ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കർണാടകയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു നേരിട്ട കനത്ത തിരിച്ചടി പ്രതിപക്ഷ മഹാസഖ്യത്തെ ശക്തിപ്പെടുത്താൻ ബിജെപി ഇതര പാർട്ടികളുടെ നേതാക്കളെ വീണ്ടും പ്രേരിപ്പിക്കുന്നു. ഐക്യത്തോടെ നില്ക്കുന്ന പ്രതിപക്ഷത്തിനു ബിജെപിയെ നേർക്കുനേർ എതിരിടാൻ കഴിയുമെന്നു കർണാടക ഉപതെരഞ്ഞെടുപ്പുഫലം ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ്. കേന്ദ്രത്തിൽ നിരാശാജനകമായ പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന കാവിപ്പാർട്ടിയെ തോല്പിക്കാൻ സംയുക്ത പ്രതിപക്ഷത്തിനു കഴിയുമെന്ന് ഉത്തർപ്രദേശും മധ്യപ്രദേശും പോലുള്ള സംസ്ഥാനങ്ങൾ നേരത്തെ തെളിയിച്ചിട്ടുള്ളതാണല്ലോ.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങിയവർ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കങ്ങൾ ഒരിക്കൽകൂടി നടത്തേണ്ടതുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഹാസഖ്യത്തിനു നേതൃത്വം വഹിക്കാതെ ബിജെപിയെ കേന്ദ്രഭരണത്തിൽനിന്നു പുറത്താക്കുക എന്ന മുഖ്യലക്ഷ്യം നേടാനാവില്ല എന്ന യാഥാർഥ്യം അവർ അംഗീകരിച്ചിരിക്കുന്നു. ഇപ്പോഴും ഇടഞ്ഞുനിൽക്കുന്ന മായാവതി ചില പ്രാദേശിക സഖ്യങ്ങളുമായി ഒറ്റയ്ക്കുനിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കിലും അവരുടെ സ്വാധീനവും പരിമിതികളുമൊക്കെ എന്തെന്ന് എല്ലാവർക്കുമറിയാം. യുപിയാണ് അവരുടെ കളിക്കളം. സമീപ സംസ്ഥാനങ്ങളിലെ ചില പോക്കറ്റുകളിലും സ്വാധീനമുണ്ട്. മായാവതി, അമിത്ഷായുമായി എന്തെങ്കിലും രഹസ്യധാരണ ഉണ്ടാക്കിയിട്ടില്ലെങ്കിൽ ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിൽ ചില സീറ്റുകൾ കൊടുത്ത് അവരെ പ്രതിപക്ഷസഖ്യത്തിലേക്ക് അവസാനനിമിഷം കൊണ്ടുവരാനാകുമെന്നാണു പ്രതീക്ഷ.
മാറിയ രാഹുൽ
രാഹുൽഗാന്ധി ഇപ്പോഴൊരു പ്രായോഗിക രാഷ്ട്രീയക്കാരനാണ്. ഓരോ സംസ്ഥാനത്തും പാർട്ടി അവിടത്തെ യാഥാർഥ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണമെന്ന നിലപാടിലാണ് അദ്ദേഹം. രാജസ്ഥാനിൽ, മറ്റൊരു പാർട്ടിയുമായും കൂട്ടുകെട്ടില്ല എന്ന നിലപാട് മാറ്റി അദ്ദേഹം ജാട്ടുകൾക്കിടയിൽ സ്വാധീനമുള്ള അജിത്സിംഗിന്റെ രാഷ്ട്രീയ ലോക്ദളുമായി ധാരണയുണ്ടാക്കി. ജാട്ട് നേതാവായ മുൻ പ്രധാനമന്ത്രി ചരൺസിംഗിന്റെ മകൻ അജിത്സിംഗുമായുള്ള ധാരണ കോൺഗ്രസിന് പടിഞ്ഞാറൻ യുപിയിലും സമീപത്തുള്ള രാജസ്ഥാൻ പ്രദേശങ്ങളിലും ഗുണം ചെയ്യും.
കോൺഗ്രസിനു രാജസ്ഥാനിൽ സന്പൂർണ ആധിപത്യം നേടുകയും യുപിയിൽ കാലുറപ്പിക്കുകയും ചെയ്യുകയാണ് ഈ ധാരണയുടെ ലക്ഷ്യം. നേതാക്കൾ തമ്മിൽ പോരുണ്ടെങ്കിലും മധ്യപ്രദേശിലും കോൺഗ്രസ് നല്ല പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. രാഹുലിനാണു തീർച്ചയായും അതിന്റെ ക്രെഡിറ്റ്.
എതിരാളികൾ ആക്ഷേപിച്ചതുപോലെ ഇന്നു വെറും ഒരു പപ്പു അല്ല രാഹുൽ എന്നതു പലരെയും ആശ്ചര്യപ്പെടുത്തുന്നു. രാഷ്ട്രീയക്കളിയിൽ വൈദഗ്ധ്യം നേടിയ അദ്ദേഹം കൊടുക്കൽ-വാങ്ങൽ നയമാണ് ഇപ്പോൾ പിന്തുടരുന്നത്. കർണാടകയിൽ അതു വിജയിച്ചു. സംസ്ഥാനത്തെ പല കോൺഗ്രസ് നേതാക്കളുടെയും താത്പര്യത്തിനു വിരുദ്ധമായിട്ടാണ് അദ്ദേഹം അവിടെ ബിജെപിയെ അധികാരത്തിൽനിന്നു അകറ്റിനിർത്താൻവേണ്ടി ജനതാദൾ-എസുമായി ധാരണയുണ്ടാക്കിയത്. നിശ്ചയദാർഢ്യത്തോടെയുള്ള ആ തീരുമാനം അഭിനന്ദനീയമായിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് ഇപ്പോൾ ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കേന്ദ്രത്തിലെ നരേന്ദ്ര മോദി-അമിത്ഷാ ദ്വയത്തിനും നിദ്രാവിഹീന രാവുകളാണു സമ്മാനിക്കുന്നത്.
കർണാടകത്തിലെ വിജയത്തിനുശേഷം കോൺഗ്രസ് ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പു പ്രചാരണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. അവിടെ മാവോയിസ്റ്റ് അക്രമങ്ങൾ തുടരുന്നതു സംസ്ഥാനത്തെ ബിജെപി സർക്കാരിനെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. മാവോയിസ്റ്റ് അക്രമണത്തിൽ ഛത്തീസ്ഗഡിൽ നിരവധി കോൺഗ്രസ് നേതാക്കൾക്കു ജീവൻ നഷ്ടമായിട്ടുണ്ട്. സംസ്ഥാനത്ത് നിരപരാധികളുടെ ജീവനെടുക്കുന്ന ഓരോ അക്രമസംഭവത്തിനുശേഷവും ഇക്കാര്യം അനുസ്മരിക്കപ്പെടുന്നു.
മാവോയിസ്റ്റുകൾക്കു സ്വാധീനമുള്ള പ്രദേശങ്ങളിൽ സ്കൂളുകളും ആശുപത്രികളും തുറന്നും വീടുകളും റോഡുകളും പണിതും സംസ്ഥാന സർക്കാർ ചില നല്ല പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും മാവോയിസ്റ്റുകൾ ഇടവിട്ടിടവിട്ടുള്ള അക്രമങ്ങളിലൂടെ തങ്ങളുടെ സാന്നിധ്യം അറിയിച്ച് സാധാരണക്കാരുടെ സ്വത്തിനും ജീവനും ഒരു സുരക്ഷിതത്വവും ഇല്ലാതാക്കുന്നു. മാവോയിസ്റ്റ് അക്രമങ്ങൾ നിയന്ത്രിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്.
വിശ്വാസ്യത നഷ്ടമായി
ബിജെപി ഇപ്പോൾ നേരിടുന്ന മുഖ്യപ്രശ്നം തങ്ങളുടെ വിശ്വാസ്യത ക്രമാനുഗതമായി ചോർന്നുപൊയ്ക്കൊണ്ടിരിക്കുകയാണ് എന്നതാണ്. നരേന്ദ്ര മോദിക്കു ബഹുജനങ്ങളിലുള്ള സ്വാധീനം നഷ്ടമായിരിക്കുന്നു. പരാജയപ്പെട്ട നയങ്ങൾക്കു തൃപ്തികരമായ വിശദീകരണം നല്കാൻ അദ്ദേഹത്തെപ്പോലെ മികച്ച ഒരു പ്രസംഗകനുപോലും കഴിയുന്നില്ല. കഴിഞ്ഞ ആറു പതിറ്റാണ്ടുകളിലെ കോൺഗ്രസ് സർക്കാരുകളുടെ പരാജയത്തെപ്പറ്റിയുള്ള ബിജെപി വായ്ത്താരി കേട്ട് ജനം മടുത്തു. കോൺഗ്രസിന്റെ പരാജയങ്ങളെപ്പറ്റി മോദി പറയുന്പോൾ നാലു വർഷം മുന്പ് കൈയടിച്ചവരൊന്നും ഇപ്പോൾ അങ്ങനെ ചെയ്യുന്നില്ല. സാധാരണക്കാരനുവേണ്ടി മോദി സർക്കാർ എന്തു ചെയ്തെന്നാണ് എല്ലാവർക്കും അറിയേണ്ടത്. വിവാദ വിഷയങ്ങളിൽ മോദിയുടെ പൂർണ നിശബ്ദത കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ പ്രതിച്ഛായയെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ബിജെപി നേതൃത്വം അംഗീകരിച്ചാലും ഇല്ലെങ്കിലും തങ്ങളുടെ അഴിമതിരഹിത പ്രതിച്ഛായ സംബന്ധിച്ച മോദി സർക്കാരിന്റെ അവകാശവാദത്തിന് ഇപ്പോൾ പിന്തുണക്കാർ കുറവാണ്. റഫാൽ വിമാന ഇടപാട്, ബാങ്കുകളിൽനിന്നു ഭീമൻ തുകകൾ തട്ടിയ കോടീശ്വരന്മാർ ഇന്ത്യവിട്ടത്, പെട്രോളിന്റെയും ഡീസലിന്റെയും അമിതമായ വിലവർധന, നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് തുടങ്ങിയതെല്ലാം സർക്കാരിനെപ്പറ്റി മോശമായ പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. നോട്ട് റദ്ദാക്കലും ജിഎസ്ടിയും എന്തെങ്കിലും ഗുണമുണ്ടാക്കിയെന്ന് ഇപ്പോൾ ആരും പറയില്ല. ജീവിക്കാൻ നെട്ടോട്ടമോടുകയാണു സാധാരണക്കാരൻ . സർക്കാർ അവകാശപ്പെട്ട നേട്ടമൊന്നും നോട്ട് റദ്ദാക്കൽകൊണ്ട് ഉണ്ടായിട്ടില്ല.
അതിലും കഷ്ടമാണു ജിഎസ്ടിയുടെ കാര്യം. ബിജെപിയെ പിന്തുണച്ചിരുന്നവരിൽ ഒരു പ്രബല വിഭാഗമായ ചെറുകിട കച്ചവടക്കാർക്കും കടയുടമകൾക്കും അതു കടുത്ത ദുരിതമാണു സൃഷ്ടിച്ചത്. റീട്ടെയിൽ വ്യാപാരരംഗത്തേക്കു ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുവരവും ഈ വിഭാഗം ഭീതിയോടെ കാണുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ഇതിനെയെല്ലാം എതിർത്തിരുന്നത് എല്ലാവരുടെയും ഓർമയിലുണ്ട്.
നോട്ട് റദ്ദാക്കൽമൂലം അസംഘടിത മേഖല ആകെത്തകർന്നു. നോട്ട് റദ്ദാക്കലിന്റെ ദുരിതങ്ങൾ എല്ലാ വീട്ടിലും മാസങ്ങളോളം ഉണ്ടായി. വൻതോതിൽ തൊഴിലുകൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം അന്പേ പരാജയപ്പെട്ടു. തൊഴിൽ സൃഷ്ടിക്കലില്ലാത്ത വളർച്ചയാണ് ഇപ്പോൾ എല്ലാവരും കാണുന്നത്. മോദി സർക്കാരിന്റെ വിജയത്തെപ്പറ്റിയുള്ള അവകാശവാദം ഇവർക്കൊന്നും ബോധ്യപ്പെടില്ല. സർക്കാരിന്റെ വിജയകഥകൾ വിഴുങ്ങാൻ ഇപ്പോൾ കുറച്ച് ഉപ്പു മാത്രം പോര, ചാക്കുകണക്കിന് ഉപ്പു വേണം.
പരിഹാസ്യമായ അവകാശവാദങ്ങൾ
ഇന്ത്യൻ രൂപയുടെ ഭയാനകമായ മൂല്യത്തകർച്ച വളർച്ചയെപ്പറ്റിയുള്ള അവകാശവാദങ്ങളെയെല്ലാം പരിഹാസ്യമാക്കുന്നു. സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കടന്നുകയറ്റം പലരെയും ആശങ്കാകുലരാക്കുന്നുണ്ട്. ജനാധിപത്യസ്ഥാപനങ്ങളും ഭരണഘടനാസ്ഥാപനങ്ങളും ദുർബലമാക്കപ്പെടുന്നു. മോദി സർക്കാരിന്റെ വിജയകഥകളെല്ലാം വിറ്റഴിച്ചുകൊണ്ടിരുന്ന മാധ്യമസ്ഥാപനങ്ങളും ഇപ്പോൾ ചുവടുമാറ്റാൻ തുടങ്ങിയിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രനിർമാണ വിഷയത്തിനു വീണ്ടും ജീവൻ വയ്പിക്കുക, വർഗീയ അജൻഡയോടെ നഗരങ്ങളുടെയും പട്ടണങ്ങളുടെയും റോഡുകളുടെയും പേരുമാറ്റുക തുടങ്ങിയ തന്ത്രങ്ങൾ സംഘപരിവാർ പുറത്തെടുക്കുകയാണ്. ഈ ഹിന്ദുത്വ അജൻഡ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോയെന്ന് ആർക്കുമറിയില്ല.
മോദി സർക്കാരിന്റെ നയങ്ങളോട് പൊതുജനത്തിനുള്ള അമർഷം വർധിച്ചുവരുന്നതു കണക്കിലെടുത്താണു മഹാസഖ്യം പുനർജീവിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷം നടത്തുന്നത്. ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം ഇട്ടുകൊടുക്കുമെന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നല്കിയ വാഗ്ദാനം ഇപ്പോൾ ബിജെപി എംപിമാരെല്ലാം നേരിടുന്ന വിഷമിപ്പിക്കുന്ന ഒരു തമാശയാണ്. അടുത്തയിടെ നടന്ന തെരഞ്ഞെടുപ്പിൽ ഹിന്ദി ബെൽറ്റിലും കർണാടകയിലും പ്രതിപക്ഷം നേടിയ വിജയം മോദിസർക്കാരിലുള്ള വിശ്വാസം പൊതുജനങ്ങൾക്കു നഷ്ടമാകുന്നതിന്റെ സൂചന തന്നെ.
മഹാസഖ്യത്തിന്റെ ഘടന എന്താകുമെന്നോ ഏതെല്ലാം പാർട്ടികൾ അതിൽ ചേരുമെന്നോ ആർക്കുമറിയില്ല. എന്നാൽ, പരിചയസന്പന്നരായ പ്രതിപക്ഷനേതാക്കൾ രാഷ്ട്രീയ യാഥാർഥ്യങ്ങൾ അവഗണിക്കുമെന്നും ഇപ്പോഴത്തെ അവസരങ്ങൾ അവഗണിക്കുമെന്നും കരുതാനാവില്ല. ജനങ്ങൾ വോട്ടുചെയ്യുന്നത് മഹാസഖ്യത്തിനാവില്ല, ജനവിരുദ്ധ നയങ്ങൾക്കെതിരേയാവും. തെരഞ്ഞെടുപ്പു വിദഗ്ധർ അതിനെ ഭരണവിരുദ്ധവികാരം എന്നു വിളിക്കുന്നു.
ബുദ്ധിശാലികളും കൗശലക്കാരുമായ രാഷ്ട്രീയക്കാരായ നരേന്ദ്ര മോദി- അമിത്ഷാ ദ്വയം പാർലമെന്റ് തെരഞ്ഞെടുപ്പിൽ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുമെന്നു തീർച്ചയാണ്. ഇക്കാലത്ത് തെരഞ്ഞെടുപ്പിൽ എല്ലാം നീതീകരിക്കപ്പെടും എന്നതിനാൽ തെരഞ്ഞെടുപ്പ് ജയിക്കാൻ എന്ത് അജൻഡകളുമായിട്ടാണു സംഘപരിവാർ വരുന്നതെന്നു കാത്തിരുന്നുതന്നെ കാണണം. വിദ്വേഷവും വർഗീയതയും അപകടകരമായ പുതിയ ഉയരങ്ങളിലെത്തിക്കുന്ന തന്ത്രമാകരുതേ അതെന്ന് എല്ലാവരും പ്രാർഥിക്കുന്നു.
മഹാസഖ്യ പ്രതീക്ഷകൾ പുനരുജ്ജീവിപ്പിച്ചു കർണാടക
01:27 AM Nov 12, 2018 | Deepika.com