മലയാളികൾക്ക് നെഞ്ചോട് ചേർത്ത് നിർത്താവുന്ന സിനിമകൾ സമ്മാനിച്ച സംവിധായകൻ സിദ്ദിഖ് തന്റെ മകളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
എന്നും ചിരിപ്പിച്ച സംവിധായകന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത അധ്യായമായിരുന്നു മകൾ സൂക്കൂണിന്റെ രോഗാവസ്ഥ. സെറിബ്രൽ പാൾസി രോഗബാധിതയായ സൂക്കൂൺ ആറാം മാസത്തിലാണ് ജനിക്കുന്നത്.
തുടർന്നുണ്ടായ വൈകല്യങ്ങളും ജീവിതത്തിൽ സൂക്കൂൺ വന്നതിന് ശേഷമുള്ള മാറ്റങ്ങളെകുറിച്ചുമൊക്കെയാണ് സിദ്ദിഖ് സംസാരിക്കുന്നത്.
ചാലക്കുടിയിലുള്ള ഒരു ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്കു ശേഷം വലിയ മാറ്റങ്ങൾ മകളിലുണ്ടായതിന്റെ സന്തോഷം സിദ്ദിഖ് തുറന്നു പറയുന്ന വീഡിയോ അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം പങ്കുവച്ചിരിക്കുകയാണ് സാൻവിവോ ക്ലിനിക് അധികൃതർ.
വൈകല്യമുള്ള കുട്ടി പ്രശ്നമാണ് എന്നു പറഞ്ഞവർക്കു മുമ്പിൽ അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു അച്ഛനെയാണ് ആ വീഡിയോയിൽ കാണാൻ സാധിക്കുക.
ഈ കുഞ്ഞിനെ ദൈവത്തിനടുത്തേക്ക് തിരിച്ചു വിട്ടേക്കാൻ ഒരുപാട് പേർ പറഞ്ഞെന്നും എന്നാൽ ആ കുഞ്ഞിനെ വളർത്തുക എന്ന നിയോഗമാണ് ദൈവം തന്നെയും ഭാര്യയെയും ഏൽപ്പിച്ചത് എന്ന സിദ്ദിഖിന്റെ ആ മനോഹരമായ പ്രസംഗം ആരുടെയും കണ്ണുകളെ ഈറനണിയിക്കും.
സിദ്ദീഖിന്റെ വാക്കുകൾ ഇങ്ങനെ
എന്റെ മകൾ ജനിച്ച സമയത്ത് ഒരു ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ അവൾ ജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കാരണം, ആറു മാസം കഴിയുന്നതിനു മുമ്പാണ് അവൾ ജനിക്കുന്നത്. അറുന്നൂറു ഗ്രാമേ ഉണ്ടായിരുന്നുള്ളൂ. ഒരുപാടു പേർ പറഞ്ഞു, ഈ കുട്ടിക്ക് വൈകല്യം ഉണ്ടാകും.
ഈ കുട്ടി ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രശ്നമാകും. അതുകൊണ്ട്, ആ ഓപ്പറേഷൻ വേണ്ട. ആ കുട്ടിയെ ദൈവത്തിന്റെ അടുത്തേക്ക് തിരിച്ചു വിടാം.
ഞാൻ സമ്മതിച്ചില്ല. ഞാൻ പറഞ്ഞു, അവൾക്കു ജീവിക്കാൻ അവകാശമുണ്ടെങ്കിൽ, ദൈവം അവളെ ഭൂമിയിലേക്ക് അയച്ചത് അവൾ ജീവിക്കാനാണെങ്കിൽ അതിനുവേണ്ട എല്ലാ കാര്യങ്ങളും ഞാൻ ചെയ്യും. ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിൽ! അങ്ങനെയാണ് എനിക്ക് അവളെ കിട്ടിയത്.
ഒരുപാട് ആശുപത്രികളിൽ ഞങ്ങൾ അവളെയും കൊണ്ടുപോയി. വിദേശത്തു പോയിട്ടില്ലെന്നു മാത്രം. ബോംബെയിലെ ആശുപത്രിയിൽ പോയി സ്റ്റെം സെൽ തെറാപ്പിയെന്ന ചെലവേറിയ ചികിത്സ ചെയ്തു. ജനിച്ചതു മുതൽ ഒരുപാടു വേദന എന്റെ മകൾ സഹിച്ചിട്ടുണ്ട്.
അപ്പോഴൊക്കെ ഞാനും ഭാര്യയും വിഷമിക്കും. പക്ഷേ, അവൾ നടക്കണമെന്നും സാധാരണ കുട്ടികളെപ്പോലെ കാണണമെന്നും ഉള്ളതുകൊണ്ടാണ് ഇതിങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങൾ സമാധാനിക്കും.
ഇത്തരം കുട്ടികൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നാം ചിന്തിച്ചു പോകും, നമുക്കു ശേഷം ഇവർക്ക് എന്താകും? അതാണ് എന്റെയും ഭാര്യയുടെയും ഏറ്റവും വലിയ ടെൻഷൻ. ആ ടെൻഷൻ ഓരോ ഉറക്കത്തിനും മുമ്പുള്ള നിമിഷങ്ങളിൽ ആലോചിച്ചു കിടക്കും. എന്താകും?
എന്റെ മകളെ ആരു നോക്കും? ഈയൊരു വേദനയാണ് എന്നെപ്പോലെയുള്ള മാതാപിതാക്കൾ നേരിടുന്നത്. പക്ഷേ, ഒരു കാര്യം മനസിലാക്കണം, ദൈവം ചില കുട്ടികളെ സൃഷ്ടിക്കും. ദൈവത്തിന ഏറ്റവും പ്രിയപ്പെട്ട കുട്ടികൾ! അവരാണ് ഇത്തരത്തിലുള്ള കുട്ടികൾ!
എന്നിട്ട്, ഇവരെ ഏതു വീട്ടിലേക്കാണ് അയയ്ക്കേണ്ടത് എന്നു നോക്കും. ഏറ്റവും നല്ല രക്ഷകർത്താക്കളെ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാരായ രക്ഷകർത്താക്കളാണ് നമ്മൾ!
അവർ ജീവിച്ചിരിക്കേണ്ടത് പ്രകൃതിയുടെ ആവശ്യമാണെങ്കിൽ അവരെ നോക്കാൻ ദൈവമുണ്ടാകും. അല്ലെങ്കിൽ ആയിരം പേരുണ്ടാകും. സിദ്ദീഖ് പറഞ്ഞു.
സാൻവിവോ ക്ലിനിക്കിൽ വന്നതിനു ശേഷം മകളിലുണ്ടായ മാറ്റത്തെക്കുറിച്ചും സിദ്ദീഖ് പറയുന്നുണ്ട്. മുമ്പ് അവൾ വലിയ വിഷാദത്തിലായിരുന്നു. എപ്പോഴും എന്തെങ്കിലും ആലോചിച്ചു കിടക്കും. ഇവിടെ വന്നതിനു ശേഷം വളരെ വ്യത്യാസം വന്നു.
പ്രധാന കാര്യം അവൾ ഹാപ്പിയാണ് എന്നതാണ്. പിന്നെ നടക്കണം എന്നൊരു ആഗ്രഹം അവൾക്ക് തന്നെ ഉണ്ടോയെന്ന് ഞങ്ങൾക്കു പലപ്പോഴും സംശയം തോന്നിയിരുന്നു. കാരണം മടി.
ക്ലിനിക്കിലെ കുട്ടികൾക്കൊപ്പം കൂടിയപ്പോൾ, അവരിൽ നിന്നൊക്കെ ഊർജം ഉൾക്കൊണ്ട്, എനിക്കും നടക്കണം എന്ന് അവൾ പറയാൻ തുടങ്ങി. അത് വലിയ പോസിറ്റീവ് ആണ്.
അവൾ സ്വയം വിചാരിക്കാതെ എന്തു ചെയ്തിട്ടും കാര്യമില്ലല്ലോ. അവളിൽ അങ്ങനെയൊരു മനോഗതി ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നതാണ് സാൻവിവോ ക്ലിനിക്കിലെ ഡോക്ടർ ചെയ്യുന്ന ഏറ്റവും വലിയ സേവനം.
അവളുടെ പെരുമാറ്റത്തിൽ മാറ്റം വന്നു. ഉറക്കഗുളിക കൊടുത്തിട്ടായിരുന്നു ഞങ്ങൾ അവളെ ഉറക്കിയിരുന്നത്. ഇപ്പോൾ അതില്ലാതെ അവൾ സുഖമായി ഉറങ്ങുന്നുണ്ട്.
രാവിലെ എണീറ്റാൽ നടക്കണമെന്നു പറയുന്നുണ്ട്. മുട്ടു നിവർന്നിട്ടുണ്ട്. അവളിൽ ഓരോ ദിവസവും വരുന്ന മാറ്റങ്ങൾ സന്തോഷത്തോടെയാണ് കാണുന്നത്. സിദ്ദീഖ് പറഞ്ഞു.
ദൈവത്തിനടുത്തേക്ക് അവളെ തിരിച്ചുവിട്ടേക്കാൻ എല്ലാവരും പറഞ്ഞു; ഞാനത് സമ്മതിച്ചില്ല: മകളെകുറിച്ച് സിദ്ദിഖ് പറയുന്നു; വീഡിയോ
11:11 AM Aug 12, 2023 | Deepika.com