മറുവശം / എം.ചന്ദ്രൻ
അപ്രതീക്ഷിതമായി സംഭവിച്ച മഹാപ്രളയം കേരളത്തെ ദുരന്തഭൂമിയാക്കിമാറ്റി. പതിനാലു ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റപ്പെട്ടു. 474 പേർക്ക് ജീവഹാനി സംഭവിച്ചു. 15 പേരെ കാണാതായി. ക്യാന്പുകൾ പിരിച്ചുവിട്ടുവെങ്കിലും എവിടേക്കു പോകണം, എങ്ങനെ ജീവിക്കണം എന്നറിയാതെ വീടും മറ്റു സന്പാദ്യങ്ങളും നഷ്ടപ്പെട്ട രണ്ടുലക്ഷത്തിലധികം പേർ ഇപ്പോഴും ക്യാന്പുകളിൽതന്നെ.
നാശംവിതച്ച മഹാപ്രളയത്തെ പ്രതിരോധിക്കാൻ ജനകീയ കൂട്ടായ്മയുടെ വൻമതിൽ കേരളത്തിൽ ഉയർന്നുവെന്നതു വലിയ പ്രതീക്ഷ ഉണർത്തുന്ന കാര്യമാണ്. സർക്കാർ സംവിധാനങ്ങളോടു ചേർന്നു ലക്ഷക്കണക്കിനു സന്നദ്ധ ഭടന്മാർ രംഗത്തിറങ്ങി. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ ധീരമായ ജീവൻരക്ഷാപ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ആർത്തിരന്പിവന്ന വെള്ളപ്പാച്ചിലിലേക്കു ജീവൻ പണയപ്പെടുത്തി എടുത്തുചാടാൻ കേരളത്തിന്റെ അഭിമാനമായ മത്സ്യത്തൊഴിലാളികൾക്കല്ലാതെ ആർക്കാണ് ധൈര്യമുണ്ടാവുക? തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും ദുരന്തമുഖത്തേക്കു സന്മനസോടെ പറഞ്ഞയയ്ക്കാൻ തയാറായ അമ്മപെങ്ങന്മാരെ കേരളം ഒരിക്കലും മറക്കില്ല.
ദുരന്തനിവാരണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കേരളം കടന്നുപോവുകയാണ്. ജീവൻരക്ഷാപ്രവർത്തനങ്ങളാണ് ആദ്യഘട്ടം. അതിൽ നാം വിജയിച്ചു. ദുരിതാശ്വാസ ക്യാന്പുകളുടെ വിജയകരമായ പ്രവർത്തനമാണു രണ്ടാം ഘട്ടം. വലിയ പരാതികളില്ലാതെ ലക്ഷക്കണക്കിനുപേരെ തീറ്റിപ്പോറ്റാനും ആശ്വാസവും ആത്മവിശ്വാസവും പകരാനും സർക്കാരിനും സന്നദ്ധ പ്രവർത്തകർക്കും സാധിച്ചു. ക്യാന്പുകളിൽ കഴിഞ്ഞവർക്ക് ഭക്ഷണവും കുടിവെള്ളവും വസ്ത്രങ്ങളും എത്തിക്കുന്നതിൽ കേരളജനത പ്രകടിപ്പിച്ച ഐക്യബോധവും മഹാമനസ്കതയും കേരളചരിത്രത്തിൽതന്നെ സമാനതകളില്ലാത്തതാണ്. മഹാപ്രളയം സൃഷ്ടിച്ച നഷ്ടത്തെക്കാൾ വലുതാണു കേരള സമൂഹം പ്രകടിപ്പിച്ച കരുതലിന്റെയും കരുണയുടെയും ഐക്യബോധത്തിന്റെയും ശക്തി.
ദുരിതാശ്വാസവും പുനരധിവാസവുമല്ല, നവകേരളസൃഷ്ടിയാണു വേണ്ടത് എന്ന മുഖ്യമന്ത്രിയുടെ നിർദേശത്തെ എല്ലാവരും സ്വാഗതം ചെയ്തതു സ്വാഭാവികമാണ്. കേരളത്തെ പുനർനിർമിക്കാൻ സർക്കാരിനുമാത്രം സാധ്യമല്ല. കേന്ദ്രസർക്കാർ ശ്രമിച്ചാൽപോലും അതിനു കഴിയില്ല. കാരണം, അത്രവലിയ നഷ്ടങ്ങളാണു സംഭവിച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ ഭൂമിയുടെ ഘടനപോലും മാറിപ്പോയി. സർക്കാരിനും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ഒരുലക്ഷം കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.
കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം ലഭിച്ചില്ലെന്ന പരാതിയുണ്ട്. ഒരുമാസത്തിനിടയിൽ രണ്ടു പ്രളയങ്ങളാണുണ്ടായത്. പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങൾ കാണാനെത്തി. ആദ്യ തവണ 831 കോടി സഹായം ചോദിച്ചു. 80 കോടി അനുവദിച്ചു. രണ്ടാം തവണ 1220 കോടി ചോദിച്ചു. 100 കോടി നൽകി. 3000 കോടി അടിയന്തരസഹായം അഭ്യർഥിച്ചപ്പോൾ 500 കോടി വാഗ്ദാനം ചെയ്തു. ഒന്നിനും തികയാത്ത തുകയാണത്. കേരളത്തിൽ സംഭവിച്ചത് സമാനതകളില്ലാത്ത ദുരന്തമാണ്. അതുകൊണ്ട് മാനണ്ഡങ്ങൾക്കപ്പുറത്തുള്ള സഹായത്തിന് അർഹതയുണ്ട്.
കേന്ദ്രം സംസ്ഥാനത്തിനു നൽകുന്ന സഹായം ഒൗദാര്യമല്ല. ഫെഡറൽ ഭരണക്രമത്തിൽ അത് അവകാശമാണ്. പ്രധാനമന്ത്രിയുടെ പാർട്ടിക്കു വേരോട്ടമില്ലാത്ത സംസ്ഥാനമെന്ന നിലയിൽ കേരളത്തെ അവഗണിച്ചാൽ അതു ഭരണഘടനാ വിരുദ്ധമാണ്. 2017-18- ലേക്കുള്ള ദേശീയ ദുരന്തനിവാരണ തുകയിൽ കേരളത്തിനായി നീക്കിവച്ചതു മൊത്തം അനുവദിച്ച തുകയുടെ 1.62 ശതമാനം മാത്രമാണ്.
കേരളത്തിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക നിയമങ്ങളോ ചട്ടങ്ങളോ നിലവിലില്ല. അപൂർവമായി സംഭവിക്കുന്നതും വലിയൊരു ജനവിഭാഗത്തെ ബാധിക്കുന്നതുമായ ദുരിതങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ കേരളത്തിന്റെ ഓഹരി 1.62 ശതമാനത്തെക്കാൾ അധികമാകുമെന്നു കേന്ദ്രത്തിനറിയാം. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ വിദേശ സഹായത്തിനുള്ള സാധ്യത കൂടുമെന്നതാണ് മറ്റൊരു പ്രയോജനം. കേന്ദ്രസർക്കാർ ആ വാതിലുകളെല്ലാം അടച്ചിരിക്കുകയാണ്.
യുഎഇ കേരളത്തിന് 700 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. സഹായത്തിന് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തുമിന് നന്ദികുറിച്ചു. എന്നാൽ, ആ തുക സ്വീകരിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിപ്പുണ്ടായി. വിദേശസഹായം നിരസിക്കാൻ കാരണം യുപിഎ സർക്കാരിന്റെ നയം മോദി സർക്കാർ പിന്തുടരുന്നുവെന്നതാണ്.
ദേശീയ ദുരന്തനിവാരണനയത്തിന്റെ ഖണ്ഡിക 9:2-ൽ പറയുന്നതിങ്ങനെയാണ്: ’’പ്രകൃതിദുരന്തമുണ്ടാകുന്പോൾ ഒരു നയമെന്ന നിലയിൽ ഇന്ത്യാ ഗവണ്മെന്റ് വിദേശസഹായത്തിന് അഭ്യർഥന പുറപ്പെടുവിക്കുകയില്ല. എന്നാൽ, മറ്റൊരു ദേശത്തെ ഗവണ്മെന്റ് നമ്മുടെ നാട്ടിലെ ദുരിതബാധിതരോടുള്ള ഐക്യദാർഢ്യ പ്രകടനമെന്നനിലയിൽ സ്വമേധയാ സഹായം വാഗ്ദാനം ചെയ്യുകയാണെങ്കിൽ കേന്ദ്രസർക്കാരിന് ആ സഹായം സ്വീകരിക്കാം.’’ നയം വ്യക്തമായിരിക്കെ ലഭിച്ച സഹായം ദുരഭിമാനത്തിന്റെ പേരിൽ നിരസിച്ചത് രാഷ്ട്രീയപ്രേരിതമായാണോ?
നവകേരളനിർമിതിക്ക് ഒരു മാസത്തെ ശന്പളം ആവശ്യപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനയ്ക്ക് നല്ല പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പല സ്രോതസുകളിൽനിന്ന് ഒഴുകിയെത്തുന്ന തുക സുതാര്യമായി ചെലവഴിക്കണം. അത് വിധവയുടെ കൊച്ചുകാശുപോലെ വിലപ്പെട്ട തുട്ടുകളാണ്. കിട്ടുന്നത് എത്തേണ്ടവരിൽ എത്തുകയും വേണം.
വിദേശസഹായംകൊണ്ടും കടംവാങ്ങിയും ജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചും മാത്രമല്ല, സർക്കാരിന്റെ ചെലവ് ചുരുക്കിയും നവകേരളം സൃഷ്ടിക്കാവുന്നതാണ്. കേരളത്തിന്റെ വലിപ്പം പരിഗണിക്കുന്പോൾ 20 മന്ത്രിമാരും അവരുടെ ഉദ്യോഗസ്ഥ സംഘങ്ങളും അധികമാണ്. കോർപറേഷനുകളും ബോർഡുകളും കമ്മീഷനുകളും വേണ്ടപ്പെട്ടവരെ പൊതുച്ചെലവിൽ ആദരിക്കാനുള്ള സംവിധാനങ്ങളാകയാൽ വറുതിയുടെ കാലത്ത് അത്തരം അലങ്കാരപദവികൾ ആവശ്യമുണ്ടോ എന്ന ചിന്തിക്കാവുന്നതാണ്.
നവകേരളത്തിനു പഴയ മനസും പഴയ പ്രവർത്തനശൈലിയും പോരാ. മാസ്റ്റർ പ്ലാനും മാസ്റ്റർ മൈൻഡും ഇച്ഛാശക്തിയുള്ള ഭരണാധികാരികളും ആവശ്യമാണ്. പുതിയ കേരളനിർമിതിക്ക് വിശ്വാസ്യതയുള്ള ഒരു ഉന്നതാധികാര സമിതി രൂപപ്പെടണം. അതിൽ മുഖ്യരാഷ്ട്രീയകക്ഷി പ്രതിനിധികളും ഭരണപാടവമുള്ള ഉദ്യോഗസ്ഥരും നിയമവിദഗ്ധരും മാധ്യമ പ്രവർത്തകരും പ്രവാസികളും ആസൂത്രണവിദഗ്ധരുമൊക്കെ പങ്കാളികളാകണം. ദുരന്തമുഖത്തു പ്രകടിപ്പിച്ച ഐക്യവും ധീരതയും കരുതലുമുണ്ടെങ്കിൽ നവകേരളസങ്കല്പം യാഥാർഥ്യമാകും.
നവകേരള രൂപരേഖ സുതാര്യമാകണം
01:27 AM Aug 30, 2018 | Deepika.com