ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ
പെട്രോൾ വില വീണ്ടും കത്തിക്കയറുകയാണ്. രൂപയുടെ മൂല്യമാകട്ടെ താഴേക്കു കൂപ്പുകുത്തുന്നു. പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ ചരിത്രത്തിലെ ഏറ്റവും കൂടിയ റിക്കാർഡിലാണ്. രൂപയുടെ വിലയിടിവും സർവകാല റിക്കാർഡാണ്. സാധാരണ ജനങ്ങളെ കൊള്ളയടിച്ച് സർക്കാരും പൊതുമേഖലയിലെയും റിലയൻസ് പോലുള്ള സ്വകാര്യ എണ്ണക്കന്പനികളും വലിയ തോതിലാണു പോക്കറ്റ് വീർപ്പിക്കുന്നത്.
പെട്രോൾ ലിറ്ററിന് മുംബൈയിൽ 87.39 രൂപയും ഡൽഹിയിൽ 79.99 രൂപയും (ഭാഗ്യം 80 രൂപയ്ക്ക് ഒരു പൈസയുടെ കുറവ്!) ചെന്നൈയിൽ 83.13 രൂപയും കോൽക്കത്തയിൽ 82.88 രൂപയുമായാണു കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 83.40 രൂപ വരെ വില കൂടി. ഡീസലിന് മുംബൈയിൽ 76.51 രൂപ, ഡൽഹിയിൽ 72.07 രൂപ, ചെന്നൈയിൽ 76.17 രൂപ, കോൽക്കത്തയിൽ 74.92 രൂപ, തിരുവനന്തപുരത്ത് 77.23 രൂപ എന്നിങ്ങനെയാണു കുത്തനെ വില കൂട്ടിയത്.
ഹർത്താൽ പരിഹാരമാകില്ല
ദിവസവുമെന്നോണമുള്ള പെട്രോൾ, ഡീസൽ, പാചകവാതക വിലകൂട്ടലിനെതിരേ വലിയ പ്രതിഷേധം രാജ്യത്താകെ ഉയർന്നിട്ടുണ്ട്. പക്ഷേ അതിന്റെ പേരിൽ രാജ്യമാകെ തിങ്കളാഴ്ച ഭാരത് ബന്ദും കേരളത്തിൽ ഹർത്താലും നടത്താൻ കോണ്ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തു. പ്രളയദുരന്തത്തിൽ നിന്നു തീരെ കരകയറിയിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളുടെ ദുരിതങ്ങൾ കൂട്ടാനേ ഇത്തരം ഹർത്താൽ ഉപകരിക്കുകയുള്ളൂ.
പ്രളയക്കെടുതികളിലും പെട്രോൾ വിലവർധനയിലും നട്ടം തിരിയുന്ന ജനത്തിനു വീണ്ടും പ്രഹരം ഏൽപ്പിക്കുന്നതിനെ ന്യായീകരിക്കാനാകില്ല. പ്രതിഷേധിക്കാനായി നടത്തുന്ന ഹർത്താൽ കൊണ്ടു ജനങ്ങളുടെ ഒരു പ്രശ്നവും അടിയന്തരമായി പരിഹരിക്കപ്പെടുന്നില്ല. മറിച്ച് പ്രളയ ദുരന്തത്തിൽ കഴിയുന്നവരുടെ മുറിവിൽ മുളകുപൊടി വിതറുന്നതിനു തുല്യമാകുമത്. ഇടിവെട്ടിയവനു പാന്പുകടിയേറ്റ നിലയിലാണ് കേരളത്തിലെ സാധാരണ ജനത.
ഹർത്താലുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫിന്റെയും എൽഡിഎഫിന്റെയും തീരുമാനം ജനവിരുദ്ധമാണ്. ദിവസേനയുള്ള പെട്രോൾ വില വർധന പ്രതിഷേധിക്കേണ്ടതു തന്നെയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ, പാചകവാതക വില കൂട്ടലിലൂടെ നടത്തുന്നതെന്നതിൽ സംശയിക്കാനില്ല. പക്ഷേ പ്രതിഷേധത്തിനു ഹർത്താൽ തന്നെ വേണമോ എന്നതു മാത്രമാണു തർക്കം. 1997 ജൂലൈ 28ന് കേരള ഹൈക്കോടതി ബന്ദ് നിരോധിച്ചതിനെ തുടർന്നാണു പഴയ വീഞ്ഞു ഹർത്താൽ എന്ന ഓമനപ്പേരിട്ട് പുതിയ കുപ്പിയിൽ വിളന്പുന്നത്.
വേണ്ടതു ജനകീയ പ്രക്ഷോഭം
പൊതുജനങ്ങളെ കൂട്ടി വലിയ ജനകീയ പ്രക്ഷോഭത്തിനാണു പ്രതിപക്ഷം ശ്രമിക്കേണ്ടിയിരുന്നത്. ഡൽഹിയിലെ സർക്കാരിന്റെ ധാർഷ്ഠ്യം അവസാനിപ്പിക്കാൻ അത്തരത്തിലുള്ള ജനകീയ റാലികൾക്കും സത്യഗ്രഹങ്ങൾക്കും കൂടുതൽ ഫലവത്തായി കഴിയുകയും ചെയ്യും. ബ്രിട്ടീഷുകാരിൽ നിന്നു സ്വാതന്ത്ര്യം നേടാൻ അഹിംസാ സത്യഗ്രഹം നടത്തിയ മഹാത്മാഗാന്ധിയുടെ പിൻമുറക്കാർ ജനങ്ങളെ ബന്ധിയാക്കിയാലേ പ്രതിഷേധമാകൂ എന്നു വാദിക്കുന്നതു കഷ്ടം തന്നെ. രണ്ടാം യുപിഎ സർക്കാരിനെതിരേ അന്നാ ഹസാരെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ആഴ്ചകൾ നീണ്ട സത്യഗ്രഹ സമരമാണ് വിജയിച്ചതെന്നതും മറക്കരുതല്ലോ.
ഭരിക്കുന്ന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കേണ്ടതു പ്രതിപക്ഷത്തിന്റെ കടമയും ഉത്തരവാദിത്വവുമാണ്. ഇതിനായുള്ള സത്യഗ്രഹങ്ങൾക്കും ലക്ഷങ്ങളെ കൂട്ടിയുള്ള ജനകീയ റാലികൾക്കും കുറച്ചേറെ കഷ്ടപ്പാടും പ്രയത്നവും പണച്ചെലവും ആവശ്യമാണ്. ഹർത്താൽ ആകുന്പോൾ നേതാക്കൾ ആഹ്വാനം ചെയ്താൽ മതി. ബാക്കി അണികൾ വിജയിപ്പിച്ചുകൊള്ളും. ഒരു ഫ്രീ അവധി കൂടി ആഘോഷിക്കാൻ വെന്പുന്നവരും ഹാപ്പി. പ്രളയദുരന്തത്തിൽ രാജ്യത്തിനാകെ അഭിമാനമായ രീതിയിൽ ഒന്നിച്ചുപ്രവർത്തിച്ചു മാതൃകയായ കേരളജനത തന്നെയാണ് ഹർത്താൽ ഉത്സവമായി ആഘോഷിക്കുന്നതെന്നതും ചിന്തിച്ചു തിരുത്തേണ്ടതാണ്.
കാലഹരണപ്പെട്ട ഹർത്താൽ
പരിഷ്കൃത സമൂഹത്തിലെ ഏറ്റവും പിന്തിരിപ്പൻ സമരമുറകളിലൊന്നാണു ഹർത്താൽ. ജനങ്ങളെ പരോക്ഷമായി 12 മണിക്കൂർ ബന്ധിയാക്കുകയാണു സമരക്കാർ ചെയ്യുന്നത്. വളരെ അത്യാവശ്യമായി ആശുപത്രികളിൽ പോകേണ്ടവർക്കും ദീർഘദൂര യാത്രക്കാർക്കും വിദേശികൾ അടക്കം കേരളത്തിലെത്തുന്ന പതിനായിരക്കണക്കിന് സഞ്ചാരികൾക്കും എല്ലാം കടുത്ത ദുരിതം സമ്മാനിക്കുന്ന സമരം. വ്യവസായ, വ്യാപാര ശാലകളും സർക്കാർ, പൊതുമേഖലാ, സ്വകാര്യ ഓഫീസുകളും അടച്ചിടുന്നതു വഴിയുണ്ടാകുന്ന പ്രവർത്തി നഷ്ടം ശതകോടികളുടേതാണ്.
കെഎസ്ആർടിസി ബസുകൾക്കും സർക്കാർ വാഹനങ്ങൾക്കും ഓഫീസുകൾക്കും കല്ലെറിയുന്നവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള ഹൈക്കോടതി വിധി ഉണ്ടായ ശേഷം പോലും അക്രമങ്ങൾ ആവർത്തിച്ചിട്ടുണ്ട്. അതിലേറെ പൗരന്റെ സഞ്ചാരം അടക്കമുള്ള സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റമാണ് ഹർത്താൽ. ഭരണഘടന ഉറപ്പുനൽകുന്ന പൗരനുള്ള സ്വാതന്ത്ര്യങ്ങൾ, സമരത്തിന്റെ മറവിൽ ഒരു ജനതയ്ക്കാകെ നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്.
ഹർത്താലിനെതിരേ സമരം നടത്തിയവരും സ്വകാര്യ ബിൽ കൊണ്ടുവന്നവരും ഇന്നു ഹർത്താലിന് ആഹ്വാനം ചെയ്യുന്നത് വലിയ ദുരന്തമാണ്. ഹർത്താലിനെതിരേ സത്യഗ്രഹ സമരം നടത്തിയ എം.എം. ഹസൻ തന്നെ കെപിസിസി പ്രസിഡന്റ് ആയപ്പോൾ ഹർത്താൽ തീരുമാനം പ്രഖ്യാപിക്കുന്നതു വല്ലാത്ത വിരോധാഭാസം തന്നെ.
തീപിടിച്ച എണ്ണക്കണക്ക്
നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് 2016 മാർച്ചിനു ശേഷം മാത്രം 23.38 രൂപയാണ് ഒരു ലിറ്റർ പെട്രോളിനു വില കൂട്ടിയത്! ഇന്നലെ ഒരു ദിവസം മാത്രം പെട്രോളിന് 48 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ഗണ്യമായി കൂട്ടിയതിനു പുറമേയാണിത്. 2014 ഓഗസ്റ്റ് 15ന് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ചില്ലറവിൽപ്പനവില 68.51 രൂപയായി കുറഞ്ഞിരുന്നു. 2015 ഫെബ്രുവരി 15ന് ഇത് 57.31 രൂപ മാത്രം. 2016 മാർച്ച് ഒന്നിന് പെട്രോൾ വില 56.61 രൂപയും.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില 2011-12 കാലത്തേതിനേക്കാൾ പകുതിയിലേറെ താഴ്ന്നപ്പോഴും മോദി സർക്കാർ പെട്രോൾ വില ഉയർത്തി. 2011ൽ ക്രൂഡ് ഓയിൽ വില ബാരലിന് 112 ഡോളർ. പക്ഷേ ഡൽഹിയിലെ അന്നത്തെ പെട്രോൾ വില 65.76 രൂപ മാത്രം. ക്രൂഡ് ഓയിലിന് ഇന്നത്തെ വില ബാരലിന് 76.58 ഡോളറായി കുറഞ്ഞെങ്കിലും പെട്രോൾ വില 79.99 രൂപയായി കുത്തനെ കൂട്ടി.
ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയുടെ വിലയിൽ 35.42 ഡോളറിന്റെ (ഒരു ബാരലിന് ഏകദേശം 2,500 രൂപ) കുറവുള്ളപ്പോഴും ഇന്ത്യയിൽ പെട്രോളിന്റെ ചില്ലറവിൽപ്പനവില കേന്ദ്രസർക്കാർ ലിറ്ററിന് 14.23 രൂപയും എക്സൈസ് തീരുവയായി 19.48 രൂപയും വീതം കൂട്ടി. 2015-16ൽ ക്രൂഡ് ഓയിൽ വില 46 ഡോളർ വരെ താഴുകയും ചെയ്തിരുന്നു. പക്ഷേ, പെട്രോൾ വില കൂട്ടുകയാണ് സർക്കാർ ചെയ്തത്.
നടുക്കുന്ന കയറ്റുമതി വില
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കണക്കനുസരിച്ച് അസംസ്കൃത പെട്രോളിന് 35.90 രൂപയും ഡീസലിന് 38.25 രൂപയുമാണ് ഇന്ത്യൻ കന്പനികൾക്ക് ചെലവുള്ളത്. ഇതിന്മേലാണ് സംസ്കരണ, വിപണന ചെലവുകളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതികളും ഈടാക്കുന്നത്. പക്ഷേ, ഇന്ത്യയിൽ വിൽക്കുന്നതിന്റെ പകുതി വിലയ്ക്ക് രാജ്യം പെട്രോളും ഡീസലും കയറ്റുമതി ചെയ്യുന്നുവെന്നതും നടുക്കുന്നതാകും. മംഗലാപുരം റിഫൈനറിയിൽ നിന്നു മാത്രം ഹോങ്കോംഗ്, മലേഷ്യ, മൗറീഷ്യസ്, സിംഗപ്പൂർ എന്നിവ മുതൽ യുഎഇ വരെയുള്ള അഞ്ചു രാജ്യങ്ങൾക്ക് പെട്രോളും ഡീസലും കയറ്റുമതി ചെയ്തതായി കഴിഞ്ഞ ജനുവരിയിലെ വിവരാവകാശ രേഖ വെളിപ്പെടുത്തി.
പെട്രോൾ ലിറ്ററിന് 34 മുതൽ 36 വരെ രൂപയും ഡീസലിന് 32 മുതൽ 34 വരെ രൂപയുമാണ് ഇന്ത്യ കയറ്റുമതി ചെയ്ത വില. എന്തൊക്കെ ന്യായീകരിച്ചാലും ഇന്ത്യയിലെ പാവങ്ങളോടു സർക്കാർ ചെയ്യുന്ന ക്രൂരത ദുരന്തവും പ്രതിഷേധാർഹവുമാണ്. സംസ്കരിച്ച എണ്ണയുടെ ലോകത്തിലെ പത്താമത്തെ വലിയ കയറ്റുമതി രാജ്യമാണിന്ന് ഇന്ത്യ. എണ്ണ ഇറക്കുമതിയിൽ മുന്നിലുള്ള രാജ്യത്താണ് ഇത്ര വലിയ കയറ്റുമതിയെന്നത് ഞെട്ടിക്കുന്നതാണ്.
നടുവൊടിക്കുന്ന നികുതിഭാരം
നാലു വർഷം കൊണ്ടു ബിജെപി സർക്കാർ പെട്രോളിന് 330 ശതമാനവും ഡീസലിന് 126 ശതമാനവുമാണ് കേന്ദ്രനികുതി കൂട്ടിയത്. മോദി സർക്കാരിന്റെ നാലു വർഷത്തിൽ കേന്ദ്ര എക്സൈസ് തീരുവ തുടർച്ചയായി ഒൻപതു തവണ വർധിപ്പിച്ചു. 2014 മുതൽ ലിറ്ററിന് 9.48 രൂപ മുതൽ 2016 ജനുവരിയിൽ 21.48 രൂപ വരെ നികുതി കുത്തനെ ഉയർത്തി. പ്രതിഷേധം ഉയർന്നപ്പോൾ പിന്നീടു രണ്ടു രൂപ തീരുവ കുറച്ചു.
പക്ഷേ ഇപ്പോഴും ഓരോ ലിറ്ററിനും 19.48 രൂപ വീതം കേന്ദ്രനികുതി മാത്രം ചുമത്തുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ കൂടി നികുതി കൂട്ടിയതോടെ പകുതി വിലയ്ക്ക് ലഭിക്കേണ്ട പെട്രോൾ, ഡീസൽ വിലകൾക്ക് തീപിടിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിൽ നിന്ന് നടപ്പു സാന്പത്തിക വർഷം മാത്രം കേന്ദ്രത്തിന് 2.579 ലക്ഷം കോടി രൂപ കിട്ടുമെന്നാണു ധനമന്ത്രാലയം തന്നെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുള്ളത്.
ബിജെപി സർക്കാർ അധികാരത്തിലെത്തിയ 2013-14 വർഷത്തിൽ ലഭിച്ച 88,600 കോടി രൂപയായിരുന്നു പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള ആകെ നികുതി വരുമാനം. എക്സൈസ് തീരുവയിലെ ഈ വർഷത്തെ വർധന മാത്രം നാലു വർഷം മുന്പിലേതിനേക്കാൾ 1,69,300 കോടി രൂപ കൂടി. കഴിഞ്ഞ സാന്പത്തിക വർഷത്തിലും 2.06 ലക്ഷം കോടി രൂപ പെട്രോളിയം നികുതിയിൽ നിന്നു മാത്രം കേന്ദ്രസർക്കാർ സ്വന്തമാക്കി്. ജനങ്ങൾ എത്ര ബുദ്ധിമുട്ടിയാലും കേന്ദ്രത്തിന്റെ ഖജനാവ് നിറയ്ക്കുക.
കൊള്ളയടിച്ചു ദാനം ചെയ്യരുത്
പച്ചമലയാളത്തിൽ പറഞ്ഞാൽ സർക്കാരിന്റെ പകൽക്കൊള്ള. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വാക്കുകൾ കടമെടുത്താൽ സംഘടിത കവർച്ചയും നിയമാനുസൃത കൊള്ളയും. കടക്കെണിയിലായ ഇന്ത്യയിലെ പാവപ്പെട്ടവരും കർഷകരും അടക്കമുള്ള സാധാരണക്കാരെ വരെ പിഴിഞ്ഞെടുത്ത ഈ തുകയിൽ നിന്നാണു നേപ്പാളിനും ഉഗാണ്ടയ്ക്കും റുവാണ്ടയ്ക്കും അടക്കം ആയിരക്കണക്കിന് കോടി രൂപയുടെ ധനസഹായം പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുന്നതെന്നതും കാണാതെ പോകില്ല.
നിത്യോപയോഗ സാധനങ്ങളുടെയും യാത്രകളുടെയും അടക്കം സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ടു പ്രയാസപ്പെടുത്തുന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ കുറച്ച് ആശ്വാസം നൽകുകയെന്നത് ഒൗദ്യാര്യമല്ല, മറിച്ച് പൗരന്റെ അവകാശമാണ്. സാധാരണ ജനങ്ങൾക്ക് ആശ്വാസവും ക്ഷേമവും ഉറപ്പാക്കുകയെന്നതു സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണ്.
തീവിലയിൽ എണ്ണയൊഴിക്കുന്പോൾ
02:15 AM Sep 08, 2018 | Deepika.com