ലീ സീൻ ലൂങ് സിംഗപ്പൂർ പ്രധാനമന്ത്രി
2019 ഓടെ ’’ ശുചിത്വ ഇന്ത്യ’’ എന്ന ദർശനം നേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാലുവർഷങ്ങൾക്കു മുന്പ് സ്വഛ് ഭാരത് മിഷന് തുടക്കം കുറിച്ചു. ശുചിത്വത്തെ ഒരു ദേശീയ മുൻഗണയാക്കാൻ യത്നിച്ച മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികദിനമായ 2019 ഒക്ടോബർ 2 ഇതിന് ഏറ്റവും ഉചിതവുമാണ്. കഴിഞ്ഞ നാലുവർഷം കൊണ്ട് കുടുംബങ്ങൾക്കായി 86 ദശലക്ഷം ശൗചാലയങ്ങൾ നിർമിച്ചും ഏകദേശം അര ലക്ഷത്തോളം ഗ്രാമങ്ങളെ വെളിയിട വിസർജനമുക്തമാക്കിയും ഇന്ത്യ വന്പിച്ച പുരോഗതി കൈവരിച്ചിട്ടുമുണ്ട്.
സിംഗപ്പൂരും ഈ വഴിയിൽ പ്രയാണം ചെയ്തതാണ്. സ്വാതന്ത്ര്യലബ്ദി മുതൽ തന്നെ ജനങ്ങൾക്ക് ശുചിത്വവും ഹരിതജീവിത പരിസ്ഥതിയും സൃഷ്ടിക്കുന്നതിനായി ഞങ്ങൾ അതി കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ നിരവധി വീടുകളിൽ മലിനജലചാലുകൾ ഉണ്ടായിരുന്നില്ല. മനുഷ്യവിസർജ്യം തൊട്ടികളിൽ ശേഖരിച്ച് ദുർഗന്ധം വമിക്കുന്ന ട്രക്കുകളിലാണ് സ്വീവറേജ് പ്ലാന്റുകളിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്നത്. സാധാരണയായി മനുഷ്യവിസർജം അടുത്തുള്ള നദികളിലും ജലാശയങ്ങളിലും നിക്ഷേപിച്ചു വെള്ളം മലീമസമാക്കുകയും വിഷമയമാക്കുകയും ചെയ്യുമായിരുന്നു. ശുചിത്വമില്ലാത്ത ജീവിത സാഹചര്യങ്ങൾ നിരന്തരം ജലജന്യരോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതുൾപ്പെടെ നിരവധി പൊതുജനാരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
ശക്തമായി പ്രവർത്തിക്കാൻ തന്നെ ഞങ്ങളുടെ പൂർവ പിതാമഹൻമാർ പ്രതിജ്ഞയെടുത്തു, സിംഗപ്പൂരിനെ ശുചിയായി സൂക്ഷിക്കുക എന്നൊരു ദേശീയ പ്രചാരണപരിപാടിക്ക് അവർ തുടക്കം കുറിച്ചു. എല്ലാ വീടുകളിലും അഴുക്കുചാലുകൾ ഞങ്ങൾ സൃഷ്ടിച്ചു. എല്ലാ നദികളും വൃത്തിയാക്കി. അങ്ങനെ സിംഗപ്പുരിനെ വൃത്തിയുള്ളതും ഹരിതാഭവുമായ നഗരമാക്കി മാറ്റി.
സിംഗപ്പൂരിനെക്കാളും വലിയതോതിൽ വ്യത്യസ്തതകളുള്ള രാജ്യമാണ് ഇന്ത്യ. ഗംഗാനദി സിംപ്പൂർ നദിയെക്കാൾ ആയിരം മടങ്ങ് നീളമുള്ളതാണ്. എന്നാലും ഇന്ത്യയുടേയും സിംഗപ്പൂരിന്റെയും ശുചിത്വയാത്രക്ക് ചില സമാനതകളുമുണ്ട്. ആദ്യമായി ഇരു രാജ്യങ്ങളിലും നേതൃത്വത്തിന്റെ ദർശനത്തിന്റെ പ്രധാന്യം പ്രകടമായി. ഞങ്ങളുടെ മുൻ പ്രധാനമന്ത്രി ലീ ക്വാൻ യൂവും പ്രധാനമന്ത്രി മോദിയും രാജ്യത്തെ വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുന്നതിന് മുൻഗണന നൽകി. രണ്ടുപേരും ചൂല് എടുത്തുകൊണ്ടു പൊതുജനങ്ങളോടൊപ്പം തെരുവുകൾ ശുചിയാക്കാൻ രംഗത്തിറങ്ങി.
ലീ വ്യക്തിപരമായ പ്രചോദനമായിരുന്നുവെന്നു പ്രധാനമന്ത്രി മോദി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പരിവർത്തനം നാം എങ്ങനെയാണോ അതിലുള്ള മാറ്റത്തിൽ നിന്നാണ് ആരംഭിക്കുന്നത് എന്ന ലീയുടെ ആദർശത്തിൽ നിന്നാണ് അദ്ദേഹം തന്റെ ആശയം രൂപീകരിച്ചതെന്നും മോദി സൂചിപ്പിച്ചിട്ടുണ്ട്. സ്വഛ് ഭാരത് മിഷൻ എന്നത് ഇന്ത്യയുടെ പരിസ്ഥിതിയെ വൃത്തിയാക്കുന്നതിനുള്ള ഒരു പദ്ധതി മാത്രമല്ല, അതു നാം ചിന്തിക്കുന്ന, ജീവിക്കുന്ന പ്രവർത്തിക്കുന്ന രീതിയിലെ പരിവർത്തന’’മെന്ന ആഴത്തിലുള്ള പരിഷ്ക്കരണമാണ്.
രണ്ടാമതായി വിജയത്തിന് ദീർഘകാല ദേശീയ സമർപ്പണം അനിവാര്യമാണ്. സ്വിവറേജ്- ഡ്രൈയിനേജ് ശൃംഖലകളെ തമ്മിൽ വേർതിരിക്കുന്ന ഒരു സ്വിവറേജ് മാസ്റ്റർപ്ലാൻ സിംഗപ്പൂർ നടപ്പാക്കി. ഇന്ത്യയിൽ വ്യവസായ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവയുടെ സഹായത്തോടെ ദേശ വ്യാപകമായി സ്വഛ് ഭാരത് മിഷൻ നടപ്പാക്കാനുള്ള ശ്രമം ഗുണപരമായ ഫലമാണ് കാണിക്കുന്നത്.
മൂന്നാമതായി, ഇന്ത്യയും സിംഗപ്പൂരും അന്താരാഷ്ട്ര സഹകരണത്തെ വിലമതിക്കുന്നു. ഒരേ പരിഹാരം വ്യത്യസ്ത രാജ്യങ്ങളിൽ ഫലപ്രദമായില്ലെന്നു വരാം, എന്നാൽ മറ്റുള്ളവർ പങ്കുവയ്ക്കുന്ന അനുഭവങ്ങൾ പഠിക്കുന്നതു നമുക്കെല്ലാം ഗുണമുണ്ടാക്കും. ആഗോള ശുചിത്വ വെല്ലുവിളികളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനായി 2013ൽ ഐക്യരാഷ്ട്ര സഭ എല്ലാവർക്കും ശുചിത്വം എന്ന സിംഗപ്പൂരിന്റെ പ്രമേയം അംഗീകരിക്കുകയും നവംബർ 19 ലോക ശൗചാലയ ദിനമായി ആചരിക്കുകയും ചെയ്യുന്നു.
ഇന്ത്യ വാസയോഗ്യമായതും സുസ്ഥിരവുമായ സ്മാർട്ട്സിറ്റികൾ വികസിപ്പിക്കുന്ന വേളയിൽ തങ്ങളുടെ പരിചയസന്പന്നത ഇന്ത്യയുമായി പങ്കുവയ്ക്കാൻ സിംഗപ്പൂരിന് അതിയായ സന്തോഷമുണ്ട്. സ്വഛ് ഭാരത് മിഷനും ശുചിത്വ ഇന്ത്യയ്ക്കും പ്രധാനമന്ത്രി മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും എല്ലാ ഭാവുകളും ഞാൻ നേരുന്നു.
സിംഗപ്പൂരും ഇന്ത്യയും: ശുചിത്വ ഭാവിക്കായി ഒരു പങ്കാളിത്ത വീക്ഷണം
12:04 AM Oct 02, 2018 | Deepika.com