അനന്തപുരി /ദ്വിജൻ
കപടനാട്യക്കാരും ദുഷ്ടന്മാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും എന്ന മഹത്വചനം നിറവേറ്റുകയാണ് കേരളത്തിന്റെ ഭരണം പിടിച്ച പിണറായിയും കേന്ദ്രത്തിൽ അധികാരത്തിലേറിയ മോദിയും. വോട്ടെടുപ്പിൽ ജയിക്കാൻ നല്കിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ലെന്നതോ പോട്ടെ, പൊതുഭരണം ഉപയോഗിച്ച് നടത്തുന്ന അഴിമതികളുടെയും സ്വജനപക്ഷപാതങ്ങളുടെയും കഥകൾ എല്ലാ സീമകളും ലംഘിക്കുകയാണ്. ഉരലു കക്കാൻ വിരലെങ്കിലും മറവേണം എന്ന ചിന്തപോലും ഇല്ലാതാകുന്നു.
വല്ലാത്ത കഥകൾ
കേന്ദ്രത്തിൽ ആയിരക്കണക്കിനു കോടികളുടെ തട്ടിപ്പിന്റെ കഥകളാണെങ്കിൽ കേരളത്തിൽ സർക്കാർ ജോലികളും പദവികളും എല്ലാ നിയമവും ചട്ടവും ലംഘിച്ചു സ്വന്തക്കാർക്കു കൊടുത്തുകൊണ്ടിരിക്കുന്നതടക്കമുള്ള അഴിമതികളാണ് നടക്കുന്നത്. കൂട്ടുകാരന്റെ ഭാര്യയെ വീട്ടുവേലക്കാരി ആയി നിയമിച്ച് അവരുടെ വീട്ടിൽ ഒരു തുക എത്തിച്ചു കൊടുക്കുന്നിടം വരെ എത്തി നിൽക്കുന്നു സ്വജന സ്നേഹം. മന്ത്രിപ്പണി പോയി വഴിയേ നടക്കുന്പോഴും കൂട്ടുകാരന്റെ വീട്ടിൽ അവകാശത്തോടെ ചെന്ന് ഒരു സുലൈമാനി അടിക്കാം, ഇപ്പോൾ ഇങ്ങനെയൊക്കെ ചെയ്താൽ. ഇനി നാട്ടുകാർ അറിഞ്ഞു മാനക്കേടായി ജോലി അങ്ങു പോയെന്നിരിക്കട്ടെ, ചെയ്ത സേവനത്തിനു സർക്കാർപെൻഷൻ വീട്ടിലെത്തിക്കോളും!
ആദ്യമൊന്നുമല്ല സഖാക്കൾ ഇങ്ങനെ ചെയ്യുന്നത്. മുമ്പ് ഒരു വനിതാ മന്ത്രി മരുമകളെ അടുക്കളക്കാരിയായി നിയമിച്ചു സർക്കാർ ശന്പളം വാങ്ങിച്ചു. ഇപ്പോൾ പെൻഷനും വാങ്ങുന്നുണ്ടാവും.
എല്ലാം ശരിയാവുകയാണ്! ചില്ലറക്കാരൊന്നുമല്ല അപമാനവേഷം അണിഞ്ഞു നിൽക്കുന്നത്. ലീഗിലെ അഴിമതിക്കെതിരേ പോരടിച്ചു കേരളത്തെ ത്രസിപ്പിച്ച കെ.ടി. ജലീൽ. ഭാര്യക്കും ചേട്ടന്റെ മകനും നിയമവും ചട്ടവും നോക്കാതെ ചില പദവികളും നൽകി. ഓരോ ദിവസവും പുത്തൻ തെളിവുകൾ വരുന്നു. ചേട്ടന്റെ മകൻ പദവി വിട്ടുപോയി. ഭാര്യക്കു ജനാധിപത്യമുന്നണി സർക്കാരാണു നിയമനം കൊടുത്തതെന്നു ജലീൽ പറയുന്നു. അല്ല ഈ സർക്കാർ വന്നശേഷമാണെന്നും പറയുന്നു. പിന്നെയും പിന്നെയും പുത്തൻ കഥകൾ വരുകയാണ്. അതു സ്വജനപക്ഷപാതമല്ലെന്ന് ആ ആദർശധീരനായ ആ അർധ സഖാവ് വാദിക്കുന്നു..
മുഖ്യമന്ത്രി വാ തുറക്കുന്നില്ല. നിങ്ങൾ ജയരാജേട്ടനെതിരേ പറഞ്ഞില്ലേ, അന്വേഷണം നടന്നപ്പോൾ എന്തെങ്കിലും കണ്ടെത്തിയോ- അതാണു ജലീലിനു ചോദിക്കാനുള്ളത്. ഏതായാലും യൂത്തു ലീഗ് വിടുന്ന മട്ടില്ല. ശബരിമലവിവാദം കത്തിനിൽക്കുന്പോഴും ജലീൽ വിവാദം കൊഴുപ്പിക്കാൻ അവർക്കാവുന്നുണ്ട്. പക്ഷേ ജനാധിപത്യമുന്നണിയിലെ മറ്റു യുവജന സംഘടനകളെ ഒന്നും കാണാനില്ലെന്നതാണ് കൗതുകകരം. തെരഞ്ഞെടുപ്പു വരുന്നതുവരെ പലരും ഗ്രഹണത്തിലാണ്.
അടുത്തതു ഷംസീർ. ഡിവൈഎഫ്ഐ നേതാവ്. നിയമസഭയിലെ തീപ്പൊരി സഖാവ്. പത്തു കേസിലെ പ്രതി. എല്ലാം അഴിമതിക്കെതിരായ പോരാട്ടങ്ങൾ. അഴിമതിയോടും സ്വജന പക്ഷപാതത്തോടും വല്ലാത്ത എതിർപ്പുള്ളയാൾ. അദ്ദേഹത്തിന്റെ ഭാര്യക്കും കിട്ടി അവിഹിത നിയമനം. ഒന്നാം റാങ്കുകാരിയെ മറികടന്നു നിയമനം. വല്ല കോണ്ഗ്രസുകാരനും ആയിരുന്നു ഇത്തരം ഒരു നിയമനം കിട്ടിയിരുന്നതെങ്കിൽ ഷംസീർ എന്താകുമായിരുന്നു പറയുക. വിൻസെന്റിന്റെ പീഡനവും ശശിയുടെ പീഡനവും ഡിഫി കൈകാര്യം ചെയ്യുന്ന രീതി നോക്കിയാൽ മതി. അതേക്കുറിച്ചു പത്രസമ്മേളനത്തിൽ പോലും ചോദ്യങ്ങൾ ഉയർന്നാൽ ഷംസീർ വല്ലാതാവും.
നല്ലവൻ എന്നു സാധാരണക്കാർ വിശ്വസിക്കുന്ന ജി. സുധാകരൻ. അദ്ദേഹത്തിന്റെ ഭാര്യ പദവി രാജിവച്ചെങ്കിലും നിയമനം മൂലം ഉണ്ടാക്കിയ നാണക്കേട് അങ്ങനെ കിടക്കും. സുധാകരനെക്കൂടെ അത്തരക്കാരിൽപ്പെടുത്താൻ വല്ലവരും കളിച്ച കളിയാവുമോ അത്?
സൗമ്യനായ മന്ത്രി എന്നാണു മാത്യു ടി. തോമസിനെക്കുറിച്ചു പറയാറുള്ളത്. അദ്ദേഹത്തിനു പാർട്ടിയിൽനിന്നു നിന്നുതിരിയാൻ പറ്റാത്ത പോലെ പണി കിട്ടുന്നുണ്ട്. പണി അറിയുന്ന കൃഷ്ണൻകുട്ടി തന്നെയാണ് പിന്നിൽ. ഒരിക്കൽ ഇടതുമുന്നണി വിട്ട് വലതു മുന്നണിയിൽ എത്തി ഗതി പിടിക്കാതെ പോയ കൃഷ്ണൻകുട്ടിയെ വലിയ വഴക്കൊന്നും ഇല്ലാതിരുന്ന ജനതാദളിൽ തിരിച്ചു കൊണ്ടുവന്നതിന്റെ ഗുണം മാത്യു ടി ശരിക്കും അനുഭവിക്കുന്നുണ്ട്.
രണ്ടരവർഷം കഴിയുന്പോൾ കൃഷ്ണൻകുട്ടിക്കു മന്ത്രിസ്ഥാനം കൊടുക്കാമെന്നു മാത്യു ടി. സത്യപ്രതിജ്ഞ ചെയ്തിരുന്നപ്പോൾ പറഞ്ഞിരുന്നു എന്നാണ് കൃഷ്ണൻകുട്ടി ഇപ്പോൾ പറയുന്നത്. മാത്യു ടി. സമ്മതിക്കുന്നുമില്ല. അതുകൊണ്ട് കൃഷ്ണൻ കുട്ടിയുടെ പി.എ. ഫേസ്ബുക്കിൽ എഴുതി വർഗീയവാദിയാണു മന്ത്രി എന്ന്. പദവി പോയത് മന്ത്രിക്കായിരുന്നില്ല എഴുതിയയാൾക്കായിരുന്നു.
ഇപ്പോൾ മാത്യു ടിയുടെ ഭാര്യക്കും പേഴ്സണൽ സ്റ്റാഫിലെ ജിവനക്കാർക്കും എതിരേ ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്ന പരാതിയുമായി പഴയ ഒരു ജീവനക്കാരി എത്തിയിരിക്കുന്നു. ഒരു കാലത്ത് കടുത്ത വി.എസ് ഭക്തനായിരുന്ന കൃഷ്ണൻകുട്ടി എത്ര കളിച്ചാലും പിണറായി അങ്ങു വിശ്വസിക്കാൻ ഇടയില്ലെന്നതു മാത്യു ടിയുടെ ഭാഗ്യം. ഇനി വീരന്റെ കൂടെ പോകാം എന്നുവച്ചാൽ വീരനിപ്പോഴും ഇടതുമുന്നണിയിലെ ഗസ്റ്റ് പ്ലേയർ മാത്രം. ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
കോടതികൾ
കോടതികളോടും വിധികളോടും ശബരിമലവിഷയം മുതൽ പിണറായിക്കും സ്തുതിപാഠകർക്കും വലിയ ആദരവാണെങ്കിലും തലയ്ക്കടി പോലെ കോടതികളിൽ നിന്നു തങ്ങൾക്കു കിട്ടുന്ന വിധികളോ പരാമർശങ്ങളോ അവരെ ബാധിക്കുന്നതുപോലെ തോന്നാറില്ല. ഹൈക്കോടതി വിധിയല്ലേ വന്നുള്ളൂ, സുപ്രീംകോടതിയിൽ പോകാമല്ലോ എന്ന ചോദ്യമുണ്ട്.
ഇനി സുപ്രീംകോടതിയിൽ നിന്നു തലയ്ക്കടി കിട്ടിയാലോ? സാലറി ചലഞ്ച് എന്ന വെല്ലുവിളിക്കു സുപ്രീം കോടതിയിൽ നിന്നു കിട്ടിയ അടി മറക്കാവുന്നതല്ല. പ്രളയത്തിന് എന്ന പേരിൽ സമാഹരിക്കുന്ന തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മാത്രമാവും ഉപയോഗിക്കുക എന്നതിന് എന്താണ് ഉറപ്പ് എന്നു സുപ്രീംകോടതി ഉന്നയിച്ച സംശയത്തിനു മറുപടിയും പറഞ്ഞതായി കേട്ടില്ല. അതു സുപ്രീംകോടതിയുടെ മാത്രം സംശയമല്ല, പ്രളയക്കെടുതിയിൽ സഹായിച്ച മിക്കവരുടെയും സംശയമാണ്. പ്രളയക്കെടുതിയിലേക്കു വൻതുകയുടെ ചെക്കുമായി വന്നു ഫോട്ടോ എടുത്തവരിൽ 125 പേരുടെ ചെക്ക് വണ്ടിച്ചെക്കായത് ഇതുകൊണ്ടാവാം. അവിടെ രസീത് കൊടുക്കാൻ പോലും സംവിധാനം ഇല്ലെന്നും എന്നിട്ടും ആഴ്ചയിൽ 25 കോടി വച്ചു ഇതിനായി വരുന്നു എന്നും ഒക്കെയാണ് കണക്ക്. ഒന്നിനെക്കുറിച്ചും സർക്കാരിന് ഒന്നും പറയാനാവുന്നില്ല എന്നത് എല്ലാം ശരിയാക്കും എന്നതിന്റെ തന്ന സൂചനയാണ്.
ഇതൊക്കെ വന്നുകഴിഞ്ഞിട്ടും അഴിമതിക്കെതിരേ ഷംസീറും മറ്റും ബഹളം ഉണ്ടാക്കുന്നതാണ് തമാശ. അവർ ജനങ്ങളെ നോക്കി നടത്തുന്ന ചിരിയുണ്ടല്ലോ. അഴിക്കോട് പണ്ടു വി.എസിന്റെ ചിരിയെക്കുറിച്ചു പറഞ്ഞ വാക്കാണ് ചേരുക- അശ്ലീലച്ചിരി.
മുഖ്യമന്ത്രിയുടെ നിലപാടുകൾ
പ്രകൃതി സൃഷ്ടിച്ച മഹാപ്രളയത്തിൽ ഒരു മനസോടെ നിന്നു പോരാടിയ ഒരു ജനതയെ മൂന്നുമാസത്തിനകം വർഗീയചിന്തയുടെ മഹാപ്രളയത്തിലേക്കു തള്ളിയിടാൻ പിണറായിയുടെ ശബരിമല നിലപാടുകൾക്കാവുന്നു എന്നത് കേരളത്തിന് ഉണ്ടാക്കിയേക്കാവുന്ന അനന്തരഫലങ്ങൾ കണ്ടറിയേണ്ടി വരും.
മുഖ്യമന്ത്രിയുടെ നിലപാടുകൾ പലപ്പോഴും വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിക്കപ്പെട്ടപ്പോൾ ഓടിയെത്തി. ഓഖി ദുരന്തം ഉണ്ടായപ്പോഴോ, നെയ്യാറ്റിൻകരയിൽ പോലീസ് ഒരു യുവാവിനെ ഉന്തിയിട്ടു കൊന്നപ്പോൾ അവരുടെ വീട്ടിലോ ഒന്നു പോകാൻ അദ്ദേഹത്തിനു സമയം കിട്ടിയില്ല. ജമ്മുവിൽ വീരമൃത്യുവരിച്ച ധീരജവാനോടു പ്രത്യേക പരിഗണന ഒന്നും മുഖ്യമന്ത്രി കാണിച്ചില്ല.
തോറ്റുകൊടുക്കാൻവേണ്ടി വാശിപിടിക്കുകയല്ലേ മുഖ്യമന്ത്രി? വിധി നടപ്പാക്കാൻ സാവകാശം ചോദിക്കില്ലെന്നവാശി ഇപ്പോൾ തീർന്നു. അടീം കൊണ്ടു, നാണവും കെട്ടു. നാട്ടിലെ ജനനേതാക്കൾ പറഞ്ഞപ്പോൾ കേൾക്കാതിരുന്നത് തന്ത്രി പറഞ്ഞപ്പോൾ കേട്ടു. ശബരിമലയിൽ ആർഎസ്എസ് നേതാവിനു നിയന്ത്രണം വിട്ടുകൊടുക്കേണ്ടി വന്നു. അദ്ദേഹം പതിനെട്ടാംപടിയിൽ നിന്നു പോലീസിനെ നിയന്ത്രിച്ചു. വനിതാ പോലീസിന്റെ പ്രായം നോക്കാൻ പോലും സംഘികളെ അനുവദിച്ചു. അവസാനം തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ അനുവദിക്കാതെ മടക്കി അയയ്ക്കേണ്ടി വന്നു. എല്ലായിടത്തും സംഘികൾക്കു വഴങ്ങി.
സുപ്രീംകോടതിവിധി ഉണ്ടാവാനും വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തിയ വിധിയെ മറയാക്കിയും സർക്കാർ നടത്തിയതും നടത്തുന്നതുമായ നീക്കങ്ങൾ അപകടങ്ങളാണ് ഉണ്ടാക്കുന്നത്. ശബരിമലയിൽ വിലക്കപ്പെട്ട പ്രായത്തിലുള്ള സ്ത്രീകൾ പ്രവേശിക്കുന്നതു ശരിയല്ലെന്ന ജനാധിപത്യമുന്നണി സർക്കാരിന്റെ നിലപാട് തള്ളുന്ന സമീപനം കേസ് നടക്കുന്ന വേളയിൽ ഇടതുമുന്നണിസർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചു. അങ്ങനെ സർക്കാർ കൂടി സമ്മതിച്ച് ഉണ്ടാക്കപ്പെട്ട വിധി നടപ്പാക്കാനാവില്ല എന്നുവരുന്നതു തീർച്ചയായും അപമാനകരമാണ്. പിണറായിക്കു വ്യക്തിപരമായും അതു നാണക്കേടാണ്.
വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ വിശ്വാസികൾക്കു നിരത്തിലിറങ്ങേണ്ടി വരുന്പോൾ മുന്നിൽ നിൽക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറം ആർക്കും പ്രശ്നമാകില്ല എന്നത് ഇന്നു ബിജെപിക്കു നല്ലതാണെങ്കിലും അതിന്റെ അനന്തരഫലങ്ങൾ നാടിന് ആപത്താണ്. അതു പിണറായിക്കു മനസിലാകില്ലെന്നോ?
കപടതന്ത്രങ്ങൾ
കമ്യൂണിസ്റ്റുകാർ നിരീശ്വരവാദികളാണ്. ഈശ്വര വിശ്വാസികളോട് അവർ കാണിക്കുന്ന അടുപ്പവും നല്ല പെരുമാറ്റവും എല്ലാം അവസരം ഉറപ്പിക്കുന്നതിനാണ്. അധികാരം കൈയിൽ കിട്ടിയാൽ പിന്നെ അവർ സംഹാരതാണ്ഡവമാടും. അതാണ് ഇന്ത്യൻ ഭരണഘടന ഉണ്ടായിട്ടും ഇപ്പോൾ കേരളത്തിൽ പിണറായി കാണിച്ചുകൊണ്ടിരിക്കുന്നത്.
ശബരിമലവിഷയത്തിൽ മാത്രമല്ല, കുന്പസാരം പോലുള്ള വിഷയങ്ങളിലും സർക്കാർ കാണിക്കുന്ന നിന്ദ നിറഞ്ഞ സമീപനം വ്യക്തമായ സൂചനയാണ്. ജനനം കൊണ്ടു ക്രൈസ്തവരോ ഹൈന്ദവരോ ആയിപ്പോയാലും വിശ്വാസമില്ലാത്തവർ എല്ലാ മതസമൂഹങ്ങളിലും ഉണ്ട്. സമൂഹത്തിലെ ഉന്നത പദവികൾ വഹിക്കുന്നവരിൽ പോലും അത്തരക്കാരുണ്ടാവാം.
കുന്പസാരിക്കരുതെന്നും കൂദാശകൾ സ്വീകരിക്കരുതെന്നും ഒക്കെപ്പറഞ്ഞ് ലേഖനങ്ങളുമായി വരുന്ന സർക്കാർ പ്രസിദ്ധീകരണങ്ങൾ അടയാളങ്ങളാണ്. അവയ്ക്കെതിരേ സഭാനേതാക്കൾ തന്നെ സർക്കാരിനോടു പരാതി പറഞ്ഞിട്ടും അവയെ തൃണവൽഗണിച്ച് വീണ്ടും അത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് അടയാളമല്ലെങ്കിൽ പിന്നെന്താണ്? ആ എഡിറ്റർക്കെതിരേ ചെറുവിരൽ പോലും അനക്കിയില്ല സർക്കാർ.
മതേതരത്വത്തിൽ വിശ്വസിച്ച് കോണ്ഗ്രസിനെ തുണയ്ക്കുന്ന കേരളത്തിലെ ഹൈന്ദവരിൽ നല്ല പങ്കിനെ തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ബിജെപിയിൽ എത്തിക്കാൻ സാധിച്ചു എന്നു സന്തോഷിക്കുന്ന മുഖ്യമന്ത്രിയുടെ ആഹ്ലാദത്തിനു പിന്നിലെ വികാരം നല്ല കമ്യൂണിസ്റ്റുകാരനെക്കുറിച്ചുള്ള ശരാശരി സങ്കല്പത്തിനു ചേരാത്തതാണ്. എന്തു കാരണം കൊണ്ടും വർഗീയത ശക്തമാവുന്നത് ഭൗതികവാദികൾക്ക് ആപത്താണ്.
മുഖ്യമന്ത്രി ആർക്കുവേണ്ടിയോ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ബിജെപി നേതാവ് ശ്രീധരൻ പിള്ളയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം നടത്തിയ പ്രശംസകൾ, കേട്ടിരുന്നവർക്കു ചൊടിപ്പുണ്ടാക്കുന്നതായിരുന്നുവത്രേ.
സർവകക്ഷിയോഗത്തിൽ കോടതിവിധി നടപ്പാക്കുന്നതിനു സർക്കാർ സാവകാശം ചോദിക്കണം എന്നു പ്രതിപക്ഷ നേതാക്കൾ ഉയർത്തിയ നിർദേശത്തെ കണ്ണടച്ച്തള്ളിയ മുഖ്യമന്ത്രി അടുത്ത മണിക്കൂറിൽ തന്ത്രികുടുംബവും പന്തളം രാജകുടുംബവും ചേർന്ന് ആ ആവശ്യം ഉന്നയിച്ചപ്പോൾ ദേവസ്വം ബോർഡിന് അങ്ങനെ ചെയ്യാമെന്നു വാഗ്ദാനം ചെയ്തത് നല്ല പ്രവൃത്തിയാണെങ്കിലും പ്രതിപക്ഷ നേതാക്കളെ അപമാനിക്കുന്നതായിരുന്നില്ലേ? സുപ്രീംകോടതി കേസ് പരിഗണനയ്ക്കെടുക്കുന്ന ജനുവരി 22 വരെ ഇപ്പോഴത്തെ സ്ഥിതി തുടരും എന്നു പരസ്യമായി പറഞ്ഞ നിയമമന്ത്രിയെ യോഗത്തിനു വിളിച്ചതുമില്ല. ഇതൊക്കെ ധിക്കാരം കലർന്ന പെരുമാറ്റമാണ് എന്ന് ആർക്കും തോന്നിപ്പോവില്ലേ?
സർവകക്ഷിയോഗം നേരത്തെ നടക്കുകയും സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി സാവകാശം തേടുകയും ചെയ്തിരുന്നെങ്കിൽ സർക്കാരിന് ഇത്രയും വലിയ തിരിച്ചടി ശബരിമലയിൽ ഉണ്ടാകുമായിരുന്നോ? 15,000 പോലീസുമായി ശത്രുരാജ്യത്തോട് യുദ്ധം ചെയ്യാൻ പോകുന്നതു പോലല്ലേ അവിടെ സർക്കാർ എത്തിയിരിക്കുന്നത്.
അച്ഛാദിൻ
എല്ലാം ശരിയാക്കാമെന്ന് എൽഡിഎഫ് പറഞ്ഞതിനേക്കാൾ അവേശത്തോടെയാണ് അച്ഛാദിനുമായി മോദി ഇന്ദ്ര പ്രസ്ഥത്തിൽ വന്നത്. ഇന്ത്യൻ രൂപയുടെ നിരക്ക് അക്കാലത്ത് ഡോളറിന് 60 രൂപയായിരുന്നത് ഇന്ന് 70 രൂപയ്ക്കപ്പുറമായി. മോദി പറഞ്ഞിരുന്നതോ? വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം പിടിച്ചെടുത്ത് തരും എന്നു പറഞ്ഞതും പോയി. പെട്രോൾവില അന്താരാഷ്ട്രവിപണിയിൽ കുതിച്ചുയർന്ന അക്കാലത്ത് ഇന്ത്യയിൽ കിട്ടിയിരുന്നതിനെക്കാൾ വിലയാണ് ഇന്ന്. പാചകവാതകത്തിന്റെ വിലയും കൂടി. ശന്പളവും കൂടി ഇല്ലേ എന്നു മറുചോദ്യമുണ്ട്. ഇന്ത്യക്കാരിൽ എത്ര ശതമാനത്തിനുണ്ട് സർക്കാർ ജോലി?
റഫാൽ ഇടപാടു മാത്രമല്ല, കാർഷിക വിളകളുടെ ഇൻഷ്വറൻസും എന്തിനു പാവപ്പെട്ടവന്റെ തലയ്ക്കടിച്ച നോട്ടു റദ്ദാക്കൽ വരെ ഗുജറാത്തുകാരായ ഏതാനും സന്പന്നർക്കു വേണ്ടി ഭരണയന്ത്രത്തെ ദുർവിനിയോഗം ചെയ്തതിന്റെ സാക്ഷ്യപത്രങ്ങളാണെന്ന് കൂടുതൽ വ്യക്തമായി വരുന്നു. സംഘപരിവാറിന്റെ നോമിനിയായി റിസർവ് ബാങ്ക് ഗവർണർപദവിയിൽ എത്തി എന്നു കരുതപ്പെടുന്ന ഉർജിത് പട്ടേലിനു പോലും സഹിക്കാനാവുന്നില്ല ബാങ്കുകൾ വഴി നടക്കുന്ന തട്ടിപ്പുകൾ. ബാങ്കുകളെ കബളിപ്പിച്ചു കേടികളുമായി വിദേശത്തേക്കു മുങ്ങിയവരെപ്പറ്റി റിസർവ് ബാങ്ക് കൊടുത്ത മുന്നറിയിപ്പുകൾ പ്രധാനമന്ത്രിയുടെ ഓഫീസ് പിടിച്ചു വച്ച് അവർക്കു നാടുവിടാൻ അവസരം കൊടുത്തു എന്നു റിസർവ് ബാങ്കിന്റെ മുൻ ഗവർണർ രഘുറാം രാജൻ നടത്തിയ വെളിപ്പെടുത്തലുകൾ വരെ അങ്ങനെ കിടക്കുന്നു.
ജന നന്മയ്ക്കുവേണ്ടി സത്യാന്വേഷണം നടത്തേണ്ട മാധ്യമങ്ങൾക്കു പിണറായിയെയും മോദിയെയും ഒന്നു പോലെ ഭയമാണ്. മടിയിൽ കനമുള്ളവനു പേടിക്കണമല്ലോ. അല്ലാത്തവർക്ക് ജീവിക്കാനും സാധിക്കാത്ത അവസ്ഥയുമായി.
എല്ലാം ശരിയാക്കാമെന്നു പറഞ്ഞായിരുന്നു പിണറായിയുടെ വരവ്. നല്ല ദിനങ്ങൾ -അച്ഛാദിൻ - വാഗ്ദാനം ചെയ്തു മോദിയും വന്നു. എണ്ണമിട്ടു പറഞ്ഞവ ഒന്നും നിറവേറ്റാനായില്ലെന്ന് മാത്രമല്ല പഴയ സർക്കാരുകളായിരുന്നു ഭേദം എന്നു ജനത്തെക്കൊണ്ട് പറയിക്കുന്നതിൽ അസാധാരണ വിജയം നേടുകയും ചെയ്തു. സർക്കാരും ഭരണവും എന്തു ചെയ്താലും വോട്ടർമാരെ ഭിന്നിപ്പിച്ചും മയക്കിയും കൂടെനിർത്തി അധികാരം നിലനിർത്താമെന്ന തന്ത്രം രണ്ടാളും പയറ്റുന്നു. അയോധ്യയാണ് വീണ്ടും മോദിയുടെ തുരുപ്പ് ചീട്ട്. പിണറായി ശബരിമലയിലൂടെ ജനാധിപത്യ വോട്ടുകൾ ബിജെപിയിലെത്തിച്ച് ശക്തനാകാൻ നോക്കുന്നു. രണ്ടാളും പയറ്റുന്നത് ഒരേതന്ത്രം. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും സംരക്ഷണത്തിനായി ഇറങ്ങിയിട്ടുള്ള ഹൈന്ദവരെല്ലാം സംഘപരിവാറുകാരായോ എന്ന് അറിയണമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടി വരും എന്നതു മാത്രമാണു കേരളത്തിന്റെ മതേതര മനസിനുള്ള ഏക സാന്ത്വനം.
എല്ലാം ശരിയാക്കുന്നേ...
02:15 AM Nov 18, 2018 | Deepika.com