മറുവശം/ എം. ചന്ദ്രൻ
സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളിലും മീ ടൂ കാന്പയിൻ തരംഗമായിരിക്കുകയാണ്. രാഷ്ട്രീയ, തൊഴിൽ, മാധ്യമ, കലാ രംഗങ്ങളിലെ പല പ്രമുഖർക്കുമെതിരേ ലൈംഗികാരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരേ ഒരു ഡസനോളം വനിതാ മാധ്യമപ്രവർത്തകരാണ് ലൈംഗികാരോപണ പരാതികൾ നൽകിയത്. മീ ടൂ വെളിപ്പെടുത്തലിന്റെ ഫലമായി മലയാളത്തിലെ രണ്ടു നടന്മാർ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ലൈംഗികാതിക്രമങ്ങൾക്കെതിരേ പ്രതികരിക്കാനും പൊരുതാനുമുള്ള ഒരു പൊതു സൈബർ വേദിയാണു മീ ടൂ. അമേരിക്കൻ സാമൂഹിക പ്രവർത്തക ടറാന ബൂർക്ക് 2006 -ൽ മീ ടൂ എന്ന പ്രയോഗം ആദ്യമായി പൊതുരംഗത്ത് അവതരിപ്പിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിട്ട ലൈംഗിക ചൂഷണങ്ങൾ വെളിച്ചത്തു കൊണ്ടുവരുകയായിരുന്നു മീ ടൂവിന്റെ ലക്ഷ്യം.
മീ ടൂ വൈറലായത് 2017 ഒക്ടോബറിൽ അമേരിക്കൻ ഹോളിവുഡ് നടി അലീസ മിലാനോ തനിക്കുണ്ടായ ലൈംഗികപീഡനങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ്. അമേരിക്കൻ സിനിമാ നിർമാതാവ് ഹാർവി വെയ്ൻസ്റ്റെന് എതിരേയാണ് നടി മിലാനോ ആരോപണം ഉന്നയിച്ചത്. ലൈംഗിക പീഡനത്തിനിരയാവുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്ത എല്ലാ സ്ത്രീകളും തുറന്നുപറയാൻ തയാറായാൽ വിഷയത്തിന്റെ ആഴവും പരപ്പും ഗൗരവവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയുമെന്നാണ് മിലാനോ ട്വിറ്ററിൽ കുറിച്ചത്. തുടർന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് നൂറുകണക്കിനു വനിതകൾ വിവിധ തൊഴിലിടങ്ങളിലെ തങ്ങൾക്കുണ്ടായ ലൈംഗികാതിക്രമങ്ങളുടെ കഥകളുമായി രംഗത്തുവന്നു.
മീ ടൂവിൽ മിലാനോ തന്റെ അനുഭവം തുറന്നുപറഞ്ഞ അന്നേദിവസംതന്നെ രണ്ടുലക്ഷം തവണ മീ ടൂ എന്ന പ്രയോഗം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പിറ്റേ ദിവസമായപ്പോഴേക്കും അത് അഞ്ചുലക്ഷമായി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ ഫേസ്ബുക്കിൽ 47 ലക്ഷം പേർ മീ ടൂ പ്രയോഗം പ്രയോജനപ്പെടുത്തി. മീ ടൂ ഒരു സാമൂഹിക തരംഗമായി മാറിയതോടെ എബിസിന്യൂസ്, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾ 2017 ൽ നടത്തിയ സർവേ പ്രകാരം 54% അമേരിക്കൻ വനിതകൾ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്നു കണ്ടു. എന്നാൽ പരാതിപ്പെട്ടിട്ടുള്ള കേസുകളിൽ 95 ശതമാനവും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന വിവരവും സർവേ പുറത്തുവിട്ടു.
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ തുറന്നുകാണിച്ച് ഹോളിവുഡിൽ കഴിഞ്ഞവർഷം രൂപംകൊണ്ട മീ ടൂ കാന്പയിൻ ബോളിവുഡ് നടി തനുശ്രീ ദത്തയാണ് ഇപ്പോൾ ഇന്ത്യയിലേക്കു കൊണ്ടുവന്നത്. പത്തുവർഷം മുന്‍പ് നാനാ പടേക്കർ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. എന്നാൽ, മീ ടൂ ഇന്ത്യയിൽ ദേശീയശ്രദ്ധ പിടിച്ചുപറ്റിയത് മുതിർന്ന മാധ്യമപ്രവർത്തകനും കേന്ദ്രമന്ത്രിയുമായ എം.ജെ. അക്ബർ കുറ്റാരോപിതനായതോടെയാണ്. ഒരു ഡസനിലേറെ വനിതാ മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരേ സമാനസ്വഭാവമുള്ള പരാതികളുമായി രംഗത്തു വന്നത്.
കേന്ദ്രമന്ത്രിക്കെതിരേയുള്ള ലൈംഗികാരോപണം ബിജെപി സർക്കാരിനെതിരേയുള്ള ആക്രമണംകൂടിയാണ്. മാധ്യമരംഗത്തെ അതികായകനായ അക്ബർ, കോണ്‍ഗ്രസ് സർക്കാരിനും ബിജെപി സർക്കാരിനും ഒരുപോലെ അഭിമതനായിരുന്നു. അക്ബർ കോണ്‍ഗ്രസിൽനിന്നു ബിജെപിയിൽ എത്തിയത് കോണ്‍ഗ്രസിലെ അഴിമതിയും മൂല്യച്യുതിയും ചൂണ്ടിക്കാട്ടിയാണ്. യഥാർഥത്തിൽ ഇപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത് മോദി സർക്കാരാണ്. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പും നടക്കാനിരിക്കെ അക്ബറിന്റെ രാജി കേന്ദ്രസർക്കാരിന് വലിയ തിരിച്ചടിയാകും. പ്രധാനമന്ത്രി മോദി പതിവു മൗനത്തിലാണ്. പ്രതിപക്ഷ കക്ഷികൾ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലും.
മീ ടൂ മലയാളസിനിമാ മേഖലയിലും പ്രശ്നങ്ങൾ ഉണ്ടാക്കിത്തുടങ്ങി. രണ്ടു നടന്മാർക്കെതിരേ പരാതികൾ വന്നുകഴിഞ്ഞു. രണ്ടുപേരും ഇടതുപക്ഷക്കാരാണെന്ന പ്രത്യേകതയുമുണ്ട്.
മീ ടൂവിന്റെ നന്മയെക്കുറിച്ചു പ്രകീർത്തിക്കുന്പോൾ അതിന്റെ അപകടങ്ങളെക്കുറിച്ചു പറയാതിരിക്കരുത്. സ്ത്രീപക്ഷക്കാരും ഫെമിനിസ്റ്റുകളും സ്ത്രീസൗഹൃദക്കാരുമൊക്കെ മീ ടൂവിനെ വാനോളം പുകഴ്ത്തുക സ്വാഭാവികമാണ്. എന്നാലും മീ ടൂ അതിരുകടന്ന സ്ത്രീപക്ഷ സൈബർ ആക്രമണമാണെന്ന പക്ഷവുമുണ്ട്. വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനും ഭീഷണിപ്പെടുത്താനും ബ്ലാക്മെയിൽ ചെയ്യാനും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ശക്തികൾതന്നെ മീ ടൂവിന്റെ പിന്നിലുണ്ടാകാൻ ഇടയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്.
ആത്മാഭിമാനം കാക്കാനും സുരക്ഷയ്ക്കുമായി സ്ത്രീകൾക്ക് ഏറ്റുപറയാം. എന്നാൽ, അതു വ്യക്തിവൈരാഗ്യം തീർക്കാനോ സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാനോ ആകരുത്. സ്ത്രീയെ ഇരയായും പുരുഷനെ വേട്ടക്കാരനായും ചിത്രീകരിക്കുന്ന സൈബർഗുണ്ടകളെ മീ ടൂവിന്റെ സംഘാടകർതന്നെ നിയന്ത്രിക്കേണ്ടതാണ്. സ്വയം നിയന്ത്രണശീലമില്ലാത്ത മലയാളിക്ക് നിയമത്തിന്റെ കുരുക്ക് ആവശ്യമാണ്. സ്ത്രീശക്തീകരണത്തിന് ഉതകാത്ത മീ ടൂ അപ്രസക്തമാണ്. വിഭജനവും ശത്രുതയുമല്ല, സൗഹൃദവും ഐക്യവുമാണു രൂപപ്പെടേണ്ടത്.
മീ ടൂ കാന്പയിൻ ഉയർത്തുന്ന വെല്ലുവിളികൾ മറുവശം/ എം. ചന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ മാത്രമല്ല മുഖ്യധാരാ മാധ്യമങ്ങളിലും മീ ടൂ കാന്പയിൻ തരംഗമായിരിക്കുകയാണ്. രാഷ്ട്രീയ, തൊഴിൽ, മാധ്യമ, കലാ രംഗങ്ങളിലെ പല പ്രമുഖർക
01:26 AM Oct 20, 2018 | Deepika.com