ആധാർ സംബന്ധിച്ച നിയമയുദ്ധത്തിന്റെ അവസാനമല്ല സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി. സ്വകാര്യത സംബന്ധിച്ച നിയമനിർമാണം വരുന്പോഴോ അതിനു മുൻപോതന്നെ ഇപ്പോഴത്തെ വിധി ചോദ്യംചെയ്യപ്പെടാം.
മൗലികാവകാശങ്ങൾ സംബന്ധിച്ച 1967-ലെ ഗോലക്നാഥ് കേസിലെ ഭൂരിപക്ഷവിധി പിന്നീട് 1973-ൽ കേശവാനന്ദഭാരതി കേസിൽ തിരുത്തിയതും ആ വിധിക്ക് 1980-ലെ മിനർവ മിൽസ് കേസിൽ വ്യക്തത വരുത്തിയതും ഉദാഹരണങ്ങളായി മുന്നിലുണ്ട്.
അവ്യക്തത തുടരും
വിധിക്കു ശേഷവും ചില വിഷയങ്ങളിൽ അവ്യക്തതയുണ്ട്. ആധാർ ഒരാളുടെ സാന്പത്തിക ഇടപാടുകളുടെ ചരിത്രം ശേഖരിക്കാൻ ഉപയോഗിക്കപ്പെടുമോ? പാനുമായി (പെർമനന്റ് അക്കൗണ്ട് നന്പർ) ബന്ധിക്കുന്പോൾ ബാങ്ക് അക്കൗണ്ടുകളിലേക്കു വഴിതുറക്കുന്നതു മൂലമാണിത്. രണ്ടാമത്തേത് ആധാർ ബയോമെട്രിക് ഡാറ്റ സംബന്ധിച്ചാണ്. ബയോമെട്രിക് വിവരങ്ങളുടെ സുരക്ഷയ്ക്കുള്ള സംവിധാനങ്ങൾ തൃപ്തികരമാണെന്നാണു ഭൂരിപക്ഷവിധി. എന്നാൽ, സാങ്കേതികവിദ്യയിൽ മാറ്റംവരുന്പോൾ ഇതു ചോദ്യംചെയ്യപ്പെടാം.
ആധാർബിൽ പണബിൽ ആയി അവതരിപ്പിച്ചു പാസാക്കിയതിനെ ഭൂരിപക്ഷ വിധിയിൽ (മൂന്നു ജഡ്ജിമാരുടേത്) സാധൂകരിച്ചിട്ടുണ്ട്. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് നിശിതമായി വിമർശിച്ചു. ജസ്റ്റീസ് അശോക് ഭൂഷൺ അതു പുനഃപരിശോധിക്കാവുന്ന വിഷയമാണെന്നു പറഞ്ഞു. മറ്റു രീതികളിൽ ആധാർ നിയമനിർമാണം വീണ്ടും ചോദ്യംചെയ്യപ്പെടാനുള്ള സാധ്യതയാണ് ഇവിടെ ശേഷിക്കുന്നത്. കോൺഗ്രസ് ഇക്കാര്യത്തിൽ കേസിനു പോകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വകാര്യതയുടെ മാനങ്ങൾ
സ്വകാര്യത സംബന്ധിച്ചു നിയമനിർമാണം നടത്തുന്പോൾ ആധാർ കേസിൽ ഉന്നയിക്കപ്പെട്ട പല വിഷയങ്ങളും വീണ്ടും ഉയർന്നുവരും. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചുവയ്ക്കാൻ സർക്കാരിനുള്ള അധികാരം അവിടെ ചോദ്യംചെയ്യപ്പെടാം. സ്വകാര്യത സംബന്ധിച്ചു നിയമമേഖലയിലും പുറത്ത് മാറിവരുന്ന കാഴ്ചപ്പാടുകളും ഈ വിധിയിൽ തിരുത്തലിനു പ്രേരകമാകാം.
അപഹാസ്യതകൾ മാറ്റി
ഏതായാലും ആധാർ നിയമത്തിലെ നീതീകരിക്കാനോ ന്യായീകരിക്കാനോ പറ്റാത്ത പല വ്യവസ്ഥകളും എടുത്തുകളഞ്ഞതു പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്ഷൻ, സ്കൂൾ പ്രവേശനം, പ്രവേശനപരീക്ഷ എഴുതൽ, വിമാനയാത്ര തുടങ്ങിയവയ്ക്കെല്ലാം ആധാർ നിർബന്ധമാക്കിയ യുക്തിരാഹിത്യം സുപ്രീംകോടതി എടുത്തുപറഞ്ഞു. എല്ലാ പൗരന്മാരുടെയും എല്ലാ ചെയ്തികളും സർക്കാർ നിരീക്ഷിക്കുന്ന സർവാധിപത്യ രീതിക്ക് എതിരായി ഈ വിധി. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കിട്ടാനും സ്കൂളിൽ പ്രവേശനം കിട്ടാനും ആധാർ വേണമെന്നതുപോലുള്ള അപഹാസ്യതകൾക്കും അവസാനമായി.
വില്പന വിലക്കി
ആധാർവഴി ലഭിക്കുന്ന വിപുലമായ വിവരസഞ്ചയം സ്വകാര്യകന്പനികളുടെ കൈയിൽ എത്താനുള്ള സാധ്യത ഇല്ലാതാക്കുന്നതാണു വിധി. മൊബൈൽ കന്പനികൾക്കും ബാങ്കുകൾക്കുമൊക്കെ വളരെ വിലപ്പെട്ടതാണ് ആൾക്കാരെപ്പറ്റിയുള്ള വിവരങ്ങൾ. ഒരാളുടെ വിവരം അയാളുടെ അറിവോടും സമ്മതത്തോടുംകൂടിയല്ലാതെ മറ്റൊരാൾക്കു നൽകരുതെന്ന തത്വമാണു സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത്. അതായതു ഡാറ്റാ വില്പന വിലക്കപ്പെട്ടു.
ചന്ദ്രചൂഡിന്റെ വിമർശനം
ഒറ്റയാനായിപ്പോയ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ന്യൂനപക്ഷവിധി സുപ്രധാനമായ പല പാളിച്ചകളിലേക്കും വിരൽചൂണ്ടിയിട്ടുണ്ട്. ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ ഭാഗത്തുനിന്നു കൂടുതൽ കാര്യങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹത്തിന്റെ വിധി വ്യക്തമാക്കുന്നു.
1. യുഐഡിഎഐക്ക് വിവരസംരക്ഷണത്തിന്റെ ചുമതല ഏൽപ്പിച്ചുകൊടുത്തിട്ടില്ല. 2. വിവരസംരക്ഷണത്തിനു റെഗുലേറ്ററി സംവിധാനം ഉണ്ടാക്കിയിട്ടില്ല. ജസ്റ്റീസ് ചന്ദ്രചൂഡ് ചൂണ്ടിക്കാണിച്ച ഈ അപര്യാപ്തതകൾ ഏറ്റവും വേഗം പരിഹരിക്കേണ്ടതുണ്ട്. ബയോമെട്രിക് അടക്കം വിവരങ്ങൾ ശേഖരിച്ചുവച്ചിട്ടുള്ള ഒരു അഥോറിറ്റിക്ക് അതിന്റെ സൂക്ഷിപ്പും പരിപാലനവും സംബന്ധിച്ച നൈയാമിക ബാധ്യതയും ക്രമീകരണ സംവിധാനവും ഇല്ലെന്നുള്ളതു ഗുരുതര വീഴ്ചതന്നെയാണ്.
രാജ്യസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നതിനാൽ അവിടെ പാസാക്കേണ്ട ബാധ്യതയില്ലാത്ത പണബിൽ ആക്കി ആധാർ പാസാക്കിയതിലെ കൗശലവും കള്ളത്തരവും ജസ്റ്റീസ് ചന്ദ്രചൂഡ് തുറന്നുകാണിച്ചു. ഭരണഘടനയിന്മേലുള്ള ഒരു തട്ടിപ്പായാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ഭരണഘടനയുടെ 110-ാം വകുപ്പിനെ മറികടന്നു നിയമമാക്കിയതിനാൽ ഭരണഘടനാവിരുദ്ധമായി ആധാർ നിയമത്തെ പ്രഖ്യാപിക്കാവുന്നതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ആധാർ വെറും സാധു
സുപ്രീംകോടതി വിധിക്കു ശേഷം ആധാർ സർക്കാരാവശ്യത്തിനുള്ള ഒരു അംഗീകൃത തിരിച്ചറിയൽ രേഖ മാത്രമായി മാറി. എന്തിനും ഏതിനും ആധാർ നിർബന്ധമാക്കിയ സർക്കാരിനേറ്റ വലിയ തിരിച്ചടിയാണത്. സർക്കാരിന്റെ ആനുകൂല്യങ്ങൾ (സബ്സിഡിയും ക്ഷേമസഹായവും) വാങ്ങാനും ആദായനികുതി സംബന്ധമായ കാര്യങ്ങൾക്കും (പാൻ കിട്ടാനും റിട്ടേൺ അടയ്ക്കാനും) മാത്രമായി ആധാർ ചുരുക്കപ്പെട്ടു.മൊബൈലിലും ബാങ്ക് അക്കൗണ്ടിലുമൊക്കെ ആധാർ ബന്ധിപ്പിക്കാൻ ക്യൂ നിന്നതു വെറുതേയായി.
റ്റി.സി. മാത്യു
ആധാർ കേസുകൾ തീരുന്നില്ല
12:38 AM Sep 27, 2018 | Deepika.com