ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കെപിസിസി നേതൃത്വം പുനഃസംഘടിപ്പിച്ചപ്പോൾ മികച്ച പ്രതിച്ഛായയ്ക്കു മുൻതൂക്കം നൽകുകയും ജാതി- സമുദായ- പ്രാദേശിക സമവാക്യങ്ങൾ കണക്കിലെടുക്കുകയും ചെയ്തു. കേരളത്തിലെ പാർട്ടിയിലെ ശക്തമായ ഗ്രൂപ്പുകളെ തത്കാലത്തേക്കെങ്കിലും അദ്ദേഹം മാറ്റിനിർത്തി. അതിന്റെ ഫലം കാത്തിരുന്നു കാണാം. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിന്റെ സമയത്ത് ഗ്രൂപ്പ് നേതാക്കൾ എങ്ങനെയാണു പെരുമാറുകയെന്നു നോക്കിയിരിക്കാം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തണമെങ്കിൽ സ്ഥാനാർഥി നിർണയവും ഇതേ മാനദണ്ഡപ്രകാരമാകണം - മികച്ച പ്രതിച്ഛായയും ജാതി- സമുദായ- പ്രാദേശിക സമവാക്യങ്ങളും കണക്കിലെടുക്കുക. അണികൾക്കിടയിൽ പ്രവർത്തിക്കുന്ന യഥാർഥ മധ്യനിര നേതാക്കളെ പിന്തള്ളി ഇഷ്ടക്കാർക്കു സീറ്റു നൽകുന്നതും മറ്റു പ്രദേശങ്ങളിൽനിന്നു സ്ഥാനാർഥികളെ കെട്ടിയിറക്കുന്നതും തെരഞ്ഞെടുപ്പിൽ പാർട്ടിക്കു ദോഷം ചെയ്യും.
തത്കാലം പത്തിമടക്കിയിരിക്കുകയാണു ഗ്രൂപ്പു നേതാക്കൾ. പാർട്ടി പ്രസിഡന്റ് തെരഞ്ഞെടുത്ത പുതിയ കെപിസിസി ഭാരവാഹികളെ വിമർശിക്കാനോ എതിർക്കാനോ യാതൊന്നുമില്ല. പുതിയ പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു മികച്ച പ്രതിച്ഛായയുണ്ട്. ഇതേവരെ നന്നായിട്ടാണു പ്രവർത്തിച്ചിട്ടുള്ളതും. വർക്കിംഗ് പ്രസിഡന്റുമാരായ എം.ഐ. ഷാനവാസ്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ന്യൂനപക്ഷ- ഈഴവ- പട്ടികജാതി-പട്ടികവർഗ പ്രാതിനിധ്യത്തിനു നല്ലൊരു നിരയുമാണ്. ഐഎസ്ആർഒ ചാരക്കേസിലെ പുതിയ സുപ്രീംകോടതിവിധി വന്നപ്പോൾ കരുണാകരവിരുദ്ധ വിഭാഗത്തെ വിമർശിക്കാതിരുന്ന കെ. മുരളീധരനെ പ്രചാരണവിഭാഗം ചെയർമാനാക്കി പ്രതിഫലം നൽകിയിരിക്കുന്നു. ഈ ചുമതല നിർവഹിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവിനെപ്പറ്റി ആർക്കും തർക്കമുണ്ടാവില്ല. മുരളീധരന്റെ നിയമനത്തിലൂടെ നായർ വിഭാഗത്തിനും പ്രാതിനിധ്യമായി.
യുഡിഎഫ് കൺവീനറായി ബെന്നി ബെഹനാന്റെ നിയമനം ഘടകകക്ഷികൾകൂടി അംഗീകരിക്കേണ്ടതുണ്ടെന്നു പറയാമെങ്കിലും അതുറപ്പാണ്. അതുവഴി ക്രിസ്ത്യൻ വിഭാഗത്തിനും പ്രാതിനിധ്യം നൽകിയതായി കോൺഗ്രസ് ഹൈക്കമാൻഡ് കരുതുന്നു. നിയമസഭയിൽ മികച്ച പ്രകടനം നടത്തുന്ന വി.ഡി. സതീശനു പറ്റിയ സ്ഥാനം നൽകാമെന്നു രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിട്ടുള്ളതായി അറിയുന്നു. അങ്ങനെ, ഇത്തവണത്തെ കെപിസിസി നേതൃത്വ പുനഃസംഘടനയിൽ വളരെക്കുറച്ചുപേർക്കു മാത്രമേ അതൃപ്തിയുള്ളൂ. അതേസമയം പ്രകടമായ ഒരു വീഴ്ചയുള്ളതു സ്ത്രീകൾക്കു പ്രാതിനിധ്യം നൽകിയിട്ടില്ല എന്നതാണ്. രാജ്യസഭാ സീറ്റ് കിട്ടുമെന്നു പ്രതീക്ഷയുണ്ടായിരുന്ന ഷാനിമോൾ ഉസ്മാന് ഇപ്പോൾ ഒരു സ്ഥാനം നൽകാമായിരുന്നു.
ഈ പുനഃസംഘടനയിൽ കോൺഗ്രസ് ഹൈക്കമാൻഡ് കൗശലത്തോടെയുള്ള ഒരു കളിയാണു കളിച്ചിരിക്കുന്നത്. സംസ്ഥാന കോൺഗ്രസിലെ ശക്തരായ രണ്ടു ഗ്രൂപ്പുനേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പ്രാധാന്യം കുറച്ചു. ഉമ്മൻ ചാണ്ടിയെ എഐസിസി ജനറൽ സെക്രട്ടറിയാക്കി ആന്ധ്രപ്രദേശിന്റെ ചുമതല നൽകിയതോടെ അദ്ദേഹത്തിന്റെ ഗ്രൂപ്പ് നേതാവില്ലാത്ത അവസ്ഥയിലാണ്. അടുത്തകാലത്തായി ഉമ്മൻ ചാണ്ടിയിൽനിന്ന് അൽപം അകന്ന ബെന്നി ബഹനാനു പുതിയ പദവി ഹൈക്കമാൻഡ് നൽകിയതിന്റെ സൂചനകൾ വ്യക്തമാണ്. ബെന്നിക്കു ഭാവിയിൽ ചില സുപ്രധാന ചുമതലകൾ കിട്ടിയാലും അദ്ഭുതപ്പെടേണ്ടതില്ല. കേന്ദ്രത്തിൽ പ്രധാന ചുമതലകൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന തിരക്കിനിടെ കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ പിടി അയയും. ചില വിഷയങ്ങളിൽ നേരിട്ട് എതിർത്ത അദ്ദേഹത്തോട് ഹൈക്കമാൻഡിന് അൽപം നീരസമുണ്ടായിരുന്നു.
സോണിയ ഗാന്ധിയുമായി കെ. കരുണാകരൻ അകന്നതു മുതൽ പഴയ കരുണാകര വിഭാഗത്തിന്റെ നേതൃത്വം രമേശ് ചെന്നിത്തലയ്ക്കാണ്. ചില കേന്ദ്ര നേതാക്കളെ മോശം ഭാഷയിൽ വിമർശിച്ച കെ. മുരളീധരനും പിന്നീട് ഹൈക്കമാൻഡിന്റെ അപ്രീതിക്കു പാത്രമായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റവും ചിലയവസരങ്ങളിൽ നെഹ്റു-ഗാന്ധി കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിന്റെ നേതാവായി ഉയർന്നു. കരുണാകരന്റെ മരണത്തോടെ ചെന്നിത്തല ഐ ഗ്രൂപ്പിൽ പ്രബലനായി.
പ്രതിയോഗികളായിരുന്നെങ്കിലും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തങ്ങളുടെ താത്പര്യങ്ങൾ ഹനിക്കപ്പെടുമെന്നു തോന്നിയ സന്ദർഭങ്ങളിൽ യോജിച്ചിട്ടുണ്ട്. ഇത്തരം താത്പര്യങ്ങൾ സംയോജിച്ചപ്പോൾ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നിർദേശങ്ങൾപോലും അവഗണിക്കപ്പെട്ടു. ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വ പുനഃസംഘടനയിൽ ഇരുനേതാക്കളും പാർശ്വവത്കരിക്കപ്പെട്ടിരിക്കുകയാണ്.
കെപിസിസി പ്രസിഡന്റായി മുന്പു മികച്ച പ്രകടനം നടത്തിയിട്ടുള്ള കെ. മുരളീധരൻ കേന്ദ്രനേതൃത്വത്തിന് അത്ര അഭിമതനല്ലാതിരുന്നതിനാൽ ഒതുങ്ങിക്കഴിയുകയായിരുന്നു. നേതൃത്വത്തിൽനിന്നു വർഷങ്ങളോളം മാറിനിൽക്കേണ്ടിവന്നത് അദ്ദേഹത്തെ കൂടുതൽ പക്വമതിയാക്കി. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങളും വിമർശനങ്ങളും മയപ്പെട്ടു. പാർട്ടിയിൽ സ്വീകാര്യതയുള്ള ഒരു നേതാവായി മാറാൻ അദ്ദേഹം അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.
ചാരക്കേസുമായി ബന്ധപ്പെട്ടു കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളെയാരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്ന മുരളീധരന്റെ ഈയിടത്തെ പ്രസ്താവന ക്രിയാത്മകമായ ഒരു സൂചനയായി. ആ വിഷയത്തിൽ പാർട്ടിക്കുള്ളിൽ വിമർശനത്തിനു വിധേയനായ ഉമ്മൻ ചാണ്ടിയെ ഈ പ്രസ്താവന കുറ്റവിമുക്തനാക്കി. കരുണാകരന്റെ മകനിൽനിന്നുതന്നെ ഈ വാക്കുകൾ വന്നതിൽ ഉമ്മൻ ചാണ്ടിക്ക് കൃതജ്ഞതയുണ്ടാവും.
തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കുന്ന സമയത്ത് മുരളീധരന്റെ ഈ പ്രസ്താവന ഉത്തരവാദിത്വപൂർണമാണെന്ന് എ.കെ. ആന്റണിക്കും തോന്നി. ഉണ്ടാകാമായിരുന്ന വലിയൊരു ബുദ്ധിമുട്ടിൽനിന്നു പാർട്ടിയെ രക്ഷിച്ച മുരളീധരന്റെ നിലപാട് എല്ലാവർക്കും ആശ്വാസമായി. കരുണാകരനെ കുടുക്കിയ അഞ്ചു നേതാക്കളുടെ പേരുകൾ ചാരക്കേസുമായി ബന്ധപ്പെട്ടു സുപ്രീംകോടതി നിയോഗിക്കുന്ന കമ്മിറ്റിയുടെ മുൻപാകെ വെളിപ്പെടുത്തുമെന്നു കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ഭീഷണിപ്പെടുത്തിയത് എല്ലാവരും അവഗണിച്ചു.
മറക്കാനും പൊറുക്കാനുമുള്ള മനോഭാവത്തിലാണ് ഇപ്പോൾ നെഹ്റു-ഗാന്ധി കുടുംബം. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുകയാണ് അവരുടെ പ്രാഥമികലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയെ ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണു രാഹുൽ ഗാന്ധി. അതിനായി മികച്ച പ്രതിച്ഛായയുള്ളവരും ആരോപണങ്ങളുടെ ഭാണ്ഡക്കെട്ടുകൾ പേറാത്തവരുമായ നേതാക്കളെ സംസ്ഥാനങ്ങളിൽ നേതൃത്വം ഏൽപിക്കുന്നു. ജാതി-സമുദായ-പ്രാദേശിക സമവാക്യങ്ങളും അതിൽ നോക്കുന്നു.
പ്രചാരണവിഭാഗം തലവനായി കെ.മുരളീധരന്റെ നിയമനം അദ്ദേഹത്തിനു കോൺഗ്രസിൽ ശോഭനമായ ഒരു കരിയറിലേക്കുള്ള വാതിൽ തുറന്നിടുകയാണ്. കോൺഗ്രസിനുള്ളിൽ അദ്ദേഹത്തിനു പിന്തുണയുണ്ട്. ചെന്നിത്തലയെ ഒതുക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാം. ശക്തമായ രണ്ടു ഗ്രൂപ്പുകളെ ഒതുക്കിയതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഹൈക്കമാൻഡിന് പുതിയൊരു തന്ത്രം പയറ്റാനും കഴിയും. പാർട്ടിയിൽ പുതുരക്തങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇത് അവസരമൊരുക്കും.
എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാനാണു രാഹുൽ ആഗ്രഹിക്കുന്നത്. യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു പി.പി. തങ്കച്ചനെ മാറ്റിയതുപോലും അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തലായി പറയാനാവില്ല. പല സുപ്രധാന പദവികളും തങ്കച്ചൻ ദീർഘകാലം വിജയകരമായി വഹിച്ചിട്ടുണ്ടല്ലോ. ചുരുക്കിപ്പറഞ്ഞാൽ ഈ പുനഃസംഘടനയിൽ നേട്ടമുണ്ടാക്കിയവർ നിരവധിയാണ്. പ്രായോഗികമായി ആർക്കും നഷ്ടം വന്നിട്ടുമില്ല.
ഹൈക്കമാൻഡിനെക്കൊണ്ട് ഇത്തരമൊരു തീരുമാനമെടുപ്പിക്കുന്നതിനു പിന്നിൽ സംസ്ഥാനത്തെ പാർട്ടിയെപ്പറ്റി വളരെ വ്യക്തമായ അറിവുള്ളവർ ഉണ്ടാകുമെന്നു തീർച്ചയാണ്. സംസ്ഥാനത്തെ പാർട്ടി പുനഃസംഘടിപ്പിക്കുന്നതിനു പലരും എ.കെ. ആന്റണിയുടെ ഉപദേശം തേടിയിരുന്നതിനാൽ ഈ പുനഃസംഘടനയിൽ ഒരു ആന്റണിസ്പർശമുണ്ടെന്നു പറയാം. സംസ്ഥാന കോൺഗ്രസിന്റെ സമീപകാല ചരിത്രം പരിശോധിച്ചാൽ പുതിയ നേതൃത്വം ഒരു ആന്റണി ഗ്രൂപ്പായി മാറുമോ എന്നും സംശയിക്കാവുന്നതാണ്. എന്നാൽ, അത്തരമൊരു നീക്കത്തെ ആന്റണി പ്രോത്സാഹിപ്പിക്കാനിടയില്ല. അദ്ദേഹത്തിനു തന്റെ ദീർഘമായ കരിയറിനിടയിൽ രണ്ടു ഗ്രൂപ്പുനേതാക്കളിൽനിന്നും തന്റെ വിശ്വസ്തരിൽനിന്നും തിക്താനുഭവങ്ങൾ നേരിട്ടിട്ടുണ്ട്. എൽഡിഎഫിന്റെയും എൻഡിഎയുടെയും വെല്ലുവിളികൾ നേരിടണമെങ്കിൽ ഗ്രൂപ്പുകൾക്കതീതമായി അണികൾക്കിടയിൽ കോൺഗ്രസ് പ്രവർത്തിക്കണമെന്നും അദ്ദേഹത്തിനറിയാം.
കെപിസിസി പുനഃസംഘടന
12:15 AM Sep 24, 2018 | Deepika.com