ഒരു ഗവണ്മെന്റ് ചെയ്യേണ്ട പ്രാഥമിക കർത്തവ്യങ്ങൾ കാര്യക്ഷേമമായി നിർവഹിക്കാതെയോ അക്കാര്യങ്ങളിൽ ആവശ്യമായ ശ്രദ്ധ ചെലുത്താൻ സാധിക്കാതെയോ സുനിശ്ചിതമായ മുൻഗണനാ നയങ്ങൾ ഇല്ലാതെയോ സ്വാർഥതാല്പര്യങ്ങൾക്കുവേണ്ടിയോ ഓരോരോ രംഗങ്ങളിൽ പ്രവേശിച്ചു സംസ്ഥാനത്തിന്റെ യഥാർഥ താല്പര്യങ്ങളെ ഹനിക്കുന്ന പ്രവണത കൂടിവരുന്നതായി തോന്നുന്നു.
മിൽമ ഉൾപ്പെടെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള ചില സ്ഥാപനങ്ങളുടെ പുനഃസംഘടനകളും ഭരണക്രമങ്ങളിൽ മാറ്റം വരുത്തുലും ഇതോടു ചേർത്തു വായിക്കേണ്ടതുണ്ട്. പൊതു വിതരണരംഗത്തു ന്യായവിലയ്ക്കു ലഭിക്കേണ്ട അത്യാവശ്യ സാധനങ്ങളുടെ വിതരണം താറുമാറാകുകയും അതേസമയം വിദേശമദ്യത്തിന്റെ വിതരണത്തിനു പ്രാധാന്യം ലഭിക്കുകയും ചെയ്യുന്നു. വിദേശ നിർമിത അസൽ മദ്യത്തിന്റെ വിതരണത്തിലും സർക്കാർ സംവിധാനം താല്പര്യത്തിലാണ്.
സർക്കാരിന്റെ കേരള ഷിപ്പിംഗ് കോർപറേഷന്റെ ഏക കപ്പലായിരുന്ന കൈരളി ജീവനക്കാരോടുകൂടി അപ്രത്യക്ഷമായി. റഡാർ തകരാറിലായിരുന്ന കപ്പലുമായി യാത്രതിരിക്കാൻ വിസമ്മതിച്ച ക്യാപ്റ്റനെ ഉന്നത രാഷ്ട്രീയ ബന്ധമുണ്ടായിരുന്ന അധികാരി കടുത്ത സമ്മർദം ചെലുത്തി നിർബന്ധിക്കുകയായിരുന്നത്രെ. സംസ്ഥാനത്തിനു ഗുണകരമാകുന്ന ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കുകയോ വളരെ ശോചനീയാവസ്ഥയിലുള്ള ബോട്ട് സർവീസുകൾ കാര്യക്ഷമമാക്കുകയോ ആയിരുന്നില്ല ഗവൺമെന്റിന്റെ മുൻഗണന. മറ്റൊരു വെള്ളാനയായിരിക്കും കേരള സർക്കാർ തുടങ്ങുന്ന എയർലൈൻസ്.
എന്തൊക്കെ ഉദ്ദേശ്യലക്ഷ്യങ്ങൾപറഞ്ഞാലും, കാരണങ്ങൾ നിരത്തിയാലും ഇവയുടെയൊക്കെ യഥാർഥ ലക്ഷ്യം രാഷ്ട്രീയ പാർട്ടിക്കാരുടെ, പ്രത്യേകിച്ചു നേതാക്കളുടെ, സ്ഥാപിതതാല്പര്യങ്ങൾ സാധിതമാക്കാനാണ്. കൂടുതൽ മേച്ചിൽപ്പുറങ്ങൾ തങ്ങളുടെ ചൊൽപ്പടിയിൽ കൊണ്ടുവരികയും സാമ്പത്തികശക്തി ആർജിക്കുകയുമാണ് ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്ന പല നടപടികൾക്കും പിന്നിലുള്ള ലക്ഷ്യം.
കേരളത്തിലെ സഹകരണ ബാങ്കിംഗ് മേഖല ഇന്ത്യയിലെ മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് ഉടച്ചുവാർത്തു കേരള സഹകരണ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം ഈ മേഖല കമ്യൂണിസ്റ്റ് പാർട്ടികളുടെ വരുതിക്ക് കൊണ്ടുവരാനുള്ള തന്ത്രമാണെന്ന് ആരോപണമുണ്ട്. അതു മാറ്റിനിർത്തി, കേരളം ബാങ്ക് രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മുന്നോട്ടുവച്ചിട്ടുള്ള ഒരു പ്രധാന വാദം പരിശോധിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ്ബിഐയിൽ ലയിച്ചതോടെ കേരളത്തിന്റെ താല്പര്യങ്ങൾ പരിരക്ഷിക്കാൻ ഒരു ബാങ്ക് ഇല്ലാതായി. അതുകൊണ്ട് ഈ വിടവ് നികത്താൻ ഒരു കേരള ബാങ്ക് രൂപീകരിക്കണം എന്നാണു വാദം. തല്പര കക്ഷികളുടെ ഉദ്ദേശ്യം സാധിക്കാൻ വീണുകിട്ടിയ, പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള, അർഥശൂന്യമായ ഒരു ന്യായീകരണം മാത്രമാണിത്. റിസർവ് ബാങ്കിന്റെ നയങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി പ്രവർത്തിച്ചിരുന്ന എസ്ബിടിക്കോ മറ്റു
പൊതുമേഖല- സ്വകാര്യ മേഖലാ ബാങ്കുകൾക്കോ ചെയ്യാവുന്നതിലും അപ്പുറമായി ഒന്നും ചെയ്യാമായിരുന്നില്ല എന്നതാണ് സത്യം. അതായത് എസ്ബിടിക്കു ചെയ്യാൻ സാധിക്കുമായിരുന്നതെന്തും മറ്റു ബാങ്കുകൾക്ക് ചെയ്യാൻ സാധിക്കും.
ഏതൊരു ബാങ്കിനും ധനസഹായം നല്കാൻ റിസർവ് ബാങ്കിന്റെ നയങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായ മാനദണ്ഡങ്ങളുണ്ട്. അതിനുള്ളിൽ നിന്നുകൊണ്ട് ആശാസ്യമായ അപേക്ഷകൾക്കു ധനസഹായം നല്കാൻ ബാങ്കുകൾ പൊതുവെ തല്പരരാണ്. ന്യൂനതകളില്ലാത്ത, പരിഗണിക്കപ്പെടാവുന്ന അപേക്ഷകളുടെ കുറവാണ് ഒരു പ്രധാന പ്രശ്നമായി ബാങ്കുകൾ ചൂണ്ടിക്കാണിക്കുന്നത്. നയങ്ങൾക്കും മാനദണ്ഡങ്ങൾക്കും അതീതമായ ഒരു കാര്യത്തിനും ബാങ്കിനു സഹായം നൽകാനാവില്ല.
കേരളത്തിലെ പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കാനുള്ള അവസരം ഈ ലേഖകന് ഉണ്ടായിട്ടുണ്ട്. നഷ്ടത്തിൽ അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയിലുള്ള സ്ഥാപനങ്ങളുടെ പ്രധാന പ്രശ്നം പ്രവർത്തന മൂലധനം ഇല്ലാത്തതാണ്. ഇവിടെയൊന്നും ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിക്കാൻ മറ്റു ബാങ്കുകളെപ്പോലെതന്നെ എസ്ബിടിക്കും സാധിക്കുമായിരുന്നില്ല. കാരണം സാമ്പത്തിക സ്ഥിതി സംബന്ധിച്ച ആരോഗ്യകരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ധനസഹയം നല്കാൻ ഒരു ബാങ്കിനും സാധിക്കില്ല.
കണ്ണൂർ പരിയാരം സഹകരണ മെഡിക്കൽ കോളജിന്റെ ഭരണ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയാരോപണങ്ങളം വിദ്യാർഥിപ്രവേശനം സംബന്ധിച്ചുള്ള ആരോപണങ്ങളും ധൂർത്തും സാമ്പത്തിക ബാധ്യതകളുമൊക്കെ കേരള സഹകരണ ബാങ്കിനും എന്താണു സംഭവിക്കുകയെന്നതിന്റെ സൂചനകളായി പരിഗണിക്കാം. എന്തെല്ലാം സദുദ്ദേശ്യങ്ങൾ പറഞ്ഞാലും സാധാരണക്കാരുടെ ഉന്നമനത്തേക്കാൾ വൻകിടക്കാരുടെയും രാഷ്ട്രീയമേലാളൻമ്മാരുടെയും സ്ഥാപിതതാല്പര്യത്തിനാകും മുൻഗണന ലഭിക്കുക. സംസ്ഥാനത്തിനു വൻ സാമ്പത്തിക ബാധ്യത വരുത്തിവച്ചുകൊണ്ടു സ്വജനപക്ഷപാദത്തിന്റെയും കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഒരു കേന്ദ്രമായി കേരള ബാങ്ക് മാറിക്കൂടായ്കയില്ല.
സംസ്ഥാന പൊതുമേഖലാ വ്യവസായങ്ങൾ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണു കേരളം. സംസ്ഥാനത്തെ പൊതുമേഖലാ സഹകരണ മേഖല വ്യവസായങ്ങളെ പുനഃസംഘടിപ്പിച്ചു കാര്യക്ഷമത വർധിപ്പിക്കാൻ വളരെയധികം സാധ്യതകളുണ്ട്. എന്നാൽ, സ്ഥാപിതതാല്പര്യകാരണങ്ങളാൽ അവയ്ക്കൊന്നിനും ഒരു സർക്കാരും മുതിരില്ല. കേരളത്തിന്റെ സാമ്പത്തിക- സാമൂഹിക രംഗങ്ങളിലെ സ്ഥാപനവത്കരണത്തിന്റെ മാനങ്ങൾ രാഷ്ട്രീയ അതിപ്രസരത്തിൽ പ്രകടമാണ്. സങ്കുചിത രാഷ്ട്രീയത്തിന് അതീതരായവർ പാർശ്വവത്കരിക്കപ്പെടുന്നതു സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
ഫ്രാൻസിസ് ചെറുനിലം
(കേരളത്തിലെ പ്രശസ്തമായ പല മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പ്രഫസർ ആയിരുന്നു
ലേഖകൻ)
കേരള ബാങ്ക് എന്തിന്, ആർക്കുവേണ്ടി?
12:43 AM Oct 13, 2018 | Deepika.com