ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
പൊതു തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയം ചെളിക്കുണ്ടിലേക്കു വീഴുകയാണ്. ബിജെപിയും കോണ്‍ഗ്രസും പ്രമുഖ നേതാക്കൾക്കെതിരേ പരസ്പരം ചെളിവാരിയേറു തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളനായ ചൗക്കിധാർ (കാവൽക്കാരൻ) ആണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി കോമാളി രാജകുമാരൻ (ക്ലൗണ്‍ പ്രിൻസ്) ആണെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കൊട്ടാരം വിദൂഷകൻ ആണു (കോർട്ട് ജസ്റ്റർ) ജയ്റ്റ്ലി എന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവൻ രണ്‍ദീപ് സിംഗ് സുർജേവാല.
രാഷ്ട്രീയ എതിരാളികളെ രാജ്യത്തെ മുതിർന്നനേതാക്കൾ തന്നെ വ്യക്തിപരമായി തോജോവധം നടത്തുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. ഇത്തരം പരിഹാസങ്ങളും ആക്ഷേപങ്ങളും രാഷ്ട്രീയ ചർച്ചകളെ മലീമസമാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ പപ്പുവെന്നു വിളിച്ചു കളിയാക്കിയിരുന്ന ബിജെപിക്കാർതന്നെയാണ് ഇപ്പോൾ കോമാളിയായ രാജകുമാരൻ എന്നു വിളിക്കുന്നത്. പക്ഷേ തുടർച്ചയായി പപ്പുവെന്നും കോമാളിയെന്നും വിളിച്ച് പ്രതിപക്ഷത്തെ പ്രധാന പാർട്ടിയുടെ തലവനെ ബിജെപിക്കാർ ഒറ്റതിരിഞ്ഞ് അക്രമിക്കുന്തോറും രാഹുൽ കൂടുതൽ ആത്മവിശ്വാസവും കരുത്തും നേടുകയും ചെയ്യുന്നു.
പരിഹാസം വളമായി
വിദേശജന്മ പ്രശ്നം ഉയർത്തി മുന്‍പു വർഷങ്ങളോളം ബിജെപിക്കാർ സോണിയാ ഗാന്ധിയെ കടന്നാക്രമിച്ചതു മറക്കാറായിട്ടില്ല. ഇന്ത്യയിലെ ജനങ്ങൾ സോണിയയെ കൂടുതൽ സ്നേഹിക്കാനും അവരിൽ വിശ്വാസം അർപ്പിക്കാനും ബിജെപിയുടെ ഒറ്റതിരിഞ്ഞ ആക്രമണം കാരണമായെന്ന് പിന്നീട് 2004ലും തുടർന്ന് 2009ലും തെളിഞ്ഞു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് തുടർച്ചയായ പത്തു വർഷം രാജ്യം ഭരിക്കുന്നതിനു കളമൊരുക്കിയതിന് അവർ ബിജെപിക്കു നന്ദി പറയേണ്ടതുണ്ട്.
നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതും അതേ നാണയത്തിനു മറുവശം കൂടിയുള്ളതിനാലാണ്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിൽ കോണ്‍ഗ്രസും മറ്റു ബിജെപി ഇതര പാർട്ടികളും വർഷങ്ങളോളം ആവേശം കാട്ടി. പക്ഷേ ജനം മോദിയെ പ്രധാനമന്ത്രിക്കസേരയിൽ എത്തിക്കുന്നതാണു പിന്നീടു രാജ്യം കണ്ടത്. കോണ്‍ഗ്രസ് പ്രസിഡന്റായശേഷവും രാഹുൽ ഗാന്ധിയെ പപ്പുവെന്നു വിളിച്ച് ആക്ഷേപിക്കുന്പോഴും രാഹുൽ കരുത്തു നേടുന്നതിനും വേറെ ന്യായം നോക്കേണ്ടതില്ല.
രാഷ്ട്രീയമായി പോരു നയിക്കുന്നതിനു പകരം വ്യക്തിഹത്യയിലൂടെ ആരെയും ഇല്ലാതാക്കാമെന്ന മോഹം തെറ്റാണ്. ജനാധിപത്യത്തിൽ ശക്തമായ സർക്കാരും ശക്തമായ പ്രതിപക്ഷവും അനിവാര്യമാണ്. രാജ്യപുരോഗതിയെ ക്രിയാത്മകമായി പിന്തുണയ്ക്കുകയും സർക്കാരിന്റെ തെറ്റുകൾക്കെതിരേ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തുകയും ചെയ്യേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. സർക്കാരിനു സ്തുതിപാടലല്ല, മറിച്ച് സർക്കാരിന്റെ തെറ്റുകളെ ജനമധ്യത്തിൽ തുറന്നു കാട്ടുകയാണു പ്രതിപക്ഷ നേതാക്കൾ ചെയ്യേണ്ടത്.
മൂർച്ചയില്ലാതെ പ്രതിപക്ഷം
ജനങ്ങളെ വലയ്ക്കുകയും രാജ്യപുരോഗതിയെ പിന്നോട്ടടിക്കുകയും ചെയ്യുന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലകളുടെ കുത്തനെയുള്ള വർധന, രൂപയുടെ റിക്കാർഡ് വിലയിടിവ്, കാർഷിക മേഖലയിലെ തകർച്ച, തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, നോട്ട് അസാധുവാക്കൽ, ജിഎസ്ടി നടപ്പാക്കിയതിലെ പാളിച്ച, ചെറുകിട - ഇടത്തരം ബിസിനസുകളുടെയും വ്യവസായങ്ങളുടെയും തകർച്ച, അതിർത്തികളിലെ സംഘർഷം, വർഗീയ സംഘർഷങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, പശുവിന്റെ പേരിലുള്ള അക്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ ജനരോഷം ഉയർത്തുന്നതിൽ പ്രതിപക്ഷം വേണ്ടവിധം ഫലപ്രദമായി പ്രവർത്തിച്ചില്ലെന്നു കുറ്റപ്പെടുത്തുന്നവർ നിരവധിയാണ്.
സർക്കാരിന്റെ അഴിമതികൾക്കും തെറ്റുകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ പ്രതിഷേധിക്കേണ്ടതും ആരോപണങ്ങൾ സമർഥിക്കേണ്ടതും പ്രതിപക്ഷത്തിന്റെ ചുമതലയാണ്. സർക്കാരിന്റെ വിവാദ നടപടികൾ തലനാരിഴ കീറി പരിശോധിക്കപ്പെടേണ്ടതു രാജ്യത്തിന്റെ ആവശ്യവുമാണ്. ജനാധിപത്യ സംവിധാനത്തിൽ ഭരണപക്ഷത്തിന്റെ അത്രതന്നെ പ്രാധാന്യമാണു പ്രതിപക്ഷത്തിനുള്ളത്. അതിനാൽതന്നെ പ്രതിപക്ഷത്തെ നിർജീവമാക്കാനും അവഗണിക്കാനുമുള്ള ശ്രമങ്ങൾ പോലും ചെറുക്കപ്പെടേണ്ടതുണ്ട്.
പാർലമെന്റിലും പുറത്തും തുറന്ന ചർച്ചകളിലൂടെയും രേഖകൾ ലഭ്യമാക്കിയും ജനങ്ങളുടെ മുന്നിൽ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ടും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുകയാണു സർക്കാരും ഭരണകക്ഷിയും ചെയ്യേണ്ടത്. ആരോപണങ്ങൾക്കെതിരേ പ്രത്യാരോപണങ്ങൾ ഉയർത്തിയും വ്യക്തിഹത്യ നടത്തിയും തലയൂരാനുള്ള ശ്രമങ്ങൾ തീർത്തും തെറ്റാണ്. മുൻ സർക്കാരുകളുടെ തെറ്റുകൾ തിരുത്താനും അവ ആവർത്തിക്കാതിരിക്കാനും കൂടിയാണു ജനങ്ങൾ പുതിയൊരു സർക്കാരിനെ അധികാരത്തിലെത്തിക്കുക.
നിഴലായി റഫാലും മല്യയും
റഫാൽ പോർ വിമാന അഴിമതിയും വിജയ് മല്യ അടക്കമുള്ള സാന്പത്തിക കുറ്റവാളികൾക്കു രാജ്യം വിടാൻ വഴിയൊരുക്കിയതും ഇന്ത്യയിൽ വലിയ ചർച്ചയാണ്. പ്രതിപക്ഷം തുടർച്ചയായി ഉന്നയിക്കുന്ന ആരോപണങ്ങൾക്കും എ.കെ. ആന്റണിയെ പോലെയുള്ള നേതാക്കൾ വസ്തുതകളുടെ പിൻബലത്തോടെ ഉന്നയിക്കുന്ന ആരോപണങ്ങൾക്കും വ്യക്തമായ തെളിവുകൾ സമർപ്പിച്ചു മറുപടി പറയാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരിലെയും ബിജെപിയിലെയും മറ്റു നേതാക്കളും ശ്രമിക്കേണ്ടത്.
ചുരുങ്ങിയ പക്ഷം പ്രതിപക്ഷത്തിനുകൂടി ബോധ്യമാകുന്ന സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കാനെങ്കിലും കേന്ദ്രസർക്കാർ തയാറാകണം. റഫാൽ ഇടപാടിൽ പലതും മറയ്ക്കാനുള്ളതിനാലാണു സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണത്തിന് എൻഡിഎ സർക്കാർ വഴങ്ങാത്തതെന്ന മുൻ പ്രതിരോധമന്ത്രി ആന്റണിയുടെ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണു സർക്കാരിന്റെ പ്രതികരണം ഉണ്ടായത്. റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച് ജെപിസി അന്വേഷണം നടത്തില്ലെന്നാണു പ്രതിരോധമന്ത്രി നിർമല സീതാരാമൻ മറുപടി പറഞ്ഞത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രതിരോധ മന്ത്രിയായിരുന്ന, അഴിമതിയുടെ കറപുരളാത്ത എ.കെ. ആന്റണി അക്കമിട്ട് ഉന്നയിച്ച ചോദ്യങ്ങൾക്കു നിർമല സീതാരാമൻ മറുപടി പറഞ്ഞില്ല. മറിച്ച് ഇതുസംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും മാസങ്ങൾക്കു മുന്‍പു നടന്ന പാർലമെന്റ് സമ്മേളനത്തിൽ ഉത്തരം നൽകിയിട്ടുണ്ടെന്ന വാദവുമായി പ്രതിരോധിക്കാനാണ് നിർമല ശ്രമിച്ചത്. പാർലമെന്റ് സമ്മേളനത്തിൽ പ്രതിരോധമന്ത്രി നൽകിയ വിശദീകരണം അതു നേരിട്ടു കേട്ട ആർക്കും തൃപ്തികരമല്ലെന്നത് അറിയാതെയല്ല നിർമല ഈ വാദമുയർത്തിയത്.
പോരിനായുധം പോർവിമാനം
പ്രതിരോധ ഇടപാടുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ തെറ്റിച്ച്, പൊതുമേഖലയെ ഒഴിവാക്കി പ്രധാനമന്ത്രി മോദി നേരിട്ടു നടത്തിയ റഫാൽ വിമാന കരാറിലൂടെ രാജ്യസുരക്ഷ കേന്ദ്രസർക്കാർ അപകടത്തിലാക്കിയെന്നാണ് മുൻ പ്രതിരോധമന്ത്രി കുറ്റപ്പെടുത്തിയത്. യുപിഎ സർക്കാർ നിശ്ചയിച്ചതിലും വില കുറച്ചാണു വിമാനങ്ങൾ വാങ്ങിയതെന്ന മോദി സർക്കാരിന്റെ അവകാശവാദം ശരിയെങ്കിൽ 126 യുദ്ധവിമാനങ്ങൾ അത്യാവശ്യമായിരുന്നിട്ടും 36 എണ്ണമാക്കി കുറച്ചത് എന്തിനാണെന്ന ആന്റണിയുടെ ചോദ്യത്തിനും ആരും ഉത്തരം നൽകിയിട്ടില്ല.
സാങ്കേതിവിദ്യ കൈമാറ്റവും പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ളതും രാജ്യത്തെ ഏക പ്രധാന വിമാന നിർമാണ കന്പനിയുമായ എച്ച്എഎലിന് പങ്കാളിത്തവും എന്നീ സുപ്രധാന കരാർ വ്യവസ്ഥകൾ ഒഴിവാക്കിയതിനും പൊതുസ്വീകാര്യമായ മറുപടിയില്ല. പ്രതിരോധ വിമാനങ്ങളും മറ്റും വാങ്ങുന്നതു ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലാണ് (ഡിഎസി) തീരുമാനിക്കേണ്ടത്. വ്യോമസേനയ്ക്കായി എത്ര വിമാനങ്ങൾ വാങ്ങണമെന്നു തീരുമാനിക്കാൻ ഡിഎസിക്കു മാത്രമാണ് അധികാരമുള്ളതെന്ന് ആന്റണി ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ മന്ത്രി അധ്യക്ഷനും കര, നാവിക, വ്യോമ സേനാ മേധാവികളും പ്രതിരോധ സെക്രട്ടറി, പ്രതിരോധ ധന സെക്രട്ടറി, ഡിആർഡിഒ തലവൻ, കോസ്റ്റ് ഗാർഡ് തലവൻ, ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറി എന്നിവർ അംഗങ്ങളുമായുള്ള ഡിഎസിക്കു മാത്രമേ പ്രതിരോധ നടപടിക്രമം അനുസരിച്ച് തീരുമാനം എടുക്കാനാകൂ.
ഡിഎസി അറിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ൽ 126നു പകരം 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചതു നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനമാണെന്നു പറഞ്ഞത് ഏതെങ്കിലും രാഷ്ട്രീയക്കാരനല്ല, മറിച്ച് രാജ്യത്ത് ഏറ്റവുമധികം കാലം പ്രതിരോധമന്ത്രിയായിരുന്ന ആളാണ്. റഫാൽ ഇടപാടിനെ സംബന്ധിച്ച് നിർമല സീതാരാമൻ നടത്തുന്ന പ്രസ്താവനകൾ തെറ്റായതും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയതു നിസാരമല്ല. യുപിഎ സർക്കാരിന്റെ കാലത്തുണ്ടാക്കിയ റഫാൽ കരാറിൽ പിന്നീടു മാറ്റം വരുത്തിയത് ഇന്ത്യ ആവശ്യപ്പെട്ടിട്ടാണെന്നു മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദ് വ്യക്തമാക്കിയിട്ടുണ്ട്.
വിശദീകരിച്ചു വലഞ്ഞ് ജയ്റ്റ്ലി
വിജയ് മല്യയ്ക്കു രാജ്യം വിടുന്നതിനു കേന്ദ്രസർക്കാരും സിബിഐയും കളമൊരുക്കിയെന്ന ആരോപണത്തിൽ പുറത്തുവന്ന വസ്തുതകൾ മോദി സർക്കാരിന്റെ വാദങ്ങളെ ദുർബലപ്പെടുത്തുന്നതായി. മല്യയ്ക്കെതിരേ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഒൗട്ട് നോട്ടീസിൽ അദ്ദേഹം രാജ്യം വിടുന്നതു തടയണമെന്നു വ്യക്തമായ നിർദേശം ഉണ്ടായിരുന്നു.
2015 ഒക്ടോബർ 16ലെ സിബിഐയുടെ ലുക്ക് ഒൗട്ട് നോട്ടീസിലാണ് പ്രതിയായ മല്യ ഇന്ത്യ വിടുന്നതു തടയണമെന്നു രേഖാമൂലം നിർദേശിച്ചത്. എന്നാൽ 2015 നവംബർ 24ന് ഈ നിർദേശം മയപ്പെടുത്തി മല്യയുടെ വരവും പോക്കും അറിയിക്കുക എന്നാക്കി തിരുത്തി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സിബിഐ എന്നതിനാൽ ഇത്തരമൊരു വലിയ തിരുത്തലിന്റെ ഉത്തരവാദിത്വത്തിൽനിന്നു പൂർണമായി അദ്ദേഹത്തിനു കൈകഴുകാനാകില്ല.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ നേരിൽക്കണ്ടു പറഞ്ഞിട്ടാണു രാജ്യം വിട്ടതെന്ന മല്യയുടെ ലണ്ടനിലെ വെളിപ്പെടുത്തലും കോളിളക്കമുണ്ടാക്കിയതു സ്വാഭാവികം. വിവാദം വരുന്നതു വരെ മിണ്ടാതിരുന്ന ജയ്റ്റ്ലി ഇപ്പോൾ പാർലമെന്റ് സെൻട്രൽ ഹാളിൽനിന്ന് ഓഫീസിലേക്കുള്ള ഇടനാഴിയിൽവച്ചു മല്യയുമായി കണ്ടുവെന്നു സമ്മതിക്കുകയും ചെയ്തു. ഒരു മിനിറ്റിൽ താഴെയായിരുന്നു അതെന്ന ധനമന്ത്രിയുടെ വാദം തെറ്റാണെന്നും 15 മിനിറ്റിലേറെ ഇരുവരും സംസാരിക്കുന്നതു കണ്ടുവെന്നും രാജ്യസഭാംഗമായ പി.എൽ. പുനിയ സാക്ഷ്യപ്പെടുത്തി.
കോണ്‍ഗ്രസ് എംപിയായ പുനിയ കള്ളം പറഞ്ഞോയെന്നു കണ്ടെത്താൻ പ്രയാസമില്ല. പാർലമെന്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യം അറിയാം. പുനിയയെ കൂടെയിരുത്തി രാഹുൽ ഗാന്ധി തന്നെ സിസിടിവി പരിശോധിക്കാനും അന്വേഷണം നടത്താനും വെല്ലുവിളിച്ചതുമാണ്. പക്ഷേ ഇപ്പോഴും തൊടുന്യായങ്ങൾ നിരത്തി തലയൂരാൻ ശ്രമിക്കുന്ന സർക്കാർ, സിസിടിവി പരിശോധിക്കാനുള്ള ആവശ്യത്തിനു പോലും വഴങ്ങിയില്ല. സത്യം മൂടിവയ്ക്കാനല്ലെങ്കിൽ പിന്നെയെന്തിനാണ് ഒളിച്ചുകളിയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഇനിയും ഉത്തരമില്ല.
വോട്ട് അടുത്തപ്പോൾ വേട്ട
12:59 AM Sep 22, 2018 | Deepika.com