അനന്തപുരി /ദ്വിജൻ
വളരെ കൃത്യമായ രീതിയിൽ ഇന്ത്യയിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു. ഇന്ത്യയിലെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ 2018 ഓഗസ്റ്റ് എട്ടിന് പുറപ്പെടുവിപ്പിച്ച ഒരു വിലാപത്തിൽ പത്രസ്വാതന്ത്ര്യത്തെ നിഹനിക്കുന്ന ഒന്നോ രണ്ടോ സംഭവങ്ങളെക്കുറിച്ചല്ല ഒരു മനോഭാവത്തെക്കുറിച്ചാണു സങ്കടപ്പെടുന്നത്. രാഷ്ട്രീയക്കാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സമ്മർദങ്ങളും അവയ്ക്കു പത്രമുതലാളിമാർ വഴങ്ങുന്നതുമാണ് ഇന്ത്യയിലെ സ്വതന്ത്ര പത്രപ്രവർത്തനത്തിനുള്ള വൻ ഭീഷണിയായി പത്രാധിപന്മാർ ചൂണ്ടിക്കാണിക്കുന്നത്. സർക്കാരിനെ കുറ്റപ്പെടുത്തുന്ന ടെലിവിഷൻ സംപ്രേഷണങ്ങളെ തടയുന്നതിനോ അവയിൽ ഇടപെടുന്നതിനോ സർക്കാർ നീക്കം നടത്തുന്നതായും അവർ തുറന്നുപറഞ്ഞു.
വളരെ സൂക്ഷ്മതയോടെയും കൃത്യമായും വാക്കുകൾ ഉപയോഗിക്കാനറിയുന്ന പത്രാധിപന്മാർ വായ് തുറക്കാൻ ആരെയോ ഭയപ്പെടുന്നതിന്റെ കൃത്യമായ സൂചനകളും ആ പത്രക്കുറിപ്പിലുണ്ട്. ജനാധിപത്യ ജീവിതക്രമത്തിന്റെ പ്രാണവായുവാണു സ്വതന്ത്ര പത്രപ്രവർത്തനം എന്നറിയുന്നവർക്കെല്ലാം ഈ പ്രസ്താവനയും അതിലുള്ള ഭയത്തിന്റെ ധ്വനിയും പോക്ക് എങ്ങോട്ടാണെന്നു വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ സ്വതന്ത്ര പത്രപ്രവർത്തനത്തിന് ആദ്യമായി കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥക്കാലത്തെ പത്രങ്ങളെയും പത്രപ്രവർത്തകരെയും കുറിച്ച് പിന്നാലെ വന്ന വാർത്താവിതരണ- പ്രക്ഷേപണ മന്ത്രി അഡ്വാനി നടത്തിയ വിലയിരുത്തൽ ഇന്നും ബിജെപി തീവ്രവാദികൾ ഓർക്കുന്നുണ്ടാവണം.
അഡ്വാനി പറഞ്ഞത് ഇന്ദിര കുനിയാൻ പറഞ്ഞപ്പോൾ മുട്ടിൽ ഇഴയുകയായിരുന്നു ഇന്ത്യയിലെ പത്രക്കാർ എന്നായിരുന്നു. അതായതു പേടിപ്പിച്ചാൽ ശരിക്കും വിരളുന്നവരാണ് അവരിലെ വലിയ കൊന്പന്മാരിൽ പലരും എന്നു ബിജെപി കരുതുന്നു. 1977 ൽ എല്ലാ അധികാരത്തോടുംകൂടി ജനവിധി തേടിയ ഇന്ദിരയെ ഭാരതം തൂത്തെറിഞ്ഞപ്പോൾ അവർ സമ്മതിച്ച തെറ്റുകളിൽ ഒന്ന് പത്രസ്വാതന്ത്ര്യത്തിനു വരുത്തിയ വിലങ്ങുകളാണ് സത്യം അറിഞ്ഞു വേണ്ട തിരുത്തലുകൾ വരുത്താൻ തനിക്കു കഴിയാതെ പോയതിന് കാരണം എന്നായിരുന്നു. അതും ഓർമിക്കുന്നതു നല്ലതാണ്.
റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന അന്തർദേശീയ സംഘടന തയാറാക്കിയ ലോക പത്രസ്വാതന്ത്ര്യ റിപ്പോർട്ടനുസരിച്ച് ലോകത്തിലെ 180 രാജ്യങ്ങളിൽ 138 -ാമതാണ് ഇന്ത്യ. 2017 ൽ ഉണ്ടായിരുന്ന 136 -ാം സ്ഥാനത്തുനിന്നു 138 ലേക്കു താണിരിക്കുന്നു നΩമ്മുടെ സ്ഥിതി. ആ കണക്ക് അംഗീകരിക്കുന്നില്ലെന്നു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ തന്നെ പരസ്യനിലപാടുമായി വന്നതും പലരെയും സംശയിപ്പിക്കുന്നുണ്ട്.
ആരാണ് ഉത്തരവാദികൾ?
ഇന്ത്യയിലെ പത്രപ്രവർത്തനം നേരിടുന്ന ദുഃ സ്ഥിതിയുടെ ഉത്തരവാദികൾ 2014 മുതൽ രാജ്യം ഭരിക്കുന്ന മോദി സർക്കാരും അവരുടെ പിന്നിലുള്ള ഹിന്ദുത്വവാദികളുമാണ് എന്നു തുറന്നുപറയാൻ എഡിറ്റേഴ്സ് ഗിൽഡിനു പോലും ധൈര്യമില്ല. വല്ലാതെ പൊതിഞ്ഞ് അവർ പലതും പറയുന്നു. ചാനലുകളുടെ സിഗ്നലുകൾ പോലും തടയപ്പെടുന്നുണ്ടെന്നു പറയുന്നവർ സർക്കാരിനെക്കുറിച്ച് മിണ്ടുന്നില്ല. ചില പത്രക്കാർക്കു വാർത്തയുടെ ഉറവിടത്തിലേക്കുള്ള പ്രവേശനം തടയുന്നതിനെക്കുറിച്ചും ഗിൽഡ് പറയുന്നുണ്ട്.
കഴിഞ്ഞ നാലു വർഷം കൊണ്ട് പബ്ലിസിറ്റിക്കായി 4,343 കോടി രൂപയാണ് മോദി സർക്കാർ ചെലവാക്കിയത്. എന്നിട്ടും ജനങ്ങളുടെ മനസിൽ ചിത്രം അത്ര ഭംഗിയല്ലെന്ന് അറിയാനുള്ള യാഥാർഥ്യബോധം ബിജെപിയുടെ അണിയറ പ്രവർത്തകർക്കുണ്ടെന്നു കാണുന്നതു നല്ലതാണ്. തെരഞ്ഞെടുപ്പിനു മുന്പ് ജനങ്ങളുടെ മനസിൽ നല്ല ചിത്രം വരയ്ക്കണം. അതിനു മാധ്യമങ്ങളെ ഉപയോഗിക്കണം. ഈ ലക്ഷ്യത്തോടെ മാധ്യമങ്ങളെ നിരീക്ഷിക്കാൻ 200 ഫുൾടൈം ജീവനക്കാരെയാണത്രെ ഇന്ദ്രപ്രസ്ഥത്തിൽ സർക്കാർ നിയോഗിച്ചിരിക്കുന്നത്. അവരിൽ 150 പേരുടെയും ചുമതല ചാനലുകളിലെ പരിപാടികൾ വീക്ഷിച്ച് സർക്കാരിനെതിരേയും പ്രത്യേകിച്ചും പ്രധാനമന്ത്രിക്ക് എതിരേയും വരുന്ന വാർത്തകളെ തടയുകയാണ്. അതിനു കൂട്ടാക്കാത്ത പത്രപ്രവർത്തകരെ പുകച്ചു പുറത്തു ചാടിക്കുന്നതിനും ഇവർ തന്ത്രങ്ങൾ ഒരുക്കുന്നു.
എഡിറ്റേഴ്സ് ഗിൽഡിന്റെ ഒന്നാമത്തെ ഖണ്ഡികയിൽതന്നെ സർക്കാരിനെ വിമർശിക്കുന്ന ഒരു വാർത്തയിൽ കൈവയ്ക്കാനുള്ള മുതലാളിമാരുടെ ശ്രമത്തെ തടയാനാവാതെ ഇലക്ട്രോണിക് മീഡിയയിലെ രണ്ടു സീനിയർ ജേർണലിസ്റ്റുകൾക്കു രാജിവയ്ക്കേണ്ടിവന്ന കാര്യം പറയുന്നുണ്ട്. നാലാമത്തെ ഖണ്ഡികയിൽ ഡാക്കയിൽ പീഡനം ഏൽക്കേണ്ടിവന്ന ഷാഹിദൂൾ അലം എന്ന ഫോട്ടോഗ്രഫറുടെ പേരുപറഞ്ഞു വിലപിച്ച ഗിൽഡിന് ആ ചാനലുകളുടെയോ അവിടെനിന്നു വിട്ടുപോയ പത്രപ്രവർത്തകരുടെയോ പേരു പറയാനായില്ല എന്നത് ഗിൽഡ് അനുഭവിക്കുന്ന ഭയത്തിന്റെ അടയാളമല്ലേ?
ആനന്ദ് ബസാർ പത്രികയുടെ ന്യൂസ് ചാനലായ എബിപി ന്യൂസിലെ മാസ്റ്റർ സ്ട്രോക്ക് എന്ന പരിപാടിയുടെ ആങ്കറായി പ്രവർത്തിച്ച പുണ്യ പ്രസൂൻ ബാജ്പേയിയെയും അവിടത്തെ മുതിർന്ന പത്രപ്രവർത്തകൻ മിലിൻഡ് കാന്തേക്കറേയുമാണു ഗിൽഡ് ഉദ്ദേശിക്കുന്നതെന്നു കരുതാൻ ന്യായമുണ്ട്. സംഭവത്തെക്കുറിച്ച് പുണ്യ പ്രസൂൻ ബാജ്പേയി പറയുന്നത് ഇങ്ങനെയാണ്. 2018 ജൂലൈ 14 ന് ചാനൽ മുതലാളി അദ്ദേഹത്തെ വിളിച്ചു പരിപാടിയിൽ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാർ പരിപാടികളെ വിമർശിക്കുന്പോൾ എങ്ങനെ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കാനാവും എന്ന് അദ്ദേഹം ചോദിച്ചു. അവിടെ തുടങ്ങിയ സംഘർഷം അവസാനിച്ചതു പുണ്യയുടെ രാജിയിലാണ്.
വന്പൻ സ്രാവുകൾ
ആനന്ദബസാർ പത്രികയിൽ മാത്രമല്ല ഇന്ത്യയിലെ മിക്കവാറും വൻ മാധ്യമഗ്രൂപ്പുകളിലെല്ലാം മോദി ടച്ച് ഉണ്ടാവുകയാണ്. ഹിന്ദുസ്ഥാൻ ടൈംസിൽ നിന്നു ലോകപ്രസിദ്ധ പത്രപ്രവർത്തകനായ ബോബി ഘോഷിനു പോകേണ്ടി വന്നതും പത്രമുതലാളി ശോഭന ഭാരതീയ മോദിയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയെ തുടർന്നാണ്. അക്കാലത്ത് ഹിന്ദുസ്ഥാൻ ടൈംസിൽ ഹേറ്റ് ട്രാക്കർ എന്നൊരു പരിപാടി ഉണ്ടായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ നടക്കുന്ന ആക്രമണങ്ങളുടെ കണക്ക് ശേഖരിക്കുകയായിരുന്നു പരിപാടിയുടെ കാതൽ.
അതു നിർത്താലാക്കണം എന്നു മോദി ശോഭനയോട് ആവശ്യപ്പെട്ടു എന്നാണു വാർത്ത. അതിനു ബോബി സമ്മതിച്ചില്ല. ബോബി പുറത്തായി. അന്നുതന്നെ ഹേറ്റ് ട്രാക്കറും നിലച്ചു. അതു നിർത്തിക്കൊണ്ട് ഉത്തരവും ഇറങ്ങി. ടൈംസ് ഓഫ് ഇന്ത്യക്കാരുടെ റേഡിയോ മിർച്ചിയിൽ പ്രധാനമന്ത്രി മോദിയുടെ സംഭാഷണ രീതിയെ പരിഹസിച്ചുകൊണ്ടിരുന്ന എഡിറ്ററും പുറത്തായി. ഇന്ത്യാടുഡേയിലും ഒൗട്ട്ലുക്കിലും എല്ലാം ഉണ്ട് ഇത്തരം കഥകൾ. പ്രധാനമന്ത്രിയെ വിമർശിക്കുന്നവരെ വിലക്കണം, അല്ലെങ്കിൽ പുറത്താക്കണം.
അടുത്തകാലത്ത് കോബ്രാ പോസ്റ്റ് നടത്തിയ ഓപ്പറേഷൻ 136 എന്ന ഒരു ഒളിക്കാമറാ പരിപാടിയിൽ അവർ സമീപിച്ചവരിൽ മിക്കവാറും പത്രങ്ങൾ കുടുക്കിലാക്കപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യാ ടുഡെ തുടങ്ങി 25 പത്രങ്ങളുടെ പ്രതിനിധികൾ ഹിന്ദുത്വ അജൻഡയുടെ പ്രചാരകരാകാം എന്നു സമ്മതിച്ചു. 27 പേർ സംതൃപ്തി പറഞ്ഞെങ്കിലും കൂടുതൽ സമയം ചോദിച്ചു. കാശു തന്നാൽ ഹിന്ദുത്വ അജൻഡ പ്രചരിപ്പിക്കുന്നതിനു കൂടെനിൽക്കാമെന്നും അഡ്വർട്ടോറിയലുകൾ പ്രസിദ്ധീകരിക്കാം എന്നും ഇവർ കോബ്രായുടെ പ്രതിനിധിയോടു പറഞ്ഞതായി വാർത്ത ഉണ്ടായിരുന്നു. അതു പുറത്തു വന്നെങ്കിലും വലിയ കോലഹലം ഉണ്ടാകാതെ കെട്ടടങ്ങി. കാരണം കോലാഹലം ഉണ്ടാക്കേണ്ടവരെല്ലാംതന്നെ പ്രതിക്കൂട്ടിൽ ഉണ്ടായിരുന്നു.
പരസ്യം, പരസ്യം, പരസ്യം
പരസ്യം കൊടുക്കുന്നതു കാട്ടി ആദ്യം ഭീതിപ്പെടുത്തിയതു മോദി സർക്കാർ തന്നെയാണ്. വ്യാജവാർത്തകൾ കൊടുക്കുന്നവർക്ക് സർക്കാർ പരസ്യം കൊടുക്കില്ല എന്ന തീരുമാനം സർക്കാർ എടുത്തു. ബംഗാളിൽ മമത ബാനർജി സിപിഎമ്മിന്റെ പത്രമായ ഗണശക്തിക്കു സർക്കാർ പരസ്യം കൊടുക്കില്ലെന്നു തീരുമാനിച്ചെങ്കിലും ഹൈക്കോടതി റദ്ദാക്കി. ദേശീയ തലത്തിൽ പിഐബിയുടെ ഉത്തരവ് പിന്നീട് പ്രധാനമന്ത്രിതന്നെ ഇടപെട്ട് പിൻവിലിപ്പിച്ചതായി വാർത്ത കണ്ടു.
വൻകിട കന്പനികളും പരസ്യം കാണിച്ചു മുതലാളിമാരെ പേടിപ്പിക്കുകയാണ്. ഗിൽഡിന്റെ വിലാപത്തിൽതന്നെ ഒരു സൂചനയുണ്ട്.
ഗിൽഡ് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ ചില പത്രങ്ങൾക്ക് ഒരു കുത്തക കന്പനിയിൽ നിന്നു കിട്ടിയ മുന്നറിയിപ്പിന്റെ കാര്യവും പറയുന്നുണ്ട്. പ്രതിരോധ കച്ചവടത്തെക്കുറിച്ച് നടത്തുന്ന ചർച്ചകൾ നിർത്തിയില്ലെങ്കിൽ തങ്ങളുടെ പരസ്യം കിട്ടില്ല എന്ന് അനിൽ അംബാനിയുടെ കന്പനിതന്നെ നോട്ടീസ് കൊടുത്തു.
അടയാളങ്ങൾ
ജനാധിപത്യ ജീവിതക്രമത്തിന്റെ ശക്തമായ കാവലാളാണു ജുഡീഷറി. തങ്ങൾക്കൊപ്പം നിൽക്കുന്ന ജഡ്ജിമാരെ സംരക്ഷിക്കുമെന്നും ഒപ്പമില്ലാത്തവരെ പരമാവധി പീഡിപ്പിക്കുമെന്നും മോദി സർക്കാർ കാണിച്ചുതരുന്നു. ഏറ്റവും അവസാനത്തെ സംഭവം സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റീസ് കെ.എം. ജോസഫിന്റെ നിയമനമാണ്. നിയമിക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലെന്നുവന്നപ്പോൾ അദ്ദേഹത്തിന്റെ സീനിയോരിറ്റി വരെ കവർന്നു നിയമനം നടത്തി.
ഒരു സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട കേന്ദ്ര നടപടി റദ്ദാക്കിയതാണു ജസ്റ്റീസ് ജോസഫിനോടുള്ള വിരോധത്തിനു കാരണം എന്ന് ആർക്കാണ് അറിയാത്തത്? ഗുജറാത്ത് കേസിൽ ആകെ തകർന്നുനിന്ന മോദിയെ രക്ഷിച്ച സുപ്രീം കോടതി ജഡ്ജിക്കു റിട്ടയർ ചെയ്തപ്പോൾ നിയമനം കൊടുത്തതു ഗവർണറായി. ദളിത് കേസിൽ ദളിതർക്കെതിരേ വിധിച്ച ജഡ്ജിക്കും കിട്ടി സർക്കാർ നിയമനം.
മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു
11:17 PM Aug 11, 2018 | Deepika.com