സന്തോഷ് വേരനാനി
അമേരിക്ക വ്യാപാരയുദ്ധം വ്യാപിപ്പിച്ചതോടെ വിലക്കയറ്റത്തിന്റെയും പണപ്പെരുപ്പത്തിന്റെയും നാണയമൂല്യശോഷണത്തിന്റെയും ഒക്കെ രൂപത്തിൽ ഇന്ത്യയേയും അതു ബാധിച്ചിരിക്കുന്നു. ഒരുവശത്തു തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ മറുവശത്താകട്ടെ ഓഹരിവിപണികൾ കൂപ്പുകുത്തുന്നു. ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) എല്ലാ വ്യവസ്ഥകളും കാറ്റിൽപ്പറത്തി തുടരുന്ന ഈ യുദ്ധത്തിൽ തോറ്റുകൊണ്ടിരിക്കുന്നതു സാധാരണ ജനങ്ങളാണ്.
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിലേറിയത് “അമേരിക്ക ആദ്യം’’എന്ന മുദ്രാവാക്യവുമായാണ്. അതുകൊണ്ടു വ്യാപാര കമ്മി ഏതൊക്കെ രാജ്യങ്ങളുമായാണോ അമേരിക്കയ്ക്കു കൂടുതലുള്ളത് അവരിൽനിന്ന് അകലംപാലിച്ച് സന്പദ്വ്യവസ്ഥയെ രക്ഷിക്കുക എന്ന നിലപാടാണു തുടക്കം മുതൽ ട്രംപ് നടപ്പിലാക്കിവരുന്നത്. അതിന്റെ ഭാഗങ്ങളായിരുന്നു ടിപിപി (ട്രാൻസ് പസഫിക് പാർട്ണർഷിപ്പ്)യിൽനിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, നാറ്റോ സഹായം വെട്ടിക്കുറയ്ക്കൽ, പാരീസ് കാലാവസ്ഥാ ഉടന്പടിയിൽനിന്നുള്ള പിന്മാറ്റം, എൻഎഎഫ്ടിഎ (നോർത്ത് അമേരിക്കൻ ഫീ ട്രേഡ് എഗ്രിമെന്റ്) പൊളിച്ചെഴുതാൻ തീരുമാനിച്ചത് എന്നിവയൊക്കെ. മെക്സിക്കോയുടെ അതിർത്തിയിൽ മതിൽ പണിയൽ മുതൽ ചൈനയ്ക്കുമേൽ ചുമത്തിവരുന്ന കടുത്ത ഇറക്കുമതി തീരുവ വരെയുള്ള തീരുമാനങ്ങളിൽ കാണാൻ സാധിക്കുന്നതു ട്രംപിന്റെ “അമേരിക്ക ആദ്യം’’ നയമാണ്.
ഇറക്കുമതി തീരുവ അധികമായി ചുമത്തിയാൽ ഇറക്കുമതി അനാകർഷകമായിത്തീരും. തദ്വാരാ തദ്ദേശീയ വ്യവസായങ്ങൾക്ക് ഉത്തേജനം ലഭിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. 2017-ൽ മാത്രം അമേരിക്കയ്ക്കു മൊത്തം വ്യാപാര കമ്മി 56,603 കോടി ഡോളറിന്റേതായിരുന്നു. ഇന്ത്യയുമായി 2300 കോടി ഡോളർ, ജപ്പാനുമായി 5,550 കോടി ഡോളർ, മെക്സിക്കോയുമായി 6,360 കോടി ഡോളർ, യൂറോപ്യൻ യൂണിയനുമായി 15,100 കോടി ഡോളർ എന്നിങ്ങനെ വ്യാപാര കമ്മി അമേരിക്കയ്ക്കുണ്ട്. എന്നാൽ, ചൈനയുമായി 37,500 കോടി ഡോളറിന്റെ വ്യാപാര കമ്മിയാണു അമേരിക്കയ്ക്ക് 2017 ൽ ഉണ്ടായിരുന്നത്.
ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയിൽനിന്ന് വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ നിഴൽപ്പറ്റി വൻതോതിൽ ഉത്പന്നങ്ങൾ തള്ളുന്നതാണു ഭീമമായ ഈ കമ്മിക്കു കാരണം. അമേരിക്കൻ ചന്തകളിൽ ചൈനീസ് ഉത്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം നഷ്ടമാവുന്നത് അമേരിക്കൻ തൊഴിലുകളും വ്യവസായങ്ങളുമാണ്. ട്രംപ് വ്യാപാരയുദ്ധത്തിൽ ചൈനയേയും മെക്സിക്കോയേയും ആദ്യംതന്നെ കൈവച്ചതിൽ അതിനാൽ ആശ്ചര്യമൊന്നുമില്ല.
ഇറക്കുമതിച്ചുങ്കം കൂട്ടി
2018 ജനുവരി മുതൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സോളാർ സെല്ലുകൾക്കും വാഷിംഗ്മെഷീനുകൾക്കും യഥാക്രമം 30 ഉം 20 ഉം ശതമാനം ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിക്കൊണ്ടാണ് ട്രംപ് വ്യാപാരയുദ്ധം ആരംഭിച്ചത്. താരിഫുകൾ, നികുതികൾ, സബ്സിഡികൾ, ക്വോട്ടകൾ, നിയന്ത്രണങ്ങൾ തുടങ്ങി വ്യാപാരയുദ്ധത്തിലെ അസ്ത്രങ്ങളെല്ലാമെടുത്ത് ചൈനയും അമേരിക്കയും യുദ്ധം മൂർച്ഛിപ്പിക്കുന്നതാണു കണ്ടുവരുന്നത്. ഇതെല്ലാം നിയന്ത്രിക്കേണ്ട ഡബ്ല്യുടിഒ ആകട്ടെ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഡബ്ല്യുടിഒയുടെ പ്രധാന ഘടകമാണ് പ്രശ്നപരിഹാര സമിതി. എന്നാൽ, ആ ഘടകം ഒരു തീരുമാനവുമെടുക്കാതെ ഇതിൽനിന്ന് ഉൾവലിഞ്ഞുനിൽക്കുന്നു.
മറ്റു രാജ്യങ്ങളിൽനിന്ന് ഇറക്കുമതിചെയ്ത ഉത്പന്നങ്ങൾക്കുമേൽ ഇറക്കുമതിത്തീരുവ ചുമത്തിയും കയറ്റുമതിക്കു സബ്സിഡികൾ അനുവദിച്ചുമാണ് രാജ്യങ്ങൾ സാധാരണ വ്യാപാര മത്സരത്തിൽ ഏർപ്പെടുന്നത്. അനിയന്ത്രിതമായ ഇറക്കുമതിച്ചുങ്കവും കയറ്റുമതി സബ്സിഡിയും മറ്റുമൊക്കെ ഡബ്ല്യുടിഒ നിയമങ്ങൾക്കെതിരാണ്. ലോകവ്യാപാരത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ് ഇതൊക്കെ.
ചൈന, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയെ ഒതുക്കിക്കഴിഞ്ഞാൽ സ്വാഭാവികമായി ട്രംപ് നോട്ടമിടുക ഇന്ത്യയേയാണ്. ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യക്കുമേൽ അന്ത്യശാസനം വന്നുകഴിഞ്ഞു. വ്യാപാര കമ്മി പകുതിയായെങ്കിലും കുറയ്ക്കണമെന്ന തിട്ടൂരം ട്രംപ് മോദിക്കു നൽകിക്കഴിഞ്ഞിരിക്കുകയാണ്.
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ രാഷ്ട്രീയ കാരണങ്ങൾകൊണ്ടുണ്ടായതാണെങ്കിൽ മൂന്നാം ലോകമഹായുദ്ധം വ്യാപാരത്തെപ്രതി മുന്നേറുകയാണെന്നു വേണമെങ്കിൽ പറയാം. എണ്ണ ഇറക്കുമതിയിലെ നിയന്ത്രണങ്ങൾ ഇതിനകം വിലക്കയറ്റം സൃഷ്ടിച്ചിട്ടുണ്ട്. എണ്ണവില ഉയരുന്നു, ഓഹരിവിപണികൾ കൂപ്പുകുത്തുന്നു.
കർഷകർക്കു വീണ്ടും പ്രഹരം
ഭക്ഷ്യവിളയായാലും നാണ്യവിളയായാലും കാർഷികോത്പന്നങ്ങൾക്കു മതിയായ വില കിട്ടാതെ കർഷകർ നട്ടംതിരിയുകയാണ്. അമേരിക്കയിൽനിന്നു കൂടുതലായി ഇറക്കുമതിചെയ്യേണ്ടിവരുന്നതിനാൽ വിദേശനാണ്യ കരുതൽ ശേഖരത്തേയും രൂപയുടെ വിനിമയ നിരക്കിനേയും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു. രൂപ- ഡോളർ വിനിമയ നിരക്കിൽ എക്കാലത്തേയും കുറഞ്ഞ നിരക്കിലാണ് ഇന്ത്യൻ കറൻസി ഇപ്പോൾ. ഇത് കയറ്റുമതിയെ പ്രതികൂലമാക്കുകയും ഇറക്കുമതി ആകർഷകമാക്കുകയും ചെയ്യുന്നു. ഇന്ത്യൻ വ്യവസായങ്ങളുടെയും കാർഷികമേഖലയുടെയും സന്പൂർണ തകർച്ച അടുത്തുവരുന്നു. ഒരുപക്ഷേ, വിദൂരഭാവിയിൽ ചൈന-അമേരിക്ക വ്യാപാരയുദ്ധം ഇന്ത്യക്കാണു പ്രതികൂലമായി ഭവിക്കാൻപോകുന്നതെന്ന വിലയിരുത്തലുകളുമുണ്ട്.
അമേരിക്കയിലും കാര്യങ്ങൾ അത്ര സുഖകരമല്ല. അവിടെ കാർഷിക-ക്ഷീര മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണ്. ചൈന അവിടെനിന്നുള്ള സോയാബീൻ ഇറക്കുമതിക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ അമേരിക്കൻ കർഷകർ പ്രതിസന്ധിയിൽപ്പെട്ടിരിക്കുന്നു. വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്ട്, ആമസോൺ മുതലായവയും നെറ്റ് അധിഷ്ഠിത വ്യവസായ ഭീമന്മാരായ വാൾമാർട്ട് പോലുള്ളവയും അനിഷ്ടം പ്രകടിപ്പിച്ചുകഴിഞ്ഞു. വ്യാപാരയുദ്ധംമൂലമുള്ള വരുമാനനഷ്ടവും തൊഴിൽ നഷ്ടവും അവരെയും പിടികൂടിയിരിക്കുന്നു.
അമേരിക്കൻ തീരുവകൾ കൂടുതലായി ഏർപ്പെടുത്തുന്നതോടെ ചൈനയിൽ ഈ വർഷം മാത്രം ഏഴുലക്ഷം തൊഴിലുകൾ നഷ്ടപ്പെടും. പ്രമുഖ വിശകലന കന്പനികളായ ജെ.പി. മോർഗൻ, ഗോൾഡ്മാൻ സാന്ത്, എസ് ആൻഡ് പി എന്നിവയൊക്കെ ചൈനയിൽ അഞ്ചുശതമാനം പേർക്കു തൊഴിൽ നഷ്ടമുണ്ടാവുമെന്നു പ്രവചിക്കുന്നുണ്ട്. ചൈനയിൽ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക് എക്സ്ചേഞ്ചായ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും അതിന്റെ സൂചികയായ നാസ്ഡാഖും ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയുമെല്ലാം വലിയ പതനത്തിലേക്കു വഴുതിക്കൊണ്ടിരിക്കുന്നത്. 2008-ലെ ഹൗസിംഗ് ബബിൾ ഡിപ്രഷൻ എന്ന സാമ്പത്തികമാന്ദ്യം ഒരു ചൂണ്ടുപലകയായിരുന്നുവെങ്കിൽ ഇപ്പോഴത്തെ വ്യാപാരയുദ്ധം ഒരു കുഴിതന്നെയാണ്.
പിടിമുറുക്കി ട്രംപ്
ഇതുവരെ അമേരിക്ക 25,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്കു മേൽ നികുതി ചുമത്തിയപ്പോൾ ചൈന 11,000 കോടി ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങൾക്കുമേലാണു നികുതി ചുമത്തിയിരിക്കുന്നത്. വൈകാതെ 26700 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്കു മേൽ ഇറക്കുമതി തീരുവ പ്രതീക്ഷിക്കാമെന്നും ട്രംപ് ആവർത്തിക്കുന്നുണ്ട്.
ചൈന അവരുടെ വ്യാപാരമിച്ചം കുറയ്ക്കുക, ചൈനീസ് വിപണിയിലേക്കുള്ള അമേരിക്കൻ പ്രവേശനം സുഗമമാക്കുക, വ്യവസായങ്ങൾക്കുള്ള അനിയന്ത്രിത സബ്സിഡികൾ ചൈന കുറയ്ക്കുക, കയറ്റുമതി കൂട്ടാനും ഇറക്കുമതി കുറയ്ക്കാനും ചൈന നടത്തിവരുന്ന യുവാന്റെ മൂല്യനിർണയത്തിലുള്ള കൃത്രിമത്വം അവസാനിപ്പിക്കുക തുടങ്ങിയ ട്രംപിന്റെ ആവശ്യങ്ങൾ ചെവിക്കൊണ്ടാൽ ചൈനയുടെ സന്പൂർണ പതനമാവും ഫലം.
മെക്സിക്കോ, യൂറോപ്യൻ യൂണിയൻ, കാനഡ, തുർക്കി എന്നിവയുമായും കൊന്പുകോർത്തുവരുന്ന ട്രംപ് ആദ്യം ചൈനയെ നോട്ടമിട്ടു എന്നു മാത്രമേ കരുതേണ്ടതുള്ളു. ഇന്ത്യയേയും വൈകാതെ പിടികൂടിയേക്കാം. അന്തർദേശീയ വ്യാപാര കളിനിയമത്തിൽ ഒന്നേ പ്രസക്തമായുള്ളു "സ്ഥായിയായ ശത്രു ആരുമില്ല, താത്പര്യങ്ങൾ മാത്രമാണു പ്രധാനം’. ഡബ്ല്യുടിഒ അസ്തിത്വ പ്രതിസന്ധി നേരിടുന്പോൾ അതിന്റെ ആണിക്കല്ലും പിഴുതുകൊണ്ടു പോവണമെന്ന വാശിയിലാണു ട്രംപും അദ്ദേഹത്തിന്റെ “അമേരിക്ക ആദ്യം” നയത്തിന്റെ പ്രചാരകരും എന്നു തോന്നുന്നു.
വ്യാപാരയുദ്ധം ഇന്ത്യക്കും ഭീഷണി
02:11 AM Nov 16, 2018 | Deepika.com