പ്രഫ. അഗസ്റ്റിൻ എ. തോമസ്
കഴിഞ്ഞമാസം കേരളം നേരിട്ട സമാനതകളില്ലാത്ത ദുരന്തത്തിനു നാമിട്ട പേരാണു മഹാപ്രളയം. നിരവധി പാഠങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണു ഞെട്ടിക്കുന്ന ആ തീവ്രാനുഭവം കടന്നുപോയത്. അതു നടന്ന് ആഴ്ചകൾ പിന്നിടുംമുന്പേ മറ്റൊരു സംഗതി നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. അന്നുണ്ടായതിന്റെ നേരേ വിപരീതമായ ഒന്ന്. മഹാവരൾച്ച എന്നു പേരിട്ട് ഇതിനെ വിളിക്കാമോ എന്നറിയില്ല.
പ്രളയകാലത്തെ ജലമെല്ലാം എവിടെപ്പോയി മറഞ്ഞുവെന്ന കാര്യം നമ്മെ വിഷമിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. നദികളും ആറും തോടുമെല്ലാം വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. കിണറുകളിലെ ജലനിരപ്പ് അസാധാരണമാംവിധം താഴുന്നു. മണ്ണിന്റെ അടിയിലെ ജലാംശം തീരെ ശോഷിച്ചു. ഇരുത്തിച്ചിന്തിപ്പിക്കേണ്ട മഹാവിഷയം തന്നെയാണിത്.
തീക്ഷ്ണതയാർന്നു പൊള്ളിക്കുന്ന ഒന്നായി മാറുന്ന അനുഭവത്തെയാണു നാം ദുരന്തം എന്നു വിളിക്കാറ്. ഓഖി ചുഴലിക്കാറ്റിന്റെയും മഹാപ്രളയത്തിന്റെയും പശ്ചാത്തലത്തിൽ, ഡിസാസ്റ്റർ എന്നതും ഡിസാസ്റ്റർ മാനേജ്മെന്റ് എന്നതും നമ്മുടെ മുൻഗണനാക്രമത്തിൽ ഒന്നാം സ്ഥാനത്തേക്കു കയറിക്കഴിഞ്ഞിരിക്കുന്നു. ജപ്പാൻ, നെതർലൻഡ്സ്, തായ്ലൻഡ്, ഇന്തോനേഷ്യ, യുഎസ്എ തുടങ്ങിയ രാജ്യങ്ങൾ പ്രകൃതിയുണ്ടാക്കുന്ന ദുരന്തങ്ങളെ നേരിടുന്ന പ്രത്യേകമായ രീതി കണ്ടവേളകളിൽ മലയാളികൾ അത് ആരാധനാപൂർവം നോക്കിനിൽക്കുക മാത്രമാണു ചെയ്തുപോന്നിരുന്നത്. നാളിതുവരെയായി, ഇവിടത്തെ സർക്കാരോ ഉദ്യോഗസ്ഥവൃന്ദമോ ആരുംതന്നെ പഠിക്കേണ്ടതിനെ പഠിക്കേണ്ടവിധം പഠിക്കുകയോ പകർത്തുകയോ ചെയ്തില്ലായെന്നതും സത്യമാണ്.
ഈ അനവധാനതയും താൻപോരിമയും ഉപേക്ഷിച്ചുകളഞ്ഞ് യാഥാർഥ്യത്തിലേക്ക് ഉണർന്നു പ്രവർത്തിക്കാൻ തയാറാകാത്തപക്ഷം നാം ഏറെ വൈകിപ്പോയവരായി മാറുമെന്നതിനു രണ്ടുപക്ഷം വേണ്ട. വരും തലമുറകൾ നമ്മെ ഉൾക്കാഴ്ചയില്ലാത്തവരെന്നു വിലയിരുത്തിക്കൊണ്ട് പ്രതിക്കൂട്ടിൽ നിർത്തിയാൽ, ഒന്നും മറുപടിനൽകാൻ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നില്ല.
രണ്ടു ലോകമഹായുദ്ധങ്ങൾ കണ്ടവരാണ് കഴിഞ്ഞ നൂറ്റാണ്ടുകാർ. ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ അതു ദാഹജലത്തിന്റെ പേരിലായിരിക്കുമെന്ന ശാസ്ത്രാന്വേഷികളുടെ മുന്നറിയിപ്പ് കുറേനാളായി അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. ലോകത്തിന്റെ പല കോണുകളിൽനിന്നായി ഉയർന്നുകേട്ട ആ മുന്നറിയിപ്പ് ഇന്നിതാ കേരളീയരുടെ മുന്പിലും എത്തിനിൽക്കുന്നു.
ഈ പശ്ചാത്തലത്തിൽ ബന്ധപ്പെട്ടവരുടെയും ബഹുജനങ്ങളുടെയും ആലോചനയ്ക്കും നടപടിക്കുമായി ചില നിർദേശങ്ങൾ വയ്ക്കട്ടെ.
1. പ്രളയം കൊണ്ടുവന്ന ജലസമൃദ്ധിയുടെയും തുടർന്നു പൊടുന്നനെ ഉണ്ടായ ജലത്തിന്റെ ഉൾവലിവിന്റെയും പരസ്പരബന്ധത്തെപ്പറ്റി പഠനം നടത്താൻ പര്യാപ്തമായ ഒരു രാജ്യാന്തര വിദഗ്ധസമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങുക.
2. നമ്മുടെ നദികൾക്കും പുഴകൾക്കും തോടുകൾക്കും പണ്ടുമുതലേ ഉണ്ടായിരുന്ന വീതിയും ആഴവും തിട്ടപ്പെടുത്തിക്കൊണ്ട് അവയെ പുനർസൃഷ്ടിക്കുക.
3. അശാസ്ത്രീയമായ കുഴൽക്കിണറുകളുടെ നിർമാണം വിലക്കുക.
4. വലുതും ഇടത്തരവുമായ കുളങ്ങൾ ഓരോ പ്രദേശങ്ങളിലും നിർമിക്കുന്നതിനുള്ള സ്കീമുകളുണ്ടാക്കുകയും അവയെ പ്രോത്സാഹിപ്പിക്കും വിധമുള്ള സബ്സിഡികൾ ഏർപ്പെടുത്തുകയും ചെയ്യുക.
5. ഫ്ളാറ്റുകളും വില്ലകളും ഉൾപ്പെടെയുള്ള നിർമാണങ്ങൾ നടക്കുന്പോൾ അവ തുടർച്ചയായി ഉണ്ടാകാതെ നോക്കുകയും ഇടയ്ക്ക് കുറേ സ്ഥലം വെറുതേയിട്ടുകൊണ്ട് ആ സ്ഥലത്ത് ജൈവവൈവിധ്യം ഉറപ്പാക്കുംവിധമുള്ള സസ്യോദ്യാനങ്ങൾ നിർമിക്കുകയും ചെയ്യുക എന്നതു നിർബന്ധമാക്കുക.
6. ഔഷധ സസ്യത്തോട്ടങ്ങൾ ഉണ്ടാക്കുന്നതിനെ സർക്കാർ തലത്തിൽ പ്രോത്സാഹിപ്പിക്കുക.
7. നിലവിലുള്ള നെൽവയലുകളും തണ്ണീർത്തടങ്ങളും രൂപപരിണാമം വരുത്തുന്നതിനെതിരേയുള്ള നിയമം കർശനമാക്കുക.
8. വലുതും ഇടത്തരവുമായ ഡാമുകൾ മേലാൽ പണിയില്ലെന്നു നയപരമായി തീരുമാനിക്കുക.
9. പഴക്കം ചെന്ന ഡാമുകൾ വേനൽക്കാലത്ത് വെള്ളം കുറയുന്ന മുറയ്ക്ക് ഡീകമ്മീഷൻ ചെയ്തുകൊണ്ട് പൊളിച്ചുമാറ്റുക.
10. വൈദ്യുതി ഉത്പാദനത്തിന് സൗരോർജത്തെയും കാറ്റിനെയും ആശ്രയിക്കുന്ന കൂടുതൽ സ്കീമുകൾ ആവിഷ്കരിക്കുക.
11. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വൻകിട ഹോസ്പിറ്റൽ, മെഡിക്കൽ- എൻജിനിയറിംഗ്- ആർട്സ് ആൻഡ് സയൻസ് കോളജുകൾ തുടങ്ങിയവയുടെ കീഴിൽ ജൈവവൈവിധ്യ പാർക്കുകൾ നിർബന്ധമാക്കുക.
12. പ്ലാസ്റ്റിക്-ജൈവ-വ്യാവസായിക-ഇലക്ട്രോണിക് മാലിന്യങ്ങളുടെ നിർമാർജനത്തിനും പുനർസംസ്കരിച്ചുള്ള ഉപയോഗത്തിനും അന്താരാഷ്ട്ര മാതൃകകളെ പിന്തുടർന്നുകൊണ്ടുള്ള പദ്ധതികൾ വ്യാപകമാക്കുക.
(എറണാകുളം മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പലാണു ലേഖകൻ)
കേരളത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നത്
11:20 PM Sep 18, 2018 | Deepika.com