സൗദി അറേബ്യ-കാനഡ നയതന്ത്രബന്ധം അതിന്റെ ഏറ്റവും പരീക്ഷണ കാലഘട്ടങ്ങളിലൂടെ കടന്നുപോവുകയാണ്. സ്ത്രീസുരക്ഷയ്ക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും പോരാടുന്നവരെ സൗദി തുറുങ്കലിലടച്ചതാണു കാനഡയെ പെട്ടെന്നു പ്രകോപിപ്പിച്ചിരിക്കുന്നത്.
സൗദി അറേബ്യ സ്ത്രീകൾക്ക് ഏറെ സ്വാതന്ത്ര്യം അടുത്തിടെ നൽകിയെങ്കിലും ഇരുണ്ടയുഗം അവിടെ അവസാനിച്ചിട്ടില്ലെന്നുവേണം കരുതാൻ. പരിഷ്കാരിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ (എംബിഎസ്) സ്ത്രീകൾക്കു പൊതുനിരത്തിൽ വാഹനമോടിക്കുന്നതിനുള്ള അനുമതിയൊക്കെ നൽകിയെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന് ആ രാജ്യത്ത് ഇപ്പോഴും കൂച്ചുവിലങ്ങുകളുണ്ട്.
കടുത്ത യാഥാസ്ഥിതികത്വം പുലർത്തുന്ന ഇറാനുമായി തട്ടിച്ചുനോക്കിയാൽ സൗദി സ്ത്രീശക്തീകരണത്തിന്റെ കാര്യത്തിൽ മുന്പിലാണ്. 1979ൽ ഇറാനിൽ ഷാ ഭരണകൂടത്തെ അട്ടിമറച്ച് ആയത്തുള്ള ഖുമൈനി അധികാരത്തിലേറിയതോടുകൂടിയാണ് യാഥാസ്ഥികവാദങ്ങൾക്കു യഥാർഥത്തിൽ പശ്ചിമേഷ്യയിൽ മുന്നേറ്റമുണ്ടാകുന്നത്. സുന്നി ലോകത്തെ ആധിപത്യമുള്ള സൗദിയും അധികാരങ്ങളെല്ലാം മതനേതാക്കളുടെ പരമോന്നത സഭയിലേക്ക് ഇറാന്റെ ചുവടുപിടിച്ച് കേന്ദ്രീകരിച്ചു.
സമർ ബദാവി എന്ന മനുഷ്യാവകാശ പ്രവർത്തകയെ സൗദി ജയിലിലടച്ചതാണു കാനഡയെ ഒടുവിൽ പ്രകോപിപ്പിച്ചിരിക്കുന്നത്. അവരുടെ സഹോദരൻ റൗഫ് ബദാവിയെയും തുടർന്നു ജയിലിലടച്ചു. സ്ത്രീ ശക്തീകരണത്തിനായി പ്രവർത്തിക്കുന്ന ഇവർക്കു കനേഡിയൻ പൗരത്വവുമുണ്ട്. കനേഡിയൻ വിദേശകാര്യമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡ് ഇരുവരുടെയും മോചനത്തിനായി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രസ്താവന സൗദിയിലെ കനേഡിയൻ അംബാസഡർ ഏറ്റുപിടിച്ചതാണു നയതന്ത്രയുദ്ധത്തിലേക്കു കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചത്.
രോഷാകുലനായ സൗദി ഭരണാധികാരി എംബിഎസ് കനേഡിയൻ അംബാസഡറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടു. സൗദിയുടെ ആഭ്യന്തര സുരക്ഷാകാര്യങ്ങളിൽ വൈദേശിക കൈകടത്തലുകൾ ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്ന മുന്നറിയിപ്പു നൽകാനും എംബിഎസ് മറന്നില്ല. തങ്ങൾക്ക് അനഭിമതരായ നയതന്ത്രജ്ഞരെ പുറത്താക്കുക മാത്രമല്ല വ്യാപാരബന്ധം നിർത്തലാക്കാനും എംബിഎസ് ഉത്തരവിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ നിർത്തലാക്കാനും കനേഡിയൻ ആശുപത്രികളിൽ ചികിത്സയിലുള്ള സൗദി രോഗികളെ എത്രയും പെട്ടെന്ന് അമേരിക്കൻ ആശുപത്രികളിലേക്കു മാറ്റാനും അടക്കമുള്ള നിർണായക തീരുമാനങ്ങളാണ് എംബിഎസ് തുടർന്നെടുത്തത്.
പതിനയ്യായിരത്തോളം സൗദി വിദ്യാർഥികൾ കാനഡയിലെ പല സർവകലാശാലകളിലുമായി പഠിക്കുന്നുണ്ട്. ഇവരോട് എത്രയും പെട്ടെന്നു സമാന സിലബസുള്ള അമേരിക്കൻ സ്ഥാപനങ്ങളിലേക്കു മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണു റിയാദ് ഭരണകൂടം.
സമർ ബദാവി വർഷങ്ങളോളം സൗദിയുടെ രക്ഷാകർതൃത്വ നിയമത്തിനെതിരായ പോരാട്ടങ്ങളിലായിരുന്നു. സൗദി വനിതകൾ നിർബന്ധമായും പുരുഷന്മാരായ രക്ഷാകർത്താക്കൾക്കൊപ്പമേ സഞ്ചരിക്കാവൂ എന്ന നിയമം ആധുനിക പരിഷ്കൃത ലോകത്തിനു ചേരുന്നതല്ല എന്ന വാദമാണു സൗദിയിലെ യാഥാസ്ഥിതിക ഭരണാധികാരികളെ ചൊടിപ്പിച്ചത്. അതിനെ അനുകൂലിച്ച് ഇന്റർനെറ്റിൽ ലേഖനമെഴുതിയ ബദാവിയുടെ സഹോദരനു സൗദി വിധിച്ചതു പത്തു വർഷത്തെ കഠിനതടവും 1000 അടിയും എന്ന പ്രാകൃത ശിക്ഷ.
പാശ്ചാത്യ ശക്തികൾ പൊതുവിൽ സൗദിയോട് ഇപ്പോൾ മൃദു സമീപനമാണു പുലർത്തിവരുന്നത്. സൗദി-യുഎഇ-ഇസ്രയേൽ- അമേരിക്കൻ സഖ്യം എന്നുപോലുമുള്ള വ്യാഖ്യാനങ്ങളും ചിലർ നടത്തുന്നുണ്ട്. കാനഡയ്ക്കെതിരായ സൗദിയുടെ നയതന്ത്രയുദ്ധത്തിൽ അമേരിക്ക അടക്കമുള്ള ശക്തികളുടെ മൗനം അർഥഗർഭമാണ്.
കാനഡയുടെ പശ്ചിമേഷ്യയിലെ രണ്ടാമത്തെ വലിയ സാന്പത്തിക സഹകരണ പങ്കാളിയാണു സൗദി അറേബ്യ. 1200 കോടി ഡോളറിന്റെ ആയുധക്കരാറും കാനഡയ്ക്കു റിയാദുമായിട്ടുണ്ട്. ബദാവിയുടെ കുടുംബത്തിനു രാഷ്ട്രീയാഭയം നൽകിയതിലൂടെ കാനഡ ഇതെല്ലാം നഷ്ടമാക്കി. എങ്കിലും മനുഷ്യാവകാശങ്ങൾക്കും സ്ത്രീസമത്വത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിലപാടിൽ കാനഡ മുന്പിൽത്തന്നെയുണ്ടാവുമെന്നതു പലരും സ്വാഗതം ചെയ്യുന്നു.
ഡോ. സന്തോഷ് വേരനാനി
സൗദി-കാനഡ തർക്കം മുറുകുമ്പോൾ
09:35 PM Oct 17, 2018 | Deepika.com