ഇസ്രയേലിൽ വിനോദസഞ്ചാരത്തിനെത്തിയ ഒരു ജർമൻ യുവതിയെ കൊലപ്പെടുത്തിയശേഷം വിവസ്ത്രയാക്കി മൃതദേഹം തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അതുപോലെ ഒരു കുടുംബത്തിൽ അതിക്രമിച്ചുകടന്ന ഭീകരർ മാതാപിതാക്കളെയും പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെയും ബന്ധികളാക്കിയതിന്റെ ദൃശ്യവും, പിന്നീട് കുട്ടികളിൽ പെൺകുട്ടിയെ വധിക്കുന്നതിന്റെയും ഭീകരരുടെ വെടിയൊച്ചകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.
തട്ടിക്കൊണ്ടുപോയ 25കാരിയായ നോവ അർഗാമാനിയെന്ന ഇസ്രേലി യുവതി, തന്നെ കൊല്ലരുതെന്ന് ഭീകരനോടു യാചിക്കുന്ന വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സംഗീതപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന യുവതിയെ ബൈക്കിലാണ് ഒരു ഭീകരൻ തട്ടിക്കൊണ്ടുപോയത്.
ആൺസുഹൃത്ത് ആവി നഥാനെ ആക്രമിച്ചു വീഴ്ത്തിയശേഷമായിരുന്നു നോവയെ തട്ടിക്കൊണ്ടുപോയത്.
ശനിയാഴ്ച രാവിലെ 6.30 ഓടെ കടൽമാർഗവും ആകാശമാർഗവും ഇസ്രയേലിൽ പ്രവേശിച്ച ഹമാസ് ഭീകരർ, ആദ്യ ഒരു മണിക്കൂറിനുള്ളിൽത്തന്നെ നൂറിലേറെ പേരെയാണു ബന്ദികളാക്കിയത്. ഇവരെ പിന്നീട് അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ബന്ദികളാക്കിയവരിൽ നിരവധി അമേരിക്കൻ പൗരന്മാരുമുണ്ട്.
ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരുടെ ചിത്രങ്ങൾ ഇസ്രേലി വാർ റൂം എന്ന സംഘടന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യക്കാർ സുരക്ഷിതർ
ജറുസലെം: ഇസ്രയേലിലെ ഇന്ത്യക്കാർ സുരക്ഷിതരെന്ന് എംബസി അറിയിച്ചു. അതേസമയം, രാജ്യത്ത് അകപ്പെട്ടുപോയ ഇന്ത്യൻ വിനോദസഞ്ചാരികളും ഏതാനും ബിസിനസുകാരും, നാട്ടിലേക്കു മടങ്ങാനുള്ള സൗകര്യമൊരുക്കണമെന്ന് ടെൽ അവീവിലുള്ള എംബസിയോട് അഭ്യർഥിച്ചിട്ടുണ്ട്.
18,000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്. ഇവരിലേറെയും കെയർ ഗിവർമാരായി ജോലി ചെയ്യുകയാണ്. ഇന്ത്യക്കാരായ ആയിരത്തോളം വിദ്യാർഥികളും നിരവധി ഐടി വിദഗ്ധരും വജ്രവ്യാപാരികളും ഇസ്രയേലിലുണ്ട്.