ഡോ. സന്തോഷ് വേരനാനി
പ്രവചിക്കപ്പെടുന്നവർക്കല്ല നൊബേൽ സമാധാന പുരസ്കാരം കിട്ടുകയെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. സമാധാനത്തിനുള്ള 2018-ലെ നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത് ഇറാക്കിൽനിന്നുള്ള യസീദി വംശജ നാദിയാ മുറാദിനും കോംഗോയിൽനിന്നുള്ള ഡോക്ടർ ഡെനിസ് മുക്വെഗേയ്ക്കുമാണ്. ലോകം വിലമതിക്കുന്ന ഈ പുരസ്കാരത്തിന് അവർക്ക് അർഹത നേടിക്കൊടുത്തതാകട്ടെ യുദ്ധങ്ങളിലും സംഘർഷങ്ങളിലും ഒരു ആയുധമായി ലൈംഗിക അതിക്രമം ഉപയോഗപ്പെടുത്തുന്നതിന് എതിരേയുള്ള പോരാട്ടവും.
കൊറിയൻ നേതാക്കൾക്കും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ജർമൻ ചാൻസലർ ആംഗല മെർക്കലിനുമൊക്കെ നൊബേൽ പുരസ്കാരം കിട്ടുമെന്നാണു പ്രവചന വിദഗ്ധർ പറഞ്ഞിരുന്നത്. എന്നാൽ, നാളിതുവരെ ആഗോളതലത്തിൽ ഏറെയൊന്നും ചർച്ചചെയ്യപ്പെടാത്ത ഒരു വിഷയത്തിനും അതിന്റെ പോരാളികൾക്കുമാണ് ഇത്തവണ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. 216 വ്യക്തികളെയും 115 സംഘങ്ങളെയും സമ്മാനത്തിനായി പരിഗണിച്ച കമ്മിറ്റി തികച്ചും വ്യത്യസ്തരായ രണ്ടുപേരെ ഇക്കുറി വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഇസ്ലാമിക സ്റ്റേറ്റ് (ഐഎസ്) തടങ്കലിൽ കിടന്ന് മാസങ്ങളോളം ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായ യുവതിയാണു നാദിയ മുറാദ്. കോംഗോയിലെ ആഭ്യന്തര സംഘർഷം സൃഷ്ടിച്ച ലൈംഗിക അടിമകളുടെ പുനരുദ്ധാരണത്തിനായി 2008 മുതൽ അനുസ്യൂതം പ്രവർത്തിക്കുകയാണ് ഡോ. ഡെനിസ് മുക്വെഗേ. സ്വന്തം സുരക്ഷയെ പോലും അവഗണിച്ചുകൊണ്ട് നീതിക്കുവേണ്ടി അചഞ്ചലമായ നിലകൊണ്ട വ്യക്തികളാണ് ഇവർ രണ്ടുപേരുമെന്നാണ് നൊബേൽ പുരസ്കാര കമ്മിറ്റി ചെയർമാൻ ബെരിറ്റ് ആൻഡേഴ്സൺ പറഞ്ഞത്. നൊബേൽ പുരസ്കാരത്തിലൂടെ ആദരിക്കപ്പെടുന്നത് ഇവർ രണ്ടുപേർ മാത്രമല്ല ഇത്തരം അതിക്രമങ്ങൾക്ക് ഇരകളായ എല്ലാവരും കൂടിയാണ് എന്നു പറയാം.
പാക്കിസ്ഥാനിൽനിന്നുള്ള മലാല യൂസഫ് സായിക്കുശേഷം നൊബേൽ സമ്മാനിതയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന വിശേഷണം കൂടിയുണ്ട് ഇരുപത്തഞ്ചുകാരിയായ നാദിയായ്ക്ക്. ഇറാക്കിലെ വംശീയ ന്യൂനപക്ഷമായ യസീദി വംശത്തിൽപ്പെട്ട നാദിയയ്ക്കു ഐഎസ് ഭീകരരിൽനിന്നുണ്ടായത് വളരെ ക്രൂരമായ അനുഭങ്ങളാണ്. ഏതാണ്ട് 3000 യസീദി സ്ത്രീകളെയാണ് ഐഎസ് ഭീകരർ ലൈംഗിക അടിമകളാക്കി മാസങ്ങളോളം പീഡിപ്പിച്ചത്. ഭാഗ്യം കൊണ്ട് ഐഎസ് ഭീകരരുടെ തടങ്കൽ പാളയത്തിൽനിന്നു രക്ഷപ്പെട്ട് യസീദി സ്ത്രീകൾക്കും സ്വാതന്ത്ര്യത്തിനും വഴിമരുന്നിട്ടു.
ഇതൊക്കെക്കൊണ്ട് നാദിയയെ യുണെസ്കോ അതിന്റെ ഗുഡ്വിൽ അംബാസഡർ ആയി പ്രഖ്യാപിച്ചു. മനുഷ്യക്കടത്തുകളിൽനിന്നുള്ള വിമോചനത്തിനും സ്ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതിനുമായി യുണെസ്കോയുമായി ചേർന്നു നാദിയാ പ്രവർത്തിച്ചുവരുന്നു. 2016-ൽ യുണെസ്കോയുടെ ഗുഡ്വിൽ അംബാസഡർ പദവി നേടുന്പോൾ നദിയായ്ക്ക് പ്രായം 23 വയസ് മാത്രം. ഐഎസ് ഭീകരർ സ്ത്രീകളെ അടിമകളാക്കിവച്ചുകൊണ്ടു നടത്തിയക്രൂരമായ ലൈംഗികാതിക്രമങ്ങൾ നാദിയാ തുറന്നു പറഞ്ഞപ്പോൾ ലോകം ഞെട്ടലോടെയാണു ശ്രവിച്ചത്.
നാദിയായുടെ അമ്മയേയും ആറു സഹോദരരേയും വകവരുത്തിയ ഐഎസ് ഭീകരർ കുടുംബത്തിലെ സ്ത്രീകളെ ലൈംഗിക അടിമകളാക്കി വിവിധ ക്യാന്പുകളിൽ താമസിപ്പിക്കുകയായിരുന്നു. ഇതെല്ലാം പിന്നീടു തുറന്നു പറഞ്ഞ് ലോകമനഃസാക്ഷിയെ യുദ്ധത്തിനും കടന്നുകയറ്റങ്ങൾക്കും എതിരേ തിരിച്ച നാദിയ നൊബേൽ സമാധാന പുരസ്കാരത്തിന് എന്തുകൊണ്ടും അർഹതയുള്ള ആൾതന്നെ. നൊബേൽ സമാധാന പുരസ്കാരം നേടുന്ന പതിനേഴാമത്തെ വനിതയാണവർ.
കോംഗോയിലെ ആഭ്യന്തര സംഘർഷത്തിലും ധാരാളം ലൈംഗിക അടിമകൾ സൃഷ്ടിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിൽ ഡോ. ഡെനിസിന്റെ ഉടമസ്ഥതയിലുള്ള പാൻസി ആശുപത്രി ഇത്തരത്തിൽ രക്ഷപ്പെട്ടുവരുന്നവരുടെ അവസാനത്തെ അത്താണിയായിരുന്നു ഏറെക്കാലം. ശാരീരികമായും മാനസികമായും മുറിവേറ്റ ആയിരക്കണക്കിന് കോംഗോ വനിതകൾക്ക് ഡോ. ഡെനിസ് ആശ്വാസമേകി. ഡോ. ഡെനിസ് മുന്നണിപ്പോരാളിയെങ്കിൽ നദിയാ ഇരയും പോരാളിയും കൂടിയാണ്.
രാസായുധങ്ങൾ യുദ്ധമുഖത്തുനിന്ന് നീക്കം ചെയ്യണമെന്ന് വാദിക്കുന്ന ഐസിഎഎൻ എന്ന സംഘടനയാണ് കഴിഞ്ഞവർഷം നൊബേൽ സമാധാന പുരസ്കാരത്തിലൂടെ ആദരിക്കപ്പെട്ടതെങ്കിൽ യുദ്ധക്കെടുതിക്കും അതിന്റെ ഇരകൾക്കുമായി സംസാരിക്കുന്ന രണ്ടു വ്യക്തികൾക്കാണ് ഇത്തവണ സമ്മാനം എന്നതു ശ്രദ്ധേയമാണ്.
നൊബേലിന്റെ മാറ്റുയർത്തി നാദിയ
12:19 AM Oct 06, 2018 | Deepika.com