ജയിംസ് ഇലവുങ്കല്‍
ഇന്ത്യയിലെ അടിസ്ഥാനവര്‍ഗത്തെ മതവിശ്വാസത്തിന്റെ പേരില്‍ വളരെ ആസൂത്രിതമായി ഭിന്നിപ്പിച്ച ദിനമാണ് 1950 ഓഗസ്റ്റ് 10. അയിത്തത്താലും അടിമത്തത്താലും സമൂഹത്തിന്റെ പുറംപോക്കിലേക്കു ചവിട്ടിത്തള്ളപ്പെട്ടവർ, ദൃഷ്ടിയില് കണ്ടാല്‍ ദോഷമുള്ളവര്‍, പൊതുവഴി നടക്കാന്‍ അനുവാദമില്ലാതെ ഗ്രാമത്തിനു പുറത്തു ജീവിക്കാന്‍ വിധിക്കപ്പെട്ടവർ, ഭാരതത്തില്‍ നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടവര്‍, കുടുംബം നഷ്ടപ്പെട്ടവര്‍, വിദ്യ നിക്ഷേധിക്കപ്പെട്ടവര്‍, ദൈവാരാധന വിലക്കപ്പട്ടവര്, സ്വന്തം ജീവനുപോലും മറ്റുള്ളവര്‍ വിലയിടുന്നവർ. ഏതു മതത്തില്‍ വിശ്വസിച്ചാലും അവര്‍ സഹോദരങ്ങള്‍ ആയിരുന്നു. ജനനത്തിലും മരണത്തിലും വിവാഹത്തിലും ഒന്നിച്ചു വസിക്കുന്നതിലും അവര്‍ ഏകമനസായിരുന്നു.
എന്നാല്‍, 1950 ഓഗസ്റ്റ് 10ന് പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് വിശ്വാസത്തിന്റെ അതിര്‍വരമ്പുകള്‍ തീര്‍ത്തു. ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍, മുസ്ലിം എന്ന നിലയിലേക്കു സഹോദരങ്ങൾ വിഭജിക്കപ്പെട്ടു. സവര്‍ണരുടെ കുടിലബുദ്ധിയില്‍ രൂപം കൊണ്ട തന്ത്രം. അധസ്ഥിത ജനത ഒന്നിച്ചുനിന്നാല്‍ ഭാവിയില്‍ ഭരണയന്ത്രം തിരിക്കുന്നതിന് അവര്‍ ശക്തി പ്രാപിക്കും എന്ന സത്യം തിരിച്ചറിഞ്ഞവർ ബ്രിട്ടീഷുകാര്‍ ഭാരതത്തില്‍ പ്രയോഗിച്ച ഭിന്നിപ്പിക്കൽ തന്ത്രം ഉപയോഗിച്ചു ചിതറിച്ചുകളഞ്ഞു. മതേതരത്വം മുഖമുദ്രയാക്കി ഭരണം നടത്തുന്ന ഇന്ത്യയില്‍ മതവിശ്വാസത്തിന്റെ പേരില്‍ പൗരന്മാരെ തിരിക്കുന്ന ചതിയായിരുന്നു അത്.
ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ആര്‍ട്ടിക്കിള്‍ 25(1)ല്‍ എല്ലാ പൗരന്മാര്ക്കും മനഃസാക്ഷി സ്വാതന്ത്ര്യത്തിനു തുല്യമായ അവകാശമുണ്ട്. മതവിശ്വാസം പ്രഖ്യാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും എല്ലാവര്ക്കും അവകാശമുണ്ട്. ആര്‍ട്ടിക്കിള്‍ 15(1)ല്‍ മതം, വംശം, ജാതി, ലിംഗം, ദേശം തുടങ്ങിയ എന്തിന്റെയെങ്കിലും പേരിലുള്ള വിവേചനം സ്റ്റേറ്റ് വച്ചുപുലര്‍ത്താന്‍ പാടില്ല എന്നു നിഷ്കര്‍ഷിക്കുന്നു. എന്നിട്ടും കഴിഞ്ഞ 68 വര്‍ഷമായി ദലിത് ക്രൈസ്തവര്‍ക്കു തുല്യനീതി ലഭിച്ചിട്ടില്ല. 1956ല്‍ സിക്കുമത വിശ്വാസികളായ ദലിതര്‍ക്കും 1990ല്‍ ബുദ്ധമത വിശ്വാസികളായ ദലിതര്‍ക്കും പട്ടികജാതി സംവരണം നല്കുകയുണ്ടായി.
പ്രശ്നം പഠിക്കാൻ കമ്മീഷനുകൾ
മാറിമാറി വരുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ചു പഠിക്കുന്നതിനു കമ്മീഷനുകളെ നിയമിക്കാറുണ്ട്. സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ ഈ കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിനു ചെലവിടാറുണ്ട്. 1953ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കാക്കേലേക്കര് കമ്മീഷന്, 1980ലെ മണ്ഡല് കമ്മീഷന് എന്നിവയ്ക്കുശേഷം 2005 നവംബര്‍ 28ന് കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച ജസ്റ്റീസ് രംഗനാഥ മിശ്ര കമ്മീഷന് 2007 മേയ് 19ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ദലിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു. കേരള സര്‍ക്കാര്‍ 1965ല്‍ നിയോഗിച്ച ജസ്റ്റീസ് കുമാരപിള്ള കമ്മീഷനും 1970ലെ നെട്ടൂര്‍ വി. ദാമോദരന്‍ കമ്മീഷനും ദലിത് ക്രൈസ്തവരും പട്ടികജാതിക്കാരെപ്പോലെ പിന്നോക്കം ആണെന്നും ദലിത് ക്രൈസ്തവര്‍ക്കും പട്ടികജാതി സംവരണം നല്‍കണമെന്നും വ്യക്തമാക്കിയിരുന്നു.
തമിഴ്നാട് സര്‍ക്കാര്‍ 1969ല്‍ അധികാരപ്പെടുത്തിയ ഇളയപെരുമാള്‍ കമ്മീഷനും ദലിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നു വ്യക്തമാക്കി. കേരള മുൻ മുഖ്യമന്ത്രിമാരായ പനമ്പള്ളി ഗോവിന്ദമേനോന് (1955 നവംബര്‍), സി. അച്യുതമേനോന് (09.12.1969 ) എന്നിവര്‍ കേന്ദ്ര ഗവണ്മെന്റിന് ദലിത് ക്രൈസ്തവരെ സംബന്ധിച്ച് കത്തുകള്‍ അയച്ചിട്ടുണ്ട്.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഹരിജന്‍ പത്രത്തില്‍ 1936 ഡിസംബര്‍ 26ന് എഴുതിയ ലേഖനം, 1950ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ജി.എക്സ്. ഫ്രാന്‍സിസിനു നല്കിയ കത്ത് എന്നിവ ദലിത് ക്രൈസ്തവ സംവരണത്തിന് അനുകൂലമാണ്.
മതംമാറ്റത്തിലൂടെ ഒരു വ്യക്തിയുടെ ജാതി മാറുന്നില്ല എന്നും മതംമാറ്റം എന്ന കാരണത്താല്‍ ഒരു പട്ടികജാതിക്കാരനു ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടന ഉദ്ഘോഷിക്കുന്ന മതേതവത്വത്തിന് കടുത്ത ലംഘനമാണെന്നും ഇന്ത്യയിലെ ഉയര്‍ന്ന നീതിപീഠമായ സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.
പി.വി. നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ ചുമതലക്കാരനായിരുന്ന തങ്കബാലു ദലിത് ക്രൈസ്തവര്‍ക്കു പട്ടികജാതി സംവരണം നല്‍കുന്നതിനായി 1996ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കൊണ്ടുവന്ന ബില്‍ ഈ വിഷയത്തിന്റെ ആധികാരികത വ്യക്തമാക്കുന്നു. (ചതിയിലൂടെ) ബില്ലിന്റെ അവതരണാനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. 2013 ഡിസംബര്‍ 11ന് സഭാ മേലധ്യക്ഷന്മാരും ദലിത് ക്രൈസ്തവ നേതാക്കന്മാരും അടങ്ങുന്ന നിവേദക സംഘത്തിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് അടുത്തു വരുന്ന കാബിനറ്റ് യോഗത്തില്‍ ദലിത് ക്രൈസ്തവ സംവരണ വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
ദലിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടനയും ട്രിച്ചി സ്വദേശി അഡ്വ. ഫ്രാങ്ക്ലിലും 2004ല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയും തുടര്‍ന്ന് സി.ബി.സി.ഐ.യും മറ്റു സംഘടനകളും കേസില്‍ കക്ഷി ചേരുകയും ചെയ്തു. ഈ കേസ് പല പ്രാവശ്യം പരിഗണിച്ചപ്പോഴും നിലപാട് വ്യക്തമാക്കേണ്ട കേന്ദ്ര സര്‍ക്കാരിന്റെ ഉത്തവാദിത്വപ്പെട്ടവര്‍ ഹാജരാകാത്തതിനാല്‍ മാറ്റിവയ്ക്കുകയും കോടതി രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തതായി മാധ്യമങ്ങളിലൂടെ നാം മനസിലാക്കിയതാണല്ലോ?
മതേതരത്വം മുഖമുദ്രയായി ഭരണം നടത്തുന്ന, ലോകത്തിലെ ഏറ്റവും വലിയ ലിഖിഭരണഘടന നിലനിൽക്കുന്ന, രാഷ്ട്രത്തില്‍ മതവിശ്വാസത്തിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു. സർക്കാരിന്റെ കോടിക്കണക്കിനു പണം ഉപയോഗിച്ച് നിയമിക്കുപ്പെടുന്ന കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ക്ക് നല്കുന്ന പേപ്പറിന്റെ വില പോലും കല്പിക്കുന്നില്ല. ദീര്‍ഘകാലം രാജ്യം ഭരിക്കുന്നതിന് നേതൃത്വം നല്കിയ കോണ്‍ഗ്രസ് 2004 മുതല്‍ ഒന്‍പത് വര്‍ഷം ഭരിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. തുടര്‍ന്നുവന്ന ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരും ഈ വിഷയത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും
കഴിഞ്ഞ ആറര പതിറ്റാണ്ടിലധികമായി ദലിത് ക്രൈസ്തവർ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഭരണഘടനയും നീതിന്യായ, കമ്മീഷന് റിപ്പോര്‍ട്ടുകളും അനുകൂലമാണെങ്കിലും നീതി നല്കേണ്ടവര് പല മുട്ടുന്യായങ്ങളും നിരത്തി നീതി വൈകിപ്പിക്കുകയാണ് ചെയ്യുന്നത്. വരുംതലമുറയ്ക്കും ഈ ഗതിയാവും ഉണ്ടാകുക. ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്, പിടിക്കുന്ന കൊടിയുടെ നിറവും പ്രത്യയശാസ്ത്രവും നോക്കാതെ തുല്യനീതിക്കുവേണ്ടി പോരാടാം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അതിനായി അണിചേരാം. മഹാരാഷ്ട്രയിലെ പട്ടേല്‍ സമുദായത്തിന്റെ സംവരണ സമരം നമുക്കു പ്രചോദനമാകട്ടെ. ക്രിസ്തുവാണ് നമ്മുടെ നേതാവും വഴികാട്ടിയും.
ഇന്നു ദേശീയതലത്തില്‍ ഭാരത കത്തോലിക്കാ മെത്രാന് സമിതിയും നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും വിവിധ ദലിത് ക്രൈസ്തവ സംഘടനകളും വിവിധ പരിപാടികളോടെ പ്രതിഷേധസമരങ്ങള്‍ നടത്തുകയാണ്. ഈ പ്രതിരോധങ്ങളോട് ചേര്‍ന്നുകൊണ്ട് കേരളത്തില്‍ ദലിത് കത്തോലിക്കാ മഹാജനസഭയും കൗണ്‍സില്‍ ഓഫ് ദലിത് ക്രിസ്ത്യന്‍ സംഘടനകളും സംസ്ഥാനത്തു സമരപരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
(കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷന് ജോയിന്റ് സെക്രട്ടറിയും ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റുമാണു ലേഖകന്‍)
ഒരു വഞ്ചനയുടെ ഓർമദിനം
11:45 PM Aug 09, 2018 | Deepika.com