കോർപറേറ്റ് ഭീമന്മാർക്കു കട്ടുമുടിക്കാനും നാടുകടക്കാനും അവസരമുണ്ടാക്കുക എന്നതാണ് ഇന്നു ബാങ്കിന്റെ ഉന്നത ശ്രേണിയിലിരിക്കുന്നവരുടെ പ്രധാന ജോലി. പ്രമുഖ സാമൂഹിക ചിന്തകനായ ഡോ. അജിത്പാൽ സിംഗിന്റെ ഈ പരാമർശം സാമൂഹിക-സാന്പത്തിക മേഖലകളിലെ എല്ലാവരുടെയും അഭിപ്രായമാണ്. ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം രാജ്യത്തിന്റെ വികസനരംഗത്തു സൃഷ്ടിപരമായ പങ്കുവഹിക്കാത്തതുകാരണം അതിന്റെ മൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സെന്റർ ഫോർ മിഡിൽ ഈസ്റ്റ് സ്റ്റഡീസിലെ പഠനറിപ്പോർട്ടിലെ വരികളും ഇതോടൊപ്പം കൂട്ടിവായിക്കാം.
ബാങ്കുകളുടെ ഈ കാര്യക്ഷമതയില്ലായ്മ കാരണം വിദേശ ഇന്ത്യക്കാർ നിക്ഷേപ രീതിയിൽ ബുദ്ധിപരമായ മാറ്റം വരുത്തണമെന്ന ന്യൂഡൽഹിയിൽ ചേർന്ന എൻആർഐ മീറ്റിലെ തീരുമാനം കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ ശക്തമായ തളർച്ച സൃഷ്ടിക്കുമെന്നു നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ ബാങ്കുകളുടെ കുത്തഴിഞ്ഞ രീതി മനസിലാക്കി പ്രവാസികളുടെ നിക്ഷേപം സുരക്ഷിതമാർഗങ്ങളിലേക്കോ മതിപ്പും അംഗീകാരവുമുള്ള മ്യൂച്വൽ ഫണ്ടുകളിലേക്കോ തിരിച്ചുവിടണമെന്നു സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെടുന്നു. ഇന്ത്യൻ ബാങ്കുകൾ കടുത്ത പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുകയാണെന്ന പ്രമുഖ സാന്പത്തിക വിദഗ്ധൻ ഡോ. സുബിൻ റോയിയുടെ വാക്കുകൾ ഈ തീരുമാനത്തിന് ആക്കംകൂട്ടുന്നു.
വിജയ് മല്യയും നീരവ് മോദിയും നിതിൻ സന്ദേസരയും പോലെയുള്ള വമ്പന്മാർ ഇന്ത്യൻ ബാങ്കുകളിൽനിന്നു പണം തട്ടിപ്പുനടത്തി വിദേശങ്ങളിലേക്ക് ഒളിച്ചുകടക്കുന്നതു കാണുന്പോൾ തങ്ങൾ എണ്ണപ്പാടങ്ങളിൽ വിയർപ്പൊഴുക്കി നാട്ടിലേക്കയയ്ക്കുന്ന പണത്തിന് എന്തു സംഭവിക്കുമെന്നു പ്രവാസി ഇന്ത്യക്കാർ വ്യാകുലപ്പെടുന്നതു സ്വാഭാവികമാണല്ലോ.
വായ്പ തിരിച്ചടയ്ക്കാതിരിക്കുന്നതുകാരണം പൊതുമേഖലാ ബാങ്കുകൾ നേരിട്ടുകൊണ്ടിരിക്കുന്ന നഷ്ടം 87,370 കോടി രൂപയാണ്. കിട്ടാക്കടം തിരിച്ചുപിടിക്കാൻ ബാങ്കുകൾക്കു റിസർവ് ബാങ്ക് നൽകിയ സമയപരിധി ആറുമാസംകൂടി നീട്ടിനൽകിയിട്ടും കാര്യമായൊന്നും പിരിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നു പറഞ്ഞ് ബാങ്ക് മേധാവികൾ കൈമലർത്തുന്നു. ബാങ്ക് തട്ടിപ്പുകളെക്കുറിച്ചു പ്രധാനമന്ത്രിയുടെ ഓഫീസിൽ അറിയിച്ചിരുന്നുവെങ്കിലും അതുസംബന്ധിച്ചു യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നു റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്റെ പ്രസ്താവന സർക്കാരും ബാങ്കുകളും തമ്മിലുള്ള രഹസ്യബന്ധങ്ങളുടെ ചുരുളഴിക്കുന്നുണ്ട്. ""വൻ തട്ടിപ്പു നടത്തിയവരുടെ പട്ടിക ഞാൻ പി.എം. ഓഫീസിൽ നൽകി. ഒരാളുടെ പേരിൽപോലും നടപടിയെടുത്തില്ല.''- രഘുറാം രാജൻ പറയുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു പതിനാലായിരം കോടി രൂപയുടെ തട്ടിപ്പു നടത്തിയ നീരവ് മോദി ലണ്ടനിൽ സുഖമായി കഴിയുന്നു. ശതകോടികൾ വെട്ടിച്ചു മുങ്ങിയ കിംഗ് ഫിഷർ ഉടമ വിജയ് മല്യയേയും ആന്ധ്രാബാങ്കിൽനിന്ന് അയ്യായിരം കോടി രൂപ തട്ടിച്ചു നാടുവിട്ട സ്റ്റെർലിംഗ് ബയോടെക് മാനേജിംഗ് ഡയറക്ടർ നിതിൻ സന്ദേസരയേയും ഇന്ത്യയിലേക്കു കൊണ്ടുവരാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഇനി എന്ത്?
ഇന്ത്യൻ ബാങ്കുകളിൽനിന്നു വായ്പയെടുക്കുന്ന വൻകിടക്കാരിൽനിന്ന് ആവശ്യമായ രേഖകളൊന്നും ബാങ്ക് അധികാരികൾ ആവശ്യപ്പെടുന്നില്ലെന്നും വായ്പ തിരിച്ചടയ്ക്കാതെ മുങ്ങുന്നതിനുള്ള സൗകര്യങ്ങൾ ബാങ്ക് മേധാവികൾ ചെയ്തുകൊടുക്കുകയാണെന്നും യൂണിവേഴ്സൽ മീഡിയ റിസർച്ച് സെന്റർ ഇന്ത്യൻ ബാങ്കുകളുടെ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ പറയുന്നു. ഇതു നിയന്ത്രിക്കുന്നതിനോ പ്രതിസന്ധിയിൽനിന്നു പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കുന്നതിനോ ഉള്ള ശ്രമങ്ങൾ മോദി സർക്കാർ ചെയ്യുന്നില്ല. കൂടുതൽ ബാങ്കുകളെ ലയിപ്പിക്കുക, ബാങ്കുകളുടെ കാര്യത്തിൽ മാത്രമായി ഒരു മന്ത്രാലയമുണ്ടാക്കുക തുടങ്ങിയ മണ്ടൻ ആശയങ്ങളാണു കേന്ദ്രസർക്കാരിന്റെ മുന്നിൽ ഇപ്പോഴുള്ളത്.
ഇന്ത്യൻ ബാങ്കുകളുടെ ഇന്നത്തെ പ്രതിസന്ധിക്കു കാരണങ്ങൾ യൂണിവേഴ്സൽ മീഡിയ റിസർച്ച് സെന്റർ വിശദീകരിക്കുന്നതിങ്ങനെയാണ്: ദേശസാത്കരണത്തിനു ശേഷം ബാങ്കിംഗ് നയത്തിൽ വന്ന അയവ് കാരണം വായ്പ നൽകുന്നതിൽ അതുവരെ പുലർത്തിപ്പോന്ന നിയന്ത്രണങ്ങൾ ബാങ്ക് മാനേജർമാർ വലിച്ചെറിഞ്ഞു. യജമാന്മാരെ പ്രീതിപ്പെടുത്താനുള്ള വ്യഗ്രതയിൽ ബാങ്ക് മാനേജർമാർ കൊക്കിലൊതുങ്ങാത്തതു കൊത്തുകയാണുചെയ്യുന്നത്. ഭരണാധികാരികൾ ബാങ്കിംഗ് മേഖലയിൽ അടിച്ചേൽപ്പിക്കുന്ന പരിഷ്കരണങ്ങളുടെ ഗുണദോഷങ്ങൾ പഠിക്കാതെ അതു മത്സരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ബാങ്ക് ജീവനക്കാരുടെ ഉത്തരവാദിത്തബോധവും ഇച്ഛാശക്തിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവനക്കാർ ഓഫീസർമാരെ കുറ്റപ്പെടുത്തുന്നു. ഓഫീസർമാർ മാനേജ്മെന്റിനെ പഴിക്കുന്നു. മാനേജ്മെന്റ് സർവപ്രശ്നങ്ങൾക്കും സാർവത്രികമായ അച്ചടക്കമില്ലായ്മയെ കാരണമാക്കുന്നു.
ബാങ്കുകളിൽ ജോലിക്കു ചേരുന്ന പുതിയ തലമുറ കലാലയങ്ങളിൽ ശീലിച്ച അച്ചടക്കരാഹിത്യം ബാങ്കുകളിലും പ്രയോഗിക്കുകയാണെന്നു മാനേജ്മെന്റ് കുറ്റപ്പെടുത്തുന്നു. കാലഹരണപ്പെട്ട നിയമവ്യവസ്ഥകൾ അടിച്ചേൽപ്പിച്ചു മാനേജ്മെന്റ് തങ്ങളെ അടിമകളാക്കുന്നു എന്നാണ് ഇതിനു പുതിയ തലമുറയുടെ മറുപടി. ചുരുക്കത്തിൽ ഇരുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെ- ബാങ്കിംഗ് മേഖലയിൽ അസ്വസ്ഥത വിതയ്ക്കുന്നു.
ഇന്ത്യയിലെ ബാങ്കുകളുടെ ഈ നിഷ്ക്രിയത്വം നമ്മുടെ സന്പദ്രംഗത്തു സൃഷ്ടിക്കുന്ന തളർച്ച തെരുവീഥികളിൽ മുദ്രാവാക്യം മുഴക്കി ജനങ്ങളെ കീഴടക്കുന്ന നേതാക്കൾ മനസിലാക്കുന്നില്ല. ബാങ്കിംഗ് രംഗത്തെ ഈ അനാഥാവസ്ഥ കാരണം സുരക്ഷിതമായ നിക്ഷേപ രീതി കണ്ടെത്താനുള്ള വിദേശ ഇന്ത്യക്കാരുടെ തീരുമാനം കേരളത്തിലേക്കുള്ള ഗൾഫ് പണത്തിന്റെ ഒഴുക്കിനെ ശക്തമായി ബാധിക്കും. ഇന്ത്യൻ സന്പദ്മേഖലയെ നടുക്കുന്ന ഒരു വഴിത്തിരിവാകുമോ അത്?
ആറ്റക്കോയ പള്ളിക്കണ്ടി
ഗൾഫ് പണത്തിന്റെ ഗതി മാറുന്നു
12:47 AM Sep 26, 2018 | Deepika.com