ലോകവിചാരം / സെർജി ആന്റണി
തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടെങ്കിലും അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാൻ വഴിതേടുകയാണ് മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീൻ. വേണ്ടാത്ത പണിക്കു പോയാൽ വെറുതെ വിടില്ലെന്ന് അമേരിക്ക യാമീനു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ജനവിധി അട്ടിമറിക്കാൻ ശ്രമിക്കരുതെന്നു ബ്രിട്ടനും യൂറോപ്യൻ യൂണിയനും ഇന്ത്യയും ആവശ്യപ്പെട്ടു. സെപ്റ്റംബർ 23 നായിരുന്നു മാലദ്വീപിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റ് യാമീനെ അട്ടിമറിച്ച് ഐക്യ പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹീം മുഹമ്മദ് സോലിഹ് വിജയിച്ചു.
തെരഞ്ഞെടുപ്പിനു മുന്പു തന്നെ പ്രമുഖ പ്രതിപക്ഷ നേതാക്കളെയെല്ലാം യാമീൻ ജയിലിലാക്കിയിരുന്നു. മറ്റു ചിലർ രാജ്യം വിട്ടു. മാധ്യമങ്ങളെയും യാമീൻ കൈയിലെടുത്തിരുന്നു. പക്ഷേ ജനം ഇതൊന്നും ഗൗനിച്ചില്ല. ബാലറ്റിൽ അവർ വിധി നടപ്പാക്കി.
തോറ്റു തുന്നം പാടിയെങ്കിലും പ്രസിഡന്റ് അബ്ദുള്ള യാമീൻ കളി തുടങ്ങി. തെരഞ്ഞെടുപ്പിലാകെ കൃത്രിമം നടന്നെന്നായി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ തെരഞ്ഞെടുപ്പ് എന്നാണു യാമീന്റെ പ്രോഗ്രസീവ് പാർട്ടി(പിപിഎം) പുറപ്പെടുവിച്ച പ്രസ്താവനയിൽ ആരോപിച്ചത്.
തെരഞ്ഞെടുപ്പു റദ്ദാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നുമാവശ്യപ്പെട്ടു യാമീൻ സുപ്രീംകോടതിയെ സമീപിച്ചു. ഞായറാഴ്ച ഹർജി പരിഗണിച്ചെങ്കിലും വാദം പൂർത്തിയായില്ല.
സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പു നടത്തിയില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഇലക്ഷനു മുന്പുതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. സോലിഹിനെ അധികാരത്തിലേറ്റാൻ ചരടുവലിച്ച മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് മാതൃരാജ്യത്തേക്കുള്ള മടക്കയാത്രയ്ക്കൊരുങ്ങുന്പോൾ പുറത്താകുന്ന പ്രസിഡന്റ് രാജ്യം വിടാൻ ഒരുങ്ങുകയായിരുന്നു.
അഞ്ചു വർഷ കാലാവധി അവസാനിക്കുന്ന നവംബർ 17നാണ് യാമീൻ അധികാരം കൈമാറേണ്ടത്. എന്നാൽ അതിനുമുന്പ് സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി വാങ്ങി കസേരയിൽ തുടരണമോ എന്നാണു യാമീന്റെ നോട്ടം.
അധികാരത്തിലിരിക്കുന്നവരും പുറത്തുപോകുന്നവരും ഏതെങ്കിലുമൊക്കെ കേസുകളിൽ കുരുങ്ങുക പതിവാണ്. പ്രവാസം മാലദ്വീപ് നേതാക്കൾക്കൊരു പുത്തരിയല്ല. മുഹമ്മദ് നഷീദ് പ്രവാസത്തിൽ കഴിഞ്ഞ ശ്രീലങ്കയിലേക്കു തന്നെയാണ് യാമീനെയും ക്ഷണിച്ചിരിക്കുന്നത്. ക്ഷണം മുന്നോട്ടുവച്ചതാകട്ടെ ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും.
തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം റനിൽ നഷീദിനെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചിരുന്നു. അധികാരം നഷ്ടപ്പെട്ട യാമീനെ വൈകുന്നേരം ഫോണിൽ വിളിച്ചു ശ്രീലങ്കയിലേക്കു ക്ഷണിക്കുകയും ചെയ്തു. മാലദ്വീപിൽ പ്രശ്നമുണ്ടാകുന്പോൾ പലരും ഇടത്താവളമാക്കുന്നത് ശ്രീലങ്കയെയാണ്.
കൊളംബോയിൽ മാത്രം പതിനായിരത്തോളം മാലദ്വീപുകാരുണ്ട്. ഇവരിൽ കൂടുതലും വിദ്യാർഥികളും പ്രഫഷണലുകളുമാണ്. ചികിത്സയ്ക്കെത്തുന്നവരും കുറവല്ല. മാലദ്വീപിലെ ആഭ്യന്തരവിഷയങ്ങളിൽ ശ്രീലങ്ക ഇടപെടാറില്ല. എന്നാൽ, ഇന്ത്യയുടെയും ചൈനയുടെയും കാര്യം അതല്ല.
ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുള്ള യാമീൻ ചൈനയോട് ആഭിമുഖ്യം പുലർത്തിയിരുന്നു. എന്നാൽ, പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റും ഇപ്പോഴത്തെ പ്രതിപക്ഷ വിജയത്തിന്റെ സൂത്രധാരനുമായ മുഹമ്മദ് നഷീദാകട്ടെ കടുത്ത ഇന്ത്യാ പക്ഷപാതിയാണ്. മാലദ്വീപിൽ നിഷ്പക്ഷ തെരഞ്ഞെടുപ്പു നടത്താൻ ഇടപെടണമെന്ന് ഇത്തവണയും നഷീദ് ആവശ്യപ്പെട്ടിരുന്നു. ഇതിനുമുന്പും നഷീദ് ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ടെങ്കിലും ഇന്ത്യ വളരെ സംയമനത്തോടെയാണു പ്രതികരിച്ചിട്ടുള്ളത്.
മുഹമ്മദ് സോലിഹ് പ്രസിഡന്റാകുന്നതോടെ മാലദ്വീപിന്റെ വിദേശനയത്തിൽ വ്യതിയാനമുണ്ടാകുമോ എന്നു ചൈന സംശയിക്കുന്നു. മാലദ്വീപിന്റെ തന്ത്രപ്രധാനമായ സ്ഥാനം നന്നായറിയാവുന്ന ചൈന അവിടത്തെ കാര്യങ്ങളിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ആദ്യമൊന്നറച്ചുനിന്നെങ്കിലും പുതിയ സർക്കാരും തങ്ങളോടൊപ്പം നിൽക്കുമെന്ന പ്രതീക്ഷ ചൈന പ്രകടിപ്പിച്ചിട്ടുണ്ട്.
ചൈനയുടെ തന്ത്രപ്രധാനമായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷേറ്റീവ് (ബിആർഐ), സ്വതന്ത്രവ്യാപാര കരാർ എന്നിവയോടു മാലദ്വീപ് അനുകൂല നിലപാട് തുടരണമെന്നതാണ് ചൈനയുടെ ആവശ്യം. മാലദ്വീപുമായി തങ്ങൾക്കു പരന്പരാഗത ബന്ധമാണുള്ളതെന്നും ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ നന്മയ്ക്കായുള്ള പദ്ധതികളുമായി രാജ്യം മുന്നോട്ടുപോകുമെന്നുപ്രതീക്ഷിക്കുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
മാലദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഇന്ത്യ വളരെ ജാഗ്രതയോടെയാണു വീക്ഷിക്കുന്നത്. നിരവധി ഇന്ത്യക്കാർ മാലദ്വീപിൽ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാരുടെ വീസക്കാര്യത്തിൽ നിലവിലുണ്ടായിരുന്ന തടസങ്ങൾ പുതിയ സർക്കാർ നീക്കുമെന്നാണു പ്രതീക്ഷ.
ഇരിക്കുംമുന്പ് കസേര പോയി
അധികാരത്തിലേറി ഒരു മാസം തികയുംമുന്പു സ്വീഡനിലെ പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വാനു കസേര നഷ്ടമായി. സ്റ്റെഫാനെ പുറത്താക്കാൻ മധ്യവലതുപക്ഷവും തീവ്രവലതുപക്ഷവും കൈകോർത്തു. സെപ്റ്റംബർ ഒന്പതിനായിരുന്നു സ്വീഡനിലെ തെരഞ്ഞെടുപ്പ്.
വലതുപക്ഷവും ഇടതുപക്ഷവും പുതിയ സർക്കാരുണ്ടാക്കാൻ പണിപ്പെട്ടെങ്കിലും ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയില്ല. നാലു പാർട്ടികൾ ചേർന്നുണ്ടാക്കിയ പ്രതിപക്ഷ സഖ്യനേതാവ് ഉൾഫ് ക്രിസ്റ്റേഴ്സൺ തെരഞ്ഞെടുപ്പു കഴിഞ്ഞയുടൻതന്നെ മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു.
കുടിയേറ്റ വിരുദ്ധരായ തീവ്ര വലതുപക്ഷമായ ഡെമോക്രാറ്റുകൾക്ക് ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. 18 ശതമാനം വോട്ടാണ് അവർക്കു ലഭിച്ചത്. രാജ്യത്തെ മൂന്നാമത്തെ വലിയ കക്ഷിയാവുകയും ചെയ്തു. എന്നാൽ ഇവരുമായി സഖ്യമുണ്ടാക്കാൻ മിക്ക കക്ഷികൾക്കും താത്പര്യമുണ്ടായിരുന്നില്ല. ഭാഗ്യപരീക്ഷണത്തിനു ശ്രമിച്ച സ്റ്റെഫാനാകട്ടെ കസേരയുറപ്പിക്കുംമുന്പ് ഇറങ്ങിപ്പോരേണ്ടിയും വന്നു.
വിദേശകാര്യ വനിതകൾ
അടുക്കളക്കാര്യം മാത്രമല്ല രാജ്യകാര്യവും ലോകകാര്യവുമൊക്കെ നോക്കാൻ സ്ത്രീകൾക്കു കഴിവുണ്ട്. സിരിമാവോ ബന്ദാരനായകയും ഇന്ദിരാഗാന്ധിയും ഗോൾഡാമെയറും മാർഗരറ്റ് താച്ചറുമൊക്കെ കരുത്തരായ വനിതാ ഭരണാധികാരികളായിരുന്നു. മന്ത്രിമാരായും മറ്റും നിരവധി സ്ത്രീകൾ നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. എന്നാൽ ഇത്രയേറെ വനിതകൾ വിദേശകാര്യ മന്ത്രിമാരായി ഒരേസമയം സ്ഥാനം വഹിക്കുന്നത് ഇതാദ്യമായാണെന്നു കരുതുന്നു. സംഘടനയുണ്ടാക്കത്തക്കവിധം അവർ വളർന്നിരിക്കുന്നു.
സംഘടനാ രുപവത്കരണത്തിനുശേഷം വനിതാ വിദേശകാര്യമന്ത്രിമാരുടെ ദ്വിദിന സമ്മേളനം ഈയിടെ മോൺട്രിയോളിൽ നടത്തി. 17 രാജ്യങ്ങളിൽ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതകളാണു യോഗത്തിൽ പങ്കെടുത്തത്. സുഷമാ സ്വരാജ് ഉൾപ്പെടെ ചിലർക്ക് ഇതിൽ പങ്കെടുക്കാനായില്ല. തുടർയോഗങ്ങൾ നടത്താനും അവർ തീരുമാനിച്ചു. പക്ഷേ ഈ യോഗങ്ങൾക്ക് ഔദ്യോഗികസ്വഭാവമൊന്നും ഉണ്ടാവില്ല.
കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡും യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേറിനിയുമാണ് ഈ വനിതാ വിദേശകാര്യമന്ത്രിക്കൂട്ടായ്മയ്ക്കു നേതൃത്വം നൽകിയത്.
ഞങ്ങൾ ഒരു വിത്ത് വിതച്ചു. അത് വളർന്നു വലുതായി മനോഹരമായ പൂക്കൾ സമ്മാനിക്കും- ഫെഡറിക്ക പറഞ്ഞു. വിദേശനയരൂപവത്കരണത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളാണ് അവിടെ നടന്നതെന്നും അവർ പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്ത വനിതാ മന്ത്രിമാർ, ലിംഗാധിഷ്ഠിത അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തി.
നീല റോസ
റോസപ്പൂവെന്നു കേൾക്കുന്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്നതു ചുവപ്പും വെള്ളയും നിറങ്ങളൊക്കെയാവും. എന്നാൽ നീല റോസപ്പൂ നമ്മളാരും കണ്ടിട്ടുണ്ടാവില്ല. നൂറു കണക്കിന് ഇനങ്ങളിൽപ്പെട്ട റോസച്ചെടികളുള്ള ചണ്ഡീഗഢിലെ റോസ് ഗാർഡനിൽപ്പോലും ഇല്ലാത്തൊരു പുതിയ റോസപ്പൂ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഏതാനും സസ്യശാസ്ത്രജ്ഞർ. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെയും ടിയാൻജിൻ സർവകലാശാലയിലെയും ഗവേഷകരാണു നീല റോസ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ വിജയത്തോടടുത്തിരിക്കുന്നത്. തൊഴിലാളി സർവാധിപത്യത്തിന്റെ ചെമപ്പിൽനിന്നും ചൈന മുതലാളിത്തത്തിന്റെ നിറം അണിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ.
വെള്ള റോസച്ചെടിയിൽനിന്നാണു നീല റോസ വികസിപ്പിച്ചെടുക്കുന്നത്. 20 വർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ ഏതാനും ബയോടെക്നോളജിസ്റ്റുകൾ മുന്പൊരു നീല റോസ വികസിപ്പിച്ചെടുത്തിരുന്നു. പക്ഷേ ഇത് അത്ര നീലയായിരുന്നില്ല. എന്നാൽ ഇപ്പോൾ വികസിപ്പിച്ച റോസച്ചെടിയിൽ മനോഹരമായ നീല റോസപ്പൂക്കൾ വിടരുമെന്നാണു ഗവേഷകർ പറയുന്നത്.
കസേര കൈവിടാതിരിക്കാൻ കലാശക്കളി
01:18 AM Oct 16, 2018 | Deepika.com