സ്വവർഗലൈംഗികത സംബന്ധിച്ച് നിലവിലിരിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള സുപ്രീംകോടതിവിധി വ്യത്യസ്ത പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. സ്വവർഗരതിയെ കുറ്റകരവും ശിക്ഷാർഹവുമാക്കുന്നതാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്. 158 വർഷത്തെ പഴക്കമുണ്ട് ഈ നിയമത്തിന്. ഇത് ഭാഗികമായി റദ്ദാക്കിക്കൊണ്ടു സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിയെഴുതി, സ്വവർഗ ലൈംഗികത രാജ്യത്ത് നിയമാനുസൃതമാണെന്ന്. അതായത്, പ്രായപൂർത്തിയായവർ ഉഭയസമ്മതപ്രകാരം സ്വവർഗ ലൈംഗികതയിൽ ഏർപ്പെടുന്നത് കുറ്റകരമോ ശിക്ഷാർഹമോ അല്ല എന്നാണു വിധി.
സ്വവർഗലൈംഗികാനുകൂലികൾ ഹർഷാരവത്തോടെയാണ് ഈ വിധിയെ എതിരേറ്റത്. പൗരാവകാശത്തിന്റെയും സമത്വത്തിന്റെയും വ്യക്തിസ്വാതന്ത്ര്യയത്തിന്റെയും വിജയധ്വനിയായിട്ടാണ് പലരും ഈ വിധിയെ വിശേഷിപ്പിക്കുന്നത്.
377-ാം വകുപ്പ് ഇപ്രകാരമാണ്: “പ്രകൃതിയുടെ ക്രമത്തിനു വിരുദ്ധമായി ആരെങ്കിലും ഏതെങ്കിലും, പുരുഷനോ സ്ത്രീയോ മൃഗമോ ആയി സ്വമനസാ ലൈംഗികബന്ധത്തിലേർപ്പെടുന്നെങ്കിൽ ആ വ്യക്തിക്ക് ജീവപര്യന്തമോ 10 വർഷം വരെയോ തടവും പരിഹാരപ്പിഴയും ശിക്ഷയായി നല്കേണ്ടതാണ്.”പ്രായപൂർത്തിയായവർ പരസ്പരസമ്മതത്തോടെ നടത്തുന്ന സ്വവർഗലൈംഗിക ബന്ധത്തിന് പുതിയ വിധിപ്രകാരം ഈ ശിക്ഷാനിയമത്തിൽനിന്ന് ഒഴിവു നൽകിയിരിക്കുന്നു.
സ്വവർഗരതി കുറ്റകരമോ ശിക്ഷാർഹമോ അല്ല എന്നതിന് ന്യായീകരണമായി ഉന്നയിച്ചിരിക്കുന്ന വാദഗതികൾ പ്രധാനമായും ഇവയാണ്: ഒന്ന്, സ്വവർഗലൈംഗികത പ്രകൃതിയുടെ ക്രമത്തിന് വിരുദ്ധമല്ല. രണ്ട്, വ്യക്തിസ്വാതന്ത്ര്യയത്തിന്റെ അന്തഃസത്ത വ്യക്തിപരമായ തെരഞ്ഞെടുപ്പിനെ ആദരിക്കുക എന്നതാണ്. അതിനാൽ സ്വവർഗരതി ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യം അംഗീകരിക്കപ്പെടണം. അതിനെ കുറ്റകരമാക്കുന്നത് യുക്തിരഹിതവും ന്യായീകരിക്കാനാവാത്തതുമാണ്. ഇക്കാര്യത്തിലുള്ള വ്യക്തിസ്വാതന്ത്ര്യം ഒരുവന്റെ മൗലികാവകശമാണ്.
ഈ വാദഗതികൾ നിലനില്ക്കുന്നതാണോ എന്നു പരിശോധിക്കേണ്ടതുണ്ട്. സ്വവർഗ ലൈംഗികത പ്രകൃതിസഹജമാണെന്നുള്ള വാദം ശരിയോ? ജന്മനാതന്നെ ലഭിക്കുന്ന ജീവിതസ്വഭാവമാണത് എന്നത് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. സ്ത്രീ -പുരുഷ ലൈംഗികതയുടെ ലക്ഷ്യം തന്നെ മനുഷ്യകുലത്തിന്റെ-ജീവജാലങ്ങളുടെ-നിലനില്പും വർധനയുമാണ്. സന്താനോത്പാദനത്തിലൂടെയാണ് അതു സാധിക്കുക. അത് പൂർണമായും നിഷേധിക്കുന്നതും അതിനു സാധ്യത ഇല്ലാത്തതുമായ സ്വവർഗ ലൈംഗികത പ്രകൃതിവിരുദ്ധമാണ്. സ്വാഭാവികവും നിയമാനുസൃതവുമായ ലൈംഗികതയിൽനിന്നുള്ള വ്യതിചലനമാണ്; ലൈംഗിക വൈകൃതമാണ്. നമ്മുടെ രാജ്യവും ജനങ്ങളും തലമുറകളായി സംരക്ഷിച്ചുപോരുന്ന ലൈംഗിക സദാചാര മനസ്സാക്ഷിക്കു വിരുദ്ധമാണ്.
സ്വവർഗ ലൈംഗികപ്രവണത പലരിലും കാണപ്പെടുന്നു എന്നതു സത്യമാണ്. അങ്ങനെയൊരു പ്രവണത ഒരാളിൽ ഉണ്ടായിരിക്കുക എന്നത് തെറ്റോ കുറ്റകരമോ ശിക്ഷാർഹമോ അല്ല. എന്നാൽ, ഇത്തരം താത്പര്യങ്ങളെ താലോലിക്കുകയും വളർത്തുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നതു ശരിയല്ല. അതിന്റെ ഗൗരവമനുസരിച്ച് അത് പാപകരവും കുറ്റകരവുമാകാം. ഇതേപോലെ തെറ്റായ പല പ്രവണതകളും താത്പര്യങ്ങളും ഒരാളിൽ ഉണ്ടാകാമല്ലോ.
മോഷണസ്വഭാവം, മദ്യാസക്തി, ആത്മഹത്യാ പ്രവണത, മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത്(സാഡിസം) തുടങ്ങിയവ. തിരുത്തപ്പെടേണ്ടതോ പരിഹരിക്കപ്പെടേണ്ടതോ ആയ അപാകതകളും സ്വഭാവദോഷങ്ങളുമൊക്കെയാണിവ. അതിനുള്ള പ്രതിവിധി കണ്ടെത്തുവാനും ഇവയിൽനിന്നു മോചനം പ്രാപിക്കാൻ സഹായിക്കുവാനുമാണ് നാം പരിശ്രമിക്കേണ്ടത്. മറിച്ച്, അവയ്ക്ക് അംഗീകാരം നൽകുകയും പ്രോത്സാഹിപ്പിക്കുകയുമല്ല വേണ്ടത്. ഇതുപോലുള്ള ചില ദുഷ്പ്രവണതകൾ ചിലപ്പോൾ മരണംവരെ നിലനിന്നേക്കാം. സ്ഥിരപരിശ്രമത്തിലൂടെയും ആത്മീയതയിൽ ശക്തിപ്പെട്ടും ധാർമിക ചിന്തയിലൂടെയുമൊക്കെയാണ് ഇപ്രകാരമുള്ള ദുഷ്പ്രവണതകളെ നിയന്ത്രിക്കാൻ കഴിയുന്നത്. അതിനുസഹായിച്ചുകൊണ്ടാണ് സമൂഹം ഇവർക്ക് ആത്മവിശ്വാസവും ശക്തിയും പകരേണ്ടത്. അവരോട് മനുഷ്യത്വപരമായും കരുണയോടും സമത്വമനോഭാവത്തോടുംകൂടി ഇടപെടുകയും തെറ്റിൽ വീഴാതിരിക്കാൻ ശക്തിയും ആത്മധൈര്യവും പകരുകയും വേണം. യാതൊരു വിവേചനവും അവരോടു പുലർത്തരുത്. ഇതിന്റെ പേരിൽ അവമതിക്കപ്പെടുകയുമരുത്. അവരും തുല്യമാഹാത്മ്യമുള്ളവരാണ്. സ്വവർഗ ലൈംഗികാഭിമുഖ്യമുള്ളവർക്ക് മനുഷ്യത്വപരമായ സമത്വം അംഗീകരിക്കുന്പോഴും അതിലെ ധാർമികത വിസ്മരിക്കപ്പെടരുത്. സ്വവർഗ ലൈംഗികപ്രവൃത്തി അധാർമികംതന്നെയാണ്; അതിനെ നീതീകരിക്കാനാവില്ല.
പുതിയ സുപ്രീംകോടതി വിധി തെറ്റായ ഒരു സന്ദേശം സമൂഹത്തിനു നൽകിയിരിക്കുന്നതായിട്ടാണ് പല പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. പരസ്യമായിത്തന്നെ സ്വവർഗ പ്രേമപ്രകടനങ്ങൾ നടത്തുന്നതിന്റെയും ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങൾ പത്രങ്ങളിൽ കാണുകയുണ്ടായി. സ്വവർഗ ലൈംഗികബന്ധങ്ങൾ അനുവദനീയമാണെന്നുള്ള കോടതിവിധി ലൈംഗികജീവിതത്തിൽ അധാർമികതയുടെ അണപൊട്ടി ഒഴുകുവാൻ ഇടയാക്കുമെന്നതിനു സംശയമില്ല.
പരിശ്രമിച്ചാൽ നിയന്ത്രിക്കാൻ സാധിക്കുന്ന സാധാരണ സ്വവർഗ ലൈംഗിക ആകർഷണങ്ങളെപ്പോലും കടിഞ്ഞാണൂരി യഥേഷ്ടം വ്യാപരിക്കാൻ ഇടയാക്കും. ധാർമികവും ആത്മീയവുമായ വലിയ അധഃപതനവും വിപത്തുമായിരിക്കും അതുളവാക്കുന്നത്. പരസ്പരസമ്മതം ഒരു അധാർമിക പ്രവൃത്തിക്കും ഒരിക്കലും നീതീകരണമല്ല. അതുവഴി തെറ്റിനെ ശരിയാക്കാൻ സാധിക്കുകയുമില്ല.
സ്വവർഗരതിക്ക് അംഗീകാരം ലഭിക്കുകയും സാധാരണ ജീവിതംപോലെ സമൂഹത്തിൽ സ്വീകരിക്കപ്പെടുകയും ചെയ്താൽ വിവാഹജീവിതത്തിന്റെയും കുടുംബത്തിന്റെയും അടിത്തറയായിരിക്കും ഇളകുന്നത്. സ്വവർഗ ലൈംഗിക പങ്കാളികൾ കുഞ്ഞുങ്ങളെ നിയമാനുസൃതം ദത്തെടുക്കുന്നെങ്കിൽ ആ കുഞ്ഞുങ്ങളുടെ വളർത്തലും രൂപീകരണവും എങ്ങനെയാകും? ഒരു നല്ല ജീവിതമാതൃക അവർക്കു ലഭിക്കുമോ? അവരുടെ വ്യക്തിത്വ രൂപീകരണവും എങ്ങനെ? സ്വവർഗ ലൈംഗികതയോടും എതിർവർഗ ലൈംഗികതയോടും ഒരുപോലെ ആഭിമുഖ്യമുള്ളവരുണ്ടാകാം. അവർ കുടുംബജീവിതം നയിക്കുന്നവരുമാകാം. അവർക്ക് പ്രേത്സാഹനമാകുകയില്ലേ പുതിയ കോടതിവിധി? സാധാരണ കുടുംബജീവിതത്തോടൊപ്പം സ്വവർഗ ലൈംഗികബന്ധവും പുലർത്തുന്നവരുടെ കുടുംബങ്ങളുടെയും അവിടെ ജനിച്ചുവളരുന്ന മക്കളുടെയും ദുരവസ്ഥ വർണനാതീതമായിരിക്കും. ദാന്പത്യബന്ധങ്ങളുടെ കെട്ടുറപ്പും വിശുദ്ധിയും വിശ്വസ്തതയും നഷ്ടപ്പെട്ട് കുടുംബങ്ങളെ നരകങ്ങളാക്കുന്ന അവസ്ഥയല്ലേ സംജാതമാകുക. മക്കൾ വേണ്ടാത്ത, മക്കൾ ജനിക്കാത്ത സ്വവർഗ മനുഷ്യകുടുംബങ്ങളുള്ള ഒരു സമൂഹത്തിന്റെ ഭാവി എന്തായിരിക്കും? ധർമാധർമ വിവേചനവും പാപബോധവും നഷ്ടപ്പെടുന്ന ഒരു രാഷ്ട്രം നാശത്തിന്റെ പാതയിലാണ്.
പല ദുഷ്പ്രവണതകളെയും നിയന്ത്രിക്കാനും ഇല്ലാതാക്കാനും സമൂഹത്തിന്റെ പ്രേരണയും സമ്മർദവും സഹായിക്കും. അധാർമിക പ്രവർത്തനങ്ങൾക്ക് ഏറെ സാധ്യതയുള്ള ലൈംഗികജീവിതത്തിൽ, സ്വവർഗരതിയെ നിയമാനുസൃതമാക്കുന്നതോടെ ധാർമികതയുടെ എല്ലാ കടിഞ്ഞാണുകളും പൊട്ടുകയാണ്. അതിനു വഴിയൊരുക്കുന്നവർ അധാർമികതയിലേക്കു വാതിൽ തുറക്കുകയാണ്.
വ്യക്തിസ്വാതന്ത്ര്യമാണ് സ്വവർഗരതി നിയമാനുസൃതമാക്കുന്നതിന് നിർണായകമായിരിക്കുന്നതെന്നാണ് കോടതിവിധി സൂചിപ്പിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നതോടൊപ്പം ഈ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്നതിന് ശരിയായ മാനദണ്ഡം പാലിക്കുന്നില്ലെങ്കിൽ സമൂഹത്തിന് വിനയായി മാറാം. ദുഷ്ടമനസ്സാക്ഷിയുള്ള, നന്മ-തിന്മകളേക്കുറിച്ച് തിരിച്ചറിവില്ലാത്ത ഒരു വ്യക്തിക്ക് എങ്ങനെ സ്വാതന്ത്ര്യം ശരിയായി വിനിയോഗിക്കാൻ സാധിക്കും. അല്ലെങ്കിൽ, ഒരു വികാരത്തള്ളലിലോ മുൻവിധിയിലോ ദുഃസ്വാധീനത്തിലോ തെറ്റിദ്ധാരണയിലോ പെട്ട് സ്വാതന്ത്ര്യത്തിന്റെ പേരിൽ അനീതിയും അസത്യവും അക്രമവുമൊക്കെ അഴിച്ചുവിടാം. വ്യക്തിസ്വാതന്ത്ര്യത്തിൽ നിയന്ത്രണമില്ലെങ്കിൽ അത് മറ്റൊരാളിന്റേതിന് എതിരാകാനും ഇടയാകുമല്ലോ.
സ്വവർഗ ലൈംഗികബന്ധങ്ങളെ നിയമാനുസൃതമാക്കുന്ന സുപ്രീംകോടതി വിധി ശാശ്വതമായ ആത്മീയ - ധാർമിക മൂല്യങ്ങളുടെ തകർച്ചയിലേക്കാണ് വഴിതെളിക്കുന്നതെന്ന് ആശങ്കയുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തേക്കുറിച്ചു തെറ്റായ വ്യാഖ്യാനങ്ങൾക്ക് അത് ഇടവരുത്തിയേക്കാം. ഒരാളിലെ സ്വവർഗ ലൈംഗികപ്രവണതയെ കുറ്റകരവും ശിക്ഷാർഹവുമായി കാണരുത് എന്ന കോടതിയുടെ നിലപാട് ശരിതന്നെ. എന്നാൽ, ഈ പ്രവണതയെ സ്വാഭാവിക മനുഷ്യപ്രകൃതുയുടെ ഭാഗമായിക്കണ്ട് അംഗീകാരം നൽകുകയും അതിനെ സജീവമായി പ്രവൃത്തിയിലെത്തിക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് ധാർമികതലത്തിൽ വിലയിരുത്തുന്പോൾ അംഗീകരിക്കാനാവില്ല. അതൊരു ആത്മീയ ദുരന്തത്തിലേക്കായിരിക്കും നമ്മെ എത്തിക്കുന്നത്.
വിധിയെ ആഘോഷമാക്കി മാറ്റുന്നവർ അതിന്റെ ദൂരവ്യാപകമായ ദോഷഫലങ്ങളേക്കുറിച്ചു ചിന്തിക്കുന്നുണ്ടോ എന്ന് ആശങ്കയുണ്ട്! ഏതായാലും കുടുംബത്തിലും സമൂഹത്തിലും ഗൗരവമേറിയ പ്രത്യാഘാതങ്ങൾ ഉളവാക്കിയേക്കാവുന്ന വിധിയാണ് സുപ്രീംകോടതിയുടേത്. ലൈംഗികതയെ സംബന്ധിച്ച് നാളിതുവരെ കാത്തുസൂക്ഷിച്ച ധാർമികമൂല്യബോധം നഷ്ടപ്പെടുന്ന അവസ്ഥ തീർച്ചയായും രാജ്യത്തിന്റെ നന്മയ്ക്കും ജനങ്ങളുടെ സുസ്ഥിതിക്കും ഉപകരിക്കുകയില്ല.
ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടം
സുപ്രീംകോടതി വിധിയും ധാർമിക മൂല്യങ്ങളും
12:46 AM Sep 16, 2018 | Deepika.com