ലോകവിചാരം / സെർജി ആന്റണി
അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത ബന്ധം പ്രധാനമാണ്. അതിർത്തിബന്ധം അത്ര സുഖകരമല്ലാത്ത രാജ്യങ്ങളിൽ ഇത്തരം യാത്രാ സൗകര്യങ്ങൾ തീർത്തും പരിമിതമായിരിക്കും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തമ്മിൽ നല്ല അയൽബന്ധമുണ്ട്. വീസ പോലുമില്ലാതെ യൂണിയനിലെ എല്ലാ രാജ്യങ്ങളിലൂടെയും സഞ്ചരിക്കാൻ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കു സ്വാതന്ത്ര്യമുണ്ട്. എന്നാൽ, സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽക്കുന്ന അതിർത്തികളുള്ള രാജ്യങ്ങളിലെ സ്ഥിതി തികച്ചും ഭിന്നമാണ്.
ഇന്ത്യ-പാക്കിസ്ഥാൻ-ചൈന-ബംഗ്ലാദേശ് അതിർത്തികളിലൂടെയുള്ള യാത്രയ്ക്കു കടുത്ത നിയന്ത്രണമുണ്ട്. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നകാലത്തു ഇന്ത്യയിൽ നിന്നു ലാഹോറിലേക്കു ബസ് സർവീസ് ആരംഭിച്ചതു വലിയ വാർത്തയായിരുന്നു. പിന്നീട് ആ സർവീസ് നിന്നുപോയി. അടുത്തകാലത്തായി ഇന്ത്യ-പാക് അതിർത്തിയിൽ കാര്യങ്ങൾ നല്ല നിലയിലല്ല പോകുന്നത്. ഇതിനിടെ പാക്കിസ്ഥാൻ ചൈനയുമായി കൂടുതൽ അടുക്കാനുള്ള ശ്രമവും നടത്തുന്നു.
ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ പാക്കിസ്ഥാനിൽ മാത്രമല്ല മറ്റുചില അയൽ രാജ്യങ്ങളിൽക്കൂടി സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണു ചൈന. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഈയിടെ ചൈന സന്ദർശിച്ചിരുന്നു. അധിനിവേശ കാഷ്മീരിലൂടെ ചൈന-പാക് ലക്ഷറി ബസ് സർവീസ് ആരംഭിച്ചത് ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയാക്കിയിരിക്കയാണ്.
ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴിയിലൂടെ ഇരുരാജ്യങ്ങളും ഉറച്ച സാന്പത്തിക ബന്ധത്തിന് അടിത്തറ പാകിക്കഴിഞ്ഞു. പാക്കിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാൻ സഹായം വാഗ്ദാനം ചെയ്താണു ചൈന പാക്കിസ്ഥാനുമായി ബന്ധം ബലപ്പെടുത്തുന്ന ത്. പാക്കിസ്ഥാനിലെ പട്ടാളമാകട്ടെ ഇന്ത്യാവിരുദ്ധത ഊതിവീർപ്പിക്കാനുള്ള അവസരമായും ചൈനാ ബന്ധത്തെ കാണുന്നു.
ലാഹോറിനെയും ചൈനയുടെ സിൻജിയാംഗ് പ്രവിശ്യയിലെ കഷ്ഗർ നഗരത്തെയും ബന്ധിപ്പിച്ചാണു ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ലാഹോറിലെ ഗുൽബർഗിൽനിന്നു കഷ്ഗറിലേക്കുള്ള ബസിന്റെ കന്നിയാത്ര കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. ശനിയാഴ്ച സർവീസ് തുടങ്ങാനാണിരുന്നത്. എന്നാൽ മതനിന്ദാകേസിൽ ക്രൈസ്തവ യുവതി ആസിയാ ബീവിയെ പാക് സുപ്രീംകോടതി നിരപരാധിയെന്നു കണ്ടു വിട്ടയച്ചതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാ നിൽ തീവ്രവാദികൾ വൻ പ്രക്ഷോഭം അഴിച്ചുവിട്ടതുകൊണ്ടാണു സർവീസ് നീട്ടിവച്ചത്.
രാജപക്സെയുടെ പൂഴിക്കടകൻ
പ്രധാനശത്രുക്കളെ ആദ്യം കൈയിലെടുക്കുക. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരന്റെ പൂഴിക്കടകൻ പ്രയോഗമാണ് ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹീന്ദ രാജപക്സെ പ്രയോഗിക്കുന്നത്. പ്രസിഡന്റ് സിരിസേനയുമായി ചേർന്നു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുകച്ചു പുറത്തുചാടിച്ചു പ്രധാനമന്ത്രിക്കസേരയിലെത്തിയ രാജപക്സെയ്ക്ക് കസേര ഉറപ്പിക്കണമെങ്കിൽ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കണം. ഇപ്പോഴത്തെ നിലയിൽ അതിനു സാധ്യതയില്ല. പിന്നെ ഏക മാർഗം വിക്രമസിംഗെയുടേതുൾപ്പെടെയുള്ള പാർട്ടികളിൽനിന്ന് ആളെ ചാക്കിട്ടുപിടിക്കുകയെന്നതാണ്. അതിനുള്ള കരുക്കൾ രാജപക്സെ നീക്കിക്കഴിഞ്ഞു.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ചാൽ മാത്രമേ അംഗീകരിക്കൂ എന്ന സ്പീക്കർ ജയസൂര്യയുടെ നിലപാട് സിരിസേനയെയും രാജപക്സെയെയും വിഷമത്തിലാക്കിയിട്ടുണ്ട്. ചാക്കിട്ടു പിടിക്കാൻ ആദ്യം നോക്കിയത് പാർലമെന്റിലെ തമിഴ് ന്യൂനപക്ഷ എംപിമാരെയാണ്.
ശ്രീലങ്കയിൽ തമിഴ് പുലികളെ നാമാവശേഷമാക്കിയതു രാജപക്സെയാണ്. അതൊക്കെ മറന്നാണ് ഇപ്പോഴത്തെ നീക്കം. അതിനൊരു ഇരയും ഇട്ടുകൊടുത്തു. രാഷ്ട്രീയ തടവുകാരായ എല്ലാ തമിഴരെയും വിട്ടയയ്ക്കുന്ന നടപടി ഉടൻ പൂർത്തിയാക്കുമെന്നാണു വാഗ്ദാനം. രാജപക്സെയുടെ മകനും പാർലമെന്റ് അംഗവുമായ നമൽ ആണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ് ഭാഷയിലാണ് നമലിന്റെ ഈ ട്വീറ്റ്.
പ്രത്യേക മാതൃരാജ്യത്തിനായി ശ്രീലങ്കയുടെ വടക്കു കിഴക്കൻ പ്രവിശ്യകളിലുള്ള തമിഴ് വംശജരുടെ മൂന്നു പതിറ്റാണ്ടു നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ചത് 2009ൽ തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ വധത്തോടെയാണ്. പ്രഭാകരന്റെ കുടുംബത്തെയും അന്നത്തെ ശ്രീലങ്കൻ ഭരണകൂടം നാമാവശേഷമാക്കി. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് അന്നത്തെപ്രസിഡന്റായിരുന്ന മഹീന്ദ രാജപക്സെയായിരുന്നു. പോരാട്ടം ശ്രീലങ്കയിലെ തമിഴ് വംശജരുമായല്ല, തീവ്രവാദികളായ തമിഴ് പുലികളോടാണെന്നായിരുന്നു രാജപക്സെയുടെ നിലപാട്.
കുറ്റപത്രം പോലും നൽകാതെ നിരവധി തമിഴ് വംശജരെ ഇന്നും ശ്രീലങ്കയിൽ തടവിൽ പാർപ്പിച്ചിട്ടുണ്ട്. തമിഴ് ദേശീയ സഖ്യ(ടിഎൻഎ)ത്തിന്റെ എംപിമാരെ വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാജപക്സെ പക്ഷത്തിന്റെ നീക്കം എത്രകണ്ടു വിജയിക്കുമെന്നാണറിയേണ്ടത്.
225 അംഗങ്ങളുള്ള പാർലമെന്റിൽ ഇരുപക്ഷത്തിനും കേവല ഭൂരിപക്ഷമില്ല. റനൽ വിക്രസിംഗെയ്ക്ക് ഇപ്പോൾ നൂറിലേറെപ്പേരുടെ പിന്തുണയുണ്ട്. സിരിസേന-രാജപക്സേ സഖ്യത്തിന് നൂറിൽ താഴെയും. ബാക്കിയുള്ള രണ്ടു ഡസനോളം എംപിമാരെയാണു വളച്ചെടുക്കേണ്ടത്. ടിഎൻഎയിലെ എസ് വിലേന്തിരയനെ ഉപമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു കൈയി ലെടുത്തുകഴിഞ്ഞു.
ഇതിനിടെ സിരിസേന-രാജപക്സെ വിഭാഗത്തിൽനിന്നു തൊഴിൽ വകുപ്പ് ഉപമന്ത്രി മനുഷ നനയക്കര രാജിവച്ച് വിക്രമസിംഗെ പക്ഷത്തെത്തി. പ്രസിഡന്റ് സിരിസേന പാർലമെന്റ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
എംപിസ്ഥാനം പോകുമെന്നു ഭീഷണിപ്പെടുത്തി ചിലരെ തന്റെ പാളയത്തിലാക്കാനാണ് രാജപക്സെശ്രമിക്കുന്നത്. വിക്രമസിംഗെയും വെറുതെയിരിക്കുന്നില്ല. സ്പീക്കറുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. സിരിസേനയുമായി യോജിച്ചു പ്രവർത്തിക്കാൻ തനിക്കു പ്രശ്നമൊന്നുമില്ലെന്നു വിക്രമസിംഗെ കഴിഞ്ഞദിവസം പറഞ്ഞത് എന്തു തന്ത്രത്തിന്റെ ഭാഗമാണെന്നറിയില്ല. ആരുടെ തന്ത്രമാണു വിജയിക്കുകയെന്നറിയാൻ ഏതാനും ദിവസംകൂടിയെടുക്കും.
വാതിൽ തുറന്ന് ഓസ്ട്രേലിയ
സ്വന്തം നാട്ടിൽ ജീവിക്കാൻ മാർഗമില്ലാത്തതുകൊണ്ടും കൂടുതൽ മെച്ചപ്പെട്ട ജീവിതം കാംക്ഷിച്ചുമാണു കുടിയേറ്റം കൂടുതലും നടക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ എന്നിവിടങ്ങളിലേക്കു കുടിയേറാനും പഠനത്തിനും ജോലിക്കുമായി പോകാനും ലോകമെന്പാടും ആളുകൾ കാത്തുകെട്ടിക്കിടക്കുകയാണ്. പക്ഷേ, പലേടത്തും വാതിൽ കൊട്ടിയടയ്ക്കപ്പെടുന്നു.
അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വന്നതോടെ കുടിയേറ്റക്കാർക്കു കഷ്ടകാലമാണ്. എച്ച് 1 ബി വീസ പോലുള്ളവയ്ക്കും കർശന നിയന്ത്രണമുണ്ട്. ബ്രിട്ടനിൽ ജോലി തേടിയെത്തുന്നവർക്കും നല്ല കാലമല്ല. പഠനത്തിനായി എത്തുന്നവർക്കും നിരവധി തടസങ്ങൾ ഉയരുന്നു.
ഓസ്ട്രേലിയയും കാനഡയുമാണ് പൊതുവേ വാതിൽ തുറന്നിട്ടിരിക്കുന്നത്. ഓസ്ട്രേലിയയിലെ ജനസംഖ്യയിൽ മൂന്നിലൊന്നു വിദേശികളാണ്. ഇതിൽ ഇന്ത്യക്കാരും ഏറെയുണ്ട്. 2011-16 കാലഘട്ടത്തിൽ മാത്രം ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർധനയുണ്ടായി. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നായ വിക്ടോറിയയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത്.
കുടിയേറ്റക്കാരെ മാത്രമല്ല, ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികളെയും കൂടുതലായി ആകർഷിക്കാനുള്ള യത്നത്തിലാണ് ഒാസ്ട്രേലിയ. ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന സഞ്ചാരികളുടെ ഗണത്തിലാണ് ഇന്ത്യൻ വിനോദസഞ്ചാരികളെ അവർ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്നു രണ്ടരക്കോടി വിനോദസഞ്ചാരികളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യാത്ര ചെയ്തത്.
സമാധാനം അകലെ
അമേരിക്ക- ഉത്തരകൊറിയ സമാധാന നീക്കം വീണ്ടും കുഴപ്പത്തിലേക്ക്. കൊട്ടിഘോഷിച്ച സമാധാനക്കരാർ തുടക്കം മുതലേ ഉടക്കിലായിരുന്നു. ഉത്തര കൊറിയയുടെ ആണവപദ്ധതികളെല്ലാം അടച്ചുപൂട്ടണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. കിം ജോംഗ് ഉൻ അതു സമ്മതിച്ചെങ്കിലും ആണവ പ്ലാന്റുകൾ പലതും ഇപ്പോഴും അവിടെ ഉണ്ട്.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യാഴാഴ്ച ഉത്തര കൊറിയൻ പ്രതിനിധി കിം യോംഗ് ചോലുമായി ന്യൂയോർക്കിൽ നടത്താനിരുന്ന ചർച്ച പൊടുന്നനേ വേണ്ടെന്നുവച്ചു. കിം ജോംഗ് ഉനിന്റെ അടുത്ത ഉപദേഷ്ടാവാണു കിം യോംഗ് ചോൽ. കൂടിക്കാഴ്ച പിന്നീടു നടക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.
അമേരിക്ക ഉപരോധം പൂർണമായി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉത്തര കൊറിയ ഉറച്ചു നിൽക്കുകയാണ്. കഴിഞ്ഞ ജൂണിലാണ് കിമ്മും ട്രംപും തമ്മിലുള്ള ചരിത്രപ്രധാനമായ കൂടിക്കാഴ്ച നടന്നത്. ഇരുവരും സമാധാനത്തെക്കുറിച്ചൊക്കെ വലിയ വായിൽ പറഞ്ഞെങ്കിലും ആണവ നിർവ്യാപനക്കരാർ അനിശ്ചിതമായി നീളുകയാണ്. കരാർ പൂർണമായി നടപ്പാക്കാതെ ഉപരോധം പിൻവലിക്കില്ലെന്ന നിലപാടിലാണു ട്രംപ് ഭരണകൂടം. ഉപരോധം പിൻവലിച്ചാലേ ആണവനിലയ നിർമാർജനം പ്രാവർത്തികമാക്കൂ എന്നു കിമ്മും പറയുന്നു.
അധിനിവേശ കാഷ്മീരിലൂടെ ചൈന-പാക് ബസ് സർവീസ്
12:14 AM Nov 09, 2018 | Deepika.com