ടോം ജോര്ജ്
കേരളക്കരയെ നടുക്കിയ വലിയ പ്രളയദുരന്തമാണ് കടന്നുപോയത്. സഹജീവികളെ കൈപിടിച്ച് ജീവിതത്തിലേക്കു കൊണ്ടുവരാൻ നാം എല്ലാം ഒരുമനസായി. തങ്ങളെക്കൊണ്ട് ദുരന്തബാധിതർക്ക് എന്തുചെയ്യാൻ സാധിക്കും എന്നു ചിന്തിക്കുന്ന സുമനസുകൾ ഇനിയുമുണ്ട് കേരളത്തിൽ. മനസാന്നിധ്യം നഷ്ടപ്പെടാതെ ദുരന്തത്തെ അതിജീവിച്ചവർക്കും ചെയ്യാനേറെ. നിങ്ങളുടെ നാവു തന്നെ നിങ്ങൾക്ക് ഒൗഷധമാക്കാം. അതെങ്ങനെയാണെന്നാണ് നാം ഇവിടെ ചിന്തിക്കുന്നത്.
ദുരന്തത്തിൽ ശരീരത്തിന് പ്രശ്നങ്ങൾ സംഭവിച്ചവർക്ക് ക്യാന്പുകളിലും അല്ലാതെയും നമ്മൾ പ്രഥമചികിത്സ നല്കാറുണ്ട്. എന്നാൽ, ക്യാന്പുകളിൽക്കഴിയുന്ന പലരും ഈ ചികിത്സ ലഭിച്ചിട്ടും തളർന്നിരിക്കുകയാണ്. കാരണം ശാരീരികമല്ല, മാനസികമാണ്. മനസു തളർന്നവന്റെ ശരീരത്തിനുമാത്രം ചികിത്സ ലഭിച്ചതുകൊണ്ട് എന്താകാൻ? എങ്ങനെയാണ് ദുരന്തത്തിൽ മനസുതകർന്നവരെ നമുക്ക് കരകയറ്റാനാവുക എന്നു പരിശോധിക്കാം.
മുന്നിൽ ഒരു ശൂന്യതയാണ്... ഇതുവരെ സന്പാദിച്ചതെല്ലാം പ്രളയമെടുത്തു. ഉടുതുണി മാത്രമായി ക്യാന്പുകളിൽ കഴിയുന്നവർക്കു മുന്നിൽ നിസഹായത. ഇനിയെന്തു ചെയ്യും, എവിടെത്തുടങ്ങണം. ഇത്തരം ചോദ്യങ്ങൾക്ക് യുക്തിപരമായ ഉത്തരം നല്കുക എന്നതാണ് മനഃശാസ്ത്രപരമായ പ്രഥമ ചികിത്സയിലെ ഒരുഭാഗം. ക്യാന്പുകളിൽ സർക്കാർ തലത്തിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യമുള്ള ആർക്കും ഈ ചികിത്സ മനസുതകർന്നവർക്ക് നല്കാവുന്നതേയുള്ളൂ.
നല്ല ശ്രോതാക്കളാകുക
കണ്ണുകളുടെ ചലനങ്ങൾ നോക്കി വിഷമിക്കുന്നവരെ നമുക്ക് ഏകദേശം മനസിലാക്കാം. ക്യാന്പുകളിൽ കഴിയുന്നവരോടും വീട്ടിലെത്തിയവരോടും സംസാരിക്കുകയാണ് ഇതിനുള്ള ആദ്യവഴി. നിങ്ങളുടെ കൃഷ്ണമണിയിൽ നോക്കി ചിരിച്ചമുഖത്തോടെ അവർ സംസാരിച്ചാൽ ദുരന്തങ്ങൾ അവരെ തളർത്തിയിട്ടില്ലെന്നും നേരിടാനുള്ള മാനസികോർജം അവർക്കുണ്ടെന്നും മനസിലാക്കാം. മറിച്ച് നിങ്ങൾ സംസാരിക്കുന്പോഴും നിങ്ങളുടെ നേരെ നോക്കാതിരിക്കുക, താഴേക്കുമാത്രം നോക്കി സംസാരിക്കുക, വാടിയ മുഖം എന്നീ ലക്ഷണങ്ങളാണ് മുഖം കാണിക്കുന്നതെങ്കിൽ അവരുടെ മനസിൽ നെഗറ്റീവ് ചിന്താഗതിയുണ്ടെന്നു മനസിലാക്കാം.
നിരാശനിറഞ്ഞ ചിന്തകൾ, എല്ലാം പോയി ഇനിയെന്ത് എന്ന ശങ്ക ധ്വനിപ്പിക്കുന്ന സംസാരം എന്നിവയെല്ലാം മാനസികാരോഗ്യക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. ഇത്തരക്കാർക്കാണ് മാനസിക ആരോഗ്യമുള്ള സുഹൃത്തുക്കളുടെ ആവശ്യം. ഇവരുമായി വെറുതേ സംസാരിച്ചാൽ മനസു തുറക്കണമെന്നില്ല. ഇവരെ മനസിലാക്കാൻ സംസാരിക്കുന്നവർ പര്യാപ്തരാണെന്നു തോന്നിയാൽ ഇവർ മനസുതുറക്കും. അവർ അനുഭവിച്ച സമാന ദുരന്തങ്ങൾ അനുഭവിച്ചവരെക്കുറിച്ച് പറയുകയോ നിങ്ങൾക്കുണ്ടായ അത്തരം അനുഭവങ്ങൾ ചുമ്മാ പറയുകയോ ചെയ്താൽ ഇത്തരത്തിലുള്ളവർ നിങ്ങളോടു മനസുതുറക്കും.
ഇത്തരത്തിൽ മനസുതുറക്കുന്നവർ നിങ്ങളുടെ ശരീരത്തോടു ചേർന്നു നിൽക്കാനുള്ള പ്രവണതകാണിക്കുകയോ നിങ്ങളെ താത്പര്യപൂർവം നോക്കുകയോ നിങ്ങൾ മറ്റൊരാളുടെ അടുത്തേക്കു പോകുന്പോൾ നിങ്ങളെ അനുഗമിക്കുകയോ ചെയ്താൽ നിങ്ങളെ ഒരു മാർഗദർശിയും അത്താണിയുമായി അയാൾ കരുതുന്നതായി അനുമാനിക്കാം. ഇവർ നിങ്ങൾ നല്കുന്ന സന്ദേശങ്ങൾ സ്വീകരിക്കാൻ പര്യാപ്തരായി എന്നനുമാനിക്കാം.
ഇനി ജോലി തുടങ്ങാം
ഇങ്ങനെ ഒരാൾ നിങ്ങളോടു വിധേയത്വം കാണിച്ചാൽ അയാളെ മാനസികമായി ഉയർത്താനുള്ള ജോലി നിങ്ങൾക്കാരംഭിക്കാം. അവരുടെ നഷ്ടങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുക ഇത്തരക്കാരുടെ സ്വഭാവമായിരിക്കും. അത് സഹനശക്തിയോടെ കേൾക്കണം.
വലിയ സങ്കടത്തിലേക്കു വീണുപോകുന്ന സംസാരത്തിന് ചെറിയ ചെറിയ പോസിറ്റീവ് ചിന്തകൾ നല്കി തടയിടാം.
ഇത്തരത്തിൽ കാര്യങ്ങൾ പങ്കുവയ്ക്കുന്നവർ നിങ്ങളെ അപ്പോഴപ്പോൾ ബന്ധപ്പെടാനും സംസാരിക്കാനും ശ്രമിക്കാം. നിങ്ങൾ തിരക്കിലാണെങ്കിലും സംസാരിക്കുന്നയാൾ നിങ്ങൾക്കൊരു ശല്യമായല്ലോ എന്നു ധ്വനിപ്പിക്കുന്ന സംസാരമോ ശരീര ഭാഷയോ പ്രയോഗിക്കരുത്. അത് അവരിൽ നിങ്ങൾ മുളപ്പിച്ച പ്രത്യാശയുടെ നാന്പിനെ കരിച്ചു കളയും. പകരം ചെറിയ പോസിറ്റീവ് ചിന്തകൾ നല്കാം. ഇങ്ങനെ നല്കിയാൽ ഇത്തരം വലിയസംസാരം നമുക്ക് പെട്ടന്നവസാനിപ്പിക്കാം. അവരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരിക്കണം ഈ ചിന്തകൾ.
(തുടരും)
ജോലി തുടങ്ങാം
ഭൂകന്പങ്ങൾ തകർത്ത് തരിപ്പണമാക്കുന്ന ജപ്പാൻ പോലുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ അതിജീവനത്തിന്റെ കഥകൾ മനസിനു ശക്തിപകരും.
തന്റെ കണ്ടുപിടിത്തങ്ങൾ എല്ലാം അഗ്നി കവർന്നപ്പോൾ പഴയെതെല്ലാം പോയി ഇനി പുതിയവ നിർമിക്കാം എന്നുപറഞ്ഞ വിഖ്യാതശാസ്ത്രജ്ഞൻ തോമസ് ആൽവ എഡിസന്റേതുപോലുള്ള മനോഭാവങ്ങൾ സ്വീകരിക്കാൻ ഇവരെ പ്രേരിപ്പിക്കാം.
സർക്കാരിന്റെ പങ്ക്
വാഗ്ദാനങ്ങൾക്ക് കുറവില്ലാത്ത നാടാണ് കേരളം. വാഗ്ദാനങ്ങൾ മനുഷ്യന് പ്രതീക്ഷ പകരുന്നതാണ്. എന്നാൽ, ഇത് നടപ്പാകാത്ത സാഹചര്യം ഏറെ അനുഭവിച്ച കേരളീയർക്ക് വാഗ്ദാനംകൊണ്ട് ഒരുപരിധിവരയേ പ്രതീക്ഷ നല്കാനാകൂ.
ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നതാണ് വിഷാദത്തിലേക്കു വഴുതിവീഴാനുള്ള ആദ്യകാരണം. ഇങ്ങനെ പ്രതീക്ഷ നഷ്ടപ്പെട്ട ധാരാളമാളുകളെ സൃഷ്ടിച്ചാണ് പ്രളയം ഒഴുകിമാറുന്നത്. ഇവർക്ക് പ്രതീക്ഷനല്കാൻ സർക്കാരിനാണു കഴിയുക. അതുപോലെ തന്നെ റെസിഡന്റ്സ് അസോസിയേഷനുകൾക്കും ഗ്രാമസഭകൾക്കും വ്യക്തികൾക്കും ഇതിൽ വലിയ പങ്കുവഹിക്കാനാകും.
ആക്ഷൻ പ്ലാൻ വേണം
എല്ലാം നശിച്ചവർ പടിപടിയായി ചെയ്യേണ്ട കാര്യങ്ങൾക്ക് കൃത്യമായ ഒരു ആക്ഷൻപ്ലാനുണ്ടാക്കി നല്കുന്നത് ഇപ്പോഴുണ്ടായ ശൂന്യതയിൽനിന്ന് അവരെ കരകയറ്റും.
അടിയന്തര നടപടികൾ ഉടനടി സ്വീകരിച്ച് പുനരുദ്ധാരണത്തിനുള്ള സാങ്കേതികമായ സഹായങ്ങൾ എത്തിക്കുന്നതും ശൂന്യതാബോധമകറ്റും.
ഉദ്യോഗസ്ഥർ ഗ്രാമസഭകളിലോ ക്യാന്പുകളിലോ എത്തി സർക്കാരിന്റെ പദ്ധതികൾ നേരിട്ടു വിവരിക്കുന്നതും പ്രതീക്ഷയറ്റുപോയവരെ തിരികെ ജീവിതത്തിലേക്കു കൈപിടിക്കാൻ സഹായിക്കും.
അടിയന്തര സഹായങ്ങൾ കാലതാമസമില്ലാതെ എത്തിക്കുന്നത് സർക്കാർ പറയുന്നത് നടപ്പാകും എന്ന ധാരണ സൃഷ്ടിക്കാൻ സഹായിക്കും.
പ്രഥമചികിത്സ മനഃശാസ്ത്രത്തിലൂടെ
11:35 PM Aug 23, 2018 | Deepika.com