ടി.എം. ജോർജ്
അഗതികളുടെ അമ്മയെന്നു വിളിച്ച് ലോകമാകെ ആദരിക്കുന്ന വിശുദ്ധ മദർ തെരേസ ഓർമയായിട്ട് ഇന്ന് 21 വർഷം തികയുകയാണ്. അൽബേനിയൻ വംശജയായ ആഗ്നസ് 1910 ഓഗസ്റ്റ് 26-ന് ഇപ്പോൾ മാസിഡോണിയൻ തലസ്ഥാനമായ സ്കോപ്യെയിലാണു ജനിച്ചത്. കന്യാമഠത്തിൽ ചേർന്ന ആഗ്നസ് 1928-ൽ ഇന്ത്യയിൽ എത്തി ബംഗാളിലെ ഡാർജിലിംഗിൽ ആത്മീയജീവിത പരിശീലനം പൂർത്തിയാക്കി. തെരേസ എന്ന പേരു സ്വീകരിച്ചു. കോൽക്കത്തയിൽ അധ്യാപികയായി സേവനം തുടങ്ങിയ സിസ്റ്റർ തെരേസ തന്റെ വഴി വേറെയാണെന്നു പിന്നീടു തിരിച്ചറിഞ്ഞു.
രോഗികളെ ശുശ്രൂഷിക്കാനുള്ള വിദഗ്ധ പരിശീലനം പാറ്റ്നയിലെ മെഡിക്കൽ മിഷനിൽനിന്നു നേടി. 1949 മാർച്ച് 19 കോൽക്കത്തയിൽ ഒരു മിഷനറി ഭവൻ സ്ഥാപിച്ചു. അതാണു പിൽക്കാലത്ത് മിഷനറീസ് ഓഫ് ചാരിറ്റി എന്ന പേരിൽ ലോക പ്രസിദ്ധമായത്. ഇന്ത്യാ വിഭജനത്തിന്റെ മുറിപ്പാടുകൾ ഏറെ ഏറ്റ കോൽക്കത്തയുടെ സ്ഥിതി അക്കാലത്ത് അതിദാരുണമായിരുന്നു. അനാഥരായ കുഞ്ഞുങ്ങൾ, ആലംബഹീനരായ വൃദ്ധജനങ്ങൾ, രോഗബാധിതരും ദുഃഖിതരുമായ അനേകായിരങ്ങൾ. കോൽക്കത്തയുടെ ചേരികളിലേക്കാണു ആതുര സേവന പരിശീലനം കഴിഞ്ഞ് മദർ തെരേസ എത്തുന്നത്.
1952 ഓഗസ്റ്റ് 22-ന് കോൽക്കത്തയിലെ കാളീഘട്ടിൽ നിർമൽ ഹൃദയ് എന്ന പേരിൽ അഗതികൾക്കായി ഒരു ആശ്രയ കേന്ദ്രം ആരംഭിച്ചു. അശരണർ, ആശയറ്റവർ, ജീവിതത്തോട് വിരക്തി വന്നവർ, എല്ലാവരാലും വെറുക്കപ്പെട്ടവർ, മരണത്തോട് മല്ലിടുന്നവർ, അങ്ങനെയുള്ള അനേകായിരങ്ങൾക്ക് അഭയസ്ഥാനമായി നിർമൽ ഹൃദയ് മാറി. മദർ അഗതികളുടെ അമ്മയായിത്തീർന്നു.
ലോകത്തിന്റെ എല്ലായിടങ്ങളിൽനിന്നും മദറിന്റെ പ്രവർത്തനങ്ങൾക്ക് ആദരവും അംഗീകാരവും ലഭിച്ചു. 1962-ൽ പദ്മശ്രീ ബഹുമതി നൽകി ഭാരതം തെരേസയെ ആദരിച്ചു. 1971-ൽ സമാധാനത്തിനുള്ള പുരസ്കാരം പോൾ ആറാമൻ മാർപാപ്പ മദറിന് നൽകി. അതേ വർഷം തന്നെ മറ്റു രണ്ടു പുരസ്കാരങ്ങൾ കൂടി മദറിനു ലഭിച്ചു. ജോൺ എഫ്. കെന്നഡി ഇന്റർനാഷണൽ അവാർഡും നെഹ്റു അവാർഡും.അന്തർദേശീയ ധാരണയ്ക്കുള്ള മാഗ്സസേ അവാർഡും മദറിനു ലഭിച്ചു. 1979-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം മദറിനാണ് ലഭിച്ചത്. ഭാരതം നൽകുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന 1980ൽ മദറിനു സമ്മാനിച്ചു. ഇത്രയധികം ആദരവും ബഹുമതിയും ലഭിച്ച വ്യക്തികൾ കുറവാണ്.
മദറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഏറെ സഹായിച്ച രണ്ടു വ്യക്തികളാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവും. നെഹ്റു മദറിനെ വിശേഷിപ്പിച്ചത് കരുണയുടെ ദേവത എന്നാണ്. എന്നാൽ, കാരുണ്യത്തിന്റെ ഈ ദേവതയെ കല്ലെറിയുന്ന സമീപനമാണ് സമീപകാലത്തു പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നത്. മദർ തെരേസയ്ക്ക് നല്കിയ ഭാരതരത്ന പുരസ്കാരം തിരികെയെടുക്കണമെന്നും മതപരിവർത്തനത്തിനു വേണ്ടിയാണ് അവർ പ്രവർത്തിച്ചിരുന്നതെന്നുമൊക്കെ പ്രചാരണങ്ങളുണ്ടായി. ബോധപൂർവം നടത്തുന്ന ഇത്തരം അപകീർത്തിപ്പെടുത്തലുകൾക്കു പക്ഷേ മദറിന്റെ യശോധാവള്യത്തിൽ ഒരു മങ്ങലും ഏല്പിക്കാൻ കഴിഞ്ഞിട്ടില്ല.
അഗതികളുടെ അമ്മ, കരുണയുടെ ദേവത
12:21 AM Sep 05, 2018 | Deepika.com