ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
ഉത്തരേന്ത്യയിലെ കാറ്റിനു തണുപ്പുപിടിച്ചു തുടങ്ങി. ശൈത്യകാലത്തിന്റെ വരവറിയിച്ച് പൊടിക്കാറ്റും ചെറിയ മഴയും അവിടവിടെയായി ഉണ്ട്. കടുത്ത വേനലും ശൈത്യവുമുള്ള വടക്കേ ഇന്ത്യയിൽ ഇനി നവംബർ പകുതി വരെ താരതമ്യേന നല്ല കാലാവസ്ഥയാണ്. പക്ഷേ പിന്നീടങ്ങോട്ടു രണ്ടു മൂന്നു മാസം കൊടുംതണുപ്പിന്റെ കാലമാണ്. പൊള്ളുന്ന തണുപ്പെന്നാണു നാട്ടുവർത്തമാനം. അടുത്ത മേയ് മാസത്തോടെ അന്തരീക്ഷം വീണ്ടും ചുട്ടുപൊള്ളിത്തുടങ്ങും.
രാഷ്ട്രീയത്തിലും ഏതാണ്ട് ഇതേപോലെയാണ്. കൊടുംതണുപ്പിനും ചൂടിനുമിടയിൽ ഇടയ്ക്കൊക്കെ പൊതുവായൊരു ശാന്തത വരും. പക്ഷേ അടുത്ത പിരിമുറുക്കത്തിനുള്ള തയാറെടുപ്പിലാകും പ്രമുഖ നേതാക്കളും പാർട്ടികളും. ദേശീയ രാഷ്ട്രീയത്തിലെ പ്രബലരായ ബിജെപിയും കോണ്‍ഗ്രസും പ്രമുഖ സംസ്ഥാന പാർട്ടികളും അങ്കക്കച്ച മുറുക്കിത്തുടങ്ങി. 2019 ഏപ്രിൽ, മേയ് മാസത്തിൽ നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയമാണു ലക്ഷ്യം. ഫൈനൽ മത്സരത്തിനു മുന്‍പുള്ള സെമിഫൈനലിലാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ.
• പഞ്ചവിധി നിർണായകം
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിർണായകമാണ്. അതിലേറെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും രണ്ടിലൊന്ന് അറിയാനുള്ള ജനവിധിയാകുമിത്. നവംബർ 12ന് ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലകളിലെ 18 മണ്ഡലങ്ങളിൽ തുടങ്ങുന്ന വോട്ടെടുപ്പ് രാജസ്ഥാനിലും തെലുങ്കാനയിലും ഡിസംബർ ഏഴിനു നടക്കുന്ന പോളിംഗോടെയാണ് അവസാനിക്കുക.
അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പു ഫലം ഡിസംബർ 11ന് പ്രഖ്യാപിക്കുന്നതുവരെ പിരിമുറക്കം കൂടുകയേയുള്ളൂ. മോദിക്കും രാഹുലിനും ജയിച്ചേ മതിയാകൂ. തോൽക്കുന്നതു ചിന്തിക്കാൻ പോലുമാകാത്ത നില. ഇക്കുറി ബിജെപിയണോ കോണ്‍ഗ്രസാണോ തോൽവി സമ്മതിക്കുകയെന്നതാണു സുപ്രധാനം. ആരു ജയിച്ചാലും അടുത്ത പൊതുതെരഞ്ഞെടുപ്പിലെ ജയത്തിന്റെ ഗതി നിർണയിക്കുക കൂടിയാകും. അതുമല്ലെങ്കിൽ അടുത്ത അഞ്ചു വർഷത്തെ രാജ്യഭരണത്തിന്റെ ചുക്കാൻ ആരു പിടിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാകും എന്നതിൽ സംശയിക്കേണ്ട.
• അന്നു ബിജെപിയുടെ നല്ലകാലം
വൻഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ ബിജെപിക്ക് പൊതുവേ നല്ല കാലമായിരുന്നു. ലോക്സഭയിലേതു പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശിൽ കിട്ടിയ വലിയ ജയം ബിജെപിക്കു സ്വപ്നതുല്യമായിരുന്നു. ആസാമിലും ഉത്തരാഖണ്ഡിലും ഹിമാചലിലും ബിജെപി ഭരണത്തിലെത്തി. സിപിഎമ്മിന്റെ കുത്തക തകർത്ത് ത്രിപുരയിൽ ബിജെപി നേടിയ വിജയത്തിന് ഇരട്ടിമധുരവുമായിരുന്നു. ത്രിപുരയിലെ ബിജെപി ഭരണം മുന്‍പ് അവർപോലും സ്വപ്നം കാണാത്തതായിരുന്നു. കഷ്ടിച്ചെങ്കിലും മോദിയുടെയും അമിത് ഷായുടെയും നാടായ ഗുജറാത്തിൽ ഭരണം നിലനിർത്താനുമായി.
പക്ഷേ, 2015 ഫെബ്രുവരിയിൽ നടന്ന ഡൽഹി, നവംബറിൽ നടന്ന ബിഹാർ തെരഞ്ഞെടുപ്പുകളിൽ മോദിക്കും ബിജെപിക്കും കനത്ത പ്രഹരമാണു കിട്ടിയത്. ഡൽഹിയിൽ ആം ആദ്മി പാർട്ടി 70ൽ 67 സീറ്റും തൂത്തുവാരിയപ്പോൾ ബിജെപി ഓട്ടോറിക്ഷയിൽ കയറാവുന്ന മൂന്നു പേരിലേക്കു ചുരുങ്ങി. കോണ്‍ഗ്രസ് ഡൽഹിയിൽ വട്ടപ്പൂജ്യവുമായി. ബിഹാറിൽ 243 അംഗ സഭയിൽ വെറും 53 സീറ്റിലേക്കു ചുരുങ്ങി ബിജെപിയുടെ ബലം. സഖ്യകക്ഷിയായ എൽജെപിക്കു കിട്ടിയ രണ്ടുകൂടി കൂട്ടിയാലും എൻഡിഎക്ക് 55 സീറ്റു മാത്രം. 2010ലെ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ കക്ഷിബലം 243ൽ 206 ആയിരുന്നു.
• എതിരാളികളുടെ സമയദോഷം
എന്നാൽ, അന്നു പ്രതിപക്ഷത്ത് ആകെ 29 സീറ്റുണ്ടായിരുന്ന ആർജെഡി, കോണ്‍ഗ്രസ് പാർട്ടികളും ജെഡിയുവും മഹാസഖ്യമായി മൽസരിച്ചു 2015ൽ നേടിയത് 178 സീറ്റുകളായിരുന്നു. ജനവിധിയെ അട്ടിമറിച്ച് പുറത്തിറങ്ങിയ നിതീഷ് കുമാറിന്റെ ജെഡിയുമായി ചേർന്നാണു വളഞ്ഞ വഴിയിലൂടെ ബിജെപി ഇപ്പോൾ ബിഹാർ ഭരണത്തിൽ പങ്കാളിയായത്. ഗോവ, മണിപ്പുർ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂരിപക്ഷമില്ലായിരുന്നെങ്കിലും ബിജെപി ഭരണം പിടിച്ചെടുത്തത് സമീപകാല ചരിത്രമാണ്. 2016ൽ നിയമസഭാ തെരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും കേരളത്തിലും ബിജെപിക്കും കോണ്‍ഗ്രസിനും കാര്യമായ നേട്ടമില്ലായിരുന്നു.
പഞ്ചാബിൽ മാത്രമാണ് അകാലിദൾ-ബിജെപി സഖ്യത്തിനെതിരേ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. പക്ഷേ കർണാടകയിൽ ഭൂരിപക്ഷമില്ലാതെ തട്ടിക്കൂട്ടിയ ബിജെപി മന്ത്രിസഭയെ താഴെയിറക്കി ജെഡിഎസുമായി ചേർന്ന് ഭരണത്തിലെത്തിയത് കോണ്‍ഗ്രസിനു പുതുജീവൻ നൽകി. ചെറുസംസ്ഥാനമെങ്കിലും പുതുച്ചേരിയിൽ അധികാരത്തിലെത്തിയതും ഗോവയിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും ഗുജറാത്തിൽ ബിജെപിയെ രണ്ടക്കത്തിലേക്ക് (99) ഒതുക്കി 77 സീറ്റിൽ ജയിക്കാനായതും കോണ്‍ഗ്രസിനും രാഹുലിനും ധാർമിക വിജയവുമായി.
അതിനാൽതന്നെ ബിജെപിക്കും കോണ്‍ഗ്രസിനും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ജീവന്മരണ പ്രശ്നമാണ്. അതിലേറെ മോദിക്കും രാഹുലിനും രാഷ്ട്രീയത്തിൽ അതീവ നിർണായകമാണിത്. പ്രത്യേകിച്ച് ബിജെപിയും കോണ്‍ഗ്രസും നേർക്കുനേർ പോരാടുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകൾ. മിസോറമിൽ ഭരണം നിലനിർത്തുകയെന്നതും തെലുങ്കാനയിൽ ടിആർഎസിനെ പിന്നിലാക്കി ഭരണം പിടിക്കുകയെന്നതും കോണ്‍ഗ്രസിന്റെ സ്വപ്നമാണ്.
• കർണാടകയിലുദിച്ച കരുത്ത്
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ മഹാസഖ്യം രൂപീകരിക്കാൻ കോണ്‍ഗ്രസിനു കഴിയുമെന്ന പ്രതീക്ഷ ഉണർത്തുന്നതായിരുന്നു കർണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് മന്ത്രിസഭയുടെ രൂപീകരണം. പക്ഷേ നാലു മാസം കഴിഞ്ഞപ്പോഴേക്കും ബിഎസ്പി നേതാവ് മായാവതി രാഹുലിന്റെ സ്വപ്നങ്ങൾക്കു കരിനിഴലാകും. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനു ലഭിക്കുമായിരുന്ന ദളിത് വോട്ടുകളിൽ ചോർച്ചയുണ്ടാക്കാൻ മായാവതിയുടെ നിലപാടിനു കഴിയും. പക്ഷേ ജാതിക്കളികൾക്ക് ഉത്തരേന്ത്യയിലും പഴയതു പോലെ വിപണിയില്ലാതായി വരുകയാണ്.
പ്രതിപക്ഷ നിരയിലെ ഐക്യമില്ലായ്മയിലാണ് മോദിയുടെ ഇപ്പോഴത്തെ പ്രതീക്ഷ. അധികാരത്തിനായി അവസരത്തിനൊത്ത് കാലുമാറി ചവിട്ടുന്ന പാർട്ടികളാണ് പ്രതിപക്ഷത്തു മിക്കതും. പ്രധാനമന്ത്രിക്കസേരയിൽ നോട്ടമുള്ള മായാവതി, മമത ബാനർജി, ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവർ മുതൽ പ്രായമായെങ്കിലും മോഹം വിടാത്ത ശരത് പവാർ, മുലായം സിംഗ്, ദേവഗൗഡ എന്നിവർ വരെയുള്ളവർ എപ്പോൾ, എന്തു തീരുമാനിക്കും എന്ന് അവർക്കു പോലും ഉറപ്പുണ്ടാകില്ല. രാഹുൽ ഗാന്ധി ഉള്ളതിനാൽ കോണ്‍ഗ്രസിനുള്ളിലും മോദിയുടെ പ്രഭാവത്തിൽ ബിജെപിയിലും പ്രധാനമന്ത്രിക്കസേരമോഹികളെല്ലാം തത്കാലം ഒതുങ്ങിയതാകും ഇരുപാർട്ടികൾക്കും ആശ്വാസം.
പെട്രോൾ- ഡീസൽ- പാചകവാതക വിലക്കയറ്റം, കാർഷിക മേഖലയിലെ രൂക്ഷമായ പ്രതിസന്ധി, റഫാൽ വിമാന അഴിമതി, രൂപയുടെ റിക്കാർഡ് മൂല്യത്തകർച്ച, നോട്ട് അസാധുവാക്കൽ മുതൽ ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ചകൾ വരെ തളർത്തിയ സാന്പത്തിക നില, ചെറുകിട ബിസിനസ്- വ്യവസായ മേഖലകളിലെ മാന്ദ്യം, തൊഴിലില്ലായ്മ, ദളിതർക്കെതിരായ അക്രമങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, വർഗീയ സംഘർഷങ്ങൾ എന്നിവ തുടങ്ങി വാഗ്ദാന ലംഘനങ്ങളും ഭരണവിരുദ്ധ വികാരവും വരെ പലതും ബിജെപിക്ക് എതിരാണ്. മോദിയുടെ വ്യക്തിപ്രഭാവത്തിലും മങ്ങൽ തുടങ്ങിയെന്നതും ബിജെപിക്ക് തലവേദനയാണ്.
• ഉറക്കം കെടുത്തുന്ന സൂചനകൾ
ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നടന്ന അഭിപ്രായ വോട്ടടുപ്പുകളുടെ സൂചനകൾ ബിജെപി നേതാക്കളുടെ ഉറക്കം കെടുത്തും. രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ളതും മറ്റു രണ്ടു സംസ്ഥാനങ്ങളിലും ബിജെപിയേക്കാൾ മികച്ചതുമായ വിജയമാണു സർവേകളിൽ കോണ്‍ഗ്രസിനു പ്രവചിക്കപ്പെട്ടത്. തെലുങ്കാനയിൽ ടിആർഎസിനു സീറ്റു കുറയലും കോണ്‍ഗ്രസിനു മുന്നേറ്റവും എന്നതാണു സൂചന. അഞ്ചിൽ കോണ്‍ഗ്രസ് ഭരണത്തിലുള്ള ഏക സംസ്ഥാനമായ മിസോറമിൽ പ്രാദേശിക പാർട്ടികളുമായി ചേർന്ന് ബിജെപി നടത്തുന്ന ശ്രമങ്ങൾ ഭരണം പിടിക്കാൻ മതിയാകുമോയെന്ന് ആർക്കും ഉറപ്പില്ല.
ഏതാനും മാസങ്ങളായി രാഹുൽ ഗാന്ധിയുടെ മികച്ച പ്രകടനം കോണ്‍ഗ്രസുകാർക്കു പ്രതീക്ഷയും ആവേശവുമായിട്ടുണ്ട്. പ്രത്യേകിച്ചു റഫാൽ വിമാന ഇടപാടിൽ പ്രധാനമന്ത്രി മോദിക്കെതിരേ പട നയിക്കുന്നതിലും അഴിമതി വെളിച്ചത്തു കൊണ്ടുവരുന്നതിലും നടത്തുന്ന നിരന്തരമായ ഇടപെടലുകൾ രാഹുലിന്റെ പഴയ പ്രതിച്ഛായയ്ക്കു മാറ്റം വരുത്തി. ലോക്സഭയിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മോദിയെ പ്രതിക്കൂട്ടിലാക്കി രാഹുൽ നടത്തിയ പ്രസംഗം അദ്ദേഹത്തിന്റെ പാർലമെന്ററി മികവിന്റെ മികച്ച തെളിവായി.
• നിലനിൽപ്പിന്റെ പോരാട്ടം
പക്ഷേ എളുപ്പത്തിൽ ജയം കൈവിടാൻ മോദി- അമിത് ഷാ കൂട്ടുകെട്ട് തയാറല്ല. തെരഞ്ഞെടുപ്പുകളിലെ പണത്തിന്റെ കാര്യത്തിൽ ബിജെപിയെ വെല്ലാൻ മറ്റൊരു പാർട്ടിക്കും കഴിയില്ല. ജാതി, മത ഏകീകരണവും മോദിയുടെ തീർത്തും മങ്ങാത്ത പ്രതിച്ഛായയും വലിയ വാഗ്ദാനങ്ങളും കോണ്‍ഗ്രസിലെ പടലപിണക്കങ്ങളും എല്ലാം ചേർന്നാൽ ബിജെപിക്കും പ്രതീക്ഷകളേറെയാണ്.
നിലനിൽപിനും ഭാവിക്കുമായുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ജീവന്മരണ പോരാട്ടത്തിനായാണ് രാജ്യം തയാറെടുക്കുന്നത്. അവസാന ചിരി മോദിക്കോ രാഹുലിനോ എന്നറിയാൻ ഇനിയും രണ്ടു മാസം കൂടി.
വോട്ടു കാലത്തേക്കു കാറ്റു മാറുന്പോൾ
12:45 AM Oct 13, 2018 | Deepika.com