അനന്തപുരി /ദ്വിജൻ
കേരളത്തിൽ പ്രളയം ഉണ്ടാക്കിയ സ്നേഹത്തിന്റെയും കരുണയുടെയും പങ്കുവയ്ക്കലിന്റെയും സമത്വത്തിന്റെയും നന്മയുടെയും സഹകരണത്തിന്റെയും എല്ലാം നീരുറവകളെ വളരെ പെട്ടെന്നു പ്രളയമാക്കി മാറ്റാൻ പിണറായി സർക്കാരിനായി.
ഇപ്പോൾ വല്ലാത്ത പുലിവാലു പിടിച്ചതിന്റെ വിമ്മിട്ടത്തിലുമായി. പ്രളയം എല്ലാം നഷ്ടപ്പെടുത്തിയവരെ സഹായിക്കാൻ ജനം ഒരു മടിയുമില്ലാതെ മുന്നോട്ടുവന്നപ്പോൾ നിർബന്ധിത പിരിവും സാലറി ചലഞ്ചും എല്ലാം കൊണ്ടുവന്ന് ശോഭ കെടുത്തി. ആരും ചോദിക്കാതെ സഹായങ്ങളുമായി എത്തിയവർ അധികാരികളുടെ ധാർഷ്ഠ്യം കണ്ടപ്പോൾ മനസടച്ചു. സഹായിക്കാൻ മനസു തുറക്കാത്തവർ എപ്പോഴും ഉണ്ടാവും. പക്ഷേ സഹായിക്കാൻ വന്നവരെക്കൂടി വെറുപ്പിക്കുന്നതായിരുന്നു നിർബന്ധപ്പിരിവ്.
ദുരിതാശ്വാസ പ്രവർത്തനത്തിനു പള്ളിയിൽ പിരിച്ചാലും പള്ളിക്കൂടത്തിൽ പിരിച്ചാലും ശന്പളം പിടിച്ചാലും കൊടുക്കുന്നവർ ഒന്നു തന്നെയാവും. അവരുടെ മുന്നിൽ നമുക്കു ചെയ്യേണ്ട ദൗത്യങ്ങൾ ബോധ്യമാക്കാനായാൽ സാധിക്കുന്നവിധം മനസു തുറക്കുന്നവരാണ് ഏറെ. തങ്ങൾ നൽകുന്ന പണം ദുരുപയോഗിക്കപ്പെടുന്നില്ല എന്നു ബോധ്യപ്പെടാനും അവർക്കു നിർബന്ധമുണ്ടാവും. അതുകൊണ്ടു തന്നെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയാക്കി നിലനിർത്തുകയും മുഖ്യമന്ത്രിയുടെ പരന്പരാഗത ദുരിതാശ്വാസ നിധി അങ്ങനെ തന്നെ പ്രവർത്തിക്കുകയും ചെയ്തെങ്കിൽ കൂടുതൽ വിശ്വാസ്യത ഉണ്ടാകുമായിരുന്നു.
പൊതുപ്രവർത്തകർ നല്ലതു ചെയ്താൽ പോരാ, നല്ലതാണു ചെയ്യുന്നതെന്നു ജനത്തിന് വിശ്വാസമാവുകയും വേണം. പ്രളയത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഏതു കാലത്തും നൽകിയിരുന്ന സഹായം കൊടുക്കുന്പോഴും തങ്ങളുടെ കാശ് ഇതിനൊക്കെ ചെലവാക്കുന്നുവോ എന്ന സംശയം ഉണ്ടാവും.
കേരളം നല്ല സാന്പത്തിക ബുദ്ധിമുട്ടിലാണെന്ന് എല്ലാവർക്കും അറിയാം. തോമസ് ഐസക്കിനെപ്പോലെ ഒരു വിദഗ്ധൻ നോക്കിയിട്ടും സ്ഥിതിക്കു വലിയ മാറ്റമില്ല. മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര തലത്തിൽ വലിയ വിദഗ്ധയാണെങ്കിലും അവരുടെ ഉപദേശം കൊണ്ട് ഇവിടെ വലിയ മാറ്റം ഉണ്ടായതായി ആർക്കും അനുഭവപ്പെട്ടില്ല. പണം കിട്ടിയാൽ ധനമന്ത്രിക്കു നൂറു കൂട്ടമാണ് ആവശ്യം.
1982 ലെ കരുണാകരൻ മന്ത്രിസഭയുടെ കാലം. കേരളത്തിൽ പതിവു വെള്ളപ്പൊക്കം ഉണ്ടായി. കേന്ദ്രത്തിൽ നിന്നു പഠനസംഘം വന്നു. കരുണാകരൻ കേന്ദ്രമന്ത്രിയെ കൊണ്ടുപോയത് ഹെലികോപ്റ്ററിൽ. വെള്ളം മൂടിക്കിടന്ന കുട്ടനാട് മുഴുവൻ കാണിച്ചു. അക്കാലത്ത് 250 കോടി രൂപയോളം സഹായം മേടിച്ചെടുത്തു. ശ്വാസം മുട്ടിക്കഴിഞ്ഞ ധനമന്ത്രി കെ.എം. മാണിക്ക് കഷ്ടിച്ച് ശ്വാസം വിടാറായത് അങ്ങനെയായിരുന്നു. അതുപോലെ സംഭവിക്കില്ല എന്നൊന്നും കരുതാൻ ജനം അത്ര വിഡ്ഢികളല്ലല്ലോ.
ശബരിമല
ദൈവവിശ്വാസം ഇല്ലാത്തവരുടെ സർക്കാരാണു കേരളം ഭരിക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്. പക്ഷേ ഇന്ത്യയും കേരളവും ദൈവവിശ്വാസികളുടെ നാടാണ്. ദൈവവിശ്വാസത്തിനെതിരായ എല്ലാ നീക്കത്തെയും ജനം ഒന്നടങ്കം എതിർക്കും. ശബരിമലയിൽ പത്തു വയസിനും അന്പതു വയസിനും ഇടയ്ക്കു പ്രായമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വിശ്വാസി സമൂഹത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. മതപരമായ കാര്യങ്ങളിൽ കോടതികൾ ഇടപെടുന്നതിനെക്കുറിച്ച് ജഡ്ജിമാർക്കിടയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. വിവാദപരമായ ശബരിമല വിധിയിൽ സുപ്രീംകോടതിയിലെ വനിതാ ജഡ്ജി തന്നെ ഇക്കാര്യം അവരുടെ വിധി ന്യായത്തിൽ പറയുന്നുണ്ട്.
എങ്കിലും കോടതികൾക്ക് അടുത്തകാലത്തായി മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ വല്ലാത്ത ആവേശമാണ്. അവരിൽ പലരും ജഡ്ജിയുടെ കസേരയിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞ് കാണിക്കുന്ന കോപ്രായങ്ങൾ കൂടി കാണുന്പോൾ അവർ എന്തുകൊണ്ടാണ് നേരത്തെ ചില പ്രതികരണങ്ങളൊക്കെ നടത്തിയതെന്നു വ്യക്തമാകും. അഭിഭാഷകൻ പറയുന്നതു മനസിലാക്കാനുള്ള വിവരം ഇല്ലാത്ത ജഡ്ജി എന്നു പോലും തോന്നിയ അവസരമുണ്ട്.
കത്തോലിക്കാസഭയിലെ രാജകുമാരന്മാരാണ് കർദിനാൾമാർ എന്നു പറഞ്ഞാൽ, അതു സഭയുടെ ഒരു പദവിയെ ചിത്രീകരിക്കുന്ന രീതിയാണ്. അതു മനസിലാക്കാതെ കർദിനാൾ എന്താ രാജാവോ എന്നൊക്കെ ചോദിച്ച കെമാൽ പാഷയെപ്പോലുള്ളവർ നിതിപീഠത്തിന്റെ വില കളയുന്നു എന്നു കരുതുന്നവർ ധാരാളമാണ്. ഇത്തരക്കാർ ഉള്ളതുകൊണ്ടാവണം മതവിശ്വാസം ഇല്ലാത്തവരും മത മൈത്രി നശിപ്പിക്കണമെന്ന ചിലരും പരാതികളുമായി കോടതിയിൽ എത്തുന്നത്.
ശബരിമലയിൽ നിരോധിത പ്രായത്തിലുള്ള സ്ത്രീകൾക്കു പ്രവേശനം കൊടുക്കണമെന്ന സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ സുന്നി വിഭാഗം മുസ്്ലിംകളുടെ പള്ളികളിൽ സ്ത്രീകൾക്കു പ്രവേശനം കൊടുക്കണം എന്നും പർദ നിരോധിക്കണം എന്നും ആവശ്യപ്പെട്ട് വിശ്വ ഹിന്ദു മഹാസഭ ഹൈക്കോടതിയെ സമീപിച്ചു. സ്വന്തം മതത്തിന്റെ നവീകരണത്തിനു വേണ്ടി നോക്കാതെ മറ്റു മതത്തിലെ മാറ്റത്തിനായി ശ്രമിക്കുന്നവരുടെ ഉദ്ദേശ്യം നല്ലതല്ല എന്ന് ആർക്കാണറിയാത്തത്? മുസ്ലിം സമുദായത്തിൽ നിന്ന് ആരും ഈ ആവശ്യം ഉന്നയിച്ചില്ലല്ലോ എന്നു ചൂണ്ടിക്കാട്ടി കോടതി ആ പൊതു താത്പര്യ ഹർജി തള്ളി.
ആ ജഡ്ജിമാർ അവരുടെ ആവശ്യം അംഗീകരിക്കുന്നതിന് ന്യായം കണ്ടെത്തി ഉത്തരവായിരുന്നെങ്കിലോ? വിശ്വാസകാര്യങ്ങളിൽ അഥവാ കോടതി ഇടപെട്ടാൽ വിശ്വാസം നോക്കി വിധിക്കാനാവുന്ന ജഡ്ജിമാർ ഇല്ലെങ്കിൽ അപകടം ഉണ്ടാകും. അതാണു ശബരിമലക്കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്.
ശബരി മലയിൽ സ്ത്രീകൾക്കു പ്രവേശനമില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ഒരു പ്രത്യേക പ്രായത്തിലുള്ളവർക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു എന്നു മാത്രം. ഇന്ത്യയിൽ 18 വയസാകാതെ വോട്ടവകാശം ഇല്ല എന്നതു പോലെ ഒരു വ്യവസ്ഥ. സുപ്രീം കോടതിഎല്ലാവർക്കും പ്രവേശിക്കാം എന്നു ഭൂരിപക്ഷ തിരുമാനപ്രകാരം വിധിച്ചു. ആ വിധിയോടുള്ള ഏറ്റവും നല്ല പ്രതികരണങ്ങളിൽ ഒന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റേതായിരുന്നു. സിപിഎംകാരനായ പ്രസിഡന്റ് പത്മകുമാർ പറഞ്ഞു, കോടതി എന്തു പറഞ്ഞാലും അയ്യപ്പനിൽ വിശ്വാസമുള്ള സ്ത്രീകൾ കോടതി അനുവദിച്ച പ്രായത്തിൽ മല ചവിട്ടില്ലെന്ന്. ആ വികാരം പക്ഷേ പിണറായി അംഗീകരിച്ചില്ല. അദ്ദേഹം കണ്ണുരുട്ടിയപ്പോൾ പത്മകുമാർ വാലുമടക്കി. വിധി നടപ്പാക്കുമെന്നു പിണറായി വാശിപിടിച്ചു.
കേരളത്തിൽ സവർണ ഹിന്ദുത്വം വീണ്ടും വേരുറപ്പിക്കാൻ ഉന്നതതലങ്ങളിൽ നടന്ന ഗൂഢാലോചനയുടെ ഫലമാണ് ഈ വിധി എന്നു താഴമണ് തന്ത്രികുടുംബത്തിലെ രാഹുൽ ഈശ്വർ പറഞ്ഞപ്പോൾ സംശയിച്ചവർക്ക് എല്ലാം മനസിലായി വരുന്നു. ബിജെപിയുടെ ദേശീയ നേതൃത്വം വിധിക്കനുകൂലമായിരുന്നു എങ്കിലും കേരളത്തിലെ വിശ്വസിക്കുന്ന ഹൈന്ദവർ ശബരിമല വിധിക്കെതിരാണെന്ന് മനസിലായതോടെ ബിജെപി ലോംഗ് മാർച്ച് നടത്തുന്നു. 1990 സെപ്റ്റംബറിൽ അഡ്വാനി ഗുജറാത്തിൽ നിന്ന് അയോധ്യയിലേക്ക് നടത്തിയ രഥയാത്രയുടെ മാതൃകയിലുള്ളതാണ് ഈ യാത്ര എന്നു സിപിഎം മനസിലാക്കുന്നു. അന്നു യാത്ര അയോധ്യയിലെത്താൻ വി.പി. സിംഗ് സർക്കാർ സമ്മതിച്ചില്ല. ബിഹാറിൽ ലാലു പ്രസാദ് സർക്കാർ യാത്ര തടഞ്ഞു. അഡ്വാനിയെയും ഒന്നര ലക്ഷം പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ബിജെപി വല്ലാതെ വളർന്നു.
ഹിന്ദുവികാരം വല്ലാതെ ശക്തമാണ്. കോണ്ഗ്രസിന് അണികളെ പിടിച്ചുനിർത്താനാവുന്നില്ല. കോണ്ഗ്രസിന്റെ കൊടി പിടിക്കാതെ മാർച്ചിൽ പങ്കെടുക്കാം എന്ന് പാർട്ടി സമ്മതിച്ചതായാണു വാർത്ത. കോണ്ഗ്രസിന്റെ കൊടി പറ്റില്ലെങ്കിൽ ബിജെപിയുടെ കൊടി പിടിച്ചേക്കാം എന്ന് അവർ കരുതാം. ശബരിമല വിഷയം ബിജെപി രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നു എന്നു മനസിലായ പലരും സമരത്തിൽ നിന്നു പിന്മാറുന്നു. പന്തളം രാജകുടുംബം ബിജെപിക്ക് ഒപ്പമില്ല എന്നു വ്യക്തമാക്കി. അവർ എന്നും ഇടതുപക്ഷമായിരുന്നു എന്നും ഒളിജീവിതകാലത്ത് ഇഎംഎസിന് അഭയം കൊടുത്തവരാണെന്നും ബിജെപി തിരിച്ചടിച്ചു.
കളം ബിജെപി കൊണ്ടുപോകുന്നു എന്നും കോണ്ഗ്രസ് മാപ്പുസാക്ഷിയാകുന്നു എന്നും കണ്ടതോടെ സിപിഎം ഉണർന്നു. ചർച്ചകൾക്കു സന്നദ്ധമായി.വല്ലാത്ത പുലിവാലാണ് പിടിച്ചത് എന്നു പിണറായിക്ക് ഇപ്പോൾ മനസിലായി. റിവ്യു ഹർജി കൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഉണ്ടാവാത്ത പ്രത്യാഘാതങ്ങളാണ് ഉണ്ടാവുന്നത്. വനിതാ ജീവനക്കാർ ശബരിമലയിൽ ജോലിക്കു പോകുവാൻ വിസമ്മതിക്കുന്നു. ഏതായാലും തുലാമാസത്തിലെ ചടങ്ങുകൾക്കു പുതിയ ക്രമീകരണം ഒന്നും വേണ്ട എന്നാണു തീരുമാനം. വിധി കേട്ട് ലഹരികയറി ആരെങ്കിലും വന്നാൽ എന്താവുമോ പൂരം!
പിണറായിതന്നെ കളത്തിലിറങ്ങുകയാണ്. മൂന്നു മേഖലാറാലികൾ, വിശദീകരണങ്ങൾ. അണികളെ പിടിച്ചുനിർത്തണമെങ്കിൽ അവരുടെ മതവിശ്വാസം സംരക്ഷിക്കാനുള്ള നടപടി വേണമെന്നു കൃത്യമായി അറിയുന്ന ആളാണു പിണറായി. അദ്ദേഹം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോഴാണല്ലോ കുട്ടിസഖാക്കൾക്കായി ബാലഗോകുലവും ശോഭാ യാത്രയും പോലും പാർട്ടി നടത്തിത്തുടങ്ങിയത്. നടപ്പാക്കാനാവാത്ത വിധികൾ കോടതികൾ പുറപ്പെടുവിച്ചാൽ അക്കാര്യം നോക്കി അവ പുനഃപരിശോധിപ്പിക്കാൻ സർക്കാരിനാവണം. ഇല്ലെങ്കിൽ കുളം കലങ്ങും.
പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും
വിദേശമദ്യത്തോടും മദ്യക്കച്ചവടക്കാരോടുമുള്ള പിണറായിയുടെ ഉദാര സമീപനവും വലിയ പുലിവാലാകുകയാണ്. അബ്കാരികളുടെ പടത്തലവന്മാരാണു തങ്ങൾ എന്നു പറയുന്നതിൽ ലജ്ജയില്ലാത്തവർക്ക് എന്താണു ചെയ്തുകൂടാത്തത്? ഉരലു കക്കുന്പോഴും വിരലെങ്കിലും മറവേണം എന്ന നാട്ടുപ്രമാണം പോലും മറന്നു. ഭരണം കിട്ടിയതോടെ എല്ലാവരും കരുതിയതുപോലെ തന്നെ കാര്യങ്ങൾ നീങ്ങി. അടച്ചിട്ടിരുന്ന എല്ലാ ബാറുകളും തുറന്നു. മദ്യം സുലഭമാക്കി. ശക്തമായി എതിർക്കും എന്നു കരുതിയവരെല്ലാം തളർന്നതുപോലെ.
അടുത്ത വിപ്ലവ തീരുമാനം വന്നു. വിദേശമദ്യനിർമാണത്തിന് പുതിയ കന്പനികൾക്ക് അനുമതി. എല്ലാം നിയമാനുസൃതമായിരുന്നു എന്നു പറയുന്ന എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന് പക്ഷേ ആ ഉത്തരവ് റദ്ദാക്കേണ്ടി വന്നു. അഴിമതി ഇല്ലെന്ന് പറയുന്പോഴും എന്തൊക്കെയോ അപചയങ്ങളുണ്ട് എന്നതിനു സൂചനകൾ വരുന്നു. പാലക്കാട് ജില്ലയിൽ അഞ്ചുകോടി ലിറ്റർ ബിയർ ഉണ്ടാക്കുന്നതിനുള്ള അനുമതി കിട്ടിയ അപ്പോളോ ബ്രൂവറിയോട് 2106 ൽ ഈ മന്ത്രി തന്നെ അനുമതി തരില്ലെന്ന് പറഞ്ഞതാണ്. കമ്പനി കോടതിയിലെത്തി. കോടതി തീരുമാനം പരിശോധിക്കാൻ പറഞ്ഞു. അതു മറയാക്കി മറ്റു നാലു പേർക്കുകൂടി ആരുമറിയാതെ അനുമതി കൊടുത്തു.
ഉമ്മൻ ചാണ്ടിയുടെ കാലത്തു ബാബുവിനെ കടിച്ചുകീറിയ മാധ്യമങ്ങൾ പോലും ഇപ്പോൾ പ്രായേണ നിശബ്ദരാണ്. അതിന്റെ പിന്നിലും എന്തോ ഉണ്ടാവണം. എങ്കിലും എന്തോ പതഞ്ഞുയരുന്നുണ്ട്. സർക്കാരിനെ മുക്കിക്കളയില്ലെങ്കിലും മോഹാലസ്യപ്പെടുത്താവുന്ന എന്തോ ഒന്ന്.
മീ ടൂ, മീ ടൂ
തൊഴിൽ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ തുറന്നുപറയുന്നതിന് അമേരിക്കയിലെ സാമൂഹിക പ്രവർത്തകയായിരുന്ന തരാന ബൂർക്ക് 2006 ൽ ആരംഭിച്ച സാമൂഹിക ധീരതയാണ് മീ ടൂ പ്രസ്ഥാനം. പീഡിപ്പിക്കപ്പെട്ട ഒരു പതിമ്മൂന്നുകാരിയെ ആശ്വസിപ്പിക്കാൻ ഒന്നും കിട്ടാതിരുന്ന തരാന പറഞ്ഞ സാന്ത്വന വാക്കുകളായിരുന്നു മീ ടൂ(ഞാനും)
ആ ഹാഷ് ടാഗിൽ അമേരിക്കയിലെ തന്നെ പ്രശസ്ത സിനിമ താരമായ അലിസാ മിലാനോ 2017 ഒക്ടോബർ 15 ന് ട്വീറ്ററിലൂടെ തനിക്കുണ്ടായ ദുരന്തകഥ വെളിപ്പെടുത്തുകയും മറ്റുള്ളവരോടു പരസ്യമായി രംഗത്തുവരാൻ ഉപദേശിക്കുകയും ചെയ്തു. ഹോളിവുഡിലെ പ്രശസ്ത നിർമാതാവായ ഹാർവി വൈൻസ്റ്റൈന്റെ കഥകളാണ് അവർ പറഞ്ഞത്. വൈൻസ്റ്റൈൻ 70 നടിമാരെ ലൈംഗികമായി ദുരുപയോഗിച്ചതായി ആരോപണം ഉയർന്നു.
ആദ്യ മണിക്കൂറിൽ തന്നെ മുഖപുസ്തകത്തിൽ ഈ ഹാഷ് ടാഗിൽ രണ്ടു ലക്ഷം പോസ്റ്റുകളായി. രണ്ടു മണിക്കൂറായപ്പോഴേക്കും അഞ്ചു ലക്ഷമായി പോസ്റ്റുകൾ. 24 മണിക്കൂറിൽ 47 ലക്ഷം പോസ്റ്റുകൾ. നമ്മുടെ സ്ത്രീകൾ തൊഴിൽസ്ഥലങ്ങളിൽ എന്തുമാത്രം സഹിക്കുന്നു എന്നതിന്റെ നേരടയാളമായി ഈ പോസ്റ്റുകൾ. ഇന്ത്യൻ സ്ത്രീകളും തുറന്നുപറഞ്ഞു തുടങ്ങി. 2017 നവംബറിൽ അമേരിക്കയിൽ നിയമ വിദ്യാർഥിയായിരുന്ന റായ സർക്കാറാണ് ആദ്യം വെടിപൊട്ടിച്ചത്. പീഡകരായ അറുപതോളം പുരുഷപ്രമാണിമാരുടെ വിവരങ്ങൾ അവർ പുറത്തുവിട്ടു.
മതനേതാക്കളും രാഷ്ട്രീയനേതാക്കളും പാട്ടുകാരും സംവിധായകരും പാട്ടെഴുത്തുകാരും നിർമാതാക്കളും പത്രപ്രവർത്തകരും എല്ലാം ആരേപണ വിധേയരായവരിലുണ്ട്. ഭാരതത്തിലെ പത്രപ്രവർത്തകനായ ഒരു മന്ത്രിയും പ്രതിപ്പട്ടികയിലുണ്ട്. രണ്ടു വലിയ ഇംഗ്ലീഷ് പത്രങ്ങളുടെ പത്രാധിപന്മാരുടെ തല ഉരുണ്ടുകഴിഞ്ഞു.
മീ ടൂവിനു പിന്നിലും രാഷ്ട്രീയവും വ്യക്തിപരവുമായ നേട്ടങ്ങൾ ലക്ഷ്യംവയ്ക്കുകയാണു പലരും എന്ന വിലയിരുത്തലുമുണ്ട്. വിഗ്രഹ ഭഞ്ജനവും ചിലരുടെ ലക്ഷ്യമായിട്ടുണ്ട്. തെറ്റുചെയ്തവരാകാം പിടിക്കപ്പെടുന്നത് എങ്കിലും തെറ്റു ചെയ്യാത്തവരും വല്ലാതെ അപമാനിക്കപ്പെടുന്ന സംഭവങ്ങളുണ്ട്. തനിക്ക് ഇഷ്ടപ്പെടാത്തവനെ നിഗ്രഹിക്കുന്നതിനു കച്ചകെട്ടി ഇറങ്ങിയവരുടെ കറുത്ത മനസും പല സംഭവങ്ങളിലും കാണാം. യുവത്വത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആവേശത്തിൽ മുഖപുസ്തകത്തിൽ മോശമായ ഒരു പോസ്റ്റിട്ട യുവാവ്, പോലീസ് കേസിലെത്തിയപ്പോൾ കാലുപിടിച്ചു മാപ്പുപറയാൻ തയാറായപ്പോഴും ക്ഷമിക്കാൻ സന്നദ്ധരാകാത്ത സ്ത്രീരത്നങ്ങളുമുണ്ട്. മീ ടൂക്കാരുടെയും ലക്ഷ്യം പലപ്പോഴും സമൂഹത്തിന്റെ നന്മയല്ല.
പിണറായി സർക്കാർ പിടിച്ച പുലിവാലുകൾ
12:28 AM Oct 14, 2018 | Deepika.com