ആറു പതിറ്റാണ്ടു മുന്പ് ഞാൻ പ്രൈമറി സ്കൂളിൽ പഠിക്കുന്പോൾ കേൾക്കാൻ ഇടവന്ന കെ.കെ. തോമസിന്റെ കഥാകാലക്ഷേപത്തിന്റെ മങ്ങിയ സ്മരണ ഇപ്പോഴും മനസിലുണ്ട്. കഥയിലെ ഉപ കഥാപാത്രങ്ങളാണ് ഒരു അരയന്നവും കുറെ കൊക്കുകളും. അരയന്നം ആകാശവിതാനത്തിലൂടെ വിഹരിക്കുന്പോൾ കൊക്കുകൾ പാടത്ത് ഇരതേടി നടക്കുന്നു. നിറത്തിൽ രണ്ടിനും സമാനത.
ശുദ്ധമായ പാൽ മാത്രം കുടിക്കുന്ന അരയന്നത്തിന്റെ ഞെളിയും വെണ്മയും ശുദ്ധിയും വെടിപ്പും ഓജസും തേജസും നന്മയും സൗന്ദര്യവുമൊന്നുമല്ല കൊക്കുകൾക്കു വേണ്ടത്. അവർക്കു വേണ്ടതു ഞണ്ടും ഞവണിക്കയും അട്ടയും പുഴുവും കൃമിയും കീടവും ഇരയുമൊക്കെയാണ്. ടിവി ചാനലുകൾക്കും അങ്ങനെതന്നെ. അരയന്നത്തോട് അസൂയയും പുച്ഛവുമാണവർക്ക്. കൊക്കുകളുടെ ഭക്ഷണമാണ് അവർക്കാവശ്യം. അവർ അഴുക്കും വിഴുപ്പും തപ്പിപ്പോകുന്നു. അവ ശേഖരിച്ചു ചാനലിലിട്ട് അലക്കുന്നു. അതിലെ ചേറു തെറിപ്പിക്കുന്നു, ദുർഗന്ധം വമിപ്പിക്കുന്നു, അതിൽ ആനന്ദം കൊള്ളുന്നു!
ഇക്കൂട്ടരുടെ സ്ഥിരം പല്ലവിയാണ് അവർ ഇരയ്ക്കൊപ്പമാണ് എന്ന്. അതു ശരിയുമാണ്. അവർക്കു വേണ്ടത് ഇരയെയാണ്. രുചിയുള്ള ഇര, വേട്ടയാടാൻ എളുപ്പമുള്ള ഇര. അതു കത്തോലിക്കാ സഭയാണ്. മാനിനെയും മുയലിനെയുംപോലെ ചെറുത്തുനിൽക്കാത്ത ഇര. അതിനു രുചിയും ഏറും. സമൂഹം ആദരിക്കുന്ന ഒരു കൂട്ടരാണു കത്തോലിക്കർ. അവർക്കെന്തെങ്കിലും പിഴവു പറ്റിയാൽ അതിനു വാർത്താപ്രിയമേറും. സഭയുടെമേൽ ചേറുപുരണ്ടു കാണാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേരുണ്ട്. സഭയ്ക്കുള്ളിൽപോലും ഇക്കൂട്ടരുണ്ട്. അങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്തിയാൽ ചാനൽകൃഷി ലാഭകരമാകും.
ഇരയെത്തേടുന്പോൾ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കാറുണ്ടവർ. വേട്ടയാടാൻ ചെന്നാൽ തിരിഞ്ഞാക്രമിക്കുന്ന കടുവയെയും കരടിയെയും കാട്ടുപോത്തിനെയുമൊന്നും അവർക്കു വേണ്ട. രാഷ്ട്രീയക്കാരെയോ ഇതര മതവിഭാഗത്തിൽപ്പെട്ടവരെയോ തൊട്ടാൽ അവർ വിവരമറിയും. ചാനൽപ്പെട്ടി പൂട്ടേണ്ടതായിവരുമെന്ന് അവർക്കറിയാം. അതുകൊണ്ടു കരുതിയാണു നിൽക്കുന്നത്; കരുതിയേ നില്ക്കൂ.
ചാനൽവേട്ടക്കാരൻ ചാനൽക്കസേരയിൽ ഉഗ്രപ്രതാപശാലിയായി ഉപവിഷ്ഠനായാൽപ്പിന്നെ വാദിയും വക്കീലും വിധിയാളനുമായി മാറും. ഇംഗിതത്തിനൊപ്പം നിൽക്കുമെന്നുറപ്പുള്ള മൂന്നുനാലുപേരെ മുൻകൂട്ടി സംഘടിപ്പിച്ചിരിക്കും. പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടാൻ മറുവശം വാദിക്കാൻ ഒരാളെയിരുത്തും. ചാനൽചർച്ചയിലെ ഇരയാണയാൾ. അയാൾ സംസാരിക്കുന്പോൾ ചെറുക്കാൻ സഹവേട്ടക്കാർ തലങ്ങും വിലങ്ങും വില്ലുകുലച്ചുനില്ക്കും. എന്നിട്ടു വേട്ടക്കാരൻ ഇയാളെ തുറന്നുവിടും.
ഇയാൾ വായ് തുറക്കുന്പോൾതന്നെ വേട്ടക്കാരൻ അയാളുടെ നാവിനുനേർക്കു ശരമയച്ചുകഴിഞ്ഞിരിക്കും. ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തി വാദമുഖമുന്നയിച്ചാൽ മുഖത്തു നിഴലിക്കുന്ന ചമ്മൽ മറയ്ക്കാൻ സ്ഥിരം അടവു പ്രയോഗിക്കും. വേട്ട മുറുകുന്പോൾ നായ്ക്ക് ശങ്ക വരുന്നതുപോലെ അത്യാവശ്യമായി ഇടവേളയിലേക്കുപോകും. തിരികെ വരുന്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ വിഷയം മാറ്റി സഹവേട്ടക്കാരന് അവസരം കൊടുക്കും. മറ്റൊരടവാണു പ്രേക്ഷകന്റെ പ്രതികരണത്തിനുള്ള അവസരംകൊടുക്കൽ.
പല ചാനൽചർച്ചയിലെയും നിരന്തരമായ ഒരു ചോദ്യമാണു സഭ എന്തേ മൗനം അവലംബിക്കുന്നു എന്നത്. സഭ മൗനം ഭജിച്ചാലും മൗനം ഭഞ്ജിച്ചാലും, നടപടിയെടുത്താലും നടപടിയെടുത്തില്ലെങ്കിലും എല്ലാം കുറ്റം! ബിഷപ് ഫ്രാങ്കോയുടെ കാര്യത്തിൽ സഭ മൗനം പാലിച്ചപ്പോൾ അതു കുറ്റമായി.
ചുരുക്കത്തിൽ, സഭയ്ക്ക് കണ്ടത്തേലും മേല വരന്പലും മേല, കയ്യേൽ പിടിച്ചാൽ അയ്യോ പാവേ എന്നു പറഞ്ഞതുപോലുള്ള സ്ഥിതിവിശേഷമാണ്. മിണ്ടിയാൽ കുറ്റം, മിണ്ടിയില്ലേൽ കുറ്റം; നടപടിയെടുത്താൽ കുറ്റം, നടപടിയെടുത്തില്ലേൽ കുറ്റം. മിണ്ടാം, നടപടിയെടുക്കാം പക്ഷേ, ചാനൽ പറയുന്നതുപോലെ ആയിരിക്കണമെന്നു മാത്രം!
സഭയ്ക്കു പോലീസും പട്ടാളവും വിലങ്ങും ജയിലുമില്ലെന്ന കാര്യം ഇവർക്കറിയാൻ പാടില്ലാത്തതല്ലല്ലോ. കൈവിലങ്ങും കൽത്തുറുങ്കുമല്ല സഭയുടെ ആയുധങ്ങൾ; സ്നേഹവും സഹനവും ത്യാഗവുമാണ്. ഒരു ചെകിട്ടത്ത് അടിക്കുന്നവനു മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കേണ്ടവനാണു ക്രിസ്ത്യാനി.
ഫ്രാങ്കോ മെത്രാനെ ക്രൂശിക്കാൻ സഭയ്ക്കധികാരമില്ല. അദ്ദേഹത്തിന്റെമേൽ ആരോപിക്കപ്പെട്ട കുറ്റം തെളിഞ്ഞാൽ നീതിന്യായക്കോടതി വിധിക്കുന്ന ഏതു ശിക്ഷയും അദ്ദേഹം അനുഭവിച്ചേ തീരൂ. ഒരു സാധാരണ ക്രിസ്ത്യാനിക്കു ലഭിക്കുന്നതിന്റെ ഇരട്ടിയോ അതിലധികമോ ശിക്ഷ ലഭിക്കട്ടെ. മെത്രാനെന്നല്ല മാർപാപ്പ തെറ്റു ചെയ്താലും ശിക്ഷിക്കപ്പെടണം; ശിക്ഷിക്കപ്പെട്ടേ തീരൂ. മാതൃക കാട്ടേണ്ടവർ, മാർഗനിർദേശം നൽകേണ്ടവർ, നയിക്കേണ്ടവർ, ആടുകളെ മേയ്ക്കേണ്ടവർ എതിർസാക്ഷ്യം നൽകിയാൽ അത് അതീവഗുരുതരമാണ്. പക്ഷേ, ശിക്ഷ വിധിക്കേണ്ടതു നീതിന്യായക്കോടതിയാണ്, ചാനൽക്കോടതിയല്ല.
സഭയ്ക്കു കൊടുക്കാവുന്ന ശിക്ഷ കൂദാശകൾ പരികർമം ചെയ്യാനും ആടുകളെ നയിക്കാനും മേയ്ക്കാനും കൊടുത്തിട്ടുള്ള അധികാരങ്ങൾ നീക്കം ചെയ്യുക മാത്രമാണ്. അത് ഇതിനോടകം ചെയ്യേണ്ടവർ ചെയ്തു കഴിഞ്ഞു. ഫ്രാൻസിസ് മാർപാപ്പ, ബിഷപ് ഫ്രാങ്കോയെ രൂപതയുടെ ചുമതലകളിൽ നിന്നു മാറ്റിയിരിക്കുന്നു.
സഭ പുനർവിചിന്തനം നടത്തേണ്ട ഒരു കാര്യമുണ്ട്. മഹാകവി കുമാരനാശാൻ പറയുന്നതുപോലെ:
""വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നും കപോതമെന്നും.''
വേട്ടക്കാരനു വേണ്ടത് ഇരയാണ്. കഴുകനും കപോതവും അയാൾക്കൊരുപോലെയാണ്. കപോതത്തിന്റെ സ്ഥാനത്തിരിക്കുന്ന സഭ വേടന്റെ വലയിൽ കുടുങ്ങാതെ നോക്കേണ്ടതാണ്. ഒരു സീനിയർ വൈദികൻ എന്ന നിലയ്ക്കു പറഞ്ഞുകൊള്ളട്ടെ: ബിഷപ് ഫ്രാങ്കോയിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റത്തിൽ അദ്ദേഹം100 ശതമാനവും നിഷ്കളങ്കനാണെങ്കിൽപോലും ഇത്തരത്തിലുള്ള ഒരാരോപണം ഉണ്ടായതുപോലും സഭയുടെമേൽ പതിച്ച തീരാക്കളങ്കമാണ്. കാരണം, അത്രമാത്രം പരിശുദ്ധവും പവിത്രവും പരിപാവനവുമാണു സഭയിൽ മെത്രാൻസ്ഥാനം. സഭ സമൂഹത്തിന്റെ മുന്പിൽ അപഹാസ്യയും അവഹേളിതയുമായിരിക്കുന്നു.
സമരത്തിനുപോയ സഹോദരിമാരോടും ഒന്നു പറഞ്ഞുകൊള്ളട്ടെ: നിങ്ങൾ ചെയ്തത് ഒരിക്കലും ശരിയായില്ല. സഭാനേതൃത്വത്തെ സമീപിച്ചതും ഫലം കാണാതെവന്നപ്പോൾ നീതിന്യായക്കോടതിയെ സമീപിച്ചതും ശ്ലാഘനീയമായ കാര്യമാണ്. അതിന് ആരും നിങ്ങളെ കുറ്റപ്പെടുത്തുകയില്ല. എന്നാൽ, സഭാവിരോധികളുടെ ചട്ടുകമായിമാറി തെരുവിലിറങ്ങിയതും വഴിയോരത്തിരുന്നതും അങ്ങേയറ്റം അപലപനീയമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടവുമായി മുന്നോട്ടുപോകുന്പോൾ ഓർക്കുക, ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നില്ല.
ചാനൽസുഹൃത്തുക്കളേ, നിങ്ങൾ പാരലൽ കോടതി നടത്തരുത്. അതിനുള്ള അധികാരം നിങ്ങൾക്കില്ല. അതു നീതിന്യായക്കോടതി നടത്തട്ടെ. കോടതിയിൽ നടക്കേണ്ട കേസ് വിസ്താരത്തിന്റെ റിഹേഴ്സൽ നിങ്ങളെടുക്കരുത്. വിധി പറയുന്ന ന്യായാധിപനും മനുഷ്യനാണ്. അദ്ദേഹത്തെ തന്ത്രപരമായി സ്വാധീനിക്കാനുള്ള നിങ്ങളുടെ നിഗൂഢശ്രമം വെടിയണം. ജസ്റ്റീസ് കെ.ടി. തോമസ് ഇക്കാര്യം പറഞ്ഞതു നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ.
ബഹുമാനപ്പെട്ട കോടതിയോടു വിനയപുരസരം ചോദിച്ചുകൊള്ളട്ടെ: ചാനൽ പാരലൽകോടതി നിയമാനുസൃതമോ? ഇതു കോടതിയലക്ഷ്യവും കോടതിയാക്ഷേപവും കൂടിയല്ലേ?
സഭാധികാരികളേ, സഭാംഗങ്ങളേ, ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശമനുസരിച്ച് ഒരു പുനർവിചിന്തനത്തിനു നമുക്കു തയാറാകാം. സ്വയം ചിന്തിക്കാം, സ്വയം തിരുത്താം. എല്ലാവരുമങ്ങനെ ചെയ്യുന്പോൾ വ്യക്തിയിൽ ഉണ്ടാകുന്ന മാറ്റം കുടുംബത്തിലും കുടുംബത്തിലുണ്ടാകുന്ന മാറ്റം സമൂഹത്തിലും പ്രതിഫലിക്കും. ആഗോളസഭയിലും ലോകമാസകലവും അതിന്റെ പ്രതിഫലനം ഉണ്ടാകാതിരിക്കില്ല.
സഭ ഇരയ്ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ? സഭ സത്യത്തിനൊപ്പം!
സഭയുടെ മൗനം? സഭ പറയേണ്ടതു പറയേണ്ടിടത്തു പറയേണ്ടപ്പോൾ പറയും!
ഡോ. തോമസ് മൂലയിൽ
ചാനൽകോടതിയും പാവം ഇരയും!
12:30 AM Sep 27, 2018 | Deepika.com