റ്റി.സി.മാത്യു
റിസർവ് ബാങ്ക് ഗവർണർ ഡോ. ഉർജിത് പട്ടേൽ രാജിവയ്ക്കുമോ? അത്യസാധാരണമായ ഈ ചോദ്യം ഉയർന്നിരിക്കുന്നു. ഒരു സ്വതന്ത്ര റെഗുലേറ്ററി സ്ഥാപനത്തെ വരുതിയിലാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന കുതന്ത്രങ്ങളുടെ സ്വാഭാവികഫലം.
എന്തും തുറന്നടിക്കുന്ന ഡോ. രഘുറാം രാജനു കാലാവധി നീട്ടിനൽകാതെ അദ്ദേഹത്തിലുള്ള അപ്രീതി നരേന്ദ്ര മോദി സർക്കാർ പ്രകടമാക്കി. മൃദുഭാഷിയായ പട്ടേലിനെ പകരം നിയമിച്ചപ്പോൾ സർക്കാരിന്റെ ഹിതാനുവർത്തിയാകും അദ്ദേഹം എന്നു പലരും കരുതി. പക്ഷേ മറിച്ചാണു സംഭവിച്ചത്.
വിരുദ്ധ നിലപാടുകൾ
കറൻസി റദ്ദാക്കൽ തീരുമാനത്തെ ഡോ. പട്ടേൽ തുറന്നെതിർത്തില്ല. അതു പക്ഷേ റിസർവ് ബാങ്കിനു വീറ്റോ അധികാരമുള്ള കാര്യമായിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിനു കൈക്കൊള്ളാവുന്ന തീരുമാനമായിരുന്നു.
പക്ഷേ, പിന്നീട് നിരവധി വിഷയങ്ങളിൽ സർക്കാരും റിസർവ് ബാങ്കും വിരുദ്ധ നിലപാടുകളെടുത്തു. പലിശനിരക്ക് കുറയ്ക്കണമെന്നു സർക്കാർ പരസ്യമായും രഹസ്യമായും ആവശ്യപ്പെട്ടു. റിസർവ് ബാങ്ക് വഴങ്ങിയില്ല. പകരം രണ്ടു തവണയായി റീപോ നിരക്ക് അര ശതമാനം കൂട്ടി.
കിട്ടാക്കടം കുറയ്ക്കൽ
കിട്ടാക്കടം മൂലം വലയുന്ന ബാങ്കുകളെ നേർവഴിക്കു കൊണ്ടുവരാൻ റിസർവ് ബാങ്ക് നടപടിയെടുത്തതും ഗവൺമെന്റിനു രസിച്ചില്ല. വലിയ വായ്പകളിൽ ഒരു ദിവസമെങ്കിലും ഗഡു മുടങ്ങിയാൽ അതു പ്രശ്നവായ്പയായി പ്രഖ്യാപിക്കണം. 180 ദിവസത്തിനുള്ളിൽ ആ വായ്പയിൽ പരിഹാരമുണ്ടായില്ലെങ്കിൽ കന്പനിക്കെതിരേ പാപ്പർ നടപടി തുടങ്ങണം. ഇതായിരുന്നു കഴിഞ്ഞ ഫെബ്രുവരി 12-ന് റിസർവ് ബാങ്ക് ഇറക്കിയ വിജ്ഞാപനത്തിന്റെ ഒരു ഭാഗം.
വലിയ ഊർജകന്പനികളടക്കം പണിമുടങ്ങിക്കിടക്കുന്ന കന്പനികൾക്കു വലിയ തിരിച്ചടിയായി ഇത്. ബാങ്കുകൾക്കും പ്രശ്നമായി. വായ്പ പ്രശ്നവായ്പയും പിന്നെ നിഷ്ക്രിയ വായ്പയും ആയി പ്രഖ്യാപിക്കുന്പോൾ വായ്പയിൽ നഷ്ടംവരാവുന്ന തുകയ്ക്കു തുല്യമായ തുക വകയിരുത്തണം. അതു ചെയ്യുന്പോൾ ബാങ്കുകൾ നഷ്ടത്തിലാകും. പൊതുമേഖലാ ബാങ്കുകൾക്കാണ് ഈ പ്രശ്നം കൂടുതലും. നഷ്ടം വന്നാൽ മൂലധനം കൂടുതൽ വേണം. അതു നൽകാൻ ഉടമയായ കേന്ദ്രസർക്കാരിനു പണവുമില്ല.
എങ്കിൽ ഉത്തരവ് നൽകൂ
സർക്കുലർ പിൻവലിക്കണമെന്നു ഗവൺമെന്റ് പലവട്ടം ആവശ്യപ്പെട്ടു. ഭാവിയിൽ വലിയ കിട്ടാക്കടപ്രശ്നം ഉണ്ടാകാതിരിക്കാൻ ഇപ്പോൾ കർശനമായി ഇടപെട്ടേ മതിയാകൂ എന്നാണ് റിസർവ് ബാങ്ക് ആവർത്തിച്ചത്. സർക്കുലർ പിൻവലിക്കണമെങ്കിൽ ഗവൺമെന്റ് തങ്ങൾക്കുള്ള സവിശേഷാധികാരം ഉപയോഗിച്ച് ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ടു.
പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ (ത്വരിത തിരുത്തൽ നടപടി - പിസിഎ) എന്നു റിസർവ് ബാങ്ക് പേരിട്ട നടപടിയിൽ മറ്റൊരുഭാഗംകൂടി ഉണ്ടായിരുന്നു. നിശ്ചിത മാനദണ്ഡപ്രകാരമുള്ള കാര്യങ്ങൾ ഇല്ലാത്ത ബാങ്കുകൾ പുതിയ വായ്പ അനുവദിക്കുന്നതും ലാഭവീതം നൽകുന്നതും പുതിയ ശാഖകൾ തുറക്കുന്നതും വിലക്കി. 21 പൊതുമേഖലാ ബാങ്കുകളിൽ പതിനൊന്നും ഇങ്ങനെ വിലക്കിലായി.
വായ്പ കുറഞ്ഞു
ഈ വിലക്ക് ചെറുകിട വ്യവസായങ്ങൾക്കും വ്യാപാരമേഖലയ്ക്കും തിരിച്ചടിയായി. പുതിയ വായ്പകൾ കിട്ടുന്നില്ല. വായ്പാ പരിധി വർധിപ്പിക്കുന്നുമില്ല.
തെരഞ്ഞെടുപ്പ് വരുംതോറും ഗവൺമെന്റിന് തലവേദനയാണ് ഈ വിഷയം. പലിശ കൂടിനിൽക്കുന്നു, പകുതിയിലേറെ പൊതുമേഖലാ ബാങ്കുകൾ വായ്പ നൽകുന്നുമില്ല.
നേരിട്ട് ഇടപെടുന്നു
ഇതോടെയാണു റിസർവ് ബാങ്കിൽ നേരിട്ട് ഇടപെടാൻ ഗവൺമെന്റ് തുനിഞ്ഞത്. കടുത്ത ആർഎസ്എസ് സഹചാരിയായ എസ്. ഗുരുമൂർത്തിയെയും സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്ന സതീഷ് മാറാഠെയെയും ഓഗസ്റ്റ് ആദ്യം റിസർവ് ബാങ്കിൽ പാർട്ട് ടൈം ഡയറക്ടർമാരാക്കി. സ്വദേശി ജാഗരൺ മഞ്ച് കൺവീനറായിരുന്നു ഗുരുമൂർത്തി.
ഒപ്പം ഡയറക്ടർ പദത്തിൽനിന്ന് നചികേത് മോറിനെ നീക്കം ചെയ്തു. രണ്ടുവർഷം കാലാവധി ബാക്കിയുണ്ടായിരുന്നപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെയാണു മോറിനെ മാറ്റിയത്.
പണത്തെച്ചൊല്ലിയും
വേറെയും വിഷയങ്ങൾ ഉണ്ടായി. റിസർവ് ബാങ്കിന്റെ മിച്ചം തുകയിൽനിന്നു കൂടുതൽഭാഗം കേന്ദ്രസർക്കാരിനു നൽകണമെന്നു ധനമന്ത്രാലയം ശഠിച്ചു. അതു പറ്റില്ല, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നല്ല തുക റിസർവ് ബാങ്ക് കരുതിയേ മതിയാകൂ എന്നു പട്ടേൽ നിലപാടെടുത്തു.3.6ലക്ഷം കോടിയുണ്ട് മിച്ചംതുക.
കറൻസി അടിക്കുന്നതിനുള്ള അധികാരം റിസർവ് ബാങ്കിനുള്ളതുകൊണ്ടാണ് വലിയതുക മിച്ചമുണ്ടാകുന്നതെന്നാണു സർക്കാരിന്റെ മറുവാദം. ചില രാജ്യങ്ങളിൽ കറൻസി അടിപ്പിക്കുന്നതു സർക്കാരാണെന്നു ചൂണ്ടിക്കാട്ടി പരോക്ഷ ഭീഷണിയും മുഴക്കി. റിസർവ് ബാങ്കിന്റെ മിച്ചം ഉപയോഗിച്ച് കമ്മി കുറയ്ക്കാനുള്ള ശ്രമം അനുവദിക്കാനില്ലെന്ന നിലപാടിൽ പട്ടേൽ ഉറച്ചുനിന്നു.
ബാങ്കിതര ധനകാര്യ കന്പനികൾ
ഒടുവിലത്തെ വിവാദവിഷയം ബാങ്കിതര ധനകാര്യ കന്പനി(എൻബിഎഫ്സി)കളുടേതാണ്. ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷൽ സർവീസസ് (ഐഎൽ ആൻഡ് എഫ്എസ്) എന്ന കന്പനി പാപ്പരാകുന്ന സാഹചര്യമുണ്ടായി. ഇതു ധനകാര്യ റഗുലേറ്ററായ റിസർവ് ബാങ്കിന്റെ നോട്ടപ്പിശകുകൊണ്ടാണെന്നു സർക്കാർ വാദിക്കുന്നു. നേരത്തേ നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 14,000 കോടി രൂപ പറ്റിച്ചപ്പോഴും റിസർവ് ബാങ്കിനെയാണ് ധനമന്ത്രാലയം കുറ്റപ്പെടുത്തിയത്. അന്നു പൊതുമേഖലാ ബാങ്കുകളുടെമേൽ തങ്ങൾക്കു വേണ്ടത്ര അധികാരമില്ലെന്നാണു പട്ടേൽ വാദിച്ചത്.
ഐഎൽ ആൻഡ് എഫ്എസ് തകർച്ചയെത്തുടർന്ന് എൻബിഎഫ്സികൾക്ക് ഉദാരമായി വായ്പയെടുക്കാവുന്ന സാഹചര്യം ഉണ്ടാക്കണമെന്നു റിസർവ് ബാങ്കിനോടു ഗവൺമെന്റ് ആവശ്യപ്പെട്ടു. അതിനനുസരിച്ചു നീങ്ങാൻ റിസർവ് ബാങ്ക് തയാറായില്ല.
ബോർഡിൽ ഉടക്ക്
ഇങ്ങനെ വിവിധ വിഷയങ്ങൾ ചൂടായി നിൽക്കുന്പോഴാണ് കഴിഞ്ഞയാഴ്ചത്തെ റിസർവ് ബാങ്ക് ഡയറക്ടർ ബോർഡ് യോഗം. അതിൽ ഗുരുമൂർത്തി, മറാഠെ, രേവതി അയ്യർ, സച്ചിൻ ചതുർവേദി തുടങ്ങിയ അനൗദ്യോഗിക അംഗങ്ങൾ പട്ടേലിന്റെ നിലപാടുകൾക്കെതിരേ കത്തിക്കയറി.
ഫെബ്രുവരി 12-ലെ സർക്കുലറിനെതിരേ ആയിരുന്നു അവരുടെ രോഷപ്രകടനം. കറൻസി റദ്ദാക്കലിനെ ഊറ്റമായി പിന്തുണച്ചിരുന്ന ഗുരുമൂർത്തി, കറൻസി റദ്ദാക്കൽമൂലം ചെറുകിട വ്യവസായമേഖല തകർച്ചയിലായി എന്നു ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായി.അന്നു ചർച്ച പൂർത്തിയായില്ല. ഈയാഴ്ച വീണ്ടും ബോർഡ് ചേരും.
ആചാര്യ പറഞ്ഞത്
അതിനിടെ കഴിഞ്ഞ വെള്ളിയാഴ്ച റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡോ. വിരൾ ആചാര്യ ഒരു പ്രസംഗത്തിൽ കേന്ദ്രത്തിനെതിരേ രംഗത്തുവന്നു. റിസർവ് ബാങ്കിന്റെ സ്വയംഭരണം ഭീഷണി നേരിടുകയാണെന്ന് ആചാര്യ പറഞ്ഞു. കേന്ദ്രബാങ്കുകളിൽ സർക്കാർ ഇടപെടുന്നതു സാന്പത്തിക അരാജകത്വത്തിലേക്കു നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡോ. പട്ടേലിന്റെ ആഗ്രഹപ്രകാ രമായിരുന്നു ആ പ്രസംഗം.
വേറൊരു റെഗുലേറ്റർ
ഇതിനിടെ പേമെന്റ് സംവിധാനങ്ങൾ (എടിഎം മുതൽ പേമെന്റ് ആപ്പുകളും പേടിഎം പോലുള്ള കന്പനികളും ഉൾപ്പെട്ട മേഖല) നിയന്ത്രിക്കാൻ ഒരു പ്രത്യേക റെഗുലേറ്ററെ നിയമിക്കാൻ കേന്ദ്രം നീക്കംതുടങ്ങി. റിസർവ് ബാങ്കിനു കീഴിലല്ലാതെ അത്തരമൊന്ന് ഉണ്ടാക്കുന്നതു ശരിയാകില്ലെന്ന ശക്തമായ നിലപാടിലാണു റിസർവ് ബാങ്ക്.
വിഷയത്തെപ്പറ്റി പരോക്ഷമായി സൂചിപ്പിച്ച കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി സർക്കാർ നിലപാടിൽ മാറ്റമില്ലെന്നു സൂചിപ്പിച്ചു. റെഗുലേറ്റർമാർ ഭരണകൂടത്തിനു കീഴിലാണ്, പാർലമെന്റിനു കീഴിലാണ് ഏതു സ്ഥാനവും എന്നാണ് ജയ്റ്റ്ലി വാദിച്ചത്. ഇത്രയുമൊക്കെ ആയപ്പോഴാണ് റിസർവ് ബാങ്ക് ഗവർണർ രാജിവയ്ക്കുമോ എന്ന ചോദ്യം ഉയരുന്നത്. മറ്റു ഭരണഘടനാ സ്ഥാപനങ്ങൾ പലതും വരുതിയിലാക്കിയതുപോലെ റിസർവ് ബാങ്കിനെ ചൊൽപ്പടിയിലാക്കാനുള്ള ശ്രമത്തിനു ചെറുത്തുനിൽപ് മോദി പ്രതീക്ഷിച്ചതായിരുന്നില്ല.
ഉർജിത് പട്ടേൽ ഉറച്ചുതന്നെ
01:31 AM Oct 30, 2018 | Deepika.com