കറൻസി അസാധുവാക്കലിനുശേഷം രണ്ടു വർഷം പിന്നിട്ടിരിക്കുന്നു. സമ്പദ്ഘടനയെ ചിട്ടപ്പെടുത്തുന്നതിനു ഗവണ്മെന്റ് കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളുടെ ശൃംഖലയിലെ ഒരു മുഖ്യ ചുവടുവയ്പായിരുന്നു കറൻസി അസാധുവാക്കൽ.
ഇന്ത്യയ്ക്കു പുറത്തുള്ള കള്ളപ്പണത്തെയാണു ഗവണ്മെന്റ് ആദ്യം ലക്ഷ്യമിട്ടത്. പിഴയടച്ച് ഈ പണം തിരികെക്കൊണ്ടുവരാൻ സ്വത്ത് കൈവശമുള്ളവരോട് ആവശ്യപ്പെട്ടു. ഇതിൽ വീഴ്ചവരുത്തിയവർക്കെതിരേ കള്ളപ്പണ നിയമത്തിൻകീഴിൽ നടപടികൾ കൈക്കൊണ്ടുവരികയാണ്. വിദേശത്തുള്ള എല്ലാ അക്കൗണ്ടുകളുടെയും സ്വത്ത് വിവരങ്ങളുടെയും വിശദാംശങ്ങൾ ഗവണ്മെന്റിനു ലഭിച്ചതോടെ ഈ നിയമലംഘകർക്കെതിരേ നടപടി തുടങ്ങി.
പ്രത്യക്ഷ, പരോക്ഷ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതു സുഗമമാക്കുന്നതിനും നികുതി അടിത്തറ വിപുലീകരിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി.
ദുർബല വിഭാഗങ്ങൾ പോലും ഒൗപചാരിക സമ്പദ്ഘടനയുടെ ഭാഗമായി മാറുന്നുവെന്ന് ഉറപ്പു വരുത്താനുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പായിരുന്നു സാമ്പത്തിക ഉൾച്ചേർക്കൽ. ജൻധൻ അക്കൗണ്ടുകൾ മിക്ക ജനങ്ങളെയും ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെടുത്തി. ഗവണ്മെന്റ് സഹായ സംവിധാനത്തിൽനിന്നു നേരിട്ടുള്ള ആനുകൂല്യകൈമാറ്റം ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് എത്തുന്നുവെന്ന് ആധാർ നിയമം ഉറപ്പാക്കി. പരോക്ഷ നികുതികളുടെ കാര്യത്തിൽ നികുതി പ്രക്രിയകൾ ലളിതമാക്കുന്നതു ജിഎസ്ടി ഉറപ്പാക്കി. ഇന്നിപ്പോൾ നികുതി സംവിധാനത്തെ വെട്ടിച്ചു കടന്നുകളയുകയെന്നതു വളരെയധികം ബുദ്ധിമുട്ടാണ്.
പണത്തിന്റെ പങ്ക്
പണം പ്രബലമായ ഒരു സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. പണമിടപാടുകളിൽ അജ്ഞാതാവസ്ഥ നിലനിന്നുപോന്നിരുന്നു. ബാങ്കിംഗ് സംവിധാനത്തെ കുറുക്കുവഴികളിലൂടെ മറികടന്നു നികുതി വെട്ടിപ്പിനു സഹായിച്ചിരുന്നു. എന്നാൽ, കറൻസി അസാധുവാക്കൽ നിക്ഷേപകരെ പണം ബാങ്കിൽ നിക്ഷേപിക്കാൻ നിർബന്ധിതരാക്കി. നിക്ഷേപിക്കപ്പെട്ട പണവും അതിന്റെ ഉടമകളെയും തിരിച്ചറിഞ്ഞതോടു കൂടി, ഓണ്ലൈൻ പ്രതികരണങ്ങളിലൂടെ സംശയാസ്പദമായ 17.42 ലക്ഷം അക്കൗണ്ട് ഉടമകളെ കണ്ടെ ത്തി. നിയമലംഘകർ ശിക്ഷാനടപടികൾ നേരിട്ടു. വൻ തോതിലുള്ള നിക്ഷേപം ബാങ്കുകളുടെ ശേഷി മെച്ചപ്പെടുത്തി. ഈ പണത്തിന്റെ ഗണ്യമായൊരു ഭാഗം പുനർനിക്ഷേപത്തിനായി മ്യൂച്ചൽ ഫണ്ടുകളിലേക്കു വഴിതിരിച്ചുവിട്ടു. അതോടെ അത് ഒൗപചാരിക സംവിധാനത്തിന്റെ ഭാഗമായി.
കറൻസി റദ്ദാക്കലിനെതിരായ തെറ്റായ വിമർശനങ്ങളിൽ ഒന്നാണ് മൊത്തം പണവും ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടുവെന്നത്. പണം പിടിച്ചെടുക്കൽ കറൻസി റദ്ദാക്കലിന്റെ ഒരു ലക്ഷ്യമായിരുന്നില്ല. പണത്തെ ഒൗപചാരിക സമ്പദ്ഘടനയിലേക്കു കൊണ്ടുവരികയും അതിന്റെ ഉടമകളെ ക്കൊണ്ടു നികുതി ഒടുക്കിക്കുകയുമായിരുന്നു വിശാലമായ ലക്ഷ്യം. ഇന്ത്യയെ പണകൈമാറ്റത്തിൽ നിന്നു ഡിജിറ്റൽ പണമിടപാടുകളിലേക്കു നീക്കുന്നതിനു സംവിധാനം ഉണ്ടാക്കേണ്ടത് ആവശ്യമായിരുന്നു. ഇതു തീർച്ചയായും ഉയർന്ന നികുതി കൈമാറ്റ വരുമാനത്തിലും ഉയർന്ന നികുതി അടിത്തറയിലും പ്രഭാവമുണ്ടാക്കി.
ഡിജിറ്റൽവത്കരണ ഫലങ്ങൾ
രണ്ടു സെറ്റ് മൊബൈൽ ഉപയോക്താക്കൾ തമ്മിൽ തൽസമയത്തുള്ള പണമിടപാടുകൾ സാധ്യമാക്കുന്നതിനുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) 2016 ലാണ് ആരംഭിച്ചത്. അതിന്റെ പണമിടപാടുകൾ 2016 ഒക്ടോബറിൽ 50 കോടി രൂപയിൽ നിന്ന് 2018 സെപ്റ്റംബർ ആയപ്പോൾ 59800 കോടി രൂപയായി. ഭാരത് ഇന്റർഫേസ് ഫോർ മണി (ഭീം) എന്ന ആപ്പ് യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകൾ വേഗത്തിലാക്കാൻ വേണ്ടി എൻപിസിഐ വികസിപ്പിച്ചതാണ്. അത് 1.25 കോടി ജനങ്ങൾ ഉപയോഗിച്ചുവരുന്നു. ഭീം വഴിയുള്ള ഇടപാടുകൾ 2016 സെപ്റ്റംബറിൽ രണ്ടു കോടി രൂപയിൽ നിന്ന് 2018 സെപ്റ്റംബറിൽ 7060 കോടിരൂപയായി. 2017 ജൂണിൽ മൊത്തം യുപിഐ ഇടപാടുകളിൽ ഭീം ഇടപാടുകളുടെ വിഹിതം ഏകദേശം 48 ശതമാനമായി.
ഇ-കൊമേഴ്സിനും പോയിന്റ് ഓഫ് സെയിലിനും (പിഒഎസ്) ഒരുപോലെ ഉപയോഗിക്കുന്നതാണ് റു-പേ കാർഡ്. അതിന്റെ കൈമാറ്റം കറൻസി റദ്ദാക്കലിനു മുമ്പുള്ള 800 കോടി രൂപയിൽ നിന്ന് 2018 സെപ്റ്റംബർ ആയപ്പോൾ പിഒഎസ് ൽ 5730 കോടി രൂപയായി. ഇ-കൊമേഴ്സിലാകട്ടെ 300 കോടി രൂപയിൽ നിന്ന് 2700 കോടി രൂപയായി. ഇന്ന് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച യുപിഐ, റു-പേ പണമടവ് സംവിധാനം കാരണം വീസ, മാസ്റ്റർ കാർഡുകൾക്ക് ഇന്ത്യയിൽ വിപണി വിഹിതം കുറയുകയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യുപിഐ സംവിധാനത്തിലൂടെ നടത്തുന്ന ഇടപാടുകൾ 65 ശതമാനത്തോളമായി.
പ്രത്യക്ഷ നികുതികളിലെ പ്രഭാവം
കറൻസി അസാധുവാക്കലിന്റെ പ്രഭാവം വ്യക്തിഗത ആദായ നികുതി വരുമാനത്തിൽ അനുഭവപ്പെട്ടു. 2018-19 സാമ്പത്തിക വർഷം (31-01-2018 വരെ) ഈ ഇനത്തിലുള്ള വരുമാനം മുൻവർഷത്തെക്കാൾ 20.2 ശതമാനം അധികമായിരുന്നു. കമ്പനി നികുതി പിരിവും 19.5 ശതമാനം കൂടുതലായിരുന്നു. കറൻസി അസാധുവാക്കലിനു രണ്ടു വർഷം മുമ്പത്തേതിനെക്കാൾ പ്രത്യക്ഷ നികുതി പിരിവിൽ യഥാക്രമം 6.6 ശതമാനത്തിന്റെയും ഒമ്പതു ശതമാനത്തിന്റെയും വർധനവുണ്ടായി. കറൻസി അസാധുവാക്കലിനു രണ്ടു വർഷത്തിനുശേഷം 14.6 ശതമാനത്തിന്റെയും (2016-17 ൽ കറൻസി അസാധുവാക്കലിനു മുമ്പുള്ള മാസങ്ങളിൽ) 2017-18 ൽ 18 ശതമാനത്തിന്റെയും വർധനയുണ്ട്.
അതുപോലെ 2017-18 വർഷത്തിൽ ഫയൽ ചെയ്ത നികുതി റിട്ടേണുകളുടെ എണ്ണം 6.86 കോടിയായിരുന്നു. മുൻവർഷത്തേക്കാൾ 25 ശതമാനം കൂടുതലാണിത്. ഈ വർഷം 31-10-2018 ലെ കണക്ക് പ്രകാരം 5.99 കോടി റിട്ടേണുകൾ ഇതിനകം ഫയൽ ചെയ്തിട്ടുണ്ട്. മുൻവർഷം ഇതേ തീയതി വരെയുള്ളതിനെ അപേക്ഷിച്ച് 54.33 ശതമാനത്തിന്റെ വർധനയാണിത്. ഈ വർഷം പുതുതായി റിട്ടേണുകൾ ഫയൽ ചെയ്തവരുടെ എണ്ണം 86.35 ലക്ഷമാണ്.
2014 മേയിൽ ഈ ഗവണ്മെന്റ് അധികാരത്തിലെത്തിയപ്പോൾ ആദായ നികുതി ഫയൽ ചെയ്യുന്നവരുടെ മൊത്തം എണ്ണം 3.8 കോടിയായിരുന്നു. ഈ ഗവണ്മെന്റിന്റെ ആദ്യ നാലു വർഷക്കാലത്ത് ഇത് 6.86 കോടിയിലേക്ക് ഉയർന്നു. ഈ ഗവണ്മെന്റ് ആദ്യ അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ ആദായനികുതിദായകരുടെ എണ്ണം ഇരട്ടിയോടടുക്കും.
പരോക്ഷ നികുതിയിലെ പ്രഭാവം
കറൻസി അസാധുവാക്കലും ജിഎസ്ടി നടപ്പിലാക്കലും വൻതോതിലുള്ള പണകൈമാറ്റം അവസാനിപ്പിച്ചു. ഡിജിറ്റൽ പണമിടപാടുകളിലെ വർധന വളരെ പ്രകടമായി. സമ്പദ്ഘടനയുടെ ഈ ചിട്ടപ്പെടുത്തൽ നികുതിദായകരുടെ അടിത്തറ ജിഎസ്ടി നടപ്പിലാക്കലിനു മുമ്പുള്ള 64 ലക്ഷത്തിൽ നിന്ന് ജിഎസ്ടി നടപ്പാക്കലിനു ശേഷം ഒരു കോടി 20 ലക്ഷം നികുതിദായകരായി. ചരക്കുകളിലെയും സേവനങ്ങളിലെയും യഥാർഥ ഉപഭോഗം നികുതിഘടനയുടെ ഭാഗമായി രേഖപ്പെടുത്തുന്നത് ഇപ്പോൾ വർധിച്ചിട്ടുണ്ട്. ഇതു സമ്പദ്ഘടനയിൽ പരോക്ഷ നികുതിവളർച്ചയ്ക്ക് ആക്കം കൂട്ടി. ഇതു കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ പ്രയോജനകരമായി.
ജിഎസ്ടിക്കുശേഷം എല്ലാ സംസ്ഥാനങ്ങൾക്കും പ്രതിവർഷം നികുതിയിൽ 14 ശതമാനത്തിന്റെ വർധന നിയമപരമായി ലഭിക്കുന്നുണ്ട്. നികുതിദായകർ തങ്ങളുടെ ബിസിനസിന്റെ വിറ്റുവരവ് വെളിപ്പെടുത്തണമെന്നതു പരോക്ഷനികുതി കണക്കുകൂട്ടലുകളിൽ പ്രഭാവമുണ്ടാക്കിയതു മാത്രമല്ല, അതിൽനിന്നുള്ള ആദായ നികുതിയും നികുതി കണക്കാക്കലിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും. 2014-15 ൽ പരോക്ഷ നികുതി ജിഡിപി അനുപാതം 4.4 ശതമാനമായിരുന്നു. ജിഎസ്ടിക്കു ശേഷം അത് ഒരു ശതമാനമെങ്കിലും കൂടി 5.4 ശതമാനത്തിലെത്തി.
ചെറുകിട നികുതിദായകർക്ക് 97,000 കോടി രൂപയുടെ വാർഷിക ആദായ നികുതി ഇളവും ജിഎസ്ടി നികുതിദായകർക്ക് 80,000 കോടി രൂപയുടെ ഇളവും നൽകുന്നുണ്ടെ ങ്കിലും നികുതിപിരിവ് വർധിച്ചു. പ്രത്യക്ഷ, പരോക്ഷ നികുതികളുടെ നിരക്കിൽ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും നികുതിപിരിവ് കൂടി. നികുതി അടിത്തറ വിപുലീകരിക്കപ്പെട്ടു. ജിഎസ്ടിക്കു മുമ്പ് 31 ശതമാനം നികുതി ചുമത്തിയിരുന്ന 334 ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നിരക്കിൽ കുറവുണ്ടായി.
ഗവണ്മെന്റ് ഈ വരുമാനം ഉപയോഗിച്ചത് മെച്ചപ്പെട്ട അടിസ്ഥാനസൗകര്യ സൃഷ്ടിക്കും സാമൂഹിക മേഖലയ്ക്കും ഗ്രാമീണ ഇന്ത്യയ്ക്കും വേണ്ടിയാണ്. ഗ്രാമങ്ങളെ റോഡുകൾ വഴി ബന്ധിപ്പിച്ചതും എല്ലാ വീട്ടിലും വൈദ്യുതി എത്തിച്ചതും ഗ്രാമങ്ങളിലെ പൊതു ശുചിത്വ നിലവാരം 92 ശതമാനത്തിലെത്തിച്ചതും വിജയകരമായ ഭവനപദ്ധതിയും എട്ടു കോടി ദരിദ്രഭവനങ്ങളിൽ പാചകവാതക കണക്ഷനും മറ്റും ലഭ്യമാക്കിയതിനെയുമെല്ലാം നമുക്ക് മറ്റെങ്ങനെ വീക്ഷിക്കാനാകും.
ആയുഷ്മാൻ ഭാരതിന്റെ കീഴിൽ 10 കോടി കുടുംബങ്ങളെ ഉൾപ്പെടുത്തുകയും ഭക്ഷ്യ സബ്സിഡിക്ക് 1,62,000 കോടി രൂപ ചെലവിടുകയും കർഷകർക്ക് കുറഞ്ഞ താങ്ങുവിലയിൽ 50 ശതമാനത്തിന്റെ വർധന വരുത്തുകയും വിജയകരമായ വിള ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുകയും ചെയ്തു. സമ്പദ്ഘടനയുടെ ചിട്ടപ്പെടുത്തലാണ് 13 കോടി സംരംഭകർക്ക് മുദ്രാ വായ്പ ലഭിക്കാൻ വഴിയൊരുക്കിയത്. ഏഴാം ശമ്പള കമ്മീഷൻ ശിപാർശകൾ ആഴ്ചകൾക്കുള്ളിൽ നടപ്പിലാക്കുകയും ഒരു റാങ്ക്, ഒരു പെൻഷൻ യാഥാർഥ്യമാക്കുകയും ചെയ്തു.
കൂടുതൽ ചിട്ടപ്പെടുത്തൽ, കൂടുതൽ വരുമാനം, പാവപ്പെട്ടവർക്കായി കൂടുതൽ വിഭവങ്ങൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, നമ്മുടെ പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിത ഗുണനിലവാരം ഇവ ഉറപ്പുവരുത്തി.
അരുണ് ജെയ്റ്റ്ലി, കേന്ദ്ര ധനമന്ത്രി
ദുർവിധിയായി മാറിയ നോട്ട് നിരോധനം
തെറ്റായ ആലോചനയോടെ 2016ൽ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ, ദുർവിധിയായി മാറിയ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികമാണ്. ഇന്ത്യൻ സന്പദ്ഘടനയിലും സമൂഹത്തിലും ഇതുണ്ടാക്കിയ വൻനാശം ഇപ്പോൾ എല്ലാവർക്കും സ്പഷ്ടവും ബോധ്യവുമാണ്.
ഏതു മുറിവുകളെയും കാലം ഭേദപ്പെടുത്തുമെന്നാണു പറയാറുള്ളത്. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, നോട്ട് നിരോധനത്തിന്റെ കാര്യത്തിൽ മുറിവുകളും മുറിപ്പാടുകളും കാലം ചെല്ലുന്തോറും കൂടുതൽ തെളിഞ്ഞുവരികയാണ്. നോട്ട് നിരോധനത്തിനു പിന്നാലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദക സൂചികയിൽ (ജിഡിപി) ഉണ്ടായ വലിയ വീഴ്ചയ്ക്കും അപ്പുറത്തും ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ മറനീക്കി വരുകയാണ്.
ഇന്ത്യൻ സന്പദ്ഘടനയുടെ മൂലക്കല്ലായ ചെറുകിട, ഇടത്തരം ബിസിനസുകൾ നോട്ട് നിരോധനത്തിന്റെ ഷോക്കിൽ നിന്ന് ഇനിയും മോചനം പ്രാപിക്കുകയോ ജീവൻ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. തൊഴിൽ ലഭ്യതയിൽ ഇതിനു നേരിട്ടുള്ള പ്രത്യാഘാതമുണ്ട്. ചെറുപ്പക്കാർക്ക് ആവശ്യത്തിനു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകാതെ സന്പദ്ഘടന പ്രയാസപ്പെടുകയാണ്.
നോട്ട് അസാധുവാക്കലിനെ തുടർന്നുണ്ടായ പണലഭ്യതയിലെ പ്രതിസന്ധി ധനകാര്യ വിപണികളെയും കലുഷിതമാക്കി. അടിസ്ഥാനസൗകര്യ വികസന വായ്പകളെയും ബാങ്കിംഗ് ഇതര സർവീസ് സ്ഥാപനങ്ങളെയും ഇതു ദോഷകരമായി ബാധിച്ചു.
നോട്ട് അസാധുവാക്കൽ പ്രക്രിയയുടെ മുഴുവൻ പ്രത്യാഘാതവും നമ്മൾ ഇനിയും മനസിലാക്കാനിരിക്കുന്നതേയുള്ളൂ. വിലയിടിയുന്ന രൂപയും ഉയരുന്ന ആഗോള എണ്ണവിലയും. ഉത്പാദന ക്ഷമത, പലിശ നിരക്ക് തുടങ്ങിയ വൻതോതിലുള്ള ധനകാര്യ ഇടപാടുകളെ ബാധിക്കുന്നവയ്ക്കും തകർച്ച തുടങ്ങിക്കഴിഞ്ഞു.
സന്പദ്ഘടനയിലും ധനകാര്യ വിപണികളിലും ഇനിയും കൂടുതൽ അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്ന താത്കാലികവും യാഥാർഥ്യാധിഷ്ഠിതമല്ലാത്തതുമായ സാന്പത്തിക നടപടികളിലേക്കു പോകാതിരിക്കുക എന്നതാണു വിവേകത്തോടെയും ദീർഘവീക്ഷണത്തോടെയുമുള്ള നടപടി. വ്യക്തതയും ദൃഢതയുമുള്ളതായ സാന്പത്തിക നയങ്ങൾ പുനഃസ്ഥാപിക്കണമെന്നു സർക്കാരിനോട് ഞാൻ ആവശ്യപ്പെടുകയാണ്.
സാന്പത്തിക അബദ്ധങ്ങൾ നീണ്ട കാലത്തേക്ക് രാജ്യത്തെ എങ്ങനെ അലോസരപ്പെടുത്തുമെന്നു നമ്മെ ഓർമപ്പെടുത്തുന്ന ദിവസമാണിത്. വളരെ ശ്രദ്ധയോടെയും ചിന്തയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണു സാന്പത്തിക നയങ്ങളെന്നു മനസിലാക്കാനുളള അവസരവുമാണിത്.
ഡോ. മൻമോഹൻ സിംഗ് , മുൻ പ്രധാനമന്ത്രി
നോട്ട് റദ്ദാക്കലിന്റെ പ്രഭാവം
12:17 AM Nov 09, 2018 | Deepika.com