“അച്ചന്മാർക്കു കാറുകൾ വാങ്ങാമെങ്കിൽ എന്തുകൊണ്ടു സിസ്റ്റർമാർക്കു വാങ്ങിക്കൂടാ?”, “സന്യാസിനിമാർ വാങ്ങുന്ന ശമ്പളം എന്തുകൊണ്ട് അവരുടെ കൈയിൽ കിട്ടുന്നില്ല?” എന്നിങ്ങനെയുള്ള സംശയങ്ങൾ പലരും ചോദിക്കാറുണ്ട്. സന്ന്യസ്ത ജീവിതത്തെയും പൗരോഹിത്യത്തെയും കുറിച്ചുള്ള അജ്ഞതയാവാം ഇത്തരം ചോദ്യങ്ങൾക്കു പ്രേരകം.
സഭയുടെ ജനകീയ മുഖമാണ് ഇടവകകളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ. സഭാംഗങ്ങളുമായും മറ്റുള്ളവരുമായും ഒക്കെ ഇടപഴകാനും അവരുമായി ആഴത്തിൽ ബന്ധം സ്ഥാപിക്കാനും സാധിക്കുന്നത് ഇവർക്കാണ്. സദാസമയവും പൊതുജനത്തോടൊപ്പം ആയിരിക്കുന്ന ഇവരുടെ ജീവിതശൈലിക്കനുസരിച്ചായിരുന്നു മുമ്പൊക്കെ പൊതുജനം വൈദികരെ വിലയിരുത്തിയിരുന്നത്. ഇടവകയിൽ സേവനം ചെയ്യുന്ന ഈ വൈദികരിൽ ഭൂരിഭാഗവും രൂപതാ വൈദികർ ആയിരിക്കും.
രൂപതാ വൈദികരും സന്ന്യസ്തരും തമ്മിലുള്ള ഒരു വ്യത്യാസം സന്ന്യസ്തർ എടുക്കുന്ന വ്രതങ്ങളാണ്. കത്തോലിക്കാസഭയിൽ പൗരോഹിത്യം പുരുഷന്മാർക്കു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും സന്ന്യാസം പുരുഷന്മാർക്കും സ്ത്രീകൾക്കും സ്വീകരിക്കാവുന്നതാണ്. പുരുഷന്മാരുടെ സന്ന്യാസസഭകളിൽ വൈദികരെ കൂടാതെ സന്ന്യാസം സ്വീകരിച്ച സഹോദരന്മാരും ഉണ്ടാകാം.
പുരുഷന്മാർക്കുവേണ്ടിയുള്ളതായാലും സ്ത്രീകൾക്കുവേണ്ടിയുള്ളതായാലും പ്രധാനമായും രണ്ടു രീതിയിലുള്ള സന്ന്യാസസഭകളാണ് കത്തോലിക്കാ സഭയിൽ ഉള്ളത് – ധ്യാനാത്മക ജീവിതം നയിക്കുന്നവയും സജീവമായി സമൂഹത്തിൽ പ്രവർത്തിക്കുന്നവയും. വാഗമണിനടുത്തുള്ള കുരിശുമല ആശ്രമം, പലയിടങ്ങളിലുമുള്ള ഏകാന്തമഠങ്ങൾ (മിണ്ടാമഠങ്ങൾ എന്നു പൊതുവിൽ അറിയപ്പെടുന്നവ) എന്നിവ ധ്യാനാത്മകജീവിതം നയിക്കുന്ന, ബെനഡിക്ടൈൻ ചൈതന്യം പിന്തുടരുന്ന സന്ന്യാസമൂഹങ്ങളാണ്. പൊതുസമൂഹത്തിൽനിന്നു മാറി ഏകാന്തതയിൽ ദൈവവുമായി ചേർന്നിരിക്കാൻ സ്വയം തീരുമാനം എടുത്തവരാണവർ. ഒരുപക്ഷേ ഏറ്റവും സംതൃപ്തി നിറഞ്ഞ ജീവിതങ്ങളെ കാണാൻ സാധിക്കുന്ന സ്ഥലങ്ങളാവും ധ്യാനാത്മകജീവിതം നയിക്കുന്ന ഈ സന്ന്യാസഭവനങ്ങൾ.
പൊതുസമൂഹത്തിൽ സജീവമായി ഇടപെടുകയും എന്നാൽ സന്ന്യാസജീവിതത്തിന്റെ ചൈതന്യം ജീവിതത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന സന്ന്യാസസമൂഹങ്ങളും കത്തോലിക്കാസഭയിലുണ്ട്. ഇന്നു കേരളത്തിലുള്ള കത്തോലിക്കാ സഭയിലെ ഭൂരിപക്ഷം സന്ന്യസ്തരും ഇതുപോലെ സജീവജീവിതം നയിക്കുന്നവരാണ്. വിദ്യാഭ്യാസം, ആരോഗ്യം, ആതുരശുശ്രൂഷ, സാമൂഹികപ്രവർത്തനങ്ങൾ തുടങ്ങി ഒട്ടനവധി മേഖലകളിൽ സന്ന്യസ്തരെ കാണാൻ സാധിക്കും. ചിലരൊക്കെ ഇടവകകളിലും ജോലി ചെയ്യാറുണ്ട്. സമൂഹത്തിൽ സജീവജീവിതം നയിക്കുമ്പോഴും തങ്ങളുടെ വ്രതങ്ങൾ പാലിക്കാൻ ബദ്ധശ്രദ്ധരായിരിക്കണം എന്നതാണ് ഓരോ സന്ന്യാസിയുടെയും സന്ന്യാസിനിയുടെയും മുമ്പിലുള്ള വെല്ലുവിളി.
ഇടവക വൈദികർ സന്ന്യസ്തരുടെ എല്ലാ വ്രതങ്ങളും എടുക്കുന്നില്ല. എന്നാൽ, അനുസരണവും ബ്രഹ്മചര്യവും അവർ വാഗ്ദാനം ചെയ്യുന്നുണ്ട്. അധികാരികളോടുള്ള വിധേയത്വമാണ് അനുസരണമെന്ന വ്രതത്തിന്റെ കാതൽ. വ്രതവാഗ്ദാന സമയത്ത് സന്ന്യാസികൾ അവരവരുടെ സഭയിലെ അധികാരികളോടുള്ള അനുസരണമാണു വാഗ്ദാനം ചെയ്യുന്നതെങ്കിൽ വൈദികപട്ടം സ്വീകരിക്കുന്ന സമയത്ത് ഇടവകവൈദികർ (സന്ന്യാസവൈദികരും) തങ്ങൾ ശുശ്രൂഷചെയ്യുന്ന രൂപതയിലെ മെത്രാനെ പൂർണ ഹൃദയത്തോടും വിധേയത്വത്തോടുംകൂടി അനുസരിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നുണ്ട്.
അനുസരണം പോലെതന്നെ പ്രധാനപ്പെട്ടതാണു ബ്രഹ്മചര്യവും. പൂർണഹൃദയത്തോടേ ദൈവത്തെ സ്നേഹിക്കാനും ദൈവത്തിനല്ലാതെ മറ്റൊന്നിനും ജീവിതത്തിൽ സ്ഥാനമില്ലാത്തവണ്ണം സമ്പൂർണമായി സമർപ്പിക്കാനുംവേണ്ടിയാണ് ഒരാൾ നിത്യബ്രഹ്മചാരിയായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നത്.
കത്തോലിക്കാസഭയിലെ സന്ന്യാസിനിസന്ന്യാസികൾ നടത്തുന്ന മൂന്നാമത്തെ വ്രതമാണു ദാരിദ്ര്യം. ഈ ദാരിദ്ര്യവ്രതം മൂലമാണു സ്വകാര്യസ്വത്തുക്കൾ കൈവശം വയ്ക്കുന്നതിൽനിന്നു സന്ന്യാസിക്കു വിലക്കുള്ളത്. ആദിമസഭയുടെ ചൈതന്യം ഉൾക്കൊണ്ട് ഉള്ളതെല്ലാം പരസ്പരം പങ്കുവച്ചു ജീവിക്കുന്നവരാണു സന്ന്യസ്തർ. എന്നാൽ, ഇടവകവൈദികർ ദാരിദ്ര്യത്തിൽ ജീവിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നില്ല. സ്വകാര്യസ്വത്തുക്കൾ സമ്പാദിക്കുന്നതിൽനിന്ന് സഭ അവരെ വിലക്കിയിട്ടില്ല. എങ്കിലും പൊതുവിൽ ദാരിദ്രത്തിൽതന്നെ ജീവിക്കുന്നവരായിരിക്കും അവരിൽ ഭൂരിഭാഗവും. അവർക്കു പൊതുവായി ഉപയോഗിക്കാവുന്ന രീതിയിൽ ഫണ്ടുകളില്ല. പൊതുവാഹനങ്ങളില്ല, ഭക്ഷണവും വസ്ത്രവും മരുന്നുമുൾപ്പെടെയുള്ള സകലതും പലപ്പോഴും സ്വന്തമായി കണ്ടെത്തേണ്ടിയിരിക്കുന്നു. സന്ന്യസ്തരെ അപേക്ഷിച്ച് പലപ്പോഴും കൂടുതൽ യാത്രകൾ ചെയ്യേണ്ടിവരുന്ന അവർക്ക് സ്വന്തമായി വാഹനങ്ങളുണ്ടായാൽ അതു സ്വാഭാവികം മാത്രമായി കരുതാം.
സന്ന്യാസവും പൗ രോഹിത്യവുമൊക്കെ ദാനങ്ങളാണ്. ചിലർക്കു മാത്രം ജീവിച്ചുതീർക്കാൻ പറ്റിയ ദാനങ്ങൾ. ആത്മീയതയെ ലൗകികമായ അളവുകോലുകൾകൊണ്ട് അളക്കാൻ ശ്രമിക്കരുത്.
ബിബിൻ മഠത്തിൽ
ആത്മീയതയെ അളക്കാൻ ലൗകിക അളവുകോൽ പോരാ
12:37 AM Oct 09, 2018 | Deepika.com