അനന്തപുരി/ ദ്വിജൻ
ചരിത്രപ്രധാനമായ ഒരുപിടി വിധിന്യായങ്ങൾ പുറപ്പെടുവിച്ചാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സുപ്രീം കോടതിയുടെ പടിയിറങ്ങുന്നത്. ചരിത്രപ്രധാനം എന്നു വിളിക്കുന്പോഴും ആ വിധികൾ പലതരത്തിലുള്ള ഭയപ്പാടുകളും ഉണ്ടാക്കിയിട്ടുണ്ട്. ഒരു വിഷയത്തിന്റെ ധാർമികത നോക്കേണ്ട കാര്യം ഭരണഘടനയ്ക്കില്ല എന്നതുപോലുള്ള ഭയപ്പെടുത്തുന്ന ചില നിരീക്ഷണങ്ങളും വംശനാശത്തിനു തന്നെ ഇടയാക്കാവുന്ന വിധികളും അവയിലുണ്ട്. ഈ വിധികൾ ജനജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. വിധിയുടെ പ്രത്യാഘാതങ്ങൾ മനസിലാക്കാത്തതുകൊണ്ടാണോ എന്നറിയില്ല ആരും ശക്തമായി ഒന്നും പ്രതികരിക്കുന്നുമില്ല.
ചാരക്കേസിലെ നഷ്ടപരിഹാരവും ശബരിമലയിലെ സ്ത്രീപ്രവേശനവും അടക്കം കേരളത്തിന് ഏറെ താത്പര്യമുള്ളവയായിരുന്നു ആ വിധികളിൽ പലതും. ചാരക്കേസിൽ നന്പി നാരായണനെ അറസ്റ്റ് ചെയ്തത് അന്യായമായെന്നു കണ്ടെത്തിയ കോടതിയുടെ നിഗമനങ്ങൾ ശരിയായില്ലെന്നു കാര്യകാരണങ്ങൾ സഹിതം പ്രതിസ്ഥാനത്തുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്. അവരുടെ രേഖകൾ കാണുന്പോൾ കോടതി ഇതൊന്നും കണ്ടില്ലേ എന്നു സാധാരണക്കാർ പോലും സംശയിക്കും. കുറ്റവാളി എന്നു കരുതാൻ കാരണങ്ങളുള്ള ഒരാളെ അറസ്റ്റ് ചെയ്താൽ ഇത്ര വലിയ പ്രത്യാഘാതം ഉണ്ടാകും എന്ന തിരിച്ചറിവു ഭാവിയിലെ പോലീസ് നടപടികളെ ബാധിക്കില്ലേ?
നന്പി നാരായണൻ തന്നെ പറഞ്ഞതുപോലെ ചാരസംഭവത്തെ രാഷ്ട്രീയ ആയുധമാക്കി ഭരണം പിടിച്ച പാർട്ടിയുടെ പിൻമുറക്കാർ സുപ്രീം കോടതി പറഞ്ഞ നഷ്ടപരിഹാരം നന്പി നാരായണനു കൊടുക്കുന്നതു വേണ്ടതാണെങ്കിലും ആ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാമോ എന്നു പരിശോധിക്കാൻ ഉത്തരവായതു കൗതുകകരമാണ്. സിബിഐ തള്ളിക്കളഞ്ഞ കേസ് പുനരന്വേഷിക്കുവാൻ നായനാർ ഉത്തരവായതും ആ ഉത്തരവ് ഹൈക്കോടതി ശരി വച്ചതും ആയിരുന്നു. സുപ്രീം കോടതി സമ്മതിക്കാതിരുന്നതു കൊണ്ടാണ് പുനരന്വേഷണം നടക്കാതെ പോയത്.
എന്നാൽ, ഈ സുപ്രീം കോടതി തന്നെ മഹാരാഷ്ട്രയിലെ ഭീമ കെറേഗാവിൽ ജനുവരിയിലുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ചു. അതിൽ ഇടപെടാൻ ആവില്ലെന്നും വ്യക്തമാക്കി.
ഭിന്നാഭിപ്രായങ്ങൾ
സുപ്രധാനമായ മിക്കവാറും എല്ലാ വിധിന്യായങ്ങളിലും ഒരു ജഡ്ജി ഭിന്നാഭിപ്രായ വിധിയും പുറപ്പെടുവിച്ചിട്ടുണ്ട് എന്നതും ശ്രദ്ധിക്കണം. ആ ജഡ്ജിയുടെ അഭിപ്രായമായിരുന്നു ഭൂരിഭാഗം ജഡ്ജിമാർക്കും എങ്കിൽ വിധി തന്നെ വ്യത്യസ്തമാകുമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്. ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം കൊടുക്കണം എന്ന വിധിയെക്കുറിച്ച് ജസ്റ്റീസ് ഇന്ദു മൽഹോത്ര എടുത്ത നിലപാട് ശ്രദ്ധിക്കുക. വിശ്വാസത്തിൽ യുക്തിക്കു സ്ഥാനമില്ലെന്നും മതവികാരം ഉൾക്കൊള്ളുന്ന വിഷയങ്ങളിൽ കോടതി ഇടപെടാതിരിക്കണം എന്നും പറഞ്ഞുകൊണ്ടാണ് അവർ വിയോജിച്ചത്. ഒരു മതം എന്താണു പിന്തുടരേണ്ടത് എന്നു തീരുമാനിക്കേണ്ടത് ആ മതമാണെന്നും അവർ പറഞ്ഞു.
ആധാർകാർഡിന്റെ കാര്യത്തിൽ സുപ്രീം കോടതിയുടെ വിധി സർക്കാരിനും ജനങ്ങൾക്കും ആശ്വാസകരമാണെങ്കിലും പണ ബില്ലായി ആ നിയമം പാസാക്കിയതിനെ ന്യായീകരിച്ചത് വല്ലാത്ത കീഴ്വഴക്കമാവും. 2022 നവംബറിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് ആവേണ്ട ജസ്റ്റീസ് ചന്ദ്രചൂഡ് ഈ നിയമനിർമാണത്തെ ഭരണഘടനയെ കബളിപ്പിക്കലും നിയമവിരുദ്ധവുമെന്നു ചിത്രീകരിച്ചു. പാർലമെന്റിന്റെ ഉപരിസഭയുടെ അധികാരത്തിലുള്ള തന്ത്രപരമായ കൈയേറ്റമാണത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷം ജഡജിമാർക്കും എന്തേ അങ്ങനെ തോന്നിയില്ല എന്ന ചോദ്യമുണ്ട്. വരാനിരിക്കുന്ന സർക്കാരുകൾക്കു രാജ്യസഭയെ മറികടക്കുവാനുള്ള ഒരു വഴി. അടുത്ത സർക്കാർ വരുന്പോൾ അവർക്കു വേണ്ട ഒരു നിയമം അവർക്കു പാസാക്കാൻ പറ്റാത്ത സാഹചര്യത്തിൽ നിയമമാക്കുന്നതിനു ശ്രമിച്ചാൽ സുപ്രീം കോടതിയുടെ ഈ വിധി അതിനു കരുത്തു പകരും. ജനാധിപത്യത്തിന്റെ നാലു നെടുംതൂണുകൾ അവരുടെ അധികാരവും പരിമിതികളും സൂക്ഷിക്കാൻ പരസ്പരം ശ്രമിക്കുന്നില്ലെങ്കിൽ ഉണ്ടാകാവുന്ന ഫലം ദാരുണമാകും. ജനാധിപത്യ സംവിധാനം തന്നെ വീണുപോകാം.
അയോധ്യ കേസിന്റെ വിധിയിലും ഭിന്നാഭിപ്രായം ഉണ്ടായി. മൂന്നംഗ ബഞ്ചിലെ ജസ്റ്റീസ് അബ്ദുൾ നസിർ മറ്റു ജഡ്ജിമാരോടു യോജിച്ചില്ല. പള്ളി മുസ്ലീം വിശ്വാസത്തിന്റെ അവിഭാജ്യ ഭാഗമല്ലെന്ന വിധിക്കു മുന്പ് ഇസ്ലാം മതപ്രമാണങ്ങൾ ആഴത്തിൽ പഠിക്കേണ്ടതുണ്ട് എന്നു നിർദേശിച്ചു. മതപരമായ കാര്യങ്ങളെക്കുറിച്ചു ഭിന്നാഭിപ്രായം എഴുതിയ ജഡ്ജിയുടെ വാക്കുകൾ കൂടുതൽ നീതിപൂർവകമാണെന്നു കരുതുന്നവർ ഏറെയുണ്ട്.
വംശനാശം
സ്വവർഗ വിവാഹത്തിനു നിയമ സാധുത നല്കുന്ന സുപ്രീം കോടതി വിധി മനുഷ്യവംശത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലും വിവാഹം ചെയ്താൽ വംശനാശം സ്വാഭാവിക ദുരന്തമാകുമല്ലോ. ശക്തമായ ആത്മീയതയുടെ നാടായ ഭാരതത്തിൽ ഇവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. വ്യക്തി സ്വാതന്ത്ര്യത്തിനു കൊടുക്കുന്ന വൻ പ്രാധാന്യം സമൂഹസുസ്ഥിതിക്കു വിഘാതമാകുന്ന വിധം ആയിട്ടുണ്ട്. ഭാരതത്തിന്റെ സംസ്കൃതിക്കു നിരക്കാത്ത വിധി എന്ന് ആർഎസ്എസ് ആ വിധിയെക്കുറിച്ച് പറഞ്ഞു.
കുടുംബം
വിവാഹേതര ബന്ധം കുറ്റമല്ലാതാക്കുന്ന വിധി സമുഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബങ്ങളുടെ ഭദ്രതയ്ക്കും കെട്ടുറപ്പിനും ഉണ്ടാക്കാവുന്ന പരിക്കുകളും ചില്ലറയാവില്ല. ഭാര്യയും ഭർത്താവും ഏകഭാര്യാത്വവും ഏകഭർത്തൃത്വവും എല്ലാം വെല്ലുവിളിക്കപ്പെടുന്നു. ദാന്പത്യവിശ്വസ്തത വിഷയമല്ലാതാകുന്നു. മക്കളുടെ മേൽ പിതാവിനുള്ള അധികാരം പോലും ചോദ്യം ചെയ്യപ്പെടുന്നു. എങ്കിലും പരപുരുഷ ബന്ധം വിവാഹമോചനത്തിനുള്ള കാരണമായി കോടതി അംഗീകരിച്ചിട്ടുണ്ട്. അല്ലെങ്കിൽ പരപുരുഷനുമായി കിടക്ക പങ്കിടുന്ന സ്ത്രീക്കൊപ്പം പുരുഷന്മാർക്കു ജീവിക്കേണ്ടി വരുമായിരുന്നു. എല്ലായിടത്തും തുല്യത, എല്ലാവർക്കും ഇഷ്ടം പോലെ ജീവിക്കാം എന്നൊക്കെ വരുന്നതാണോ സംസ്കൃത ജീവിതം?
ഈ മനോഭാവമുള്ള കോടതി എന്തേ സ്ത്രീകൾക്കായുള്ള സംവരണങ്ങൾ എല്ലാം ഒറ്റയടിക്കു റദ്ദാക്കിയില്ല. ബസിലും തീവണ്ടിയിലുമുള്ള പ്രത്യേക ഇരിപ്പിടങ്ങൾ അടക്കം എല്ലാം റദ്ദാക്കി സ്ത്രീകളെ ആദരിക്കാത്തത് എന്ത്?
നാളത്തെ തലമുറയ്ക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കാൻ ആളില്ലാതെ വരുന്ന അവസ്ഥ. വ്യഭിചാരത്തിന് നിയമപരമായ പരിരക്ഷ കൊടുക്കുന്നതാണോ സ്ത്രീവിമോചനം? പരസ്പര സമ്മതപ്രകാരം സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധം നിയമവിധേയമാക്കുന്ന കോടതി കുറെക്കാലം കഴിഞ്ഞ് അവരിലെ സ്ത്രീ പീഡനകഥയുമായി വന്നാൽ അവർക്കു മാത്രം സംരക്ഷണം നൽകുന്നതും നീതിയാണോ?
സർക്കാരിന്റെ വിദേശമദ്യ വിപ്ലവങ്ങൾ
അബ്കാരികളുടെ പടത്തലവന്മാർ ഭരണം പിടിച്ചതോടെ കേരളത്തിൽ മദ്യപ്രളയം ഉണ്ടാക്കുന്നതിനുള്ള എല്ലാ അണക്കെട്ടുകളും തുറക്കുമെന്ന് ആർക്കായിരുന്നു സംശയം? എല്ലാവരും കരുതിയതുപോലെ തന്നെ സർക്കാർ പ്രവർത്തിച്ചു. അടച്ചിട്ടിരുന്ന എല്ലാ ബാറുകളും തുറന്നു. മദ്യം സുലഭമാക്കി. ബാറുകൾ ഇല്ലാതായതോടെ മയക്കുമരുന്ന് വ്യാപനം പെരുകി എന്നായിരുന്നു സർക്കാരിന്റെ സങ്കടം. ഇപ്പോൾ വിദേശമദ്യവും പെരുകി. മയക്കുമരുന്നും പെരുകി. പ്രതിഷേധിക്കാൻ പോലും ആരുമില്ലാതെ എല്ലാം ക്രമീകരിച്ച ശേഷമായിരുന്നു ബാറുകൾ തുറന്നത്.
ഉമ്മൻചാണ്ടി സർക്കാർ നടപ്പിലാക്കിയ ബാർ നിരോധനത്തിൽ വല്ലാതെ രോഷാകുലരായിരുന്ന ബാറുടമകൾ ഇടതു മുന്നണി അധികാരത്തിൽ തിരിച്ചെത്താൻ ആളും അർഥവും എല്ലാം കൊടുത്തു സഹകരിച്ചു. ഉമ്മൻ ചാണ്ടിക്കെതിരേ വന്ന സോളാർ ആക്രമണത്തിലെ കഥാപാത്രങ്ങൾ പോലും അബ്കാരികളുടെ കേന്ദ്രത്തിൽ നിന്നു കരുത്തുനേടിയതായി അക്കാലത്ത് വാർത്ത ഉണ്ടായിരുന്നു. അവർ ആഗ്രഹിച്ചതുപോലെ യുഡിഎഫ് തോറ്റു. ഇടതു മുന്നണി അധികാരത്തിലെത്തി. സർക്കാർ പ്രതിനന്ദിയും കാട്ടി. എല്ലാ ബാറും തുറന്നു.
ആ മഹാപ്രോത്സാഹനത്തിന് ഒരു പൈസ പോലും ബാറുകാർ കൈക്കൂലി കൊടുത്തില്ല! ബാറുകൾ തുറക്കുക എന്ന ജനക്ഷേമ പ്രവർത്തനത്തിന് എന്തിനു കൈക്കൂലി? എങ്കിലും ബാറുകൾ തുറപ്പിക്കാനായി ബാറുടമകളിൽ നിന്നും ബാറുകാരുടെ സംഘടന പണം സമാഹരിക്കുന്നുണ്ടായിരുന്നു. ആ തുക എതിലെ പോയെന്ന് ആർക്കും അറിയില്ല. അറിയുകയും വേണ്ട. പണം വാങ്ങിയിട്ടും ബാറു നൽകാത്തതിനായിരുന്നല്ലോ ഉമ്മൻ ചാണ്ടി സർക്കാരിനോട് അവർക്കു പരിഭവം.
പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും
വിദേശ മദ്യക്കച്ചവടക്കാരോടു വളരെ ഉദാരമാണ് സർക്കാർ സമീപനം എന്നു വ്യക്തമാക്കുന്ന അടുത്ത വിപ്ലവ തീരുമാനവും വന്നു. വിദേശമദ്യനിർമാണത്തിനു പുതിയ കന്പനികൾ തുടങ്ങാൻ അനുമതി കൊടുത്തിരിക്കുകയാണു സർക്കാർ. പാലക്കാട് ജില്ലയിൽ അഞ്ചുകോടി ലിറ്റർ ബിയർ ഉണ്ടാക്കുന്നതിനുള്ള അപ്പോളോ ബ്രൂവറി, കൊച്ചി കിൻഫ്രാ പാർക്കിൽ പവർ ഇൻഫ്രാ ടെക് ബ്രൂവറി. ഈ ബ്രൂവറിയുടെ ഉത്പാദന ശേഷി ഒന്നും പറഞ്ഞിട്ടില്ല. കണ്ണൂർ വാരത്ത് അഞ്ചു ലക്ഷം കേസ് ബിയർ ഉണ്ടാക്കുന്നതിനുള്ള ശ്രീധർ ബ്രൂവറി, തൃശൂരിൽ സ്ഥലം പോലും നിശ്ചയിക്കാത്ത ശ്രീചക്ര ഡിസ്റ്റിലറി എന്നിവയ്ക്കാണ് പുതുതായി അനുമതി.
അതിനൊപ്പം കണ്ണൂരിലെ കെ.എസ്. ഡിസ്റ്റിലറിക്കും തൃശൂരിലെ എലൈറ്റ് ഡിസ്റ്റിലറിക്കും ഉത്പാദനം കൂട്ടാനുള്ള അനുമതിയും കൊടുത്തു. ഇനി മൂന്നു സ്ഥാപനങ്ങൾക്കു കൂടി അനുമതി നൽകാൻ പോവുകയാണത്രെ. കേരളത്തിൽ തൊഴിലവസരങ്ങൾ കൂട്ടാൻ കൂടിയാണ് ഈ നടപടി എന്നും മന്ത്രി ന്യായീകരിച്ചു. പുതിയ ഡിസ്റ്റിലറികളിൽ എല്ലാം കൂടി എത്ര തൊഴിലവസരം ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞില്ല. ചിലർ പറയുന്നത് ഒരു സ്ഥാപനത്തിൽ 30 മുതൽ 50 വരെ അവസരങ്ങളാവും ഉണ്ടാവുക എന്നാണ്.
കേരളം വൻപ്രളയത്തിന്റെ മഹാദുരന്തത്തിലൂടെ കടന്നു പോയപ്പോൾ ഇടതുമുന്നണിയിലെ ഘടകക്ഷികൾ പോലും അറിയാതെ തുറന്ന മൂന്നു ബ്രൂവറികൾക്കും ഒരു ഡിസ്റ്റിലറിക്കുമായി പ്രതിമാസം 170 ലക്ഷം ലിറ്റർ കുടിവെള്ളം വേണ്ടി വരുമെന്നും പാലക്കാട്ടെയും കണ്ണൂരിലെയും തൃശൂരിലെയും ഭൂഗർഭ ജലത്തെ അതു ബാധിക്കുമെന്നും കണക്കുകളുണ്ട്.
കേരളത്തിന് ഏറെ അത്യാവശ്യമായ തീരുമാനമാണ് ഇതെന്നാണ് സർക്കാർ പറയുന്നത്. എല്ലാം ചെയ്തത് നിയമാനുസൃതമായിട്ടും. അതിനു തെളിവായി മന്ത്രി ചോദിക്കുന്നത് ഞാനും ഋഷിരാജ്സിംഗും അഴിമതി കാണിക്കുമോ എന്നാണ്. ശുദ്ധാത്മാക്കൾ. ജനാധിപത്യ മുന്നണി സർക്കാരായിരുന്നു കേരളം ഭരിക്കുന്നത് എങ്കിൽ എന്താകുമായിരുന്നു ഇപ്പോൾ സ്ഥിതി? ഡിസ്റ്റിലറി അഴിമതിക്കെതിരേ സമരവും ചാനൽചർച്ചയും കോണ്ഗ്രസുകാരുടെ പിന്നിൽ നിന്നുള്ള കുത്തും. ഇപ്പോൾ കാനം പോലും പേടിച്ചാണു രണ്ടക്ഷരം പറയുന്നത്.
എല്ലാം നിയമാനുസൃതമായിട്ടാണു നടന്നതെന്നും ഇടതുമുന്നണിയുടെ മദ്യനയത്തിനു ചേർന്ന ഈ നടപടിക്കാര്യത്തിൽ മുന്നണിയിൽ ആലോചിക്കേണ്ടതില്ലെന്നും മന്ത്രി നിലപാട് എടുക്കുന്നു. 1967 ലെ അബ്കാരി നിയമം അനുസരിച്ചാണ് നടപടി. കേരളത്തിൽ ഇപ്പോൾ ഡിസ്റ്റിലറികളുടെ വലിയ ക്ഷാമമുണ്ട്. കേരളത്തിൽ വിൽക്കുന്നതിൽ 40 ശതമാനം ബിയറും അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്നു. ഇവിടെ ആകെയുള്ളത് 18 ബ്ലെൻഡിംഗ് യൂണിറ്റ് മാ
സുപ്രീംകോടതിയുടെ വിപ്ലവവിധികൾ
11:08 PM Sep 29, 2018 | Deepika.com