മറുവശം / എം.ചന്ദ്രൻ
സുപ്രീംകോടതിയുടെ അടുത്തകാലത്തെ മൂന്നു വിധികൾ വിശ്വാസികളെ വേദനിപ്പിക്കുകയും അന്പരപ്പിക്കുകയും ചെയ്തു. ഐപിസി 377, 497 എന്നീ വകുപ്പുകൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള ഭരണഘടനാ ബെഞ്ച് റദ്ദാക്കി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശനം അനുവദിക്കുന്നതാണു മൂന്നാമത്തെ വിധി. ചില നിയമവിദഗ്ധരും പുരോഗമനവാദികളും തത്പരകക്ഷികളും പ്രചരിപ്പിക്കുന്നത് ഇതു ചരിത്രവിധിയാണെന്നത്രെ.
കോടതിയിലും നിയമവ്യവസ്ഥയിലും വിശ്വാസമുള്ളതുകൊണ്ടു വിശ്വാസികൾ കോടതിവിധി അംഗീകരിച്ചു. എന്നാൽ, വിധിയിലെ മതവിരുദ്ധതയ്ക്കും അധാർമികതയ്ക്കുമെതിരേ പല കേന്ദ്രങ്ങളിൽനിന്നും പ്രതിഷേധമുയർന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരേ പതിനായിരക്കണക്കിനു വിശ്വാസികൾ തെരുവിലിറങ്ങി.
ഐപിസി 377 പ്രകാരം സ്വവർഗ ലൈംഗികത കുറ്റകരവും ശിക്ഷാർഹവുമാണ്. പുരുഷനുമായോ സ്ത്രീയുമായോ മൃഗങ്ങളുമായോ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കു പത്തുവർഷം വരെ തടവുശിക്ഷ നൽകാൻ ശിപാർശചെയ്യുന്ന നിയമമാണ് 1861-ൽ നിലവിൽ വന്ന 377-ാം വകുപ്പ്. 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കുള്ള അവകാശത്തെ അതു ലംഘിക്കുന്നുവെന്നും സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും അത് എതിരാണെന്നും കാണിച്ച് പൊതുതാത്പര്യ ഹർജികൾ സുപ്രീംകോടതിയിലൂടെ പരിഗണനയിലുണ്ടായിരുന്നു. 150 വർഷം പഴക്കമുള്ള 377-ാം വകുപ്പ് എടുത്തുകളയണമെന്ന നിയമ കമ്മീഷന്റെ 172-ാം റിപ്പോർട്ടിലെ ശിപാർശയും കോടതിയുടെ പക്കലുണ്ടായിരുന്നു.
377-ാം വകുപ്പ് റദ്ദാക്കുകവഴി സ്വവർഗ ലൈംഗികത നിയമവിധേയമായി. കോടതിയുടെ നിരീക്ഷണങ്ങൾ ഇവയാണ്- 377-ാം വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണ്. ലിംഗഭേദമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഒരു വ്യക്തിയും ഭയത്തോടെ ലൈംഗികതയെ സമീപിക്കാൻ ഇടയാകരുത്. വ്യക്തികൾക്ക് അവരുടെ സ്വത്വബോധത്തോടെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്. സമൂഹത്തിന്റെ നിയമങ്ങൾ വ്യക്തിതാത്പര്യങ്ങൾ ഹനിക്കരുത്. ഭരണഘടനാ സദാചാരമാണ് നമ്മെ നയിക്കേണ്ടത്.
സ്വവർഗ ലൈംഗികതയെ അംഗീകരിച്ചതിനു പിന്നാലെ വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന വിധിയും പരമോന്നത കോടതിയിൽനിന്നുണ്ടായി. വിവാഹേതര ലൈംഗികബന്ധം കുറ്റകരമായിരുന്ന ഐപിസി 497-ാം വകുപ്പ് ഏകപക്ഷീയമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് അത് റദ്ദാക്കിയത്. 497-ാം വകുപ്പുപ്രകാരം വിവാഹേതര ലൈംഗിക ബന്ധത്തിലേർപ്പെടുന്ന പുരുഷൻ മാത്രമാണു കുറ്റക്കാരൻ. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതിൽ യുക്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
497-ാം വകുപ്പ് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നു ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. വിവാഹം കഴിച്ചതുകൊണ്ടുമാത്രം സ്ത്രീയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്നും ഭാര്യയുടെ ഉടമ ഭർത്താവല്ലെന്നും കോടതി വ്യക്തമാക്കി. സദാചാരചിന്തകളാൽ തളച്ചിടേണ്ടതല്ല വ്യക്തിസ്വാതന്ത്ര്യമെന്ന് കോടതി അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ ചിന്തകൾക്കനുസരിച്ചു സ്ത്രീ ജീവിക്കണമെന്ന വാദത്തെയും കോടതി തള്ളി.
പരമോന്നത കോടതിയുടെ മൂന്നു വിധികളിൽ ഏറ്റവും കൂടുതൽ ചർച്ചയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയതു ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിന്യായങ്ങളാണ്. പന്തളം കൊട്ടാരത്തിന്റെയും അയ്യപ്പ ധർമ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നാമജപഘോഷയാത്രകളിൽ ആയിരങ്ങൾ പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരങ്ങളും ആരംഭിച്ചിട്ടുണ്ട്.
കോടതിവിധിക്കെതിരേ ഉയർന്ന ജനരോഷം സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിശ്വാസികളുടെ പ്രതിഷേധത്തെ മറികടന്നു സർക്കാരിനു കോടതിവിധി നടപ്പിലാക്കേണ്ടതായിട്ടുണ്ട്. സ്ത്രീകൾക്കു ശബരിമല പ്രവേശനമാകാം എന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്റേത്. വിശ്വാസികളുടെ അഭിപ്രായം പരിഗണിക്കാതെ ഏകപക്ഷീയമായി തിടുക്കത്തിലാണ് സർക്കാർ കോടതിയിൽ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം നൽകിയതെന്ന ആക്ഷേപം വിശ്വാസികൾക്കുണ്ട്.
ഐപിസി 377, 497 വകുപ്പുകൾ റദ്ദാക്കുകവഴി കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനും ഭാവഭദ്രതയ്ക്കും ധാർമികതയ്ക്കും വെല്ലുവിളിയുണ്ടായി എന്നാണു വിലയിരുത്തൽ. വിശ്വാസികളുടെ വികാരത്തെക്കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നിയമം മാത്രം നോക്കി വിധിക്കുന്ന രീതിയോട് എല്ലാവരും യോജിക്കുന്നില്ല. നിയമത്തെക്കാൾ വലുതാണു മനുഷ്യൻ. നിയമം മനുഷ്യനുവേണ്ടിയാണ്.
മാനവകുലത്തിന്റെ പൊതുക്ഷേമത്തെക്കാൾ മൗലികമാണു കുറെപ്പേരുടെ അവകാശങ്ങൾ എന്ന യുക്തിയെ അംഗീകരിക്കാൻ മടിക്കുന്നവരും കുറവല്ല. വിശ്വാസത്തെ യുക്തികൊണ്ട് അളക്കാനാവുകയില്ല. വിശ്വാസം യുക്തിക്ക് അപ്പുറമാണ്. അതുകൊണ്ടു കോടതികൾ വിശ്വാസത്തിന്റെ അകത്തളങ്ങളിലേക്കും പിന്നാന്പുറങ്ങളിലേക്കും കടക്കുന്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
വിശ്വാസികളെ വേദനിപ്പിക്കുന്ന വിധിന്യായങ്ങൾ
12:09 AM Oct 11, 2018 | Deepika.com