നിയമനിർമാണത്തിന് സർക്കാരിനുള്ള അടിസ്ഥാന മാർഗരേഖ ഭരണഘടനയാണല്ലോ. ഭരണഘടനയുടെ തത്വങ്ങളും നിർദേശങ്ങളും ചൈതന്യവും ഉൾക്കൊണ്ടു നിയമങ്ങൾ നിർമിച്ചാൽ അവ നേരുള്ളവയായിരിക്കും. സാധാരണയായി അവ ധാർമിക മൂല്യങ്ങളോട് ഒത്തുപോകുകയും ചെയ്യും. ഇതിനു ഭരണനേതൃത്വത്തിന്റെ സംശുദ്ധിയും ശ്രേഷ്ഠതയും അത്യാവശ്യമാണ്. മറിച്ച്, പാർട്ടിയുടെ നയങ്ങളോ ഒളിഞ്ഞിരിക്കുന്ന മറ്റ് അജൻഡകളോ നടപ്പാക്കാനുള്ള ആവേശത്തിൽ ഭരണഘടനയെ വലിച്ചുനീട്ടി വ്യാഖ്യാനിച്ചും അല്ലെങ്കിൽ പഴുതുകൾ കണ്ടുപിടിച്ചും നിയമങ്ങളുണ്ടാക്കിയാൽ അവ പാളം തെറ്റും; ജനദ്രോഹപരവുമായിരിക്കും.
ജനാധിപത്യം നേരത്തെതന്നെ ഭൂരിപക്ഷാധിപത്യമായി മാറിയിരുന്നു. ഇപ്പോൾ അധികാരവും ഭരണവുമെല്ലാം ഒരിടത്തേക്കു കേന്ദ്രീകരിച്ച് അത് ഏകാധിപത്യമായി മാറിയിരിക്കുന്നു. ഇതിന്റെ ഒന്നാംതരം ഉദാഹരണമായിരുന്നു നോട്ടുനിരോധനം. വിഷയത്തിന്റെ ഗൗരവം കൊണ്ടും സാമൂഹ്യ- സാന്പത്തിക പ്രത്യാഘാതങ്ങൾകൊണ്ടും ഒരു ബിൽ ആയി പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് പാസാക്കേണ്ട കാര്യം മണി ബിൽ ആയി ഒളിച്ചുകടത്തി, പിന്നീട് ഓർഡിനൻസിലൂടെ നിയമമാക്കി. രാത്രി വൈകിയവേളയിൽ പ്രധാനമന്ത്രി മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞാണോ ഒരു ജനാധിപത്യ രാജ്യത്ത് നിയമങ്ങൾ നടപ്പാക്കുന്നത്. അധികാരവും ശക്തിയും (പോലീസും പട്ടാളവും) സർക്കാരിന്റെ കൈയിലായതുകൊണ്ടു പാവം ജനങ്ങൾക്ക് അനുസരിക്കാനല്ലേ പറ്റൂ.
ആധാറും ഒളിച്ചുകടത്തപ്പെട്ട ഒരു നിയമമാണ്. ഏതായാലും സുപ്രീംകോടതി ആധാർചങ്ങലയെ കാര്യമായി മയപ്പെടുത്തി. "ലോകം മുഴുവൻ നേടിയാലും ആധാർ നഷ്ടമായാൽ എന്തുപ്രയോജനം' എന്ന ജനത്തിന്റെ ആശങ്കയും ഏറെ കുറയും.
ഏതൊരു സർക്കാരിനും അതിന്റെ നയങ്ങളുണ്ടാകും. സർക്കാരിന്റെ രക്ഷാധികാരിയായ പാർട്ടിയുടെ പ്രത്യയശാസ്ത്രവും താത്പര്യങ്ങളും നയങ്ങളെ കാര്യമായി സ്വാധീനിക്കുകയും ചെയ്യും. പക്ഷേ അവ പാവപ്പെട്ട ജനത്തിനു പാരയായി മാറിയാലോ? പ്രളയ ദുരന്ത നിവാരണത്തിനു പല വിദേശരാജ്യങ്ങളും കേരളത്തെ സഹായിക്കാൻ സന്നദ്ധരാണെങ്കിലും നമുക്കതുവേണ്ട എന്നാണു കേന്ദ്ര സർക്കാർ നയം. ഏതാണ്ട് 14 വർഷം മുന്പ് കോണ്ഗ്രസ് സർക്കാർ സ്വീകരിച്ച നയം മാറ്റാൻ ഉദ്ദേശിക്കുന്നില്ലത്രേ. മഹാപ്രളയദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കേരളജനതയോടുള്ള കടുത്ത അവഗണനയല്ലേ ഇത്? ആനകൾ മല്ലടിക്കുന്പോൾ ഞെരിഞ്ഞരയുന്നത് പുല്ലുകളാണല്ലോ.
ബീഫ് നിരോധനം എത്രയോ പാവപ്പെട്ടവരുടെ വയ്യറ്റത്തടിച്ചു. എത്രയോ പാവങ്ങൾ പീഡിപ്പിക്കപ്പെട്ടു, കൊല്ലപ്പെട്ടു. പിന്നീടു നിരോധനം പിൻവലിച്ചെങ്കിലും ക്രൂരതകൾ ആവർത്തിക്കപ്പെടുന്നതു നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ എന്നല്ലേ മനസിലാക്കേണ്ടത്?
ക്രിമിനൽ നിയമം(ഭേദഗതി) ആക്ട് 2013
ഏറെ വേദനാജനകമായിരുന്ന നിർഭയസംഭവത്തിനുശേഷം അന്നത്തെ കേന്ദ്രസർക്കാർ നടപ്പാക്കിയ ക്രിമിനൽ നിയമം (ഭേദഗതി) ആക്ട് 2013 നെക്കുറിച്ച് ഒരു വാക്ക്: പുരുഷ മേധാവിത്വം നിലനിൽക്കുകയും ഏറെ സ്ത്രീപീഡനങ്ങൾ നടക്കുകയും ചെയ്യുന്ന ഇന്ത്യയിൽ സ്ത്രീ സുരക്ഷയ്ക്കു കർശനമായ നിയമം വേണമെന്നതിൽ സംശയമില്ല. ലൈംഗികപീഡനത്തെക്കുറിച്ചു സ്ത്രീകൾ സാധാരണ ദുരാരോപണങ്ങൾ നടത്താറില്ല. എന്നാൽ, ഈ പൊതുസങ്കൽപത്തിന് അപവാദങ്ങൾ കൂടിവരുന്നതിന്റെ ഉദാഹരണങ്ങൾ മാധ്യമങ്ങളിൽ വരാറുണ്ടല്ലോ. അങ്ങനെ ചെയ്യുന്നതിന് അവശ്യമായ പഴുതുകൾ നിയമത്തിലുണ്ട്.
മറ്റു വൈരാഗ്യങ്ങൾ, പണംപിടുങ്ങൽ, പരപ്രേരണ മുതലായവയാകാം കാരണങ്ങൾ. അതു നിരപരാധികളെ കടുത്ത പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കും. ഈ ദുരുപയോഗ സാധ്യത കൂടുതലുള്ളത് ഒരു നിയമത്തിനും ഭൂഷണമല്ല. ഏകപക്ഷീയമായ ഒരു നിയമമാണിതെന്നു പലരും ആക്ഷേപിക്കുന്നു. ഇതിൽ സംരക്ഷണം എപ്പോഴും സ്തീക്കാണ്. പുരുഷ/ഭർതൃ പീഡനത്തിനെതിരേയും നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ടല്ലോ. നിയമത്തെ അതിന്റെ പശ്ചാത്തലത്തിൽ മനസിലാക്കിയാൽ ഇതു വിചാരത്തെക്കാൾ വികാരത്താൽ നിർമിക്കപ്പെട്ടതായി തോന്നും. നിർഭയ സംഭവത്തിൽ, പ്രത്യേകിച്ച് നിർഭയയുടെ മരണത്തിനുശേഷം സ്വാഭാവികമായും രാജ്യം മുഴുവൻ പ്രത്യേകിച്ച് സംഭവം നടന്ന ഡൽഹിയിൽ ജനരോഷം ആളിക്കത്തി.
ആ വികാരം ഉൾക്കൊണ്ടു സർക്കാർ നിയമവും പാസാക്കി. സാഹചര്യം എന്തായാലും നിയമനിർമാണം വികാരത്തെക്കാൾ വിചാരത്താലും വിവേകത്താലും നയിക്കപ്പെടണം. സ്ത്രീ-പുരുഷന്മാർ പരസ്പരം ശത്രുക്കളാണോ എന്ന തോന്നലും ഈ നിയമത്തിൽനിന്ന് ഉണ്ടാകാം. അത് ആരോഗ്യകരമല്ല.
"സ്വഛഭാരത്' നല്ല പദ്ധതിയാണ്. ഏറെ പൊതു ബോധവത്കരണവും അതേക്കുറിച്ചു നടക്കുന്നുണ്ട്. അതുപോലെയെങ്കിലും, സ്ത്രീത്വത്തോട് ആദരവും സ്ത്രീകളോടു ബഹുമാനവും കരുതലുമുള്ള ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിനു സർക്കാരുകൾക്കു കടമയില്ലേ? അതോ, കൂച്ചുവിലങ്ങിടുന്ന നിയമമുണ്ടാക്കി, ബാക്കിയെല്ലാം പോലീസിനു വിട്ടിട്ടു സർക്കാരുകൾ കൈയും കെട്ടി ഇരുന്നാൽ മതിയോ? ലൈംഗികതയോടും സ്ത്രീത്വത്തോടുമൊക്കെ ഭാവാത്മകമായ ഒരു മനോഭാവം രൂപപ്പെടുത്താനുള്ള കടമ സർക്കാരിനുണ്ട്; ഒപ്പം നമുക്കെല്ലാവർക്കും.
ചില കോടതിവിധികൾ
അടുത്ത കാലത്തെ ചില സുപ്രീംകോടതി വിധികൾ പലരിലും പല സംശയങ്ങളും ഉയർത്തുന്നുണ്ട്. പ്രശ്നങ്ങൾ കോടതിക്കുള്ളിൽ പരിഹരിക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നപ്പോഴാണല്ലോ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ഉൾപ്പെടെ നാലു മുതിർന്ന ജഡ്ജിമാർ ഇക്കൊല്ലം ജനുവരി പന്ത്രണ്ടിനു പത്രസമ്മേളനം നടത്തി ജനത്തോടു കാര്യം പറഞ്ഞത്. അതിൽ പ്രധാനപ്പെട്ടതു ജഡ്ജി ലോയയുടെ മരണകാരണത്തെക്കുറിച്ചുള്ള പുനർവിചാരണ സംബന്ധിച്ചായിരുന്നു. ഈ കേസിലെ ഒരു കുറ്റാരോപിതൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ദേശിയ നേതാവാണ്. പക്ഷേ തനിക്കു തൊട്ടുതാഴെയുള്ള എട്ടു സീനിയർ ജഡ്ജിമാരെ അവഗണിച്ച് പത്താം റാങ്കുകാരന്റെ ബഞ്ചിനാണ് അന്നത്തെ ചീഫ് ജസ്റ്റീസ് ഈ കേസ് വിട്ടത്. ഇതിനോടുള്ള പ്രധിഷേധം കൂടിയായിരുന്നു ജഡ്ജിമാരുടെ പരസ്യ പ്രസ്താവന. അവർ ഭയപ്പെട്ടതുപോലെ തന്നെ വിധി വരുകയും ചെയ്തു. എല്ലാം ക്ലീൻ!
അഴിമതി ഉൾപ്പടെയുള്ള ചില ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്നത്തെ ചീഫ് ജസ്റ്റീസിനെ കുറ്റവിചാരണ ചെയ്യണമെന്നുള്ള ആവശ്യം ശക്തമായപ്പോൾ കോടതി പരാതി കേൾക്കാൻ തയാറായി. പക്ഷേ, ആരുടെ ഉത്തരവ് പ്രകാരം, ഏത് ബെഞ്ച് എന്ന കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നതുകൊണ്ടു പരാതി പിൻവലിക്കേണ്ടിവന്നു. കുറ്റാരോപിതൻതന്നെ വിധികർത്താക്കളെ നിശ്ചയിച്ചുവോ എന്ന ചോദ്യവും അക്കാലത്ത് നാം കേട്ടതാണല്ലോ.
കളങ്കപ്പെട്ട പ്രതിച്ഛായ മെച്ചപ്പെടുത്താനാണു കസേര ഒഴിയുന്നതിനുമുന്പ് ചീഫ് ജസ്റ്റീസ് ചില ജനപ്രിയ വിധികൾ പുറപ്പെടുവിച്ചതെന്നു ചിലർ പറയുന്നു. മൗലികാവകാശം, സ്വകാര്യത, തുല്യത എന്നിവയുടെ പേരിൽ ഐപിസിയുടെ രണ്ടു വകുപ്പുകൾ (377, 497) റദ്ദാക്കി ലൈംഗികതയിൽ ഇന്ത്യൻ ജനതയ്ക്ക് ഏതാണ്ടു പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണല്ലോ. അർഹരായവർക്ക് അവകാശങ്ങൾ ലഭിക്കട്ടെ. പക്ഷേ വിധികൾ ഉൾക്കൊള്ളുന്ന വിപത്തുകളെയും ഭീക്ഷണികളേയും അവഗണിക്കാനാവില്ലല്ലോ.
സ്വവർഗ വിവാഹം നിയമ വിധേയമാക്കിയതു ലൈംഗിക ന്യൂനപക്ഷത്തിന്റെ മൗലികാവകാശങ്ങൾ ഉറപ്പാക്കാനായിരുന്നല്ലോ. പക്ഷേ, എന്തുകൊണ്ടാണ് (സ്വവർഗാനുരാഗം ഉൾപ്പെടെ) ലൈംഗികാഭിമുഖ്യം ജന്മനാ ഉണ്ടാകുന്നതാണന്നു കോടതി പറഞ്ഞതെന്ന് മനസിലാകുന്നില്ല.
സ്വവർഗാനുരാഗത്തിന്റെ കാരണം ഇപ്പോഴും സങ്കീർണവും "ഇന്നത്' എന്ന് ഉറപ്പിച്ചു പറയാനാകാത്തതുമായി നിലകൊള്ളുന്നു. പഠനങ്ങൾ അനുസരിച്ച് ഫീറ്റസ് അവസ്ഥയിലുണ്ടാകാവുന്ന ക്രമംവിട്ട ഹോർമോണ് (പ്രത്യേകിച്ച് ടെസ്റ്റോസ്റ്റെരോണ്) സ്വാധീനം, ടെംപ്രമെന്റ്, കുട്ടിക്കാലത്ത് മാതാപിതാക്കളോടുള്ള ബന്ധത്തിന്റെ സ്വഭാവം, പിന്നീട് ആവർത്തിച്ചുണ്ടാകാവുന്ന ലൈംഗികാനുഭവങ്ങൾ എന്നിവയൊക്കെ കാരണങ്ങൾ ആകാം. കാരണങ്ങളനുസരിച്ചു സ്വവർഗാനുരാഗത്തെ പല തലങ്ങളായി തിരിക്കാം; എല്ലാം ജന്മനാ ഉണ്ടാകുന്നവയല്ല.
എല്ലാത്തിനും സ്വാതന്ത്ര്യം വേണോ?
പ്രായപൂർത്തിയായവർ ഉഭയസമ്മതത്തോടെ രഹസ്യമായി നടത്തുന്ന സ്വകാര്യ ലൈംഗികവേഴ്ച കുറ്റവിമുക്തമാക്കിയതാണു മറ്റൊരു കാര്യം. പൊതു ഇടത്തിലാകരുത്: അതു പൊതുധാർമികതയ്ക്കും മര്യാദയ്ക്കും എതിരാകും. അത്രയും നന്ന്. ഭരണഘടനാ ധാർമികതയാണ്, സാമൂഹിക ധാർമികതയല്ല നടപ്പാകേണ്ട ത് എന്നാണു കോടതി അധ്യക്ഷൻ പറഞ്ഞത്. ഏതായാലും വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്രനന്മയും സുസ്ഥിതിയും ആണല്ലോ ധാർമികത ഉന്നം വയ്ക്കുന്നത്. അപ്പോൾ പൊതു ഇടവും സ്വകാര്യ ഇടവും തമ്മിൽ ഇത്ര വേർതിരിവ് വേണോ?
ലൈംഗികതയെക്കുറിച്ച് അപക്വവും സ്വാർഥവുമായ ആശയങ്ങൾ മനസിലും, നന്മയ്ക്കും തിന്മയ്ക്കും യഥേഷ്ടം ഉപയോഗിക്കാവുന്ന ആധുനിക സാങ്കേതികോപകരണങ്ങൾ പോക്കറ്റിലും കൊണ്ടുനടക്കുന്നവർക്കു നല്ലകാലം. മദ്യവും മയക്കുമരുന്നും ആവശ്യകാർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുക്കാൻ പരസ്പരം മത്സരിക്കുന്ന ബാറുകളും ഹോട്ടലുകളും റസ്റ്ററന്റുകളും കൂടിച്ചേരുന്പോൾ എല്ലാവർക്കും ചാകര. ഈ ചരിത്രവിധി സൃഷ്ടിക്കുന്ന ചരിത്രം തെളിഞ്ഞുവരാൻ കുറേനാൾ എടുക്കുമെന്നു മാത്രം. കേടതിവിധിയെ ന്യായീകരിക്കാൻ മറ്റു ചില രാജ്യങ്ങളെയുംു സംസ്കാരങ്ങളെയും ചൂണ്ടിക്കാട്ടിയതുകൊണ്ടു കാര്യമില്ല. ഓരോ സംസ്കാരത്തിനും, ഗുണദോഷങ്ങൾ ഉൾപ്പെടെ, അതതിന്റെ തനിമയുണ്ട്.
മുൻപറഞ്ഞ വിധിയെ കടത്തിവെട്ടുന്നതാണു വ്യഭിചാരത്തെ കുറ്റവിമുക്തമാക്കുന്ന വിധി. നിലവിലിരുന്ന നിയമത്തിൽ ഭാര്യയുടെ പരസംഗമം കുറ്റകരവും ഭർത്താവിന്റേതു കുറ്റമില്ലാത്തതുമായിരുന്നു. അതു തീർച്ചയായും വിവേചനാപരവുമായിരുന്നു. അതു പരിഹരിക്കാൻ രണ്ടുപേരുടെയും പരസംഗമം കുറ്റകരമാക്കാമായിരുന്നു. അങ്ങനെ വിവേചനമില്ലാതാക്കാനും വിവാഹത്തിന്റെയും കുടുംബത്തിന്റെയും ഭദ്രത നിലനിർത്താനും സാധിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ രണ്ടുപേർക്കും പരസംഗമത്തിനുള്ള ലൈസൻസ് കൊടുത്തിരിക്കുകയാണ്.
ഈ സ്ഥിതിക്ക് ഉഭയസമ്മതത്തിലൂടെ നടക്കുന്ന പരസ്പര ബന്ധത്തിന്റെ ഉടന്പടി/ കരാർ ആയ വിവാഹത്തിന്റെ വിലയും നിലയും എന്താണ്? നിയമം അംഗീകരിച്ചിട്ടുള്ള ഒരു കരാറാണല്ലോ വിവാഹം. പ്രായപൂർത്തിയായവരുടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികവേഴ്ച കുറ്റവിമുക്തമാക്കിയപ്പോൾ അത്തരമൊന്നു വിവാഹിതരുടെ ഇടയിലേക്ക് വരുമെന്നു സാമാന്യ ജനം വിചാരിച്ചിരുന്നില്ല.
കുടുംബബന്ധങ്ങൾ തകർക്കരുത്
വ്യക്തിസ്വാതന്ത്ര്യത്തിനു പരമപ്രാധാന്യം കൊടുക്കുന്പോൾ സമൂഹം എന്നൊരു യാഥാർഥ്യം ഉണ്ടെന്നു നിയമം വ്യാഖ്യാനിക്കുന്നവർ ഓർക്കണം എന്നൊരു അപേക്ഷയുണ്ട്. സമൂഹം വെറും ആൾക്കൂട്ടമല്ല. സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഉള്ളതും, പരസ്പരവും സമൂഹത്തോടു പൊതുവെയും കടമകളും ഉത്തരവാദിത്വങ്ങളുമുള്ള വ്യക്തികളുടെ കൂട്ടായ്മയാണത്. രാജ്യമായാലും സംസ്ഥാനമായാലും സർക്കാർ മുതൽ താഴോട്ടു വിവിധ സംവിധാനങ്ങളും സ്ഥാപനങ്ങളും സംഘങ്ങളും ഒരു സമൂഹത്തിലുണ്ട്. അതിന്റെ അടിസ്ഥാന (സാമൂഹിക) ഘടകമാണു കുടുംബം. വ്യക്തിയും പൗരനും വിശ്വാസിയും അവിശ്വാസിയുമൊക്കെ ജനിക്കുന്നതും വളരുന്നതും അവിടെയാണ്. വിവിധ തലങ്ങളിലുള്ള അടിസ്ഥാന രൂപീകരണം ലഭിക്കുന്നതും അവിടെത്തന്നെ. അതുകൊണ്ടു കുടുംബത്തെ "സമൂഹത്തിന്റെ കണ്ട്രോൾ റൂം' എന്നു വിളിക്കാറുണ്ട്. സമൂഹം ഉരുവാകാൻ ആവശ്യമായ മൗലികദൗത്യങ്ങൾ നിർവഹിക്കാൻ കുടുംബത്തെപ്പോലെ മറ്റൊരു ഏജൻസിക്കും സാധിക്കില്ല.
കുടുംബഭദ്രതയും കുടുംബ ബന്ധങ്ങളും ഭാരതീയ സംസ്കാരത്തിന്റെ വിലപ്പെട്ട സവിശേഷതകളാണ്. അതിനാൽ അവയ്ക്കു കോടാലിവയ്ക്കുന്ന ഈ വിധി ഇന്ത്യയിലെ സാമാന്യ ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. വിധിയെ തുണച്ച് ഒരു പ്രശസ്ത അഭിഭാഷകന്റെ വാദവും കേട്ടു. വ്യഭിചാരം വിവാഹത്തിന്റെ പരിശുദ്ധിക്കു ഭീഷണിയാണെന്നതിന് എംപിരിക്കൽ തെളിവുകളില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പരോക്ഷമായിട്ടെങ്കിലും വിവാഹ ബന്ധത്തിന്റെ പരിശുദ്ധി അംഗീകരിച്ചത് നല്ല കാര്യം. വ്യഭിചാരം വിവാഹപരിശുദ്ധിക്ക് ഭീഷണിയല്ലെങ്കിൽ പിന്നെന്താണ് ഭീഷണി?
ഭരണഘടനയുടെ സാധൂകരണത്തിന് എന്ത് എംപിരിക്കൽ തെളിവാണുള്ളത്. അതനുസരിച്ച് ഉണ്ടാക്കപ്പെടുന്ന നിയമങ്ങൾക്ക് എംപിരിക്കൽ തെളിവുകളുണ്ടോ?
കോടതിവിധികൾക്ക് എന്ത് എംപിരിക്കൽ തെളിവാണുള്ളത്. സാക്ഷിമൊഴികൾ എംപിരിക്കൽ തെളിവാണെന്നു പറഞ്ഞാലും അവയുടെ വിശ്വാസ്യതയ്ക്ക് എന്ത് എംപിരിക്കൽ തെളിവ്? ചിലപ്പോൾ ശാസ്ത്രീയ തെളിവുകൾ കിട്ടും; പക്ഷേ പലപ്പോഴും അവയ്ക്ക് ഉപോത്ബലക തെളിവുകൾ വേണ്ടിവരും. കോടതി വിധികൾക്കു കൃത്യമായ എംപിരിക്കൽ തെളിവുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഒരേ കേസിന്റെ വിധി വ്യത്യസ്ത ബെഞ്ചുകളും കോടതികളും കയറിയിറങ്ങുന്പോൾ മാറുകയും ചിലപ്പോൾ തലകീഴായി മറിയുകയും ചെയ്യുന്നത്? എംപിരിക്കൽ തെളിവുകളേക്കാൾ മനുഷ്യന്റെ സാമൂഹികബോധം, യുക്തി, ബുദ്ധി, മനഃസാക്ഷി എന്നിവയുടെ വെളിച്ചത്തിലല്ലേ മുകളിൽ പറഞ്ഞ കാര്യങ്ങൾ നാം അംഗീകരിക്കുന്നതും സ്വീകരിക്കുന്നതും?
ഒരു പ്രശ്നം പരിഹരിച്ചപ്പോൾ രണ്ടു പ്രശ്നങ്ങൾക്കു വിധി ആക്കംകൂട്ടിയിട്ടുണ്ട്. വഞ്ചിക്കപ്പെട്ട പങ്കാളിക്കു വിവാഹമോചനത്തിന് അപേക്ഷനൽകി, ആ കേസിന്റെ പുറകെ നടക്കാം. ആ ആൾ ആത്മഹത്യ ചെയ്താൽ മറ്റേ പാർട്ടിക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസിനു കേസെടുക്കാം; അങ്ങനെ പോലീസിനും പണികിട്ടും. കുറേ വർഷങ്ങൾ കഴിയുന്പോൾ വഞ്ചിക്കപ്പെട്ട ഒരു വ്യക്തി ഈ വിധിയുടെ വെളിച്ചത്തിൽ ആത്മഹത്യ തന്റെ മൗലികാവകാശമാണെന്നു പറഞ്ഞ് കോടതിയെ സമീപിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. മദ്യപാനം മൗലികാവകാശമാണെന്നു പറയുന്ന ഏറെപ്പേരുള്ള നാടാണിത്. സ്വാതന്ത്ര്യം, അവകാശം, മനുഷ്യാവകാശം, മൗലികാവകാശം എന്നിവയെ പര്യായപദങ്ങളായിട്ടാണു ചിലർ കാണുന്നതെന്നു തോന്നുന്നു.
വിവാഹത്തിന്റെ കാതൽ ആത്മാർഥ സ്നേഹമാണ്. ആത്മാർഥ സ്നേഹമുണ്ടെങ്കിൽ വ്യഭിചാരത്തിനു പോകുമോ? സ്നേഹമില്ലാത്ത വിവാഹത്തിന് അർഥവുമില്ലല്ലോ. ഇതു ചില ആദർശവാദികളുടെ ചോദ്യമാണ്. മനുഷ്യൻ നിയമങ്ങൾ ഉണ്ടാക്കുന്നതു വാനവജീവികൾക്കോ മാലാഖമാർക്കോ വേണ്ടിയല്ല. മാംസവും രക്തവും ലൈംഗികതയും അതിന്റെ പ്രലോഭനങ്ങളും ഒക്കെയുള്ള ഈ ലോകത്തു ജീവിക്കുന്ന മനുഷ്യർക്കു വേണ്ടിയാണ്. അവന്/അവൾക്ക് ആത്മാർഥമായി സ്നേഹിക്കാൻ സാധിക്കും. പക്ഷേ അതിനിടയ്ക്കു വീഴ്ചകളും ഉണ്ടാകാം. ആദർശവാദികളെപ്പോലെ പരിപൂർണർ അല്ലാത്തവർ സമൂഹത്തിൽ ഉണ്ടല്ലോ. അങ്ങനെയുള്ളവർക്കു നിയമത്തിന്റെ വിലക്ക് തെറ്റിലേക്ക് പോകാതിരിക്കാൻ സഹായമാകുമെങ്കിൽ ആദർശവാദികൾ എന്തിന് അസ്വസ്ഥരാകുന്നു?
ഒരു സംഭവം സൂചിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം. ജയിൻ റോ (യഥാർഥ പേരല്ല) എന്ന ഡാളസുകാരി ഗർഭഛിദ്രം സ്ത്രീയുടെ സ്വകാര്യതയുടെ ഭാഗമാണെന്നു വാദിച്ച് കൗണ്ടി കോർട്ടിൽ നൽകിയ പരാതി തള്ളപ്പെട്ടപ്പോൾ അവർ യുഎസ് സുപ്രീംകോടതിയെ സമീപിച്ച് 1973ൽ അനുകൂല വിധി സന്പാദിക്കുകയും പ്രോചോയിസുകാരുടെ താരമാകുകയും ചെയ്തു. പിന്നെ സംഭവിച്ചതിനെക്കുറിച്ച് അവർതന്നെ പറയട്ടെ: കേസ് ജയിച്ചെങ്കിലും കുഞ്ഞിനെ ഞാൻ നശിപ്പിച്ചില്ല. സാധാരണ രീതിയിൽ പ്രസവിച്ച് കുഞ്ഞിനെ അഡോപ്ഷന് കൊടുത്തു. എങ്കിലും ഗർഭഛിദ്ര ക്ലിനിക്കിലെ ജോലി തുടർന്നു. പിന്നെ അതും ഉപേഷിച്ച് പ്രോലൈഫ് പ്രവർത്തകയായി. ഗർഭഛിദ്രം കുഴപ്പമൊന്നുമുണ്ടാക്കില്ല എന്നു പറയുന്നതു ശരിയല്ല. അതിനുശേഷം കുറ്റബോധവും വിഷാദവും പേറിനടക്കുന്ന ഏറെപ്പേരെ ഞാൻ ക്ലിനിക്കിൽ കണ്ടുമുട്ടിയിട്ടുണ്ട്.
നിയമത്തെ കൂടെക്കൂട്ടിയിട്ടും ജെയിൻ റോ ധാർമികതയുടെ സ്വരം തന്നെ കേട്ടു. വ്യക്തിത്വത്തിന്റെ കരുത്താണു ധാർമികത. ധാർമികബോധം നിയമനിർമാണത്തെ ശുദ്ധീകരിക്കുകയും നിയമബോധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
ഡോ. തോമസ് ശ്രാന്പിക്കൽ
പാളംതെറ്റുന്ന നിയമങ്ങളും താളംപിഴയ്ക്കുന്ന വിധികളും
09:38 PM Oct 17, 2018 | Deepika.com