സെർജി ആന്റണി / ലോകവിചാരം
കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ ലോകബാങ്കിന്റെ സഹായം തേടുന്നു. ഐഎംഎഫ് സംഘം അടുത്തമാസം പാക്കിസ്ഥാനിലെത്തുന്നുണ്ട്. ഐഎം എഫിന്റെ സഹായം തേടാതെ പിടിച്ചുനിൽക്കാനാവുമെന്നു പ്രസിഡന്റ് ഇമ്രാൻ ഖാൻ പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ കുഴപ്പത്തിലേക്കാണു നീങ്ങുന്നതെന്നു പാക് ധനമന്ത്രി അസാദ് ഉമർ പറയുന്നു. രാജ്യം പാപ്പരായിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങളെ രക്ഷിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നും ഉമർ ചൂണ്ടിക്കാട്ടി.
ഐഎംഎഫിന്റെ സഹായം തേടില്ലെന്നു മുൻ ഭരണാധികാരികളും പറഞ്ഞിട്ടുണ്ട്. പക്ഷേ നിവൃത്തികേടുവന്നപ്പോൾ അവരും ഐഎംഎഫിന്റെ വാതിലിൽ മുട്ടി. 2013ൽ രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഐഎംഎഫിൽ നിന്നു 660 കോടി ഡോളറിന്റെ വായ്പയാണു വാങ്ങിയത്.
അടുത്ത വർഷം വിലക്കയറ്റം ഇരട്ടിയാകുമെന്നു പാക് കേന്ദ്ര ബാങ്ക് മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ ചില അടിയന്തര ഇടപെടലുകൾ അനിവാര്യമായിരിക്കുന്നുവെന്ന് പ്രസിഡന്റ് ഇമ്രാൻ ഖാൻ തിരിച്ചറിയുന്നുണ്ട്. സഹായത്തിനായി ചില സുഹൃദ് രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ഇമ്രാൻ വെളിപ്പെടുത്തി. രാജ്യങ്ങളുടെ പേരു പറഞ്ഞില്ലെങ്കിലും ചൈനയും സൗദി അറേബ്യയുമാണീ രാജ്യങ്ങൾ എന്ന് ഏറെക്കുറെ വ്യക്തമാണ്. ചൈനയുമായി പല സാന്പത്തിക ബന്ധങ്ങളും പാക്കിസ്ഥാനുണ്ട്.
ഐഎംഎഫിന്റെ വായ്പ ലഭ്യമാകണമെങ്കിൽ പാക്കിസ്ഥാന്റെ ഇതര വായ്പാ ബാധ്യതകളുടെ വിവരങ്ങൾ ലഭിക്കണമെന്നും ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കണമെന്നും ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റീൻ ലെഗാർദ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ചൈനയുമായുള്ള സാന്പത്തിക ഇടപാടുകളും ഉൾപ്പെടുന്നു.
ചൈന-പാക്കിസ്ഥാൻ സാന്പത്തിക ഇടനാഴി പദ്ധതിപ്രകാരം വൻതോതിൽ ചൈനീസ് വായ്പ പാക്കിസ്ഥാനിലെത്തുന്നുണ്ട്. പാക്കിസ്ഥാനിലുടനീളം റോഡുകൾ, റെയിൽവേ ലൈനുകൾ, ഊർജപദ്ധതികൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ചൈനയോട് ഇത്തരത്തിൽ അളവില്ലാത്ത ബാധ്യത വരുത്തിവയ്ക്കുന്നതിൽ പാക്കിസ്ഥാനിലെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ചൈന കച്ചവടക്കണ്ണോടെ നടത്തുന്ന പദ്ധതികൾകൊണ്ടു പാക്കിസ്ഥാനു വലിയ പ്രയോജനമില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ചൈനയ്ക്കു പണയപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ സാന്പത്തിക ഇടപാടുകൾ എന്നും അവർ ആരോപിക്കുന്നു.
പക്ഷേ, ഇക്കാര്യങ്ങളിലെല്ലാം പാക് സൈന്യത്തിന്റെ നിലപാടു പ്രധാനമാണ്. ഇമ്രാൻ ഖാൻ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണെങ്കിലും സൈന്യം പറയുന്നതിനപ്പുറം പോകില്ല.
പാക്കിസ്ഥാന്റെ ഇപ്പോഴത്തെ സാന്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് ചൈനയുടെ സഹായം തേടുന്നതിനോടാണു സൈന്യത്തിനു താത്പര്യം. ഭീകരപ്രവർത്തനങ്ങൾ തടയുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെടുന്നുവെന്നതിനാൽ അമേരിക്ക പഴയതുപോലെ പാക്കിസ്ഥാനെ തുണയ്ക്കുന്നില്ല.
കമ്യൂണിസ്റ്റ് മുതലാളിത്തം
ചൈന പഴയ കമ്യൂണിസ്റ്റ് ചൈനയല്ലിന്ന്. മുതലാളിത്തത്തിന്റെ എല്ലാ രൂപഭാവങ്ങളും ചൈനീസ് സന്പദ്ഘടന കൈവരിച്ചിരിക്കുന്നു. അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ പുതിയ പ്രഖ്യാപനം.
രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു രംഗത്തെത്തിയിരിക്കുന്നു പ്രസിഡന്റ് ഷി. സ്വകാര്യ സംരംഭങ്ങളെ ദുർബലമാക്കുന്ന വാക്കുകളും പ്രവൃത്തികളും തെറ്റാണെന്നു ഷി ചിൻപിംഗ് പറഞ്ഞു. സ്വകാര്യ സംരംഭകർക്കുള്ള സന്ദേശത്തിലാണു പ്രസിഡന്റ് നിലപാടു വ്യക്തമാക്കിയത്.
സ്വകാര്യ സംരംഭങ്ങളുടെ വികസനത്തിനു സഹായകമായ നയമാണു പാർട്ടി കേന്ദ്ര കമ്മിറ്റി എക്കാലവും പിന്തുടരുന്നതെന്നും ഷി പറഞ്ഞു. രാജ്യത്തിന്റെ സന്പദ്ഘടനയെ ശക്തമാക്കി നിർത്തുക എന്നതാണു പ്രധാനം. നയരൂപവത്കരണ സമിതി യോഗത്തിൽ ഉപപ്രധാനമന്ത്രിയും സ്വകാര്യ സംരംഭ പ്രോത്സാഹകനുമായ ലിയു ഹി ഇക്കാര്യം ഊന്നിപ്പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാരയുദ്ധം ചൈനയ്ക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അമേരിക്കൻ നിലപാടുകൾ തങ്ങളെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നൊക്കെ നേതാക്കൾ വീരവാദം മുഴക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിച്ചുവരുകയാണവർ. ഗുരുതരമായ പ്രതിസന്ധി നേരിടുന്നതിനുള്ള മുൻകരുതലുകളെടുക്കുകയാണിപ്പോൾ ചൈന. ചൈനീസ് ഓഹരിവിപണിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ കൂപ്പുകുത്തലാണു സംഭവിച്ചത്. കഴിഞ്ഞ ദശകത്തിന്റെ അവസാനം ആരംഭിച്ച സാന്പത്തിക തളർച്ചയിൽനിന്നു ചൈന ഇനിയും കരകയറിയിട്ടില്ല.
അവസാന പിടിവള്ളിയും പൊട്ടി
അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ വഴിയേതെങ്കിലുമുണ്ടോയെന്ന മാലദ്വീപ് പ്രസിഡന്റ് യാമീൻ അബ്ദുൾ ഗയൂമിന്റെ അന്വേഷണം വൃഥാവിലായി. സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കോടതിവഴി തെരഞ്ഞെടുപ്പ് അസാധുവാക്കി വീണ്ടുമൊരു അങ്കത്തിനു സാധ്യതയുണ്ടോ എന്നായിരുന്നു യാമീൻ അന്വേഷിച്ചത്.
ബൂത്തുപിടിത്തം, തെരഞ്ഞെടുപ്പ് അഴിമതി തുടങ്ങി കുറെ ആരോപണങ്ങളുന്നയിച്ച് യാമീന്റെ പാർട്ടി മാലദ്വീപ് സുപ്രീംകോടതിയെ സമീപിച്ചു. യാമീന്റെ ദുരുദ്ദേശ്യം മനസിലാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കരുതെന്ന് അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ പല രാഷ്ട്രങ്ങളും മുന്നറിയിപ്പു നൽകിയിരുന്നു. പക്ഷേ കോടതി നടപടിയുമായി യാമീൻ മുന്നോട്ടു പോയി. കോടതി ഏതായാലും യാമീന്റെ അപേക്ഷ തള്ളി. നിയമവ്യവസ്ഥകൾക്കു വിധേയമായിത്തന്നെയാണ് തെരഞ്ഞെടുപ്പു നടന്നതെന്നു അഞ്ചംഗ സുപ്രീംകോടതിബെഞ്ച് കണ്ടെത്തി.
തെരഞ്ഞെടുപ്പു കമ്മീഷനെപ്പോലും യാമീന്റെ അനുയായികൾ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിപക്ഷ സഖ്യ സ്ഥാനാർഥി മുഹമ്മദ് സോലിഹിനെ വിജയിയായി പ്രഖ്യാപിച്ചശേഷം അഞ്ചംഗ തെരഞ്ഞെടുപ്പു കമ്മീഷനിലെ നാലു പേരും ഒളിവിൽപോകാനിടയായത് ഈ ഭീഷണിയുടെ വെളിച്ചത്തിലാണ്.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന ഏകാധിപത്യഭരണത്തിൽനിന്നു മാലദ്വീപ് മുക്തമായിട്ട് കേവലം ഒരു ദശാബ്ദമാകുന്നതേയുള്ളൂ. ഇതിനിടെ ഇവിടെ ജനാധിപത്യം പല വെല്ലുവിളികളെയും നേരിട്ടു. നേതാക്കൾ പലരും ജയിലിലടയ്ക്കപ്പെട്ടു. മറ്റു ചിലർ രാജ്യം വിട്ടു. ഇവരിൽ ചിലർ ഇപ്പോഴും വിദേശത്തു കഴിയുന്നു.
സോലിഹിനെ വിജയത്തിലെത്തിച്ചതിനു പിന്നിൽ പ്രവർത്തിച്ച മുൻ പ്രസിഡന്റ് മൂഹമ്മദ് നഷീദും പ്രവാസജീവിതത്തിലാണ്. പതിമൂന്നു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട നഷീദ് ഇത്തവണ മത്സരിക്കാനിരുന്നതാണെങ്കിലും നിയമനടപടികൾ ഭയന്നു മാറിനിൽക്കുകയായിരുന്നു.
പ്രമുഖ പ്രതിപക്ഷ നേതാക്കളെയെല്ലാം കേസിൽ കുടുക്കുകയോ പ്രവാസികളാക്കുകയോ ചെയ്തിരുന്നതിനാൽ തെരഞ്ഞെടുപ്പിൽ അനായാസ വിജയം നേടാമെന്നായിരുന്നു യാമീന്റെ കണക്കുകൂട്ടൽ. അതു നടന്നില്ല. സുപ്രീംകോടതിവിധിയോടെ തെരഞ്ഞെുപ്പ് അസാധുവാക്കാനുള്ള നീക്കവും വിജയിച്ചില്ല.
ഇനി വരുന്ന ഭരണകൂടം തന്നെ നീറ്റിലും നിലയ്ക്കും നിർത്തില്ലെന്നു യാമീനറിയാം. അതുകൊണ്ടു രാജ്യംവിടുന്നതാവും ഉചിതം എന്ന നിലപാടിലാണ് യാമീൻ. മാലദ്വീപിലെ രാഷ്ട്രീയ നേതാക്കൾക്ക് അഭയംനൽകാൻ എപ്പോഴും സന്നദ്ധമായ ശ്രീലങ്കയുടെ പ്രസിഡന്റ് സിരിസേന യാമീനെ അങ്ങോട്ടു ക്ഷണിച്ചിട്ടുമുണ്ട്.
കിടപ്പാടം കിട്ടാക്കനി
ന്യൂസിലൻഡിൽ വിദേശികൾക്കു വീടു വാങ്ങുന്നതിനു നിയന്ത്രണം നിലവിൽവന്നു. പുതിയ കെട്ടിടങ്ങൾ മാത്രമേ വിദേശികൾക്കു വാങ്ങാൻ അനുവാദമുള്ളൂ. കിടപ്പാടം ഉണ്ടാക്കാൻ സ്വദേശികൾ ഏറെ കഷ്ടപ്പെടുന്നതിനൊരു പരിഹാരം കാണാനാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ലേബർ പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
തദ്ദേശീയരെ സ്വാധീനിക്കാൻ ഈ നയം സഹായകമാകുമെങ്കിലും ന്യൂസിലൻഡിലെ പാർപ്പിടപ്രശ്നത്തിന് ഇതുകൊണ്ടൊന്നും പരിഹാരമാകില്ലെന്നാണു കണക്കാക്കുന്നത്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ പാർപ്പിടമായിരുന്നു ഒരു പ്രധാന തെരഞ്ഞെടുപ്പു വിഷയം. നാഷണൽ പാർട്ടിയുടെ ദശകം നീണ്ട ഭരണം അവസാനിക്കാൻ ഇതു കാരണമായി. ലേബർ പാർട്ടിയിലെ ജസീന്ത ആർഡേൺ അപ്രതീക്ഷിതമായി പ്രധാനമന്ത്രിപദത്തിലെത്തി.
രാജ്യത്ത് പാർപ്പിടത്തിന്റെ വില ഒരു ദശകത്തിനുള്ളിൽ 60 ശതമാനം വർധിച്ചിരുന്നു. ഓക്ലൻഡിൽ വില ഇരട്ടിയോളമായി. തദ്ദേശീയർക്ക് ഇതു വലിയ ബാധ്യതയായതോടെ ഉയർന്ന അസ്വസ്ഥത മുതലെടുക്കാനാണ് ഇത്തവണ പാർപ്പിട പ്രശ്നം പ്രധാന തെരഞ്ഞെടുപ്പുവിഷയമായി ഉയർത്തിക്കാട്ടിയത്. അതിനു ഫലവുമുണ്ടായി.
വീടു വാങ്ങാൻ വിദേശികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതുകൊണ്ടു വലിയ പ്രയോജനമൊന്നും ഉണ്ടാകാൻ പോവുന്നില്ലെന്നും നിലവിൽ ആവശ്യമുള്ള ഒരു ലക്ഷത്തോളം ഭവനങ്ങൾ എങ്ങനെ നിർമിക്കാമെന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടതെന്നും ഭവനരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വീസ-ഇന്ത്യക്കാർ മുന്നിൽ
ഇന്ത്യക്കാരുടെ അമേരിക്കൻ വീസ മോഹത്തിനു കരിനിഴൻ പരത്തുന്നതാണ് എച്ച് 1ബി വീസയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ അമേരിക്കൻ നയം. ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം ഇക്കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് അനുഭവപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും അമേരിക്കയിലുള്ള എച്ച് 1ബി വ ീസക്കാരിൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാർതന്നെയാണ്.
യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെ (യുഎസ്സിഐഎസ്) ഏറ്റവും പുതിയ കണക്കനുസരിച്ച് എച്ച് 1 ബി വീസ ഉപയോഗിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന 4,19,637 പേരിൽ 3,09,986 പേരും ഇന്ത്യക്കാരാണ്. ഇതിൽത്തന്നെ പുരുഷന്മാരുടെ എണ്ണം വളരെക്കൂടുതലാണ്. 25 ശതമാനം മാത്രമാണു സ്ത്രീകൾ.
എച്ച് 1ബി വീസയിൽ 74 ശതമാനവും ഇന്ത്യക്കാർ കൈക്കലാക്കിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള ചൈനക്കാർ 11 ശതമാനം മാത്രമാണ്. എന്നാൽ ഇന്ത്യക്കാരെപ്പോലെയല്ല, ചൈന ലിംഗസമത്വം ഏറക്കുറെ പാലിക്കുന്നുണ്ട്. എച്ച് 1ബി വീസയുള്ള ചൈനക്കാരിൽ 45 ശതമാനം സ്ത്രീകളാണ്. എണ്ണത്തിൽ കുറവാണെങ്കിലും ഫിലിപ്പീൻസിൽനിന്നുള്ള എച്ച് 1ബി വീസക്കാരിൽ സ്ത്രീകളാണു കൂടുതൽ. കാനഡയും ദക്ഷിണകൊറിയയുമാണ് ഈ വീസയുള്ളവരിൽ മൂന്നും നാലും സ്ഥാനത്തുള്ളതെങ്കിലും രണ്ടു രാജ്യങ്ങൾക്കും ഒരു ശതമാനം മാത്രം.
പാക്കിസ്ഥാൻ സാന്പത്തിക ഞെരുക്കത്തിൽ, സഹായഹസ്തവുമായി ചൈന
01:05 AM Oct 24, 2018 | Deepika.com