സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
രണ്ടു പതിറ്റാണ്ടായി ഭരണമാറ്റം പതിവാണു രാജസ്ഥാനിൽ. ഇക്കുറിയും ഈ പതിവു തെറ്റില്ലെന്നാണു മിക്ക സർവേയുടേയും പ്രവചനങ്ങൾ. അതുകൊണ്ടുതന്നെ ഏറെ ജാഗ്രതയോടെയാണ് ഇരുപക്ഷവും കരുക്കൾ നീക്കുന്നത്. കഴിഞ്ഞ തവണത്തെ 163 സീറ്റ് വിജയത്തിനുശേഷം 2014ൽ തൂത്തുവാരിയാണ് ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പ് ആഘോഷമാക്കിയത്. ഭരണവിരുദ്ധവികാരത്തിന്റെ പേരിൽ സംസ്ഥാനഭരണം നഷ്ടപ്പെട്ടാൽ അതിന്റെ പങ്ക് കേന്ദ്രഭരണത്തിനും ചാർത്തപ്പെടും. ഇത് 2019ൽ പ്രതിഫലിക്കുകയും ചെയ്യും.
തോൽവിയുടെ പാപഭാരം മുഴുവൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കുമേൽ ചാർത്താനായിരിക്കും ദേശീയ നേതൃത്വത്തിന്റെ ശ്രമം. പൂർണമായും കേന്ദ്ര നേതൃത്വത്തോടു പൊരുത്തപ്പെടാൻ വസുന്ധര തയാറുമല്ല. തന്റെ അനുയായികളെ പരമാവധി ഒതുക്കാൻ നടക്കുന്ന കളികൾ അവർ തിരിച്ചറിയുന്നുണ്ട്. വസുന്ധര രാജെയുടെ ഭരണം പ്രതീക്ഷിച്ചതുപോലെ മെച്ചമായില്ലെന്ന പരാതി ഉണ്ടെങ്കിലും വേണ്ടസമയത്ത് ഇടപെടാൻ മോദി- അമിത് ഷാ കൂട്ടുകെട്ടിനു കഴിഞ്ഞിട്ടുമില്ല.
പ്രതീക്ഷ കൂടിയതിന്റെ സമ്മർദം താങ്ങാൻ പ്രയാസപ്പെടുകയാണു കോൺഗ്രസ്. ഇതുവരെ കാണാത്തരീതിയിലാണു സീറ്റ്മോഹികളുടെ തള്ളിക്കയറ്റം. തങ്ങളുടെ അടുപ്പക്കാരിൽ പരമാവധി പേർക്കു സ്ഥാനാർഥിത്വം ഉറപ്പിക്കാൻ നേതാക്കളും മത്സരിക്കുന്നു. ഒരുമാസം മുമ്പേ ഒമ്പതു പ്രഗത്ഭരെ അണിനിരത്തിയാണു രാഹുൽ മുന്നൊരുക്കത്തിന് അന്തിമരൂപം നൽകിയത്. ഇവരെല്ലാം ഊണുമുറക്കവുമില്ലാതെ കൂട്ടലും കിഴിക്കലും നടത്തുന്നു. ജയസാധ്യതയും ജാതി-മത സമവാക്യങ്ങളും മാത്രമല്ല നേതാക്കളോടുള്ള കൂറും പരിഗണിക്കപ്പെടുന്നുണ്ട്.
സമ്മർദത്തിൽ വസുന്ധര
പല നേതാക്കളോടും പടവെട്ടിയാണു വസുന്ധര രാജെ സിന്ധ്യ രാജസ്ഥാനിൽ ചുവടുറപ്പിച്ചത്. മുഖ്യമന്ത്രിപദം നിലനിർത്താനും ഏറെ പാടുപെട്ടു. അവസരം കിട്ടിയാൽ സ്വന്തം പാർട്ടിയിലെ എതിരാളികൾ തന്നെ വീഴ്ത്തുമെന്നു തിരിച്ചറിയുന്നുമുണ്ട്. 2013ലെ തകർപ്പൻ വിജയമാണ് ഇപ്പോൾ വസുന്ധരയെ കൂടുതൽ സമ്മർദത്തിലാക്കുന്നത്. സംസ്ഥാനത്തെ ആറു മേഖലകളിലും ആധികാരിക വിജയമായിരുന്നു അന്നു പാർട്ടി നേടിയത്. 163 സീറ്റും 45.2 ശതമാനം വോട്ടും കിട്ടി. കോൺഗ്രസിനു കിട്ടിയത് 21 സീറ്റും 33.19 ശതമാനം വോട്ടും മാത്രം. ബിഎസ്പി മൂന്നു സീറ്റും 3.4 ശതമാനം വോട്ടും പിടിച്ചു.
82 ബിജെപി സ്ഥാനാർഥികൾ 50 ശതമാനത്തിലധികം വോട്ടു നേടി. എന്നാൽ, രണ്ടു കോൺഗ്രസ് സ്ഥാനാർഥികൾക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്. 40 മുതൽ 50 വരെ ശതമാനം വോട്ട് ലഭിച്ചവരിൽ 61 ബിജെപിക്കാരും 43 കോൺഗ്രസുകാരുമുണ്ടായിരുന്നു. കോൺഗ്രസിന്റെ 93 സ്ഥാനാർഥികൾക്കു ലഭിച്ചത് 30 മുതൽ 40 വരെ ശതമാനം വോട്ട് മാത്രമായിരുന്നു.
ഈ വിജയവും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ 25ൽ 25 സീറ്റ് വിജയവും പിന്നീട് ആവർത്തിക്കാൻ ബിജെപിക്കായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ പോൾചെയ്തതിന്റെ 54.9 ശതമാനം വോട്ടും പാർട്ടി സ്വന്തമാക്കിയിരുന്നു. എന്നാൽ, ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ആൾവാർ, അജ്മീർ ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനായിരുന്നു ജയം. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും ബിജെപിക്കു നഷ്ടം സംഭവിച്ചു. ഈ തോൽവികളുടെ ഉത്തരവാദിത്വവും വസുന്ധരയ്ക്കുമേലാണു വന്നുപതിച്ചിരിക്കുന്നത്.
അതിനിടെ വസുന്ധര സമർപ്പിച്ച സ്ഥാനാർഥി ലിസ്റ്റിൽ ദേശീയ നേതൃത്വം കാതലായ മാറ്റം വരുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം 131 പേരുടെ ലിസ്റ്റാണ് ബിജെപി പുറത്തുവിട്ടത്. ഇതിൽ ഒരു മന്ത്രിയടക്കം 26 സിറ്റിംഗ് എംഎൽഎമാരെ ഒഴിവാക്കിയിട്ടുണ്ട്. 85 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകി. 25 പുതുമുഖങ്ങളാണ് ഈ ലിസ്റ്റിലുള്ളത്.
പ്രതിച്ഛായ നഷ്ടം
മുഖ്യമന്ത്രി എന്ന നിലയിൽ വസുന്ധരയ്ക്കു ശോഭിക്കാനായില്ലെന്നാണ് അഭിപ്രായ സർവേകളും ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന സിഎൻഎക്സ് സർവേയിൽ പങ്കെടുത്തവരിൽ 48 ശതമാനം പേരും മുഖ്യമന്ത്രിയുടെ പ്രവർത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ടു. മികച്ചതാണെന്നു പറഞ്ഞവർ 35 ശതമാനം മാത്രമാണ്. ശരാശരിയെന്ന് അഭിപ്രായപ്പെട്ടവർ 12 ശതമാനമാണ്. അഞ്ചു ശതമാനം പേർ അഭിപ്രായം പറഞ്ഞില്ല. മുൻ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗേലോട്ടുമായി താരതമ്യം ചെയ്തപ്പോൾ 30.82 ശതമാനം പേർ അശോക് ഗേലോട്ടാണ് മികച്ചയാളെന്ന് അഭിപ്രായപ്പെട്ടു. വസുന്ധരയെ പിന്തുണച്ചവർ 25.25 ശതമാനം മാത്രമായിരുന്നു.
കർഷകർ കടുത്ത അതൃപ്തിയിലായതും വസുന്ധരയ്ക്കു പ്രതിച്ഛായനഷ്ടമുണ്ടാക്കുന്നു. കടം എഴുതിത്തള്ളലും താങ്ങുവില വർധിപ്പിക്കലുമൊന്നും കർഷകരോഷം തണുപ്പിക്കാൻ പര്യാപതമായില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. കർഷക ആത്മഹത്യകൾ പെരുകിയതും കടക്കെണി അതിരൂക്ഷമായതും കർഷകരെ സമരമുഖത്തെത്തിച്ചിരുന്നു.
ഒളിച്ചുകളിച്ച് കോൺഗ്രസ്
മികച്ച ആത്മവിശ്വാസത്തോടെയാണ് പോരാടുന്നതെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഇതുവരെ തയാറായിട്ടില്ല. പിസിസി പ്രസിഡന്റ് സച്ചിൻ പൈലറ്റ്, മുൻ മുഖ്യമന്ത്രി അശോക് ഗേലോട്ട് എന്നിവർ മുൻനിരയിലുണ്ട്. ജാതിപ്പോരിൽ വീർപ്പുമുട്ടി നിൽക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ഏതെങ്കിലുമൊരു നേതാവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ അതിന്റെ പേരിൽ വോട്ട് നഷ്ടം ഉണ്ടാകാനിടയുണ്ടെന്നാണ് എഐസിസി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാത്ത കോൺഗ്രസ് നിലപാടിനെ ബിജെപി പ്രചാരണ ആയുധമാക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസ് നേതാക്കൾ ആ ചൂണ്ടയിൽ ഇതുവരെ കൊത്തിയിട്ടില്ല.
അഭിപ്രായ സർവേകളിൽ സച്ചിൻ പൈലറ്റിനാണു മുൻതൂക്കം ലഭിച്ചിരിക്കുന്നത്. എബിപി-സി വോട്ടർ സർവേയിൽ 36 ശതമാനംപേർ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി നിർദേശിച്ചപ്പോൾ വസുന്ധരയെ പിന്തുണച്ചവർ 27 ശതമാനം മാത്രമാണ്. ഗേലോട്ടിനെ 24 ശതമാനംപേരും പിന്തുണച്ചു. ശക്തമായ പ്രതിപക്ഷമായി പ്രവർത്തിച്ച് കിട്ടിയ അവസരങ്ങളിലെല്ലാം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിൽ പിസിസി പ്രസിഡന്റ് എന്ന നിലയിൽ സച്ചിൻ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്.
സച്ചിനും ഗേലോട്ടിനും പുറമേ എഐസിസി സെക്രട്ടറി ഹരീഷ് ചൗധരി, മുതിർന്ന നേതാവ് രഘു ശർമ, പ്രതിപക്ഷ ഉപ നേതാവ് രഘു മീണ, ഗിരിജ വ്യാസ്, മോഹൻ പ്രകാശ്, സി.പി. ജോഷി തുടങ്ങിയവരെല്ലാം സംസ്ഥാനത്ത് തമ്പടിച്ച് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നു.
ബിഎസ്പിയും സിപിഎം മുന്നണിയും
കോൺഗ്രസുമായി സഖ്യത്തിനു ശ്രമിച്ച് വേണ്ടെന്നുവച്ച ബിഎസ്പി 200 സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദളിത്, ആദിവാസി മേഖലകളിലുള്ള സ്വാധീനമാണ് ബിഎസ്പിയുടെ പ്രതീക്ഷ. 2008ൽ ആറു സീറ്റും 7.6 ശതമാനം വോട്ടും നേടിയതിന്റെ ഓർമകൾ വീണ്ടും പൊടിതട്ടിയെടുത്താണ് മായാവതി വിലപേശൽ നടത്തിയത്. എന്നാൽ, സഖ്യത്തിന് കോൺഗ്രസ് അമിതാവേശം കാട്ടിയില്ല.
അടുത്തിടെ ശ്രദ്ധേയമായ കർഷകസമരങ്ങളിലൂടെ നവോന്മേഷം വീണ്ടെടുത്താണ് സിപിഎം മുന്നണിയുണ്ടാക്കി മത്സരത്തിനൊരുങ്ങുന്നത്. സമാജ്വാദി പാർട്ടി, സിപിഐ, ജെഡിഎസ് തുടങ്ങി ആറു ചെറുപാർട്ടികളെ ചേർത്ത് ഐക്യമുന്നണിക്കാണ് സിപിഎം നേതൃത്വം നൽകുന്നത്.
ജാതി സമവാക്യങ്ങൾ
പരസ്പരം പോരടിക്കുന്ന ജാതിവിഭാഗങ്ങൾ ആരെ പിന്തുണയ്ക്കുന്നു എന്നത് തെരഞ്ഞെടുപ്പിൽ നിർണായകമാണ്. ജാട്ടുകൾ കോൺഗ്രസിന്റേയും രജപുത്രർ ബിജെപിയുടേയും വോട്ട് ബാങ്കായിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. കാർഷിക മേഖലയിലെ അതൃപ്തി -ജാതിസമവാക്യങ്ങളെ മാറ്റിമറിച്ചിട്ടുമുണ്ട്. ഗുജ്ജർ, മീണ തുടങ്ങിയ വിഭാഗങ്ങളും നിർണായക ശക്തിയാണ്. മുസ്ലിംകൾ 9.07 ശതമാനത്തോളമാണ്.
മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ മകൻ മാനവേന്ദ്ര സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് ബിജെപിക്കു കനത്ത തിരിച്ചടിയാണ്. മാനവേന്ദ്ര സിംഗിന്റെ കൂടുമാറ്റം രജപുത്ര വിഭാഗത്തെ ബിജെപിയിൽനിന്ന് അകറ്റുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. ഗുജ്ജർ വിഭാഗക്കാരനായ സച്ചിന്റെ നേതൃത്വം മീണ വിഭാഗത്തെ തങ്ങൾക്കനുകൂലമാക്കുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു.
കെട്ടുപിണഞ്ഞുകിടക്കുന്ന ജാതി സമവാക്യങ്ങളിൽ മാത്രം കുരുങ്ങാതെ ജനകീയ പ്രശ്നങ്ങളും വികസനവും അഴിമതിയുമെല്ലാം ചർച്ചയാകണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. രാമക്ഷേത്രവിഷയം വീണ്ടും ചർച്ചയാക്കാനും ഭരണനേട്ടങ്ങൾ അനുഭവിച്ചവരെ പ്രചാരണത്തിനിറക്കി വോട്ട്ഉറപ്പിക്കാനുമാണ് ബിജെപിയുടെ പരിശ്രമം. സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ 51 ലക്ഷത്തോളം പേരുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ ലാൽ സൈനി ചൂണ്ടിക്കാട്ടുന്നത്.
രാജസ്ഥാൻ കോട്ട ഇളകുന്നു
01:52 AM Nov 15, 2018 | Deepika.com