ഇടനാഴികളിൽ കാത്തുനിൽക്കേണ്ടിവന്നു. ഇത്തരം അവസരങ്ങളിൽ ഒരു സെക്കൻഡു പോലും കളയാതെ ചാടിയിറങ്ങി രംഗം കൈയടക്കുന്ന ലീഡർ കെ. കരുണാകരനെപോലുള്ളവരെ പാർട്ടി പ്രവർത്തകർ വിഷമത്തോടെ ഓർത്തിരിക്കണം.
പഴയ മുതിർന്ന നേതാക്കളെ മൂലയ്ക്കിരുത്തിയ സിപിഎമ്മിലും ഇഎംഎസ് നന്പൂതിരിപ്പാടിനെപ്പോലുള്ളവരുടെ അഭാവത്തെപ്പറ്റി പാർട്ടി പ്രവർത്തകർ ഓർത്തിട്ടുണ്ടാവണം. ഇഎംഎസ് ഉണ്ടായിരുന്നെങ്കിൽ മാർക്സിനെയും ലെനിനെയും സ്റ്റാലിനെയുമൊക്കെ ഉദ്ധരിച്ച് സന്ദർഭത്തിനു യോജിച്ച തന്ത്രവും രാഷ്ട്രീയലൈനും രൂപപ്പെടുത്തുമായിരുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളെയാണ് അദ്ദേഹം വലിയ അവസരങ്ങളായി കാണുകയും അവ തങ്ങൾക്ക് അനുകൂലമാക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്തിരുന്നത്.
ഇപ്പോൾ സിപിഎം പോളിറ്റ് ബ്യൂറോയിൽ ഇഎംഎസിനെപ്പോലുള്ള ആരുമില്ല. ജെഎൻയു കുട്ടികൾ അവരുടെ ഇഷ്ടവിനോദമായ ചർച്ച, വാദപ്രതിവാദം, വ്യക്തിവിരോധം തീർക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. കേരളത്തിലെ സിപിഎം നേതാക്കൾക്ക് ഒബിസി വോട്ടുകൾ സമാഹരിക്കുന്നതിനെപ്പറ്റിയും വെള്ളാപ്പള്ളി നടേശനെ ചാക്കിലാക്കുന്നതിനെപ്പറ്റിയും മാത്രമേ ചിന്തിക്കാൻ കഴിയുന്നുള്ളൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനെ കൂടെക്കൂട്ടിയിട്ടും വലിയ പ്രയോജനം കിട്ടാതിരുന്നതിനാൽ ബിജെപിയാകട്ടെ വെള്ളാപ്പള്ളിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആലോചിക്കുകയുമാണ്.
തുടക്കം പിഴച്ചു
കേരളത്തിലെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളിൽ ബഹുഭൂരിപക്ഷവും ആചാരങ്ങൾ തകർക്കാൻ തയാറല്ല എന്നിടത്താണ് കോൺഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്കു തുടക്കത്തിൽ പിഴച്ചത്. സുപ്രീംകോടതി വിധി നൽകുന്ന അവകാശങ്ങൾ പ്രയോജനപ്പെടുത്താൻ അവർ തയാറായില്ല. ശബരിമലയിൽ പോകുന്നതിന് 50 വയസുവരെ കാത്തിരിക്കാൻ തങ്ങൾ തയാറാണെന്ന് അവരിൽ പലരും പരസ്യമായി പറഞ്ഞു. കേരളീയർ ഉയർന്ന സാക്ഷരതയും പുരോഗമന നിലപാടും ഉള്ളവരാണെന്നുണ്ടെങ്കിലും പാരന്പര്യവും കാത്തുസൂക്ഷിക്കുന്നവരാണ്.
അയ്യപ്പഭക്തരിൽ എല്ലാ ജാതിക്കാരും സമുദായക്കാരും രാഷ്ട്രീയപാർട്ടിക്കാരുമുണ്ട്. അതുകൊണ്ടാണു സുപ്രീംകോടതി വിധിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ കമ്യൂണിസ്റ്റ് കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾ പോലും തയാറാകാത്തത്. അതേസമയം ശബരിമലയിൽ ദർശനത്തിനു പോകാൻ ധൈര്യപ്പെട്ട ഏതാനും സ്ത്രീകൾക്കെതിരേ പാരന്പര്യവാദികളായ സ്ത്രീകൾ തെരുവിലിറങ്ങുകയും ചെയ്തു.
ഈ പൊതുജനവികാരമാണു സംഘപരിവാർ ചൂഷണം ചെയ്തത്. യുവതികൾ സന്നിധാനത്തെത്തുന്നതു തടയാൻ അവരുടെ സംഘടനാശക്തിക്കു കഴിയുകയും ചെയ്തു. ശബരിമലയിൽ സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരുന്ന പോലീസുകാരിൽ പലരും അവിടത്തെ ആചാരങ്ങൾ ലംഘിക്കപ്പെടരുതെന്നു വിശ്വസിക്കുന്നവരാണ്. ചുരുക്കിപ്പറഞ്ഞാൽ കേരളീയരിൽ ഭൂരിപക്ഷത്തിന്റെയും മനസിനെ നിയന്ത്രിക്കുന്നതു വിശ്വാസവും പരന്പരാഗത ആചാരങ്ങളുമാണ്, മൗലികാവകാശങ്ങളോ ഭരണഘടനപരമായ ഉറപ്പുകളോ അല്ല.
കേരളത്തിലെ സ്ത്രീകൾ എന്നും ആചാരങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കും എന്നല്ല. കാലം കുറേ കഴിയുന്പോൾ കാര്യങ്ങൾക്കു മാറ്റം വരും. പക്ഷേ അവർക്ക് അതിനുള്ള സമയം നൽകണം. ഇടതുമുന്നണി സർക്കാരിനു സ്വീകരിക്കാമായിരുന്ന ഏറ്റവും നല്ല കാര്യം വിധി നടപ്പാക്കാൻ കുറേ സമയം ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മഹാപ്രളയത്തിന്റെ ആഘാതത്തിൽ നിന്നു സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല എന്ന കാര്യം ചൂണ്ടിക്കാട്ടാമായിരുന്നു.
ഭക്തരെ സ്വീകരിക്കാൻ ശബരിമലയിൽപോലും പൂർണമായ ഒരുക്കങ്ങളായിട്ടില്ല. മഹാപ്രളയം ക്ഷേത്ര പരിസരങ്ങളെയും സമീപ റോഡുകളെയും ശൗചാലയങ്ങളെയുമെല്ലാം തകർത്തു. അവ നന്നാക്കാൻ കാര്യമായൊന്നും ചെയ്തിട്ടില്ല. എന്നാൽ, എന്തുവന്നാലും സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന ശാഠ്യവും ധാർഷ്ട്യവുമാണു സംസ്ഥാന സർക്കാർ പുലർത്തിയത്. അതു തിരിച്ചടിയാവുകയും ചെയ്തു.
സുപ്രീംകോടതിവിധിയുടെ ആനുകൂല്യമെടുക്കാൻ മറ്റു സംസ്ഥാനങ്ങളിൽനിന്നും സ്ത്രീകൾ വന്നിരുന്നെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായിരുന്നു. സ്ത്രീകൾക്കു പ്രാഥമിക കൃത്യങ്ങൾക്കു വേണ്ട സൗകര്യങ്ങളൊന്നും ഇപ്പോഴും അവിടെയില്ല.
നോട്ടം രാഷ്ട്രീയ നേട്ടം
ശബരിമല വിധിയും ക്ഷേത്ര പരിസരവും രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ നേട്ടങ്ങൾക്കായി ഏറ്റെടുത്തു എന്നതാണ് ആത്യന്തിക ഫലം. ആചാരങ്ങളെയും പാരന്പര്യങ്ങളെയും സംരക്ഷിക്കുന്നതിനപ്പുറം തങ്ങൾക്കു രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനും അടിത്തറ വികസിപ്പിക്കുന്നതിനും വോട്ടുബാങ്കുകൾ വിപുലപ്പെടുത്താനുമാണു ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചത്. ഈ ശ്രമത്തിൽ ബിജെപി വളരെ മുന്നിലെത്തി സമ്മാനവും കൊണ്ടുപോയി. കേരളത്തിൽ ബിജെപിയുടെ ഏറ്റവും വലിയ വളർച്ച അടുത്ത തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തും.
ബിജെപി ഇങ്ങനെ ജനപിന്തുണ നേടുന്നതിൽ നരേന്ദ്രമോദിക്ക് ഒരു റോളുമില്ല. പൊതുജനവികാരം മനസിലാക്കി നിലപാടുകൾ എടുക്കുന്നതിൽ ഇടതുപക്ഷത്തിന്റെ കഴിവുകേടാണ് കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാക്കുന്നത്. ഇടതുനേതാക്കൾ അവരുടെ ലൈൻ എത്ര കാർക്കശ്യത്തോടെ പിന്തുടർന്നുവോ അതിന്റെ നേട്ടം ഇപ്പോൾ ബിജെപിക്കാണ്.
ഇടതുപക്ഷത്തോട് അനുഭാവം കാട്ടാറുള്ള നായർ സർവീസ് സൊസൈറ്റി ഇപ്പോൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നിരിക്കുന്നു. ഇടതുപക്ഷ അനുഭാവമുള്ള പല കുടുംബങ്ങളും ഈ വിഷയത്തിൽ അസന്തുഷ്ടരാണ്. ഇതിന്റെ പ്രതിഫലനം അടുത്ത തെരഞ്ഞെടുപ്പിൽ കണ്ടാൽ ആശ്ചര്യപ്പെടാനില്ല. കോൺഗ്രസിനു ചെറിയ നേട്ടമുണ്ടായേക്കാം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മെച്ചപ്പെട്ട വോട്ടിംഗ് ശതമാനം രേഖപ്പെടുത്തും. ഏതാനും സീറ്റുകളിൽ അവർ ജയിച്ചാൽപ്പോലും അത്ഭുതപ്പെടാനില്ല. എന്നാലതിന് നരേന്ദ്ര മോദിയുമായോ അദ്ദേഹത്തിന്റെ ഭരണവുമായോ ഒരു ബന്ധവുമില്ല. അതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിനാണു പോകേണ്ടത്. ഏതെങ്കിലും ഒരാൾക്ക് ക്രെഡിറ്റ് കൊടുക്കണമെങ്കിൽ അതു പിണറായി വിജയനുമാണ്.
ശബരിമല: മുഖ്യനേട്ടം ബിജെപിക്ക്
12:32 AM Nov 19, 2018 | Deepika.com