രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)
പരമരഹസ്യമായി സംസ്ഥാനത്തു മദ്യനിർമാണശാലകൾ ആരംഭിച്ചതിനു പിന്നിലെ അഴിമതി ഒന്നൊന്നായി പുറത്തുവന്നതോടെ അതു മൂടിവയ്ക്കാനുള്ള വെപ്രാളത്തിലാണു സർക്കാർ. ഈ ഇടപാട് സംബന്ധിച്ച് ലളിതമായ പത്തു ചോദ്യങ്ങൾ കഴിഞ്ഞ മാസം 29 ന് ഞാൻ ചോദിക്കുകയുണ്ടായി. ഒന്നിനുപോലും ഇതുവരെ തൃപ്തികരമായ മറുപടി നൽകാൻ എക്സൈസ് മന്ത്രിക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞിട്ടില്ല. പകരം എന്നെ അപഹസിച്ചുകൊണ്ട് എക്സൈസ് വകുപ്പിനെ ഉപയോഗിച്ച് ആദ്യം പത്രക്കുറിപ്പ് ഇറക്കിക്കുകയാണ് ചെയ്തത്.
പിന്നീടു വസ്തുതകൾ വളച്ചൊടിച്ചും വിചിത്രമായി വ്യഖ്യാനിച്ചും യുക്തിരഹിതമായ മുട്ടുന്യായങ്ങൾ നിരത്തിയും മുഖ്യമന്ത്രി രംഗത്തെത്തി. അതേ വാദഗതികളുമായി പിന്നാലെ എക്സൈസ് മന്ത്രിയും വന്നു. അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന ഉത്തരം കൊണ്ട് സത്യത്തെ മൂടിവയ്ക്കാൻ ആവില്ലെന്നറിയണം.
ഇവർ മാത്രം എങ്ങനെ അറിഞ്ഞു?
ഇപ്പോൾ ബ്രൂവറികളും ഡിസ്റ്റിലറിയും കിട്ടിയ നാലുപേർ മാത്രം (ഏഴുപേരുടെ അപേക്ഷയെന്നാണു സർക്കാർ പറയുന്നത്) ഇവ അനുവദിക്കാൻ പോകുന്നുവെന്ന വിവരം എങ്ങനെ അറിഞ്ഞു എന്നതാണു കാതലായ ചോദ്യം. കഴിഞ്ഞ 19 വർഷമായി സംസ്ഥാനത്തു മദ്യനിർമാണശാലകൾ അനുവദിക്കുന്നില്ല. ഇടയ്ക്ക് ആരെങ്കിലും അപേക്ഷിച്ചാൽ തന്നെ മദ്യനിർമാണശാലകൾ അനുവദിക്കേണ്ടതില്ലെന്നും 1999ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞു അതു നിരസിക്കുകയായിരുന്നു പതിവ്. അതിനാൽ ഇപ്പോൾ സാധാരണ ആരും അപേക്ഷിക്കാറില്ല.
അപ്പോഴെങ്ങനെ പിണറായി സർക്കാർ അധികാരം ഏറ്റെടുത്ത ഉടൻ കുറച്ചുപേർ അപേക്ഷയുമായി ഓടിയെത്തി? മണം പിടിച്ച് വന്നതാണോ ഇവർ? മദ്യത്തിനു ഗന്ധമുണ്ട്. മദ്യനിർമാണശാലകൾ തുടങ്ങാൻ സർക്കാർ തിരുമാനിക്കുന്പോഴും ഗന്ധമുണ്ടാകുമോ?
19 വർഷമായി സർക്കാരുകൾ നിരസിച്ച ഒരു കാര്യം പുനരാരംഭിക്കുന്പോൾ അതു പ്രകടനപത്രികയിലും മദ്യനയത്തിലും പ്രഖ്യാപിക്കേണ്ടതല്ലേ എന്നതാണു മറ്റൊരു ചോദ്യം. അതിനു മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും തരുന്ന മറുപടി കേട്ടാൽ ചിരിച്ചു പോകും. മദ്യവർജനമാണ് ഈ സർക്കാരിന്റെ നയമെന്നും അതിനായി കൂടുതൽ ശക്തമായി ഇടപെടൽ നടത്തുമെന്നും പ്രകടനപത്രികയിലും മദ്യ നയത്തിലും പറയുന്നില്ലേ, പിന്നെ എന്താണ് കുഴപ്പം എന്നതാണ് മുഖ്യമന്ത്രിയുടെ ചോദ്യം.
ഈ നയംമാറ്റം എന്തുകൊണ്ട് ഇടതുമുന്നണിയിൽ ചർച്ച ചെയ്തില്ല, മന്ത്രി സഭയിൽ കൊണ്ടുവന്നില്ല, ബജറ്റിലോ നയപ്രഖ്യാപനത്തിലോ വന്നില്ല എന്ന എന്റെ ചോദ്യത്തിന് അതിനേക്കാൾ രസകരമായ മറുപടിയാണ് കിട്ടുന്നത്. അതിന്റെയൊന്നും ആവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും. 19 വർഷമായി നിലനിൽക്കുന്ന ഒരു നയം മാറ്റുന്പോൾ ഇടതുമുന്നണിയിൽ ചർച്ച ചെയ്തില്ലങ്കിൽ പിന്നെ എന്തിനാണ് ഇടതുമുന്നണി യോഗം ചേരുന്നത്? ഒരു കലുങ്ക് നിർമിക്കണമെങ്കിൽ പോലും ബജറ്റിൽ പ്രഖ്യാപിക്കുന്ന പതിവുള്ള ഇടതുമുന്നണി ബ്രൂവറികളും ഡിസ്റ്റിലറികളും കൂട്ടത്തോടെ അനുവദിക്കുന്പോൾ അത് ബജറ്റിൽ നിന്ന് എന്തിനു മറച്ചുവച്ചു? ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും വേണ്ടെന്നു പറഞ്ഞത് പിണറായി എന്തിന് തുടങ്ങി?
ഇതിനൊക്കെയുള്ള ഉത്തരം ലളിതമാണ്. ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ കൊണ്ടുവന്ന് ചെയ്യാൻ കഴിയുന്ന കാര്യമല്ലായിരുന്നു ഇത്. അവിടെ കൊണ്ടുവന്നാൽ ഘടകകക്ഷികൾ അറിയും. മറ്റു മന്ത്രിമാരും അറിയും. രഹസ്യ ഇടപാട് നടക്കാതെ പോകും.
നയപരമായ തീരുമാനമോ അല്ലയോ?
1999ലാണ് സംസ്ഥാനത്ത് മദ്യ നിർമാണ ശാലകൾ തുടങ്ങേണ്ടതില്ലെന്ന സുപ്രധാനമായ തിരുമാനം ഉണ്ടാകുന്നത്. അന്ന് ഇ .കെ. നായനാരായിരുന്നു മുഖ്യമന്ത്രി. 98 ൽ കുറച്ച് മദ്യശാലകൾക്ക് അനുമതി നൽകിയതോടെ ലൈസൻസിനുള്ള അപേക്ഷകരുടെ പ്രളയമായി. അങ്ങനെയാണ് സർക്കാർ ഒരു ഉന്നതതല കമ്മിറ്റിയെ വച്ചതും പിന്നീട് മദ്യനിർമാണ ശാലകൾ ഒന്നും അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതും.
1999 സെപ്തംബർ 24 ലെ മന്ത്രിസഭാ യോഗം അജൻഡയ്ക്ക് പുറത്തുള്ള ഇനം രണ്ടായിട്ടാണ് ഇതനുസരിച്ചു തിരുമാനമെടുത്തത്. അത് അനുസരിച്ചുള്ള ഉത്തരവാണ് ആർ ടി നന്പർ 689/ 99/ നി. വ ആയി പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് വെറും എക്സിക്യൂട്ടീവ് ഉത്തരവാണെന്നാണ് ഇപ്പോൾ പിണറായി സർക്കാർ വാദിക്കുന്നത്. പക്ഷെ, അങ്ങനെയല്ല, നയപരമായ തിരുമാനം തന്നെയായിരുന്നു. അതിനാലാണ് കഴിഞ്ഞ 19 വർഷമായി മാറിമാറി വന്ന സർക്കാരുകൾ ഈ ഉത്തരവ് നയപരമായ തിരുമാനമാണെന്ന് ചൂണ്ടിക്കാട്ടി പുതിയ മദ്യ നിർമാണ ശാലകൾക്കുള്ള അനുമതി നിരസിച്ചത്. 2008 ലെ വി എസ് സർക്കാർ മദ്യനിർമാണ ശാലകൾക്കുള്ള അനുമതി നിഷേധിച്ചതും 99 ലെ ഈ ഉത്തരവിന്റെ ബലത്തിലാണ്.
സംസാരിക്കുന്ന തെളിവ്
പ്രതിപക്ഷ ആരോപണത്തിന്റെ മുന ഒടിക്കുന്നതിന് ഇടതുമുന്നണിയുമായി ബന്ധമുളള ഏജൻസികൾ കഴിഞ്ഞദിവസം പുറത്തു വിട്ട ശ്രീ ചക്രാ ഡിസ്റ്റിലറീസുമായി ബന്ധപ്പെട്ട ഫയൽ തന്നെ സർക്കാരിന്റെ കള്ളക്കളികളെല്ലാം പുറത്തുകൊണ്ടുവരുന്നതിനുള്ള തെളിവാണ്. 1999 ലെ ഉത്തരവ് നിലനിൽക്കുന്നതിനാൽ സർക്കാർ നയപരമായ തീരുമാനം എടുത്ത് മന്ത്രിസഭാ തീരുമാനത്തിന് വിധേയമായി മാത്രമേ ശ്രീചക്രക്ക് ഡിസ്റ്റലറിക്കുള്ള അനുമതി നൽകാവൂ എന്നാണ് ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചത്. അഡീ. ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ഇതംഗീകരിച്ചു. പക്ഷേ മന്ത്രിസഭയിൽ വയ്ക്കണമെന്ന ഉദ്യോഗസ്ഥരുടെ നിർദേശം തള്ളി ശ്രീ ചക്ര ഡിസ്റ്റിലറീസിനു തൃശൂർ ജില്ലയിൽ വിദേശമദ്യനിർമാണത്തിന് കോന്പൗണ്ട് ആൻഡ് ബ്ളെന്റിംഗ് ആൻഡ് ബോട്ടലിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നൽകാമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ ഫയലിൽ കുറിച്ചു. മുഖ്യമന്ത്രി അതംഗീകരിച്ചതോടെ തിരുമാനമായി.
ഇതിൽ നിന്നുതന്നെ എന്താണു സംഭവിച്ചതെന്നു വ്യക്തമാണ്. മന്ത്രിസഭയെയോ മുന്നണിയെയോ അറിയിക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രമായി ഉദ്യോഗസ്ഥരുടെ ശിപാർശകളെല്ലാം മറികടന്നു തിരുമാനമെടുത്തു. ഇത് ആരുടെ താൽപര്യം സംരക്ഷിക്കാനായിരുന്നു?
ഇത്തവണ അനുവദിച്ച മദ്യ നിർമാണ ശാലകൾക്കുള്ള അപേക്ഷകളിൽ പ്രകടമായ ക്രമേക്കേടാണ് നിലനിൽക്കുന്നത്. അനുവദിച്ച നാല് അപേക്ഷകളിൽ രണ്ടിനും സ്ഥലത്തെക്കുറിച്ച് അവ്യക്തതയാണ്.
അഴിമതിയുടെ വൈപുല്യം
എറണാകുളത്തെ കിൻഫ്രാ പാർക്കിൽ സ്ഥാപിക്കാൻ അനുമതി കൊടുത്ത പവർ ഇൻഫ്രാടെക് ലിമിറ്റഡിന്റെ കാര്യത്തിലാകട്ടെ അഴിമതിയുടെ വൈപുല്യം വെളിപ്പെടുത്തുന്ന ക്രമക്കേടുകളാണു പുറത്തുവന്നിട്ടുള്ളത്. പവർ ഇൻഫ്രാടെകിന് ഇവിടെ സ്വന്തമായോ പാട്ടവ്യവസ്ഥയിലോ ഭൂമിയില്ല. സി പിഎമ്മിന്റെ ഒരു ഉന്നത നേതാവിന്റെ മകനായ കിൻഫ്രാ ജനറൽ മാനേജർ (പ്രോജക്റ്റ്) ചട്ടങ്ങൾ ലംഘിച്ച് നൽകിയ ഒരു അനുമതിപത്രത്തിന്റെ ബലത്തിൽ മാത്രമാണ് ലൈസൻസിനുള്ള അനുമതി അനുവദിച്ചിരിക്കുന്നത്. സി പി എമ്മിന്റെ ഉന്നത തലത്തിൽ നടന്ന ഗൂഢാലോചനയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.
മദ്യത്തിന്റെ ലഭ്യത സംബന്ധിച്ച് ആവശ്യമായ പഠനങ്ങൾ നടത്താതെയാണ് പുതിയ മദ്യ നിർമാണ ശാലകൾക്ക് അനുമതി നൽകിയത്. ഇവിടെ ഇപ്പോൾ പ്രവർത്തിക്കുന്ന മദ്യ നിർമാണ ശാലകൾ പോലും അവയുടെ ശേഷിയുടെ പകുതിയേ ഉപയോഗിക്കുന്നുള്ളു. ഇപ്പോൾ പുറത്ത് നിന്ന് വരുന്ന എട്ട് ശതമാനം മദ്യം കൂടി ഇവിടെ ഉൽപ്പാദിപ്പിക്കാൻ കഴിയും.
പുതിയ ഡിസ്റ്റലറികളും, ബ്രൂവറികളും എന്ത് മാത്രം ജലചൂഷണം നടത്തുന്നുവെന്നതിനെക്കുറിച്ച് പഠനമൊന്നും നടത്താതെയാണ് ഇഷ്ടക്കാർക്ക് അവ വാരി കോരി അനുവദിച്ചത്. പാലക്കാട്ടെ എലപ്പുള്ളിയിൽ അപ്പോളോ ബ്രൂവറിയുടെ കാര്യം മാത്രം എടുക്കുക. അഞ്ച് ലക്ഷം ഹെകക്ട്രാ ലിറ്റർ ബിയർ ആണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ഇതിന് 10 കോടി ലിറ്റർ വെള്ളം വേണം. പക്ഷെ മഴ നിഴൽ പ്രദേശമായ എലപ്പുള്ളയിൽ കൃഷിക്കോ കുടിവെളളത്തിനോ പോലും വെള്ളമില്ല. ജല ചൂഷണത്തിന് എതിരേ വൻ പ്രക്ഷോഭം നടന്ന പ്ളാച്ചിമടക്ക് 12 കിലോമീറ്റർ ഉള്ളിലാണ് ഈ പ്രദേശം. പ്ളാച്ചിമട സമരത്തോടൊപ്പം നിന്ന് ജനങ്ങളെ ഇളക്കി വിട്ട ഇടതുമുന്നണി തന്നെ ഇവിടെ മറ്റൊരു ജലചൂഷണിത്തിന് വേദിയൊരുക്കി എന്നതാണ് വിരോധഭാസം.
കണ്ണിൽ പൊടിയിടാൻ
ലൈസൻസ് നൽകിയിട്ടില്ലല്ലോ തത്വത്തിൽ ഉള്ള അനുമതിമാത്രമേ നൽകിയിട്ടുള്ളുവെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഈ ചോദ്യം കണ്ണിൽ പൊടിയിടുന്നതിനുള്ള ചോദ്യം മാത്രമാണ്. ബ്രൂവറി റൂൾസിലോ ഫോറിൻ ലിക്കർ റൂൾസിലോ പ്രാഥമിക അനുമതി എന്നൊരു വകുപ്പില്ല. ലൈസൻസ് നൽകുന്നതിനുള്ള അനുമതി എന്നാണ് ഉത്തരവുകളിൽ കാണുന്നത്. സർക്കാരിൽ നിന്നുള്ള ഈ ഉത്തരവാണ് മദ്യ നിർമാണ ശാലകൾ ആരംഭിക്കുന്നതിനുള്ള പരമപ്രധാനമായ ഘടകമെന്നും എല്ലാവർക്കും അറിയാം. ഈ അനുമതി ലഭിച്ച് കഴിഞ്ഞാൽ പിന്നീട് നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ ലൈസൻസ് നൽകാൻ എക്സൈസ് കമ്മീഷണർ ബാധ്യസ്ഥനാണ്. പിന്നീട് സർക്കാരിൽ പോകേണ്ട കാര്യം പോലുമില്ല.
99 ന്ശേഷം ബ്രൂവറികൾക്കോ ഡിസ്റ്റിലറികൾക്കോ അനുമതി നൽകിയിട്ടില്ലന്ന യു ഡി എഫിന്റെ വാദം തകർക്കാൻ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ എ.കെ. ആന്റണിയെപ്പോലും അവഹേളിക്കാൻ സി പി എം ശ്രമിച്ചുവെന്നതാണ് ഖേദകരം.
അന്വേഷണത്തെ ഭയപ്പെടുന്നതെന്തിന് ?
എത്ര മൂടിവച്ചാലുംസത്യം പുറത്തുവരിക തന്നെ ചെയ്യുമെന്ന യാഥാർഥ്യം സി പിഎം മനസിലാക്കണം. വൻ തുക കോഴയായി കൈമറിഞ്ഞ അഴിമതിയാണിത്. അതിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി എക്സൈസ് മന്ത്രിയുമാണ്. മുന്നണിയെയോ സഹ മന്ത്രിമാരെയോ പോലും അറിയാക്കാതെ പ്രളത്തിന്റെ മറവിൽ ഇവർ രണ്ടു പേരും ചേർന്ന് നടത്തിയ ഇടപാടാണിത്. ഒന്നും മറച്ച് വയ്ക്കാനില്ലങ്കിൽ എല്ലാം ചട്ടപ്രകാരം ആണെങ്കിൽ എന്തിനാണ് ഒരു അന്വേഷണത്തെ ഇവർ ഭയപ്പെടുന്നത് ?
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മദ്യ രാജാക്കന്മാരുമായി സി പിഎം ഉണ്ടാക്കിയ അവിശുദ്ധ കരാർ അനുസരിച്ചാണ് സംസ്ഥാനത്തെ എല്ലാ ബാറുകളും തുറന്നുകൊടുത്തത്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടന്നത്.
അഴിമതിയുടെ വാതിൽതുറന്ന് ബ്രൂവറികളും ഡിസ്റ്റിലറിയും
11:17 PM Oct 05, 2018 | Deepika.com