സുപ്രീംകോടതിവിധിയിൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? പരസ്പര സമ്മതത്തോടെയുള്ള സ്വവർഗലൈംഗികതയ്ക്കു പരമോന്നത കോടതി അംഗീകാരം കൊടുത്തു. അല്ലാതെ, അത്തരക്കാരുടെ വിവാഹങ്ങൾക്കല്ല അംഗീകാരം. വിധിയെ സംബന്ധിച്ച് ഒരു പ്രമുഖ അഭിഭാഷകൻ അഭിപ്രായപ്പെട്ടത്, വിധി ഭാരതത്തിന്റെ തനിമയ്ക്കു വിരുദ്ധമാണ് എന്നാണ്. അതിനാൽ, പരമോന്നത കോടതി വിധിയിൽ സന്തോഷിക്കുന്നില്ലെന്നും കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ട ബെഞ്ച് കേസ് വീണ്ടും കേൾക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. വിവാഹിതരായി ജീവിക്കുന്നവരുടെ ധാർമിക അപചയത്തിനു വഴിതെളിക്കുന്ന വിധിയാണിതെന്നു സുപ്രീംകോടതിയിൽ നിലപാടെടുത്തവരുണ്ട്.
സുപ്രീംകോടതിവിധി പ്രകാരം രണ്ടുപേരുടെ സമ്മതപ്രകാരമുള്ള സ്വവർഗാനുരാഗം അനുവദനീയമാണ്. വിവാഹജീവിതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതാകയാൽ, വിവാഹിതരല്ലാത്തവർക്കായി ഇതു പരിമിതപ്പെടുത്തണമെന്ന ആവശ്യം കോടതിയിൽ ഉന്നയിക്കപ്പെട്ടു. എന്നാൽ, സുപ്രീംകോടതി അവസാനമായി കണ്ടത്, സ്വവർഗാനുരാഗികളുടെ ലൈംഗിക സമീപനവും അവർ അനുഭവിക്കുന്ന അവകാശ നിഷേധവുമാണ്.
ലൈംഗികത സഭയുടെ കാഴ്ചപ്പാടിൽ
ലൈംഗികതയെ സംബന്ധിച്ചുള്ള ദൈവശാസ്ത്രം രൂപപ്പെട്ടിരിക്കുന്നത് പ്രകൃതിനിയമം, വേദഗ്രന്ഥം, ദൈവിക വെളിപാട്, വിശുദ്ധ പാരന്പര്യം മുതലായവയെ അടിസ്ഥാനമാക്കി സഭ നല്കുന്ന ആധികാരിക പ്രബോധനത്തിലൂടെയാണ്. കത്തോലിക്കാ ധാർമിക ദൈവശാസ്ത്രം രൂപപ്പെടുത്തുന്ന പൊതു തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ലൈംഗികതയെ സഭ വിലയിരുത്തുന്നത്.
ലൈംഗിക സന്തോഷം ധാർമികമായി താളം തെറ്റുന്നത്, ദന്പതികളുടെ പ്രത്യുത്പാദനപരമായ ഉദ്ദേശലക്ഷ്യത്തിൽ നിന്നകന്ന്, ഒറ്റപ്പെട്ട് അതിനെ തന്നെ (ലൈംഗിക സന്തോഷം) ഇച്ഛിക്കുന്പോഴാണ്. മനുഷ്യനും അവനിലെ ലൈംഗികതയും വേർപെടുത്താനാകാത്തവിധം ഇഴചേർന്നതാണ്.
കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ച് മനുഷ്യനും അവനിലെ ലൈംഗികതയും മഹത്തരമാണ്. രണ്ടാം വത്തിക്കാൻ കൗണ്സിൽ, ഭാര്യാഭർതൃബന്ധത്തിന്റെ പരസ്പരമുള്ള നല്കലിനെക്കുറിച്ചും പുതിയ ജീവനുവേണ്ടിയുള്ള തുറവിയെ സംബന്ധിച്ചും പഠിപ്പിക്കുന്നു. ""മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല (ഉല്പത്തി 2:18) എന്ന് അരുൾ ചെയ്തവനും ആദിമുതൽ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചവനും (മത്തായി 19:4) ആയ ദൈവം തന്നെ, തന്റെ സൃഷ്ടിപരമായ പ്രവൃത്തിയിൽ, ഏതോ ഒരു പ്രത്യേക ഭാഗഭാഗിത്വം പകർന്നു നല്കുവാൻ ആഗ്രഹിച്ചുകൊണ്ട് പുരുഷനെയും സ്ത്രീയെയും അനുഗ്രഹിച്ചു കൊണ്ടു പറഞ്ഞു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ (ഉല്പത്തി 1:28)''(ജിഎസ് 50) അതിനാൽ, ദന്പതികളുടെ ദാന്പത്യ സ്നേഹത്തിലധിഷ്ഠിതമായ ലൈംഗിക ജീവിതത്തെ നീതിപൂർവകവും മാന്യവുമെന്ന് കൗണ്സിൽ വിശേഷിപ്പിക്കുന്നു (ജിഎസ്, 39).
മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനത്തിലൂടെ പോൾ ആറാമൻ മാർപാപ്പ ഇതേ സത്യം പഠിപ്പിക്കുന്നുണ്ട്. വിവാഹമെന്ന കൂദാശയ്ക്കു പുറമെയുള്ള ലൈംഗികതയും പ്രത്യുത്പാദനപരമായ ലക്ഷ്യത്തിലേക്കു നയിക്കാത്ത വിവാഹജീവിതത്തിലെ ലൈംഗികതയും ഗൗരവമായ പാപമായി സഭ കാണുന്നു.
സ്വവർഗാനുരാഗത്തിനായുള്ള താല്പര്യങ്ങൾ അതിനാൽതന്നെ പാപമാകുന്നില്ല. എന്നാൽ ആഗ്രഹങ്ങളെ താലോലിച്ച് പ്രവർത്തിയിലേക്കു പോകുന്നത് പാപമാകുന്നു.ബൈബിളിൽ, സോദോം ഗോമോറോ ദേശങ്ങളെ ശിക്ഷിക്കുന്നത് സ്വവർഗാനുരാഗത്തിലേക്ക് അവർ പോകുന്നതുകൊണ്ടാണ് (ഉല്പത്തി, 19: 129). എസക്കിയേൽ പ്രവാചകൻ ‘മ്ലേച്ഛത’ എന്നാണ് ഈ പ്രവർത്തിയെ വിശേഷിപ്പിക്കുന്നത്. (എസക്കിയേൽ 16:50) ഇതേ വിശേഷണം ലേവ്യരുടെ പുസ്തകത്തിലുമുണ്ട് (ലേവ്യർ 18:22, 20:13) വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളിൽ ദൈവം നിർദേശിച്ചിട്ടുള്ള ക്രമത്തിനു വിരുദ്ധമായ പാപമായിട്ടാണ് സ്വവർഗാനുരാഗത്തെ കാണുന്നത് (റോമ 1:2628, 32). വിശുദ്ധ പൗലോസുതന്നെ, സ്വവർഗഭോഗികൾ ദൈവരാജ്യം അവകാശമാക്കുകയില്ലെന്ന് പഠിപ്പിക്കുന്നുണ്ട് (1 കൊറി 6:910). ചുരുക്കത്തിൽ വിശുദ്ധ ഗ്രന്ഥം സ്വവർഗാനുരാഗത്തെ അംഗീകരിക്കുന്നില്ല.
പ്രകൃതി നിയമത്തിന് എതിരാകുന്നത്
അടിസ്ഥാനപരമായ സാന്മാർഗിക ബോധമനുസരിച്ച് സ്ഥാപിക്കപ്പെട്ട ഒന്നാണ് മനുഷ്യന്റെ ചില സ്വഭാവങ്ങൾ പ്രകൃതിവിരുദ്ധമാണ്-ആയതിനാൽ അത് തെറ്റാണ്-എന്നുള്ളത്. ഒരു മനുഷ്യന്റെ സ്വാഭാവിക ലൈംഗിക പങ്കാളി, ഒരു സ്ത്രീ ആയിരിക്കണമെന്നും ഒരു സ്ത്രീയുടെ സ്വാഭാവിക ലൈംഗിക പങ്കാളി ഒരു പുരുഷൻ ആയിരിക്കണമെന്നുമുള്ളത് മേൽപ്പറഞ്ഞ സന്മാർഗിക ബോധമനുസരിച്ച് മനുഷ്യൻ മനസിലാക്കിയിട്ടുള്ളതാണ്.
എന്തുകൊണ്ട് എതിർക്കുന്നു
ഒരു വിഷയത്തിന്റെ സന്മാർഗികമോ, ധാർമികമോ ആയ വിലയിരുത്തലുകൾ നടത്തേണ്ടത് വോട്ടിന്റെ എണ്ണത്തെയോ, പരസ്യ അഭിപ്രായങ്ങളെയോ അടിസ്ഥാനമാക്കിയല്ല. പിന്നെയോ മൂല്യങ്ങളെയും ധാർമികചിന്തയെയും തത്ത്വസംഹിതകളെയും അടിസ്ഥാനമാക്കിയാണ്. സ്ത്രീപുരുഷന്മാരാണ് വിവാഹിതരാകുന്നത് എന്നുള്ളത് സഭയുടെ കണ്ടുപിടത്തമല്ല. സഭയുടെ ആവിർഭാവത്തിനു മുന്പ് നിലവിലുള്ള സംവിധാനമാണത്. സ്ത്രീ പുരുഷബന്ധം പ്രകൃതിനിയമത്തെ അടിസ്ഥാനമാക്കി ഉരുത്തിരിഞ്ഞതാണ്.
സ്ത്രീപുരുഷ കൂട്ടായ്മ എന്ന വിവാഹ സങ്കല്പം പ്രകൃതി നിയമത്തിൽ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാകയാൽ ഒരു കൂട്ടായ സ്നേഹബന്ധത്തിലൂടെ മാത്രമേ സമൂഹം നിലനില്ക്കുകയും വളരുകയും ചെയ്യുകയുള്ളൂ. അതിനാൽ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളായ കോടതികൾക്കോ, നിയമനിർമാണസഭകൾക്കോ, സ്വാഭാവിക വിവാഹത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളായ സ്ത്രീപുരുഷ ബന്ധത്തെ പുനർനിർവചിക്കാൻ സാധിക്കില്ല. അത്തരം പരിശ്രമങ്ങൾ അധാർമികമായിരിക്കും.
മനുഷ്യപ്രകൃതിയുടെ സ്വാഭാവിക ഫലമാണ് വിവാഹം. വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു: ഒരു സ്ത്രീയുടെയും പുരുഷന്റെയും പക്വമായ ഐക്യം വിവാഹത്തിൽ വെളിവാക്കപ്പെടുന്നു. ഈ ഐക്യം നിലനില്ക്കുന്നത്, അവരുടെ ശാരീരികവും ബാഹ്യവും ധാർമികവും ആധ്യാത്മികവുമായ ഐക്യത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ആയതിനാൽ, ഒരു ലിംഗത്തിൽപ്പെട്ട ഒരാൾ എതിർലിംഗത്തിൽപ്പെട്ടയാളുമായി വൈകാരികവും ആത്മീയവും ശാരീരികവുമായി സ്നേഹത്തിന്റെ ഐക്യം പൂർത്തിയാക്കുന്നു. സ്ത്രീ പുരുഷ കൂടിച്ചേരലിലൂടെ മാത്രമേ പ്രത്യുത്പാദനത്തിനും, കുടുംബ രൂപീകരണത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ആഗ്രഹം നിറവേറ്റാനാകൂ. സ്വാഭാവിക വിവാഹം ലഭ്യമാക്കുന്ന നന്മകളെക്കുറിച്ച് മനസിലാക്കുന്നതിൽ സ്വവർഗവിവാഹമെന്ന സങ്കല്പം പരാജയപ്പെടുന്നു.
ഒരു നിയമനിർമാണത്തിലൂടെ, സത്യം സത്യമല്ലാതാകുന്നില്ല. ഒരേ വർഗത്തിൽപ്പെട്ടവരുടെ ബന്ധം വിവാഹമെന്ന് പാർലമെന്റ് നിയമം പാസാക്കിയാൽ, ആ ഭരണഘടനാ സ്ഥാപനം നൈസർഗീകമായി നിലനില്ക്കുന്ന ഒരു നിയമമായിരിക്കില്ല പാസാക്കുന്നത്. അത്തരം നിയമനിർമാണം നടത്തുന്പോൾ അത് മനുഷ്യപ്രകൃതിക്ക് വിരുദ്ധമായ നിയമംസൃഷ്ടിച്ചു എന്നുള്ള ദുഷ്പേര് ലഭിക്കാൻ ഇടയാകും.
വിശുദ്ധിയിലേക്കുള്ള വിളി
സുപ്രീംകോടതിയിൽ സ്വവർഗലൈംഗികതയ്ക്കു വേണ്ടിയുള്ള വാദഗതികൾ നടക്കുന്പോഴും സ്വവർഗലൈംഗികതയെ പ്രകൃതി വിരുദ്ധമാണെന്നുള്ള പ്രകൃതിനിയമത്തിന്റെയും ബൈബിൾ പ്രബോധനങ്ങളുടെയും വെളിച്ചത്തിലും, അനേകം പണ്ഡിതന്മാർ ഉയർത്തിപ്പിടിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലും ഈ പ്രവണതയ്ക്കെതിരേയുള്ള വസ്തുതകൾ സജീവമായി നില്ക്കും. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥത്തിൽ സ്വവർഗ ലൈംഗിക പ്രവൃത്തികൾ ഗൗരവ പൂർണമായ ധാർമിക പതനമാണെന്ന് വ്യക്തമാക്കുന്നു(സിസിസി, 2357) എന്നാൽ, ഇത്തരം സ്വഭാവ വിശേഷതകൾ ഉള്ളവർ സമൂഹത്തിലുണ്ട് എന്ന വസ്തുത സഭ തള്ളിക്കളയുന്നില്ല.
അവരോടുള്ള ബഹുമാനം, ദയ, മൃദുസമീപനം എന്നിവ പുലർത്തി അവരെ പരിഗണിക്കുന്ന സമീപനമാണ് സഭയ്ക്കുള്ളത്. അല്ലാതെ, തൊട്ടുകൂടായ്മയോ, തീണ്ടിക്കൂടായ്മയോ നടത്തി അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നത് സഭയുടെ സമീപനമല്ല. സ്വവർഗാനുരാഗികൾക്കുള്ള അജപാലനദൗത്യം സഭ നിർവഹിക്കുന്പോഴും അസന്ദിഗ്ധമായി സഭ വ്യക്തമാക്കുന്ന ഒരു വസ്തുതയുണ്ട്: ദൈവിക നിയമത്താലും, വിശുദ്ധ ഗ്രന്ഥത്തിലൂടെയും ലഭ്യമായ ലിഖിതങ്ങൾക്ക് ഒരു കാലത്തും വ്യതിയാനം വരുത്താനാവില്ല. സങ്കീർണമായ ലൈംഗികാഭിമുഖ്യമുള്ളവരോടുള്ള സഭയുടെ സമീപനത്തിൽ നിഴലിക്കുന്നത് പാപികളോടും പ്രത്യേകതകൾ നിറഞ്ഞവരോടും കരുണയും സ്നേഹവും കാട്ടിയ മിശിഹായുടെ പ്രേഷിതാഭിമുഖ്യത്തിന്റെ മുഖമാണ്.
സഭയുടെ പ്രബോധനമനുസരിച്ച് മാത്രമല്ല പ്രകൃതിനിയമപ്രകാരവും ഒരേവർഗത്തിൽപ്പെട്ടവരുടെ വിവാഹം നിയമാനുസൃതമാക്കി കൂടാ. ഏകാധിപത്യ പ്രവണതയുള്ള ഒരു സ്ഥാപനത്തിനുമാത്രമേ ഇത്തരം നിയമനിർമാണം നടത്താനാകൂ. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പഠിപ്പിച്ചതുപോലെ, അറിവ് ആപേക്ഷികമാണ് എന്നത് ഏകാധിപത്യ പ്രവണതയെയാണ് കാണിക്കുന്നത്. ഈ കാലഘട്ടത്തിന്റെ സങ്കീർണമായ പ്രശ്നവും അതുതന്നെയാണ്.
ഫാ. ഡോ. മാത്യു ചങ്ങങ്കരി
സ്വവർഗ ലൈംഗിക താത്പര്യങ്ങൾ എന്തുകൊണ്ടു വിമർശിക്കപ്പെടുന്നു
01:02 AM Sep 12, 2018 | Deepika.com