ഡോ. ഡെയ്സൻ പാണേങ്ങാടൻ
വിറളിപൂണ്ട പ്രകൃതിയുടെ ചിത്രങ്ങൾ വച്ചുള്ള ട്രോളുകളും സെൽഫികളും പോസ്റ്റുകളും കൊണ്ടുള്ള ആറാട്ടാണു കഴിഞ്ഞ കുറേദിവസമായി സമൂഹമാധ്യമങ്ങളിൽ. നാടിന്റെ ഒരു വശത്ത് വലിയൊരു വിഭാഗം ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോൾ മറുവശത്ത് ഈ മലവെള്ളപ്പാച്ചിലിന്റെ സൗന്ദര്യം സെൽഫിയെടുത്തും ട്രോളിയും ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന നാട്ടിലെ ചില വികടകവികളുടെ യുക്തി എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. പട്ടിണി കിടക്കാത്തവരോടു വിശപ്പിന്റെ രോദനത്തെപ്പറ്റിയും അതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും സംസാരിച്ചിട്ടു കാര്യമില്ലല്ലോ. അതുപോലെ തന്നെ നാം ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്തതും തൊട്ടറിയാത്തതുമായ ജീവിതങ്ങളും ജീവിതസാഹചര്യങ്ങളുമൊക്കെ നമുക്കു വെറും കെട്ടുകഥകളാകുന്നത് അതിനാൽത്തന്നെ ഇന്നത്തെ സാഹചര്യത്തിൽ സ്വാഭാവികമാണുതാനും.
കേരളം അതിന്റെ ചരിത്രത്തിൽ മുന്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള കാലവർഷക്കെടുതിയിലൂടെയാണു കടന്നുപോയത്. കയ്യും മെയ്യും ജീവിതവും കൊടുത്തു കാത്തുപരിപാലിച്ച കൃഷിയിടങ്ങളും വളർത്തുമൃഗങ്ങളും കഴിഞ്ഞദിവസം വരെ ഭാവിയെപ്പറ്റിയുള്ള സ്വപ്നങ്ങൾ കണ്ട് അന്തിയുറങ്ങിയ സ്വന്തം വീടുകളും മഴവെള്ളപ്പാച്ചിലിൽ ആർത്തലച്ചു പോകുന്നത് തളർത്തിയ ആയിരകണക്കിനു ആളുകൾ മനസ് മരവിച്ചു ദുരന്തമുഖത്തിരിപ്പുണ്ട്. ഈ ആർത്തനാദത്തിൽ ഇല്ലാതെയായിപ്പോയ ജീവനുകളും അവരെ ആശ്രയിച്ചിരുന്ന നൂറുകണക്കിനു ജീവിതങ്ങളും അവരുടെ നിര്യാണത്തിൽ ശോകമൂകമായ പ്രദേശങ്ങളുമുണ്ട്. ബന്ധുക്കളുടേയും പ്രിയപ്പെട്ടവരുടെയും ചേതനയറ്റ ശരീരം മണ്ണുമാന്തിയന്ത്രം കൊണ്ടു കോരിയെടുത്ത കാഴ്ച കണ്ട് മരവിച്ചിരിക്കുന്ന ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെയുള്ള ജീവച്ഛവങ്ങളും ആ ദുരന്തമുഖത്തു പോയാൽ നേരിട്ടു കാണാം.
അവരെയൊന്നും കാണാതെയും അവരുടെ വേദനകളും യാതനകളുമറിയാതെയും അതു മനസിലാക്കാതെയും മഴവെള്ളപ്പാച്ചിലിന്റെ വന്യതയും വശ്യതയും കാമറക്കണ്ണുകളിലൂടെ ആസ്വദിക്കുന്ന, അവയെ പശ്ചാത്തലമാക്കി സെൽഫികളും ഗ്രൂപ്പ്ഫികളും പോസ്റ്റുന്ന, അവയുടെ പശ്ചാത്തലത്തിൽ ഉണ്ടാക്കുന്ന തീർത്തും നിഷ്ക്രിയമായ ട്രോളുകൾ ആസ്വദിക്കുന്ന നമ്മിലെ ഒരു ചെറുന്യൂനപക്ഷത്തിന്റെയെങ്കിലും നിലവാരത്തകർച്ച പഠനവിധേയമാക്കേണ്ടതു തന്നെയാണ്.
സംസ്ഥാനത്തെ മിക്കവാറും അണക്കെട്ടുകൾ ഇതിനകംതന്നെ തുറന്നുവിട്ടു കഴിഞ്ഞു. നദികളും പുഴകളും തോടുകളും നിറഞ്ഞുകവിഞ്ഞൊഴുകി. സംഭരണശേഷിയുടെ പരമാവധിയിലെത്തിയ ഇടുക്കി ചെറുതോണി അണക്കെട്ടു 26 വർഷങ്ങൾക്ക് ശേഷം തുറന്നു വിട്ടതിന്റെ ഭീകര കാഴ്ച നാം കണ്ടു. ടൗണുകളെ അപ്പാടെ ഇല്ലാതാക്കിയും മലകളെയൊക്കെ കീഴ്മേൽ മറിച്ചുമുണ്ടായ വെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമൊക്കെ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടപ്പോഴുണ്ടായ മനസിന്റെ വേദന മാറിയിട്ടില്ല. മനഃസാക്ഷിയുള്ള ഒരാൾക്കും നെഞ്ചിൽ കൈവയ്ക്കാതെയും മനസിൽ ഈശ്വരനെ വിളിച്ചു ധ്യാനിക്കാതെയും മുന്നിൽ കണ്ടതിനെയൊക്കെ സംവഹിച്ചുകൊണ്ട് മുന്നേറുന്ന ഹൃദയഭേദകമായ ആ വെള്ളപ്പാച്ചിലിന്റെ വന്യത ആസ്വദിക്കാനാകില്ല.
കോരിച്ചൊരിയുന്ന മഴയത്തും കാറ്റിലും വഴിയിൽപ്പെട്ടുപോയ നമ്മിൽ പലർക്കും അതിന്റെ ബുദ്ധിമുട്ടുകൾ വിവരിക്കാൻ സമയം വേണമെന്നിരിക്കെ, അരയ്ക്കൊപ്പവും തലയ്ക്കൊപ്പവും വെളളത്തിൽ പിഞ്ചുകുഞ്ഞുങ്ങളെയും പ്രായമായവരേയും ചുമലിലിരുത്തിയും കസേരകളിലിരുത്തിയും വെള്ളക്കെട്ടിൽ നിന്നു പുറത്തുകടന്നവർക്ക് അതേപ്പറ്റി എത്രയേറെ പറയാനുണ്ടാകും? ഒരു ജീവിതകാലംകൊണ്ടു സന്പാദിച്ചതും നേടിയതും നൊടിയിടയിൽ മാഞ്ഞുപോകുന്ന കാഴ്ച എത്രയോ ഹൃദയഭേദകമാണ്!
അവരെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്നതിനോ അതുമല്ലെങ്കിൽ അവർക്കായി പ്രാർഥിക്കുന്നതിനോ പകരം ശീതീകരിച്ച മുറിയുടെ സുരക്ഷയിലിരുന്ന് ട്രോളുകളും പോസ്റ്റുകളുമിടുന്ന മലയാളികളിൽ ഒരു വിഭാഗത്തിന്റെ അധ:പതനം എത്രയോ വലുതാണ്. അവരിൽ ചിലരെങ്കിലും അറബിക്കടലൊന്നാഞ്ഞു പിടിച്ചാൽ അല്ലെങ്കിൽ മഴ രണ്ടു ദിവസം കൂടി തുടർന്നാൽ തീരാവുന്ന സുരക്ഷാ സങ്കേതങ്ങളേ നമുക്കുള്ളൂയെന്ന യാഥാർഥ്യം കാണാതെപോകരുത്.
ഈശ്വരനെ പഴിക്കാതെ, ദുരന്തഭൂമിയിൽ പ്രവർത്തനനിരതരായ ഉദ്യോഗസ്ഥരേയോ ജനപ്രതിനിധികളെയോ കുറ്റപ്പെടുത്താതെ, നമുക്കാകുന്ന സഹായം സർക്കാർ ഏജൻസികൾ വഴിയോ സന്നദ്ധ സംഘടനകളോ പ്രസ്ഥാനങ്ങളോ വഴിയോ ചെയ്യാൻ ശ്രമിക്കാം. നാടിന്റെ ദുരന്തം എന്റേതു കൂടിയാണെന്ന മനോഭാവത്തിൽ ആവതു ചെയ്ത് അതിന്റെ നിവാരണത്തിനായി നമുക്കു കൈകൾ കോർക്കാം.
മലയാളിയുടെ മാറുന്ന സംസ്കൃതി
12:32 AM Aug 23, 2018 | Deepika.com