ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ഏതുസമയത്തും പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി വന്നിരിക്കുന്നു. കേരളത്തിലുള്ള നിരവധി ഭക്തർ ഈ വിധിയിൽ അസന്തുഷ്ടരാണ്. എണ്ണൂറു വർഷം പഴക്കമുള്ള ആചാരങ്ങളിലും കീഴ്വഴക്കങ്ങളിലും ഇടപെടൽ ആവശ്യമില്ലെന്ന് അവർ കരുതുന്നു. വിധിക്കെതിരേ പുഃനപരിശോധനാ ഹർജി നൽകാനുള്ള ആലോചനയിലാണു പലരും.
കേരളം നേരിടാൻപോകുന്ന പ്രശ്നം റോഡുമാർഗവും ട്രെയിനിലും വിമാനത്തിലുമൊക്കെയായും കൂട്ടത്തോടെ എത്തുന്ന യുവതികളായ തീർഥാടകർക്കു വേണ്ട സൗകര്യങ്ങൾ എങ്ങനെ ചെയ്തുകൊടുക്കും എന്നതാണ്. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയോടെ ശബരിമല തീർഥാടകരുടെ എണ്ണം ഇരട്ടിയായി വർധിക്കാമെന്ന് അനുമാനിക്കാം. ഉന്നത നീതിപീഠത്തിന്റെ വിധി മൂലം കേരളത്തിൽനിന്നു തീർഥാടകരുടെ തള്ളിക്കയറ്റം ശബരിമലയിലേക്ക് ഉണ്ടാകണമെന്നില്ല. എന്നാൽ, തമിഴ്നാട്ടിലും ആന്ധ്രയിലും കർണാടകയിലുംനിന്ന് ധാരാളം സ്ത്രീകൾ ശബരിമലയ്ക്കു വരുമെന്നു പ്രതീക്ഷിക്കാവുന്നതാണ്.
ഇപ്പോൾത്തന്നെ പന്പയിലെത്തുന്ന പുരുഷ തീർഥാടകർക്കു പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനാവശ്യമായ വേണ്ടത്ര സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ കേരളത്തിനാവുന്നില്ല. മണ്ഡല-മകരവിളക്കു പൂജക്കാലത്ത് അയ്യപ്പസേവാസമിതിപോലുള്ള സംഘടനകളും ചെറുകിട കച്ചവടക്കാരും മറ്റും ഏർപ്പെടുത്തുന്ന താത്കാലിക സൗകര്യങ്ങൾ മാത്രമാണ് അവിടെയുള്ളത്. ഉത്തര-പൂർവ ഇന്ത്യയിൽനിന്നു ധാരാളം തീർഥാടകരും സഞ്ചാരികളും ഇക്കൊല്ലം എത്തുമെന്നു പ്രതീക്ഷിക്കാം. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ വൻതോതിൽ സ്വർണശേഖരമുണ്ടെന്ന വാർത്തയെത്തുടർന്ന് അവിടേക്കുള്ള സന്ദർശകരുടെ എണ്ണം കൂടിയിട്ടുണ്ട്.
സുപ്രീംകോടതിവിധി സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കിയതിനാൽ ശബരിമലയിലേക്കു കുടുംബത്തോടെ എത്തുന്നവർക്കായി വഴിതുറക്കപ്പെട്ടിരിക്കുകയാണ്. കൂട്ടമായെത്തുന്ന യുവതികളായ തീർഥാടകർക്കായി സൗകര്യങ്ങളൊരുക്കുക എന്നതു ചെറിയ ഉത്തരവാദിത്വമല്ല. ക്രമസമാധാനപാലനം മുതൽ തുടങ്ങണം. നിയമവാഴ്ച ഉറപ്പാക്കാൻ വേണ്ടത്ര സൗകര്യങ്ങൾ കേരള പോലീസിനില്ല. ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന തൊഴിലാളികൾ മൂലമുള്ള വർധിച്ച അക്രമങ്ങൾ കൈകാര്യം ചെയ്യാൻപോലും ഇപ്പോൾ കഴിയുന്നില്ല. അതുപോലെ തീർഥാടകർക്കു പ്രാഥമികകൃത്യങ്ങൾ നടത്താനും കുളിക്കാനും വസ്ത്രങ്ങൾ മാറാനുമൊക്കെ സുരക്ഷിതമായ സൗകര്യങ്ങളൊരുക്കണം. വഴിവക്കുകളിൽ കൂടുതൽ ഭക്ഷണശാലകളും താമസസൗകര്യങ്ങളും ഉണ്ടാകണം. വൈദ്യസഹായ സൗകര്യങ്ങളും ആവശ്യമാണ്.
പന്പ മുതൽ സന്നിധാനംവരെയുള്ള യാത്രയിൽ സ്ഥിതിഗതികൾ കൂടുതൽ പ്രശ്നമാകും. ഇപ്പോൾത്തന്നെ വലിയ തിരക്കുള്ളപ്പോൾ ഭക്തർക്ക് 8-10 മണിക്കൂർവരെ ക്യൂ നിൽക്കേണ്ടിവരുന്നുണ്ട്. ഇങ്ങനെ ക്യൂ നിൽക്കുന്നവർക്കു കുടിവെള്ളത്തിനും ലഘുഭക്ഷണത്തിനും വേണ്ട ഏർപ്പാടുകളൊക്കെ ചെയ്യണം. വൻതിരക്കുള്ളപ്പോൾ തറയിൽ വിരിവയ്ക്കാൻപോലും സ്ഥലം കിട്ടാറില്ല. തീർഥാടകരുടെ എണ്ണം ഇരട്ടിക്കുന്പോൾ ഇത്തരം സൗകര്യങ്ങളൊക്കെ ഏർപ്പെടുത്തുക എളുപ്പമല്ല. സ്ത്രീകൾക്കു സ്വകാര്യമായി പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനും കുളിക്കാനും വസ്ത്രം മാറാനുമൊക്കെ സൗകര്യങ്ങളേർപ്പെടുത്തുക എന്നതു ചെറിയ കാര്യമല്ല. സന്നിധാനത്തെ ചെറിയ സ്ഥലത്ത് സ്ത്രീകൾക്കായി ധാരാളം മുറികളും ഡോർമിറ്ററികളും ഉണ്ടാക്കുക അസാധ്യമാണ്.
അയൽസംസ്ഥാനങ്ങളിൽനിന്നുള്ളവർ സ്വന്തം വാഹനങ്ങളിൽ എത്തുമെങ്കിലും ദൂരെയുള്ള സ്ഥലങ്ങളിൽനിന്നു വരുന്നവർക്കു റെയിൽവേസ്റ്റേഷനുകളിലും ബസ്സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലുംനിന്നു പന്പയിലെത്താൻ വാഹനങ്ങൾ വാടകയ്ക്കെടുക്കേണ്ടതുണ്ട്. വാഹനങ്ങളുടെ കേടുപാടുകൾ തീർക്കാനുള്ള സൗകര്യങ്ങളും കൂടുതലായി ഏർപ്പെടുത്തേണ്ടിവരും.
സാധാരണസമയത്തുപോലും സംസ്ഥാനത്തെ പലയിടങ്ങളിലും റോഡുകളുടെ സ്ഥിതി വളരെ മോശമാണ്. പ്രളയത്തെത്തുടർന്ന് പല റോഡുകളും തീർത്തും തകർന്നു. വടക്കാഞ്ചേരി-തൃശൂർ റൂട്ടിലുള്ള കുതിരാനിൽ ഗതാഗതക്കുരുക്ക് പതിവാണ്. ഒരു വലിയ ട്രെയിലർ ട്രക്ക് അപകടത്തിൽപ്പെട്ടാൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കും. തീർഥാടകപ്രവാഹത്തെ ഉൾക്കൊള്ളുംവിധം റോഡുകൾ നന്നായി പരിപാലിക്കാൻ നമ്മുടെ പൊതുമരാമത്ത് വകുപ്പ് സജ്ജമാണോ? റോഡുകളിലെ ട്രാഫിക് തടസങ്ങൾ ഒഴിവാക്കാനും അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ വേഗം ആശുപത്രിയിലെത്തിക്കാനും ആവശ്യത്തിനു ട്രാഫിക് പോലീസും വേണ്ടിവരും.
പ്രധാനപ്പെട്ട ഒരുകാര്യം സംസ്ഥാന ഭരണകൂടം ഇപ്പോഴും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ് എന്നതാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെടുകയും മറ്റു കഷ്ടനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തവർ പതിനായിരങ്ങൾ വരും. ഈ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ ശബരിമലയിലേയ്ക്കു നിയോഗിക്കുക ബുദ്ധിമുട്ടാണ്. വർധിക്കുന്ന തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ മണ്ഡലം- മകരവിളക്ക് കാലത്തു നിയോഗിക്കേണ്ടിവരും.
വരുംമാസങ്ങളിൽ എത്താനിടയുള്ള തീർഥാടകരുടെ എണ്ണത്തെപ്പറ്റി സംസ്ഥാന സർക്കാരിന് ഒരു ധാരണയുണ്ടാവണം. ആ എണ്ണം കൂടുതലാണെങ്കിൽ അതിനനുസരിച്ചു പദ്ധതികളുണ്ടാവണം.
തീർഥാടകരുടെ വൻ പ്രവാഹത്തെ നേരിടാൻ സംസ്ഥാനം സജ്ജമല്ലെങ്കിൽ വിധി ഇക്കൊല്ലത്തേക്കു നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും സംസ്ഥാന സർക്കാരിന് ആലോചിക്കാവുന്നതാണ്. ആദിശങ്കരന്റെയും അയ്യപ്പന്റെയും നാട്ടിലേക്കെത്തുന്ന തീർഥാടകരെ സ്വീകരിക്കാൻ അടുത്തവർഷം കുറച്ചുകൂടി മെച്ചപ്പെട്ട പദ്ധതി ഉണ്ടാക്കാൻ കഴിയും.
വനിതാ തീർഥാടകരുടെ തിരക്ക് ഉൾക്കൊള്ളാൻ കേരളത്തിനാകുമോ?
12:24 AM Oct 01, 2018 | Deepika.com