അനന്തപുരി / ദ്വിജൻ
ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണം പൊഖ്റാനിൽ നടന്ന ദിവസം അക്കാലത്തെ പ്രതിരോധമന്ത്രിയായിരുന്ന സർദാർ സ്വരണ്സിംഗ് രാവിലെ തന്നെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ചക്കെത്തി. ഇന്നത്തേതു പോലെ വാർത്താവിതരണസംവിധാനങ്ങൾ ഇല്ലാത്ത കാലമായിരുന്നല്ലോ അത്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു കാലെടുത്തവച്ച സർദാർ ആഹ്ലാദത്തോടെ പറഞ്ഞുവത്രെ മാഡം, ബുദ്ധൻ ചിരിക്കുന്നു. പൊഖറാൻ പരീക്ഷണം വൻവിജയമായി എന്നായിരുന്നു അതിനർഥം.
സുപ്രീംകോടതി വിധിയാണു നിമിത്തമായതെങ്കിലും അതു കൈകാര്യം ചെയ്യുന്നതിൽ കേരളസർക്കാർ കാണിക്കുന്ന ധാർഷ്ട്യം ഭാരതീയ ജനതാപാർട്ടിക്ക് കേരളത്തിൽ ആർത്തു ചിരിക്കാൻ അവസരം ഉണ്ടാക്കുകയാണ്. കേരള സർക്കാർ എന്നാൽ ആർക്കും ചോദ്യം ചെയ്യാനാവാത്തവിധം ശക്തനായ മുഖ്യമന്ത്രി എന്നായിട്ടുണ്ട്. കോടതിവിധി വിശ്വാസികളെ വേദനിപ്പിക്കുന്നു എന്ന ദേവസ്വം ബോർഡിന്റെ നിലപാട്പോലും അദ്ദേഹം കേട്ടമട്ടു നടിച്ചില്ല. പാർട്ടിക്കാരനായ പ്രസിഡന്റിനെ ശരിക്കും ഭീഷണിപ്പെടുത്തുകയും ചെയ്തു.
അമിത് ഷാ ചിരിക്കുന്നു
ശബരിമലയെക്കുറിച്ചുണ്ടായ കോടതിവിധിയുടെ മറയിൽ ശബരിമല വിശ്വാസത്തെ നിഗ്രഹിക്കാൻ എന്നു തോന്നിപ്പോകും വിധം പിണാറായി സർക്കാർ നടത്തുന്ന ഓരോ നീക്കവും ബിജെപിക്കാർ കച്ചവടം ചെയ്യുന്ന ഹിന്ദുവർഗീയത ഉൗതിക്കത്തിക്കുകയാണ്. ആപഴുതിലൂടെ സാധാരണക്കാരായ നിരവധി ഹിന്ദുക്കളെ ബിജെപി പാളയത്തിൽ എത്തിക്കുകയും ചെയ്യുന്നു. ഹിന്ദു വിശ്വാസങ്ങൾക്കു വേണ്ടി കരയാൻ ബിജെപി മാത്രം എന്ന വൈകാരിക സ്ഥിതിയുണ്ടാക്കാൻ പിണറായിക്കായി.
കോടതിവിധിയിൽ ശരാശരി വിശ്വാസിക്കു വിഷമമുണ്ട് എന്നതു സത്യമാണ്. വിപ്ലവകാരികൾക്കു സന്തോഷവുമുണ്ട്. അത്തരക്കാർ കോണ്ഗ്രസിലുമുണ്ട് എന്നതുകൊണ്ട് ഹിന്ദുവികാരത്തോടൊപ്പം പൂർണമായി നിൽക്കാൻ കോണ്ഗ്രസിനാവുന്നില്ല. അതുകൊണ്ടുകൂടിയാണ് ഇവിടെ ഗുണഭോക്താവ് ബിജെപി മാത്രമാകുന്നത്. വിശ്വാസികളുടെ വിഷമം ചർച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം എരിതീയിൽ എണ്ണ ഒഴിക്കുകയാണ് സർക്കാർ. ഇക്കളിയിലൂടെ കോണ്ഗ്രസിനെ ഇല്ലാതാക്കാം എന്നതാവും പിണറായിയുടെ മോഹമെങ്കിലും ആപഴുതിലൂടെ വളരുന്നത് വർഗീയതയുടെ ഭീകരസത്വമാണ് എന്ന് അദ്ദേഹം മറക്കുന്നു. അല്ലെങ്കിൽ അതിന് അദ്ദേഹം ഒത്തുകളിക്കുന്നു. ശരിക്കും അമിത്ഷായാണ് ചിരിക്കുന്നത്.
പിണറായിയുടെ തനിനിറം
മതവിശ്വാസത്തെ തകർക്കാനുള്ള ഏതു നീക്കത്തിനും പിന്തുണ നൽകുകയും തനിക്കുള്ള എല്ലാ ശക്തിയോടുംകൂടെ അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന കടുത്ത സ്റ്റാലിനിസ്റ്റ് ചിന്തയുള്ള കമ്യൂണിസ്റ്റുകാരനാണു പിണറായി എന്നു വ്യക്തമാവുകയാണ്. ശബരിമലവിധി വന്നപ്പോൾ വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ വിധി നടപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും അദ്ദേഹം നടത്തി. ഇത് വിധിയോടുള്ള ആദരവു കൊണ്ടാണെന്ന് കരുതുന്നവർ ചരിത്രം അറിയാത്തവരാണ്.
പിണറായിക്കെതിരേ വിധിച്ച ജഡ്ജിയുടെ കോലം കത്തിച്ചവരാണ് സഖാക്കൾ. പാർട്ടിയിലും മുന്നണിയിലും എതിരഭിപ്രായം ഇല്ലാതാക്കി. സർക്കാർ ഒൗദാര്യത്തിൽ കാബിനറ്റ് പദവി സൂക്ഷിക്കുന്ന ആർ. ബാലകൃഷ്ണപിള്ള മാത്രമാണ് സർക്കാർ സമീപനം ശബരിമലയ്ക്കെതിരാണ് എന്നു പറഞ്ഞുപോയത്. അത് അദ്ദേഹം തിരുത്തുകയും ആവർത്തിക്കുകയും ഒക്കെ ചെയ്തു.
പ്രതിപക്ഷനേതാക്കളിൽ കരുത്തരെഎല്ലാം ഓരോ കേസിൽ കുടുക്കി വായടപ്പിച്ചു നിർത്തുന്നു. തനിക്കു ജയിക്കാൻ തന്ത്രിയുടെ സ്വകാര്യജീവിതത്തെക്കുറിച്ച് പത്രസമ്മേളനത്തിൽ പറഞ്ഞ പിണറായി ജയിക്കാൻ ഒരായുധവും ഉപയോഗിക്കാതിരിക്കില്ല. ജയിച്ചാൽ എതിരാളികളെ ഇല്ലാതാക്കുകയും ചെയ്യും.
കോടതിവിധി നടപ്പാക്കുന്നതിന് ഏറെ ക്രമീകരണങ്ങളും അദ്ദേഹം ചെയ്തു. ഓരോ ദിവസവും പുത്തൻ നടപടികൾ. ശബരിമലയിൽ ദിവസക്കൂലിക്കു നിയോഗിക്കുന്നതു പാർട്ടിക്കാരെ മാത്രമാകുന്നു എന്നും വാർത്തയുണ്ട്.
പോലീസിനെ മാത്രം ഉപയോഗിച്ചുള്ള കളി വേണ്ടത്ര വിജയിച്ചില്ലെന്ന് അദ്ദേഹത്തിനുതന്നെ തോന്നി. ബിജെപിക്കാർ ആസൂത്രിതമായും അത്ര പരിശീലനം ഇല്ലാത്ത അയ്യപ്പഭക്തർ തോന്നലിനനുസരിച്ചും ചെയ്തതെല്ലാം ചേർന്നപ്പോൾ പോലീസ് വല്ലാത്ത പതനത്തിലായി. പോലീസ് യൂണിഫോം ധരിപ്പിച്ചുപോലും ശബരിമല അയ്യപ്പനിൽ ഒരു വിശ്വാസവും ഉണ്ടെന്ന് കരുതാനാവാത്ത അന്യമതവിശ്വാസികളായ സ്ത്രീകളെ പതിനെട്ടാംപടിയിലെത്തിക്കാനും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താനും ഒക്കെ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
തന്ത്രിയും പൂജാരിയും രാജകുടുംബവും
ശബരിമലക്ഷേത്രം സംബന്ധിച്ച് എല്ലാ അധികാരവും സർക്കാരിനാണെന്നും തന്ത്രിയും പൂജാരിയും പന്തളംരാജകുടുംബവും ആരുമല്ലെന്നും അവർ എല്ലാം കൈപ്പിടിയിലാക്കിയതാണെന്നും അദ്ദേഹം നിലപാടെടുക്കുന്നു. ശബരിമലസംബന്ധിച്ച തന്ത്രിയുടെ നിലപാടുകളെ ജില്ലാ കളക്ടർ സർക്കാരിനെതിരേ പറയുന്നതുപോലെയാണു മുഖ്യമന്ത്രി കണക്കാക്കുന്നതെന്നു തോന്നിപ്പോകും. ശബരിമലയിലെ ആചാരങ്ങൾ തുടരുന്നത് സർക്കാരിന്റെ ഒൗദാര്യം എന്ന മട്ട്. ഇതെല്ലാം ശരാശരി വിശ്വാസിയിൽ ഉണ്ടാക്കുന്നതു വിശ്വാസഭീതിയാണ്. പ്രതികരിക്കാൻ നിരത്തിലിറങ്ങാത്തവരും സർക്കാർ എങ്ങോട്ട് എന്നു സംശയം. ഒപ്പം ചർച്ച് ആക്ട് പോലുള്ള ദുരന്തങ്ങൾ സംഭവിച്ചാൽ എന്താണു സംഭവിക്കുവാൻ പോകുന്നത് എന്നതിന്റെ കൃത്യമായ സൂചനയും നല്കുന്നു.
ദേശദ്രോഹികൾ
സമരം ചെയ്യുന്നവർ ദേശദ്രോഹികളാണ് എന്ന മോദിയുടെ അതേ മുദ്രാവാക്യം പിണറായിയും ഉയർത്തുന്നു. ദേശദ്രോഹികൾ എന്നു മുദ്രകുത്തപ്പെട്ട് 1962 ലെ ചൈനാ യുദ്ധകാലത്ത് ജയിലിൽ കിടന്നവരാണു പിണറായിയുടെ നേതാക്കൾ. അന്നു ചൈന ആക്രമിച്ച ഇന്ത്യൻ ഭൂപ്രദേശങ്ങളെക്കുറിച്ച് ചൈന ചൈനയുടെയും ഇന്ത്യ ഇന്ത്യയുടെയും എന്നു പറയുന്ന സ്ഥലങ്ങൾ എന്നു പറഞ്ഞ നേതാവായിരുന്നു ഇ.എം.എസ്. നമ്പൂതിരിപ്പാട്. രാജ്യദ്രോഹമല്ലേ ഈ പരാമർശനം എന്ന് അന്നു ഭയന്നവർ ഏറെയുണ്ട്.
പോലീസ് നീക്കങ്ങൾ
ശബരിമലയിൽ വിശ്വാസികളെ നേരിടാൻ തയാറാക്കിയ താത്വിക സംവാദ പരിപാടിയുടെ വിജയം വരെ കാത്തിരിക്കാതെയാണ് സമരക്കാർക്കു നേരേയുള്ള പോലീസ് നടപടി. നിലയ്ക്കലിലും പന്പയിലും എല്ലാം പോലീസ് കാണിച്ച സംയമനം അദ്ദേഹത്തിനു പിടിക്കാത്ത പോലുണ്ട്. സമരക്കാർക്കെതിരേ കർക്കശ നടപടിക്കു പോലീസിനു മുഖ്യമന്ത്രി നിർദേശം കൊടുത്തതായാണ് വാർത്ത. നവംബർ 13 നും സുപ്രീം കോടതി നിലപാടിൽ ഉറച്ചുനിന്നാൽ പോരാട്ടം കൊഴുക്കും.
ശബരിമലഅയ്യപ്പനിലോ അവിടത്തെ ആചാരങ്ങളിലോ വിശ്വാസമില്ലാത്തവർക്കു മലകയറുന്നതിനു പോലീസ് ഒരുക്കിയ സംവിധാനംതന്നെ ആർക്കുവേണ്ടി ആയിരുന്നു? ശബരിമല ഒരു തീർഥാടനകേന്ദ്രമല്ലേ? പൊൻമുടിപോലെ വിനോദസഞ്ചാര കേന്ദ്രമൊന്നും അല്ലല്ലോ? ഫെമിനിസ്റ്റുകളെന്നുപറഞ്ഞ് മലകയറാൻ എത്തിയവരുടെ ഇരുമുടിക്കെട്ടിൽ ഉണ്ടായിരുന്നത് എന്തെല്ലാമെന്ന് ജനം കണ്ടതാണ്. വിശ്വാസികൾക്കും അവിശ്വാസികൾക്കും എല്ലാ സ്വാതന്ത്ര്യവുമുള്ള നാടാണു ഭാരതം. രണ്ടു കൂട്ടർക്കും അവരുടെ വിശ്വാസം പ്രചരിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ, മതസ്പർധപരത്തി ജനങ്ങളെ തമ്മിൽത്തല്ലിക്കാൻ ആർക്കും അവകാശമില്ല. അത്തരം നീക്കങ്ങളെ സർക്കാർതന്നെ തടഞ്ഞില്ലെങ്കിൽ ആപത്താണ്.
സർക്കാർ നന്നായി ഗൃഹപാഠം ചെയ്താണ് തിരിച്ചടിക്കുന്നത്. സമരക്കാരെ തെരഞ്ഞുപിടിച്ച് രായ്ക്കുരാമാനം അറസ്റ്റ് ചെയ്യുന്നു. ജാമ്യം കിട്ടരുതാത്ത വകുപ്പാണു പലർക്കും. പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യം കിട്ടാൻ വലിയ സാന്പത്തിക ചെലവുണ്ട്. അതിനെല്ലാം പുറമെയാണ് പോലീസ് സ്റ്റേഷൻ എന്ന പീഡനം. ഇന്നും കേരളത്തിലെ ശരാശരി മലയാളിക്കു പോലീസ് സ്റ്റേഷനെ ഭയമാണ്.
എന്നാൽ, അന്നന്നത്തെയപ്പത്തിനുവേണ്ടി കഷ്ടപ്പെടുന്നവൻ അവന്റെ വിശ്വാസത്തിനുവേണ്ടി ഒരു പ്രതിഷേധസമരത്തിൽ പങ്കെടുത്താൽ അവനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നത് മഹാ അപരാധമല്ലേ? എത്രയോ പോലീസ് ലോക്കപ്പുകളിൽ കിടന്നിട്ടുള്ളവനാണ് മുഖ്യമന്ത്രി. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം അനുഭവിച്ച പോലീസ് പീഡനകഥ കേട്ട് കേരള നിയമസഭ വീർപ്പടക്കി ഇരുന്നിട്ടുണ്ട്.
പോലീസ് സ്റ്റേഷനിൽ നിസഹായനായി നിൽക്കേണ്ടിവരുന്ന സാധാരണക്കാരനായ നാട്ടുകാരൻ അവിടെ സഹായത്തിനു വരുന്നവരെ സ്നേഹിച്ചു പോകും. അവരുടെകൂടെ ഇറങ്ങിപ്പോകും. അതാണ് പോലീസ് അറസ്റ്റ് ഉണ്ടാക്കുന്ന ദുരന്തം. ഗാലറിക്കു വേണ്ടി കളിക്കരുത് എന്നു കോടതിക്കു പോലും തോന്നിപ്പോകുന്ന സ്ഥിതിയായില്ലേ കേരളത്തിൽ?
കമ്യൂണിസത്തിന്റെ ചെന്പു തെളിയുന്നു
റഷ്യയിൽ ലെനിനും സ്റ്റാലിനും ചൈനയിൽ മാവോയും എല്ലാം നടത്തിയ അടിച്ചമർത്തലാണ് ഇപ്പോഴും സഖാക്കളുടെ മനസിൽ എന്നു വ്യക്തം. പോലീസ് പാലിക്കേണ്ട മര്യാദകളെക്കുറിച്ച് കോണ്ഗ്രസ് ഭരിക്കുന്പോൾ സിപിഎം പറയുന്നവയുടെ ചെന്പുതെളിഞ്ഞു. കമ്യൂണിസ്റ്റ് ഏകാധിപതികളെപ്പോലെ പോലീസിനെ ഉപയോഗിക്കുന്നു. വോട്ടുകിട്ടാൻ പറയുന്ന നല്ല വാക്കുകളിൽ വിശ്വസിച്ചാൽ അപകടം എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കപ്പെടുന്നു.
പൊതുമുതൽ നശിപ്പിക്കുന്നതിനെക്കുറിച്ച് സിപിഎമ്മിനുള്ള സങ്കടത്തിന് സാക്ഷ്യങ്ങൾക്കാണോ പഞ്ഞം? പൊതുമുതൽ തല്ലിത്തകർത്ത എത്രമാത്രം സഖാക്കൾക്കെതിരായ കേസുകളാണ് സർക്കാർ എഴുതിത്തള്ളിയത്.? തിരുവല്ല മാക്ഫാസ്റ്റ് പോലെ എത്ര സ്ഥാപനങ്ങൾ തല്ലിത്തകർത്തു? ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് വാഴ്ത്തപ്പെടുന്ന നിയമസഭയിൽ കൈയ്യാങ്കളി കളിച്ചവരുടെ പേരിലുള്ള പോലീസ് കേസ് എഴുതിത്തള്ളുന്ന സർക്കാറാണ് പിണറായിയുടേത്. അപമാനകരമായ ആ സംഭവത്തിലെ മൂന്നു പ്രതികൾ ഇപ്പോൾ മന്ത്രിമാരാണ്. സമരക്കാർ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരേ ഉപദേശിക്കുന്നമന്ത്രി നിയമസഭയുടെ നാഥനായ സ്പീക്കറുടെ കസേര എത്ര ആവേശത്തോടെയാണ് തള്ളി മറിച്ചിട്ടു നശിപ്പിച്ചത്. അതിന്റെ ചിത്രങ്ങൾ ഇപ്പോഴും മാധ്യമങ്ങളിൽ ഉണ്ട്.
എൻഎസ്എസും എസ്എൻഡിപിയും
നായർ സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്പോഴും എല്ലാ പാർട്ടികളുമായും ഏതാണ്ട് സമദൂര അകലം പാലിക്കുന്ന എൻഎസ്എസിനു പോലും പിണറായി സർക്കാരിനെതിരേ പ്രതികരിക്കേണ്ടി വന്നു. അടിയന്തരാവസ്ഥയെ അതിശയിപ്പിക്കുന്ന പോലീസ് നീക്കങ്ങൾ എന്നാണ് സമരക്കാരുടെ അറസ്റ്റിനെക്കുറിച്ച് എൻഎസ്എസ് പറഞ്ഞത്.
വിജിലൻസ്കേസിന്റെ കുടുക്കിട്ട് ഭയപ്പെടുത്തിയിരിക്കുന്ന വെള്ളാപ്പള്ളി നടേശൻ പേടിച്ചുപേടിച്ചാണ് വല്ലതും പറയുന്നത്. മനസിലുള്ളത് അഥവാ പുറത്തുവന്നാൽ പണ്ട് ജൂലിയസ് സീസറിന്റെ ഘാതകരെക്കുറിച്ച് സംസാരിച്ചപ്പോൾ ബ്രൂട്ടസിന് എതിരായ ഓരോ ആരോപണത്തോട് ചേർത്തു എങ്കിലും ബ്രൂട്ടസ് മഹാനാണ് എന്ന് പറഞ്ഞിരുന്ന മാർക്ക്ആന്റണിയെപ്പോലെ ആണ് അദ്ദേഹം. എങ്കിലും പിണറായി മഹാനാണ് എന്ന് പറയാൻ അദ്ദേഹം ബോധപൂർവം ശ്രദ്ധിക്കുന്നു.
അപകടം, അപകടം
മതവിശ്വാസത്തെയും ആചാരങ്ങളെയും ധിക്കരിക്കുന്നവർക്കായി മതകേന്ദ്രങ്ങൾ തുറന്നു കൊടുക്കണമെന്ന് സർക്കാർ ശഠിക്കുന്നത് എല്ലാ മതവിശ്വാസികൾക്കും ഭയം ഉണ്ടാക്കുന്ന നിലപാടാണ്. അത്തരം നടപടികൾ വിശ്വാസികൾക്ക് വേദന ഉണ്ടാക്കും. തലസ്ഥാനത്തെ ഏകെജി സെന്റർ ബിജെപിക്കാർക്കു തുറന്നുകൊടുക്കണം എന്നു പറഞ്ഞാൽ സിപിഎം സമ്മതിക്കുമോ? ഇന്ന് ഹൈന്ദവരോടാണ് ഈ സമീപനം എങ്കിൽ നാളെ അത് ആരോടും ആവാം. കോടതിക്കു ധാർമികമൂല്യങ്ങൾ വിഷയമല്ലെന്ന് സ്വവർഗ വിവാഹക്കേസിൽ റൂളിംഗുണ്ടായിക്കഴിഞ്ഞു.
ഇനി ആപഴുതിലൂടെ ക്രൈസ്തവ ദേവാലയങ്ങളിൽ സ്വവർഗ വിവാഹം നടത്തിക്കൊടുക്കണം എന്ന് ഒരു വിധിയുണ്ടാവുകയും അതു നടത്താൻ സർക്കാർ മുതിരുകയും ചെയ്താൽ എന്താവും സ്ഥിതി എന്ന് വിശ്വാസികൾ ഭയപ്പെടേണ്ടതുണ്ട്. എനിക്കു വിശുദ്ധ കുർബാന വേണം എന്നു പറഞ്ഞ് സാത്താൻ ആരാധനക്കാരൻ വന്നാലും കൊടുക്കണമെന്ന് കോടതി പറഞ്ഞാൽ,സർക്കാർ ശഠിച്ചാൽ, വിശ്വാസികൾ എന്തു ചെയ്യും? വിശുദ്ധ കുർബാനയുടെ വിതരണം സംബന്ധിച്ച രീതികളിൽ കൈകടത്താൻ സർക്കാരിന് അധികാരം നല്കുന്ന നിയമനിർമാണങ്ങൾ വേണമെന്ന് ഒരു കമ്മീഷനെക്കൊണ്ട് സർക്കാർ എഴുതി വാങ്ങിപ്പിച്ചുവച്ചിട്ടുണ്ട്. പിണറായി ഭയപ്പെടുത്തി ഭരിക്കാനാണ് നോട്ടം എന്ന് വ്യക്തം.
നേടുന്നതു ബിജെപി
ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതിന് മോദിക്കുള്ള നേർത്ത ഭയംപോലും ഇല്ലാത്ത അധികാരമുണ്ടെങ്കിൽ എന്തും ചെയ്യും എന്ന് ധാർഷ്ട്യം പിടിക്കുന്ന ഭരണാധികാരിയാവുകയാണു പിണറായി. ഇവിടെ ശബരിമലഭക്തരുടെ സംരക്ഷണം ഏതാണ്ട് ബിജെപിയുടേതു മാത്രമായി. പോലീസ് എടുക്കുന്ന ഓരോ കേസും ബിജെപിക്ക് ഒരു പ്രവർത്തകനെ ഉണ്ടാക്കിക്കൊടുക്കുകയാണ്. കേരളത്തിലെ മതേതരവാദികളായ ഹിന്ദുമതവിശ്വാസികളെ കടുത്ത വർഗീയവാദികളാക്കുവാൻ വഴിമരുന്നിടുകയാണ് സർക്കാർ. കെ. മുരളീധരൻ പറഞ്ഞതാണു വാസ്തവം. ശബരിമലഭക്തരെ ആർഎസ്എസിലേക്കു റിക്രൂട്ട് ചെയ്യുകയാണു പിണറായി.
പിണറായിയുടെ ചെന്പു തെളിയുന്നു, അമിത് ഷാ ചിരിക്കുന്നു
12:36 AM Oct 28, 2018 | Deepika.com