ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലിയ അഭിലാഷങ്ങളുള്ള ബിജെപി ഇതര, കമ്യൂണിസ്റ്റ് ഇതര പാർട്ടികളിലെ നേതാക്കൾ തങ്ങളുടെ പ്രധാന നേതാവ് ആരെന്നു തെരഞ്ഞെടുപ്പിനുമുന്പ് ചർച്ച ചെയ്യാതിരിക്കുന്നതാണു നല്ലതെന്നു മനസിലാക്കിയിരിക്കുന്നു. അതിനുപകരം, സീറ്റുവിഭജനം നടക്കുമ്പോൾ തങ്ങളുടെ വിലപേശൽശേഷി കൂട്ടാനുള്ള തന്ത്രങ്ങളിലാണ് അവർ ബുദ്ധിപൂർവം ഏർപ്പെട്ടിരിക്കുന്നത്. പ്രധാന മത്സരാർഥികൾ പ്രാദേശിക പാർട്ടികളായതിനാൽ സംസ്ഥാനങ്ങളിലാണ് ഇതുസംബന്ധിച്ച നീക്കുപോക്കുകൾ നടക്കുന്നത്.
തങ്ങളുടെ സംസ്ഥാനത്തിനുപുറത്തും സ്വാധീനം അവകാശപ്പെടുന്ന ചില രാഷ്ട്രീയ പാർട്ടികളുണ്ട്. ബഹുജൻ സമാജ് പാർട്ടി, സമാജ്വാദി പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവ തങ്ങളുടെ സ്വാധീന മേഖല മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് ഏതാനും സീറ്റുകൾ കൂടി നേടിയെടുക്കാൻ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം ഉരുത്തിരിയുന്ന അനിശ്ചിത രംഗവേദിയിൽ തങ്ങളുടെ റോൾ വർധിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പ്രാദേശിക പാർട്ടി എന്ന നിലയിൽനിന്ന് ഒരു ദേശീയ പാർട്ടിയുടെ തലത്തിലേക്ക് ഉയരാനുള്ള ശ്രമവും അതിനു പിന്നിലുണ്ട്. രാജ്യത്തെ പ്രാദേശിക പാർട്ടികളെ ശക്തിപ്പെടുത്താനും ആവശ്യമുള്ളിടത്തെല്ലാം അവരെ കോൺഗ്രസുമായി സഹകരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
കോൺഗ്രസ് പാർട്ടിയിലെ തന്ത്രജ്ഞർ യാഥാർഥ്യധിഷ്ഠിത നിലപാടാണു സ്വീകരിച്ചിരിക്കുന്നത് എന്നു പറയണം. അല്ലെങ്കിൽ അത്തരമൊരു പ്രതിച്ഛായ ജനിപ്പിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ഇതര, കമ്യൂണിസ്റ്റ് ഇതര പാർട്ടികൾക്കെല്ലാംകൂടി ഭൂരിപക്ഷം കിട്ടണം എന്നതല്ലാതെ പ്രധാനമന്ത്രിസ്ഥാനത്തേക്കല്ല തങ്ങളുടെ നോട്ടം എന്ന് അവർ സൂചിപ്പിക്കുന്നു. ബിജെപിയെ (മോദി എന്നു വായിക്കുക) എങ്ങനെയും അധികാരത്തിൽനിന്നു പുറത്തുനിർത്തണമെന്ന് അവർ ആഗ്രഹിക്കുന്നു. ദക്ഷിണേന്ത്യയിലാണു കോൺഗ്രസ് പ്രധാനമായും ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, ജാർക്കണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ആസാം സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കി തങ്ങൾക്കർഹമായ സീറ്റുകൾ നേടിയെടുക്കണമെന്നും അവർക്കാഗ്രഹമുണ്ട്.
തെരഞ്ഞെടുപ്പിനുശേഷം എന്തുനിലപാടാണു സ്വീകരിക്കുകയെന്നു കോൺഗ്രസ് മനസു തുറന്നിട്ടില്ല. പ്രധാനമന്ത്രിസ്ഥാനം വേണമെന്നു തങ്ങൾക്ക് അമിത താത്പര്യം ഇല്ലെന്നുമാത്രം സൂചിപ്പിച്ചിട്ടുണ്ട്. പ്രാദേശിക പാർട്ടികളുടെ വിശ്വാസം ആർജിക്കാനാണു കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. കർണാടകത്തിൽ മുഖ്യമന്ത്രിപദം ജനതാദൾ- എസിനു വിട്ടുകൊടുത്തതുപോലെ, മതേതരശക്തികളെ ബലപ്പെടുത്താനായി പ്രധാനമന്ത്രിപദത്തിനുള്ള അവകാശവാദം ഉപേക്ഷിക്കാൻ കോൺഗ്രസ് തയാറാണ് എന്നൊരു പ്രതീതി ജനിപ്പിക്കാൻ പാർട്ടി നേതാക്കൾ ആഗ്രഹിക്കുന്നു. അടിത്തട്ടിലെ രാഷ്ട്രീയ യാഥാർഥ്യങ്ങൾ തിരിച്ചറിയുന്ന കോൺഗ്രസ് തങ്ങളുടെ ഇംഗിതങ്ങൾ ഇനി പ്രദേശിക പാർട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും മനസിലാക്കുന്നു. പ്രാദേശിക പാർട്ടികളുടെ പ്രാമുഖ്യം അംഗീകരിച്ചുകൊണ്ടുതന്നെ പാർലമെന്റിൽ തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിക്കുകയാണു തെരഞ്ഞെടുപ്പിനു മുന്പുള്ള കോൺഗ്രസിന്റെ തന്ത്രം. ചില വീട്ടുവീഴ്ചകളിലൂടെയും ആത്മബലികളിലൂടെയും ദൗർബല്യങ്ങളെ ബലങ്ങളാക്കി മാറ്റാനാണുശ്രമം.
സഖ്യകക്ഷികൾ പലതും എൻഡിഎ വിട്ടുപോകുന്നതിൽ ബിജെപി നേതൃത്വം സന്തുഷ്ടരല്ല. തെലുങ്കുദേശം ഇതിനകംതന്നെ മുന്നണിവിട്ടു. ശിവസേന മുന്നണിവിടാൻ ഒരുക്കങ്ങൾ നടത്തുന്നു. ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളും കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാന്റെ എൽജെപിയും പട്ടികജാതി-പട്ടികവർഗ(അതിക്രമം തടയൽ) നിയമത്തിലെ ചില മൂലവ്യവസ്ഥകൾ പുനഃസ്ഥാപിക്കാൻ ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പട്ടികജാതി- പട്ടികവർഗക്കാരെ അവഹേളിച്ചതായി പരാതി ലഭിച്ചാൽ വസ്തുതകൾ അന്വേഷിക്കാതെ ഉടനടി അറസ്റ്റ് പാടില്ലെന്നു സുപ്രീംകോടതി മാർച്ച് 20-ന് വിധിച്ചിരുന്നു. പട്ടികജാതി-പട്ടികവർഗ (അക്രമം തടയൽ) നിയമം പലരും ദുരുപയോഗിക്കുന്നുണ്ട് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.
ഈ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാരിൽ ഒരാളായ ജസ്റ്റീസ് എ .കെ. ഗോയിലിനെ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നു രണ്ടു പാർട്ടികളും ആവശ്യപ്പെട്ടു. ഈ കോടതിവിധിയിൽ പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കു കടുത്ത അമർഷമുണ്ട്. വേണ്ടത്ര പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ 2014 ആയിരിക്കില്ല 2019 എന്ന വ്യക്തമായ മുന്നറിയിപ്പും ഇതു ബിജെപിക്കു നൽകുന്നു.
ബിഹാറിലെ സീറ്റു വിഭജന ചർച്ച എളുപ്പമുള്ള പണി ആയിരിക്കില്ല. തെലുങ്കാനയ്ക്കു പ്രത്യേക പദവി നൽകണമെന്ന് ടിആർഎസ് നേതാവായ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാലേ അവരുമായി രാഷ്ട്രീയധാരണകൾ സാധ്യമാകൂ എന്നർഥം. ഒഡീഷയിൽ ബിജു ജനതാദൾ നേതാവ് നവീൻ പട്നായിക് ഒറ്റയ്ക്കു നിൽക്കാനുള്ള തയാറെടുപ്പിലാണ്. കോൺഗ്രസ് - ബിജെപി- ബിജെഡി ത്രികോണ മത്സരം ഉണ്ടാകുന്നത് തങ്ങൾക്ക് ഗുണകരമാകുമെന്ന് അവർ കരുതുന്നു. പഞ്ചാബിൽ അകാലിദളുമായുള്ള ബിജെപിയുടെ ബന്ധം കുഴപ്പത്തിലായിട്ടില്ല എങ്കിലും കാവിപ്പാർട്ടിയുടെ ജനപിന്തുണ കുറഞ്ഞ സാഹചര്യത്തിൽ തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കുന്പോൾ കൂടുതൽ വിലപേശലുകളുണ്ടാവാം.
ആക്രമണോത്സുക പ്രചാരണത്തിനാണു കോൺഗ്രസ് തയാറെടുക്കുന്നതെന്നാണു മനസിലാകുന്നത്. മോദി സർക്കാരിന്റെ അഴിമതി, വിദ്വേഷക്കച്ചവടം, വർഗീയ സ്പർധ വളർത്തൽ, കർഷകരുടെ ദുരവസ്ഥ, ആൾക്കൂട്ടക്കൊല എന്നിവയെല്ലാം കേന്ദ്രീകരിച്ചാവും പ്രചാരണം. സമൂഹ മാധ്യമങ്ങളെയും പ്രചാരണത്തിനു വ്യാപകമായി ഉപയോഗപ്പെടുത്തും. മോദി സർക്കാരിന്റെ പരാജയങ്ങളെയും വീഴ്ചകളെയും നയരൂപീകരണത്തിലെ അബദ്ധങ്ങളെയുമെല്ലാം ഇങ്ങനെ തുറന്നുകാട്ടും. വിദേശനയ പരാജയങ്ങളും സാന്പത്തിക നയത്തിലെ പാളിച്ചകൾ മൂലം തൊഴിലവസരങ്ങൾ ഇല്ലാതായതുമെല്ലാം ചർച്ചയാകുമെന്നു പ്രതീക്ഷിക്കാം. രാഹുൽ ഗാന്ധി ആയിരിക്കും നേതാവെന്ന് കോൺഗ്രസ് ആവർത്തിക്കുന്നുണ്ട്. അതേസമയം യുപിഎ അധ്യക്ഷപദം സോണിയ ഗാന്ധിയിൽ നിലനിർത്തിക്കൊണ്ട് പാർട്ടി ആ സാധ്യതയും തുറന്നിടുന്നു. നരേന്ദ്രമോദിയേക്കാൾ ആരും ഭേദമാണ് എന്നതായിരിക്കും കോൺഗ്രസിന്റെ സമീപനം എന്നതിൽ തർക്കമില്ല.
പ്രാദേശിക പാർട്ടികളെല്ലാം യോജിച്ചെന്നും ഒരു രാഷ്ട്രീയ സഖ്യത്തിനു തയാറാണെന്നുമല്ല ഇതിനർഥം. ഉത്തർപ്രദേശിൽ ബിഎസ്പിയും എസ്പിയും തമ്മിൽ കടുത്ത വിലപേശൽ നടക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കോൺഗ്രസ് സീറ്റുകളിൽനിന്ന് ഒരുപങ്ക് രണ്ടു പാർട്ടികളും ആവശ്യപ്പെടും. ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തേണ്ടതിന്റെ ആവശ്യകത അവർ അംഗീകരിക്കുന്നുണ്ടെങ്കിലും സീറ്റു വിഭജനത്തിൽ വിട്ടുവീഴ്ചകൾക്കൊന്നും അവർ തയാറല്ല. തക്കസമയത്ത് ഇടപെട്ടു സീറ്റ് ധാരണ ഉണ്ടാക്കാമെന്നും നരേന്ദ്ര മോദിക്കു ശക്തമായൊരു മത്സരം ഒരുക്കാമെന്നുമാണു കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം അവസാനത്തോടുകൂടിയേ വ്യക്തമായ ഒരു ചിത്രം ഉരുത്തിരിയൂ. ഏതായാലും ബിജെപിയിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ ബിജെപി ഇതര, കമ്യൂണിസ്റ്റ് ഇതര പാർട്ടികൾ യോജിക്കണം എന്ന കാര്യത്തിൽ ഒരു വിശാല അഭിപ്രായ സമന്വയം ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ ഭിന്നതകളും അഭിലാഷങ്ങളുടെ ഏറ്റുമുട്ടലുകളുമൊക്കെ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പിൽ ഒന്നിച്ചുപോരാടണം എന്നൊരു ആഗ്രഹമുണ്ടായിട്ടുള്ളത് ക്രിയാത്മകമായൊരു ചുവടുവയ്പാണ്.
നേതൃത്വപ്രശ്നം തെരഞ്ഞെടുപ്പിനുശേഷത്തേക്കു മാറ്റിവച്ചത് നല്ലൊരു സൂചനയാണ്. വിട്ടുവീഴ്ചാമനോഭാവത്തിനുള്ള സന്നദ്ധത എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രകടിപ്പിക്കുന്നു. അതെങ്ങനെ ഉരുത്തിരിയും എന്നു പ്രഖ്യാപിക്കുക അസാധ്യമാണ്. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. പ്രാദേശിക ഊന്നുവടികളിലേയ്ക്കു ബലമായി ചായാതെ ആർക്കും 2019 ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യ ഭരിക്കാനാവില്ല. ഇപ്പോഴത്തെ ഈ അവസ്ഥ മാറ്റാൻ അദ്ഭുതങ്ങൾക്കു മാത്രമേ കഴിയൂ.
പ്രാദേശിക പാർട്ടികൾ കാര്യം തീരുമാനിക്കുന്നു
12:42 AM Jul 30, 2018 | Deepika.com