ഫാ.ജോസഫ് മാലിപ്പറന്പിൽ ദിവംഗതനായിട്ട് ഇന്നു ഇരുപതു വർഷങ്ങൾ പൂർത്തിയാകുന്നു. കേരള കത്തോലിക്ക സഭയിൽ ഒരു പുതിയ പ്രേഷിത സംസ്കാരത്തിനു നാന്ദി കുറിച്ചവരിൽ മുൻപന്തിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ശിശുസഹജ നിഷ്കളങ്കതയും നിർമലതയും ജീവിതത്തിലുടനീളം കലർപ്പില്ലാതെ കൊണ്ടു നടന്നു.
ചെറുപുഷ്പ മിഷൻലീഗിന്റെ സ്ഥാപനത്തിലൂടെ കേരള സഭയിൽ അദ്ദേഹം ഉയർത്തിവിട്ട പ്രേഷിത അലയൊലികൾ ഇന്നും സജീവമാണ്. ആ പ്രേഷിത തീക്ഷ്ണതയാണു സീറോ മലബാർ സഭയ്ക്കു പൊതുവായി ഒരു പ്രേഷിത സമൂഹം സെന്റ് തോമസ് മിഷനറി സൊസൈറ്റി (എംഎസ്ടി) എന്ന പേരിൽ രൂപംകൊള്ളാൻ പോകുന്നുവെന്നു കേട്ടപ്പോൾ ആദ്യംതന്നെ മുന്നോട്ടു വരാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
1968 ഫെബ്രുവരി 22 നാണ് എംഎസ്റ്റി സ്ഥാപിതമായത്. അന്നത്തെ പാലാ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വയലിൽ ആയിരുന്നു സ്ഥാപകൻ. സ്ഥാപനത്തിനു മുന്നോടിയായി 1965 ജൂണ് 22നു സ്ഥാപിച്ച പയസ് യൂണിയനിൽ ആദ്യ അംഗമായി ചേർന്ന മാലിപ്പറന്പിലച്ചൻ എം.എസ്.റ്റി-യുടെ രൂപീകരണത്തിനായി നടന്ന പ്രാരംഭ ചർച്ചകളിലെല്ലാം സജീവമായിരുന്നു. ഉജ്ജയിൻ മിഷൻ എം.എസ്.റ്റി ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള പ്രാരംഭ ചർച്ചകൾക്കായി ഇൻഡോറിലേക്ക് ആദ്യം നിയോഗിക്കപ്പെട്ടതും അദ്ദേഹത്തെയാണ്. 1968 ജൂലൈ 16നു സൊസൈറ്റി ഒൗദ്യോഗികമായി രൂപീകരിക്കപ്പെട്ടപ്പോൾ ആദ്യം അംഗങ്ങളായവരുടെ മുൻനിരയിൽ അച്ചനുണ്ടായിരുന്നു.
സൊസൈറ്റിയുടെ ഭാരവാഹികളെ തീരുമാനിച്ചപ്പോൾ അസിസ്റ്റന്റ് ജനറാളായി അദ്ദേഹം നിയമിക്കപ്പെട്ടു. 1968 ജൂലൈ 29ന് ഉജ്ജയിൻ എക്സാർകേറ്റ് രൂപംകൊണ്ടപ്പോൾ, ജോണ് പെരുമറ്റത്തിലച്ചൻ അതിന്റെ എക്സാർക്കായി നിയമിതനായി. 1968 ഒക്ടോബർ 14നു മാലിപ്പറന്പിലച്ചൻ എം.എസ്.റ്റി ജനറാളായി നിയമിക്കപ്പെട്ടു.
അതേസമയംതന്നെ ചങ്ങനാശേരി അതിരൂപതയിലെ ഉത്തരവാദിത്തങ്ങൾ കൂടി നിറവേറ്റാനുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിനു മുഴുവൻ സമയവും എം.എസ്.റ്റിയുടെ കേന്ദ്ര ഭവനമായ ദീപ്തിയിൽ ചെലവഴിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, 1973 മേയിൽ എം.എസ്.റ്റി ജനറൽ അസംബ്ലി മാലിപ്പറന്പിലച്ചനെ ജനറാളായി വീണ്ടും തെരഞ്ഞെടുത്ത അന്നു മുതൽ ദീപ്തി ഭവനിൽത്തന്നെ താമസിക്കാനുള്ള അനുവാദം അദ്ദേഹം പടിയറ പിതാവിൽനിന്നു നിർബന്ധപൂർവം വാങ്ങി.
പത്തു വർഷക്കാലം ജനറാളായിരുന്ന് അതിനെ ബാലാരിഷ്ടതകളിൽനിന്നു കരകയറ്റാനും ശരിയായ ദിശാബോധം നൽകാനും അദ്ദേഹത്തിനു കഴിഞ്ഞു. ആത്മീയതയിലും പ്രേഷിതാരൂപിയിലും ഉൗന്നിയ അടിത്തറ നൽകിയതും അദ്ദേഹമാണ്.
ജീവിത ലാളിത്യവും വിശുദ്ധിയും പ്രവൃത്തിയിലും പെരുമാറ്റത്തിലും ചാലിച്ചു ചേർത്തിരുന്ന അദ്ദേഹത്തിന്റെ നേതൃത്വം എം.എസ്.റ്റിയിലെ വൈദികർക്കും വിദ്യാർഥികൾക്കും എന്നും മാതൃകയും പ്രചോദനവുമായിരുന്നു.
1978ൽ ജനറാൾ സ്ഥാനത്തുനിന്നു വിരമിച്ചപ്പോൾ സൊസൈറ്റിയുടെ മൈനർ സെമിനാരിയായ ദീപ്തി കോളജിന്റെ റെക്ടർ ആയി. വിരമിച്ച ശേഷവും സെമിനാരിയിലെ പ്രഫസറായി തുടർന്നു. മംഗലപ്പുഴ സെമിനാരിയിലും റൊഗാത്തോ മൈനർ സെമിനാരിയിലും ആത്മീയ പിതാവായിരുന്നു.
ഒടുവിലായി അദ്ദേഹത്തിന്റെ സേവനം ലഭിച്ചതു മുടിയൂർക്കരയിലെ എസ്.എച്ച് ജോതിസ് ഭവനിലെ സഹോദരിമാർക്കായിരുന്നു.
മരണത്തെ മുഖാമുഖം കണ്ടുകിടക്കുന്പോൾ അദ്ദേഹം എംഎസ്ടി വൈദികർക്കായി ഒരു കുറിപ്പെഴുതി: ഞാൻ എന്റെ സ്വർഗീയ യാത്ര ആരംഭിക്കുകയാണെന്ന് എല്ലാ അച്ചന്മാരോടും സഹോദരന്മാരോടും പറയണം. മുകളിലേക്കുള്ള യാത്രയ്ക്കായി ഞാൻ ഒരുങ്ങുകയാണ്. ഈ യാത്ര സുഖപ്രദമാകുന്നതിനായി എല്ലാവരും പ്രാർഥിക്കണം’’. എം.എസ്.ടിയുടെ സ്വന്തമായിരുന്ന മാലിപ്പറന്പിലച്ചൻ അവസാനമായി എഴുതിയ വാക്കുകളായിരുന്നു അവ. പ്രേഷിതനാകാൻ നിർബന്ധിക്കുകയും വിശുദ്ധനാകാൻ മോഹിപ്പിക്കുകയും ചെയ്ത ഫാ.ജോസഫ് മാലിപ്പറന്പിൽ എന്ന വന്ദ്യ ഗുരുശ്രേഷ്ഠന്റെ പാവന സ്മരണയ്ക്കു മുൻപിൽ നന്ദിയോടെ ശിരസ് നമിക്കുന്നു.
ഫാ. ആന്റണി പെരുമാനൂർ (ഡയറക്ടർ ജനറാൾ, എംഎസ്ടി)
മാലിപ്പറന്പിലച്ചൻ- പ്രചോദനമായ ഒരു ഒാർമ
11:43 PM Sep 08, 2018 | Deepika.com