പ്രഫ . റോണി കെ. ബേബി
ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിലൂടെയാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ ഏതുവിധേനെയും ഭരണത്തുടർച്ച ഉറപ്പുവരുത്തുന്നതിനുള്ള തന്ത്രങ്ങൾ സംഘപരിവാറിന്റെ മൂശയിൽ ഒരുങ്ങുകയാണ്. ""2019 ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അവസാനത്തെ ബസ് ആയിരിക്കും'' എന്നാണ് ഓൺലൈൻ വെബ് സൈറ്റായ "ദ വയർ' സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കവെ ബിജെപിയുടെ മുൻ സഹയാത്രികനായ അരുൺ ഷൂറി അഭിപ്രായപ്പെട്ടത്. 2019ൽ വീണ്ടും നരേന്ദ്ര മോദി അധികാരത്തിലേറുകയാണെങ്കിൽ രാജ്യത്തെ ജനാധിപത്യാവകാശങ്ങളുടെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അവസാനമായിരിക്കുമെന്നു മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന പത്രപ്രവർത്തകനും കൂടിയായ അരുൺ ഷൂറി പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിനു മുമ്പു കാര്യങ്ങൾ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനും പ്രതിഷേധത്തിന്റെയും ചെറുത്തുനില്പിന്റെയും ശബ്ദങ്ങളെ നിശബ്ദമാക്കാനും ലക്ഷ്യംവച്ചുകൊണ്ടുള്ള നീക്കങ്ങളാണു ഭരണകൂടത്തിന്റെ ഒത്താശയോടെ ഇന്നു രാജ്യത്തു നടക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ വരവര റാവു, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, ഗൗതം നവലഖ, വെർണൻ ഗോൺസാലസ് എന്നിവരെ പോലീസ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വിമർശകരിലൊരാളായ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് കഴിഞ്ഞദിവസം അറസ്റ്റു ചെയ്യപ്പെട്ടതും സൂചനയാണ്.
ഡൽഹി , ഫരീദാബാദ്, ഗോവ, മുംബൈ, റാഞ്ചി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ തീവ്രവാദികളെ വേട്ടയാടുന്ന രീതിയിൽ വ്യാപകമായ റെയ്ഡുകൾ നടത്തിയാണ് പൂന പോലീസ് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട ഭീമ കൊറേഗാവ് കലാപം സംഘപരിവാർ സംഘടനകളുടെ ആസൂത്രണത്തിന്റെ ഫലമായി ഉണ്ടായതാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് അറസ്റ്റ് എന്നത് നിരവധി സംശയങ്ങൾ ഉയർത്തുന്നു.
പഴയ മറാത്താ സാമ്രാജ്യത്തിന്റെ കാലത്തു ഉന്നതജാതിക്കാർക്കെതിരേ ദളിതർ വിജയം നേടിയ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാമത് വാർഷികം ആചരിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ദളിതരും സവർണ വിഭാഗക്കാരുമായി സംഘർഷം നടക്കുകയും ഇതിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 1818 ൽ ദളിതർ ബ്രാഹ്മണരെ യുദ്ധത്തില്‍ തോൽപ്പിച്ചതിന്റെ ഓർമയുടെ അടയാളമായി ദളിതർ സ്ഥാപിച്ച വിജയസ്തംഭത്തിലേക്ക് കാവിക്കൊടിയും ലാത്തിയും പിടിച്ച രണ്ടായിരത്തോളം പേര് സംഘടിതമായി മാർച്ചു ചെയ്ത് എത്തി. വിജയസ്തംഭത്തിൽ ഭീമ കൊറേഗാവ് യുദ്ധവാർഷികം ആചരിക്കുന്ന ദളിതരുമായി ഈ സംഘം ഏറ്റുമുട്ടി. തുടർന്നുണ്ടായ കലാപത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു. കലാപം ആസൂത്രിതമായിരുന്നു എന്നാണു ഇതേക്കുറിച്ച് അന്വേഷണം നടത്തിയ റിട്ടയേഡ് ജഡ്ജിമാര്‍ അംഗങ്ങളായ സ്വതന്ത്ര അന്വേഷണ സമിതി കണ്ടെത്തിയത്.
ദളിതർക്കെതിരേ വ്യാപകമായ അക്രമങ്ങൾ അരങ്ങേറുമ്പോൾ പോലീസ് നിർജീവമായി നോക്കിനിൽക്കുകയായിരുന്നു എന്നാണ് സ്വതന്ത്ര അന്വേഷണത്തിൽ വ്യക്തമായത് . കലാപം അമർച്ച ചെയ്യാൻ കൂടുതൽ പോലീസിനെ അയയ്ക്കണം എന്ന ആവശ്യം പോലും മഹാരാഷ്ട്ര സർക്കാർ ചെവിക്കൊണ്ടില്ല. കലാപത്തെപ്പറ്റി മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി സർക്കാർ നടത്തിയ പോലീസ് അന്വേഷണം പ്രഹസനമായിരുന്നു. കലാപത്തിന് പ്രകോപനം ഉണ്ടാക്കി എന്ന് ആരോപിച്ചു സംഘപരിവാർ നേതാക്കളായ മിലിന്ദ് എക്ബോതെ, മനോഹര്‍ എന്ന ശംഭാജി ബിദേ എന്നിവർക്കെതിരേ ദുർബലമായ വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ് അവർക്കെതിരേ കുറ്റപത്രം നൽകാൻ പോലും ഇതുവരെ തയാറായിട്ടില്ല.
അതേസമയം 2017 ഡിസംബര്‍ 31 നു നടന്ന ഭീമ കൊറേഗാവ് യുദ്ധ വാർഷിക പരിപാടിയില്‍ സജീവമായി പങ്കെടുത്ത കബീര്‍ കാല മഞ്ച് എന്ന ദളിത് സംഘടനയുടെ പ്രവർത്തകർക്കെതിരേ വൻ വേട്ടയാണ് തുടർന്നുള്ള ദിവസങ്ങളിൽ മഹാരാഷ്ട്ര പോലീസ് നടത്തിയത്. ഈ വേട്ടയാടലുകളുടെ തുടർച്ചയായാണ് അഞ്ചു മനുഷ്യാവകാശ പ്രവർത്തകർ അറസ്റ്റിലാവുന്നത്. രാജീവ് ഗാന്ധിയെ വധിച്ച രീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢാലോചന ഇവർ നടത്തി എന്നും മാവോയിസ്റ്റ് സംഘടനകളുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാനും നിയമസംവിധാനം ഇല്ലാതാക്കാനും ഇവർ ശ്രമിച്ചു എന്നുമടക്കമുള്ള ആരോപണങ്ങൾ ഇവർക്കെതിരേ നിരത്തി.
ഈ അറസ്റ്റിനെതിരേ ശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉണ്ടായത്. റോമിലാഥാപ്പര്‍, പ്രഭാത് പട്നായിക്, സതീഷ് ദേശ്പാണ്ഡേ തുടങ്ങിയവര്‍ അറസ്റ്റിനെതിരേ നൽകിയ ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി നടത്തിയതും ഈ ആശങ്കകൾ ശരിവയ്ക്കുന്ന രീതിയിലുള്ള പരാമർശങ്ങളായിരുന്നു. "ജനാധിപത്യത്തില്‍ എതിർശബ്ദങ്ങളെ അടിച്ചമർത്തരുത്' എന്നു വ്യക്തമാക്കിയ സുപ്രീം കോടതി "ജനാധിപത്യത്തിന്റെ സേഫ്ടി വാൽവ് ആണ് പ്രതിഷേധങ്ങൾ' എന്നും പറഞ്ഞു . അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ വീട്ടുതടങ്കലില്‍ വച്ചാല്‍ മതിയെന്നും സുപ്രീം കോടതി നിർദേശിച്ചു .
ഈ വിവാദത്തിന്റെ ചൂടാറുന്നതിനു മുമ്പേയാണ് നരേന്ദ്ര മോദിയുടെ നിശിത വിമർശകനായ മുൻ ഗുജറാത്ത് ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സിഐഡി അറസ്റ്റ് ചെയ്യുന്നത്. 22 വർഷം മുമ്പ് ഒരാളെ അറസ്റ്റ് ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സഞ്ജീവ് ഭട്ടിനെയും മറ്റ് ഏഴുപേരെയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഗുജറാത്ത് കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരേ ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. 2015 ഓഗസ്റ്റിൽ സഞ്ജീവ് ഭട്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോലിയില്‍ നിന്നു പിരിച്ചുവിടുകയായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം സഞ്ജീവ് ഭട്ടിനുനേരേ സ്വീകരിച്ച ശത്രുതാപരമായ നടപടികളുടെ ഭാഗമാണ് ഈ പുറത്താക്കൽ എന്ന വിമർശനം അന്ന് ഉണ്ടായിരുന്നു.
തുടർന്നു സമൂഹമാധ്യമങ്ങളിലൂടെ വൻ വിമർശനമാണ് കേന്ദ്ര സർക്കാരിനെതിരേ ഭട്ട് അഴിച്ചുവിട്ടത്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഭട്ട് മത്സരിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ്.
ഈ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത് വളരെ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യയുടെ ജനാധിപത്യം കടന്നുപോകുന്നത് എന്നാണ്. എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്ന ഫാസിസ്റ്റ് രീതിയാണ് ഇവിടെ ആവർത്തിക്കപ്പെടുന്നത്. ബിജെപിയുടെ മുൻ സഹയാത്രികനായ അരുൺ ഷൂറി പറഞ്ഞത് അമിത് ഷായ്ക്കും മോദിക്കും മുന്നിൽ നിന്ന് സംസാരിക്കാൻ പോലും ബിജെപി നേതാക്കന്മാർക്കു ഭയമാണ് എന്നാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അഭിമാനിച്ചിരുന്ന ഇന്ത്യയിൽ ഏകാധിപത്യ പ്രവണതകൾക്കെതിരേ പ്രതികരിക്കുന്നവർ നിശബ്ദമാക്കപ്പെടുന്നു എന്നത് ആപത്കരമായ സൂചന തന്നെ.
പ്രതിഷേധം അടിച്ചമർത്തപ്പെടുമ്പോൾ
11:17 PM Sep 06, 2018 | Deepika.com