ആവേശത്തോടെ തുടങ്ങി അനിശ്ചിതത്വത്തിലേക്കു മുന്നേറുകയാണു തെലുങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് രംഗം. എട്ടുമാസംകൂടി മുഖ്യമന്ത്രിസ്ഥാനത്തു തുടരാമായിരുന്നെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരം തെലുങ്കാനയുടെ അമരക്കാരൻ കെ. ചന്ദ്രശേഖര റാവു സംസ്ഥാന നിയമസഭ പിരിച്ചുവിട്ടതു തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു. നഷ്ടമാകുന്ന എട്ടുമാസത്തിനു പകരം കിട്ടുന്ന അഞ്ചുവർഷം കൊണ്ട് ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസ്-ബിജെപി ഇതര ബദൽവരെ കെ.സി.ആർ സ്വപ്നം കണ്ടു.
വെറും ദിവാസ്വപ്നമായിരുന്നില്ല അവയൊന്നും. പുതുതായി രൂപംകൊണ്ട തെലുങ്കാനയെ കാലിടറാതെ നയിച്ചുവെന്ന സംതൃപ്തി. ഭരണവിരുദ്ധവികാരം ഇല്ലാത്ത അവസ്ഥ. ഇതോടൊപ്പം കാവൽമുഖ്യമന്ത്രിയായിരിക്കുന്പോൾ നടപ്പാക്കാൻ അണിയറയിൽ തയാറാക്കിയ ഒട്ടേറെ ക്ഷേമപദ്ധതികളും. എന്നാൽ, കാവൽമന്ത്രിസഭയുടെ പ്രവർത്തനങ്ങളും പെരുമാറ്റച്ചട്ടലംഘനമാകുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ റാവു നിരാശനായി.
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ അടുത്ത കുരുക്കായി കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശാലസഖ്യവും തലപൊക്കി. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശവും പഴയകൂട്ടാളി പ്രഫ. കോദണ്ഡരാമന്റെ ജനസമിതിയും സിപിഐയുമെല്ലാം അണിനിരക്കുന്ന വിശാലസഖ്യം വെല്ലുവിളിതന്നെയാണെന്നു റാവു ഇതിനകം സമ്മതിച്ചുകഴിഞ്ഞു.
ബിജെപിയോടു പ്രീതിയോ അപ്രീതിയോ ഇല്ലാതെയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പും ശേഷവും റാവുവിന്റെ നീക്കങ്ങൾ. പ്രാദേശികരാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തനായ പ്രയോക്താക്കളിലൊരാളായ റാവുവിന്റെ നിലനിൽപ്പുതന്നെ ഡൽഹിവിരുദ്ധ വികാരമാണ്. എന്നിട്ടും നിയമസഭ പിരിച്ചുവിടാനുള്ള പ്രാരംഭചർച്ചകൾ നടന്നതു ഡൽഹിയിൽ ബിജെപി നേതാക്കൾക്കൊപ്പമായിരുന്നു. കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മൂന്നുതവണയാണു കെസിആറും മോദിയും ഡൽഹിയിൽ ചായകുടിച്ചുപിരിഞ്ഞത്.
തെലുങ്കാന സർക്കാരിന്റെ മുതിർന്ന ഉപദേശകരിലൊരാൾ ഈ സമയത്തു തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളെ സമീപിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ അറിയിക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായും കെസിആർ വിഷയം ചർച്ച ചെയ്തു. എന്നാൽ, ടിആർഎസുമായി സൗഹൃദത്തിനൊന്നും ശ്രമിക്കാതെ ഒറ്റയ്ക്കു ശക്തിതെളിയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
2014 ൽ തെലുങ്കാന രൂപീകൃതമായശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ 119 സീറ്റിൽ 63 ഉം ടിആർഎസിനായിരുന്നുവെങ്കിൽ ഇത്തവണ കഥ മാറും എന്നുതന്നെയാണു പൊതുവേയുള്ള വിലയിരുത്തൽ.
മഹാസഖ്യത്തിന്റെ ശക്തി ചോരുന്നു?
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വിശാലസഖ്യത്തിന്റെ ആദ്യപടിയായാണു സംസ്ഥാനങ്ങളിലെ പുതിയ കൂട്ടുകെട്ടുകളെ കോൺഗ്രസ് കാണുന്നത്. എന്നാൽ, പ്രാദേശികമായ ഒട്ടേറെ വെല്ലുവിളികൾ മൂലം ശക്തിചോരുന്ന അവസ്ഥയിലാണ് അവസാനനിമിഷം തട്ടിക്കൂട്ടിയ തെലുങ്കാനയിലെ മഹാസഖ്യവും. സീറ്റ് വിഭജനമാണു പ്രധാന വെല്ലുവിളി. ഡൽഹിയിൽ ശക്തിതെളിയിക്കാൻ അവസരം കാത്തുനിൽക്കുന്ന ആന്ധ്രമുഖ്യമന്ത്രിയും തെലുങ്കുദേശം നേതാവുമായ ചന്ദ്രബാബു നായിഡു അനുനയനീക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും സഖ്യത്തിൽ നിന്നു പിൻമാറുമെന്ന ഭീഷണി പലകോണുകളിലും ഉയരുന്നുണ്ട്.
കോൺഗ്രസുമായുള്ള ആരോഗ്യകരമായ ബന്ധം ദേശീയതലത്തിൽ നിർണായകമാകുമെന്ന് അറിയാവുന്ന നായിഡുപോലും സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. മുപ്പതു സീറ്റുകൾ വേണമെന്നാണു ടിഡിപിയുടെ ആവശ്യം. കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത് 12 മാത്രം. മുന്നണിയുടെ വിശാലതാത്പര്യം പരിഗണിച്ച് 18 സീറ്റുകൊണ്ടു തൃപ്തിപ്പെടാൻ നായിഡു തയാറാണെങ്കിലും മറ്റു കക്ഷികൾക്കുകൂടി പങ്കിട്ടുനൽകിയാൽ അവശേഷിക്കുന്നത് എന്തെന്ന ധർമസങ്കടത്തിലാണു കോൺഗ്രസ്.
മഹാസഖ്യത്തിലെ സിപിഐയും തെലുങ്കാന ജന സമിതിയും (ടിജെഎസ്) കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവത്തോട് ഇപ്പോൾത്തന്നെ കലഹത്തിലാണ്. മഹാസഖ്യത്തിൽനിന്നു പുറത്തുവന്ന് ഒറ്റയ്ക്കു മത്സരിക്കാൻ ടിജെഎസ് നേതാവ് കോദണ്ഡറാം കടുത്ത സമ്മർദത്തിലാണ്. മതിയായ പ്രാതിനിധ്യം നൽകുന്നില്ലെന്ന വികാരം മറ്റൊരു സഖ്യകക്ഷിയായ സിപിഐയ്ക്കുമുണ്ട്. പത്തു സീറ്റെങ്കിലും ലഭിച്ചില്ലെങ്കിൽ 25 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു ജനവിധി തേടുമെന്നാണ് സിപിഐ നേതാവ് എസ്. സുധാകർ റെഡ്ഡിയുടെ ഭീഷണി. ടിജെഎസ് 36 സീറ്റുകൾ ആവശ്യപ്പെടുന്പോൾ കോൺഗ്രസിന്റെ വാഗ്ദാനം എട്ടോ ഒന്പതോ മാത്രം.
അതേസമയം 90 സീറ്റിലെങ്കിലും മത്സരിക്കണമെന്നതാണു കോൺഗ്രസിനുള്ളിലെ വികാരം. ഒറ്റയ്ക്കു ഭൂരിപക്ഷം നേടുക എന്ന അതിവിദൂര സാധ്യതയും പാർട്ടി തള്ളിക്കളയുന്നില്ല. ജാതിസമവാക്യങ്ങളെല്ലാം ചേർത്തു സ്ഥാനാർഥികളെ അണിനിരത്തുക എന്നതാണ് കോൺഗ്രസ് നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. ശക്തരായ റെഡ്ഡി സമുദായത്തിനു മുന്തിയ പ്രാതിനിധ്യം വേണമെന്നു സംസ്ഥാനഘടകം പറയുന്പോൾ ദുർബല വിഭാഗങ്ങളെ ഒപ്പംനിർത്തണമെന്നാണ് പാർട്ടി അധ്യക്ഷൻ രാഹുലിന്റെ നിലപാട്. ഓരോ ലോക്സഭാ മണ്ഡലത്തിൽനിന്നും പിന്നോക്കസമുദായങ്ങളിൽ നിന്നുള്ള രണ്ടുപേരെയെങ്കിലും സഭയിലെത്തിക്കണമെന്നു രാഹുൽ വാശിപിടിക്കുന്നു.
പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഭരണം പിടിക്കാമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. ഭരണമാറ്റം എന്ന സൂചന ശക്തമായതിനാൽ ടിആർഎസിൽ നിന്നുള്ള എംഎൽഎമാർ വരെ കോൺഗ്രസിലെത്തിക്കഴിഞ്ഞു. എന്നാൽ, ഇവർക്കു സുരക്ഷിതമണ്ഡലങ്ങളൊരുക്കുന്പോൾ പരന്പരാഗതതമായി പാർട്ടിക്കൊപ്പം നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കുക അതിലും വലിയ വെല്ലുവിളിയാകും.
ബിജെപിയാകട്ടെ സംസ്ഥാനത്ത് സാവധാനത്തിലാണു നിലയുറപ്പിക്കുന്നത്. മദ്യവിരുദ്ധനിലപാടുകൾ ആവർത്തിച്ച് പ്രകടനപത്രിക പുറത്തിറക്കിയതു കഴിഞ്ഞദിവസമാണ്. ആദ്യഘട്ട സ്ഥാനാർഥിപട്ടികയും പുറത്തിറക്കി. വരുംദിവസങ്ങളിൽ ദേശീയനേതാക്കൾ ഉൾപ്പെടെ പ്രചാരണത്തിന് എത്തുമെന്നാണു പ്രതീക്ഷ.
അപകടം മണത്ത് റാവു
കോണ്ഗ്രസും ടിഡിപിയും സിപിഐയും ടിജെഎസും ചേർന്ന മഹാസഖ്യം ഭീഷണിയല്ലെന്ന് ആവർത്തിക്കുന്പോഴും സഖ്യത്തെ തകർക്കാനുള്ള ഉപായങ്ങളന്വേഷിക്കുകയാണു ചന്ദ്രശേഖര റാവു. മഹാസഖ്യത്തിൽ ഭിന്നത നിലനിൽക്കുന്ന മണ്ഡലങ്ങളിലെല്ലാം സ്വതന്ത്ര സ്ഥാനാർഥികളെ പ്രോത്സാഹിപ്പിക്കുക എന്ന തന്ത്രമാണ് അദ്ദേഹത്തിന്റെത്. സീറ്റ് വിഭജനം പൂർത്തിയാകുന്നതോടെ മഹാസഖ്യം മെലിയുമെന്നും ചന്ദ്രശേഖര റാവു കണക്കുകൂട്ടുന്നു.
സ്ഥാനാർഥികളെ പ്രഖ്യാപിച്ചുതുടങ്ങുന്പോഴേ ഇതു പ്രകടമാകുമെന്ന് അണികളോടു ചന്ദ്രശേഖര റാവു പ്രവചിക്കുന്നു. ഭിന്നിപ്പിച്ചുഭരിക്കുക എന്ന പഴയതന്ത്രം തന്നെയാണു റാവുവും മനസിൽക്കൊണ്ടുനടക്കുന്നത്. 12 മണ്ഡലങ്ങളിൽ ഇതുവരെ ടിആർഎസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. മഹാസഖ്യത്തിൽ വല്യേട്ടനായി കോണ്ഗ്രസ് തുടരുന്നതിനെയും പ്രതീക്ഷയോടെയാണു ടിആർഎസ് നോക്കിക്കാണുന്നത്. സീറ്റ് വിഭജനം പൂർത്തിയാകുന്നതോടെ സഖ്യത്തിൽ മാത്രമല്ല കോണ്ഗ്രസിലും അസംതൃപ്തരുടെ വലിയൊരു നിര രൂപപ്പെടുമെന്നാണ് ടിആർഎസിന്റെ കണക്കുകൂട്ടൽ.
അനായാസം വിജയംകൊതിച്ച്, കാലാവധി തീരുംമുന്പേ നിയമസഭ പിരിച്ചുവിട്ട മുഖ്യമന്ത്രിമാരിൽ വിജയിച്ചവർ കുറവാണെന്ന മുൻകാലചരിത്രം തിരുത്തിക്കുറിക്കാം എന്നുതന്നെയാണ് കെസിആർ ഇപ്പോഴും കരുതുന്നത്. മുൻകാല ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ മഹാസഖ്യവും.
എ.വി. സുനിൽ
തെലുങ്കാനയിൽ ആവേശത്തുടക്കം, അനിശ്ചിതത്വത്തിലേക്കു മുന്നേറ്റം
01:04 AM Oct 25, 2018 | Deepika.com